നന്മ കൽപിക്കലും തിന്മ വിരോധിക്കലും

നൻമയിലേക്ക് ക്ഷണിക്കുകയും, സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികൾ. (സൂറ: ആലു ഇംറാൻ: 104)

മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്നു. (സൂറ: ആലു ഇംറാൻ: 110)

നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കൽപിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക. (സൂറ: അഅ്‌റാഫ്: 199)

സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവർ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്നു. (സൂറ: തൗബ: 71)

ഇസ്രായീൽ സന്തതികളിലെ സത്യനിഷേധികൾ ദാവൂദിന്റെയും, മർയമിന്റെ മകൻ ഈസാ(അ)യുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവർ അനുസരണക്കേട് കാണിക്കുകയും, അതിക്രമം  കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമത്രെ അത്. അവർ ചെയ്തിരുന്ന ദുരാചാരത്തെ അവർ അന്യോന്യം തടയുമായിരുന്നില്ല. അവർ ചെയ്ത് കൊണ്ടിരുന്നത് വളരെ ചീത്ത തന്നെ. (മാഇദ : 78,79)

പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ.(സൂറ:അൽകഹ്ഫ്: 29)

അതിനാൽ നീ കൽപിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. (സൂറ: ഹിജ്‌റ്: 94)

ദുഷ്പ്രവൃത്തിയിൽ നിന്ന് വിലക്കിയിരുന്നവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളായ ആളുകളെ അവർ ധിക്കാരം കാണിച്ചിരുന്നതിന്റെ ഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു. (സൂറ: അഅ്‌റാഫ്: 165) ഈ വിഷയകമായി ധാരാളം വചനങ്ങൾ കാണാവുന്നതാണ്.

128. അബൂമസ്ഊദ്(റ) നിവേദനം: നബി(സ) പറയുന്നത് ഞാൻ കേട്ടു: നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ തന്റെ കൈകൊണ്ട് അവനത് തടഞ്ഞ് കൊള്ളട്ടെ. അതിന് കഴിഞ്ഞില്ലങ്കിൽ തന്റെ നാവു കൊണ്ട് തടയട്ടെ. അതിന് സാധിച്ചില്ലെങ്കിൽ തന്റെ ഹൃദയം കൊണ്ട് വെറുത്ത് കൊള്ളട്ടെ. അതാകട്ടെ, ഈമാനിന്റെ എറ്റവും താഴ്ന്ന പടിയാണ്. (മുസ്‌ലിം)

129. ഇബ്‌നു മസ്ഊദ് (റ) വിൽ നിന്ന്: നബി(സ) ഊന്നിപ്പറഞ്ഞു: എനിക്ക് മുമ്പ് അല്ലാഹു നിയോഗിച്ചയച്ച ഏത് നബിക്കും തന്റെ ജനതയിൽ ആത്മ മിത്രങ്ങളും സ്വന്തം ചര്യ പിൻപറ്റുന്നവരും ഉണ്ടാകാതിരുന്നിട്ടില്ല. അവർക്ക് ശേഷം പ്രവർത്തിക്കാത്തത് പറയുകയും, കൽപിക്കാത്തത് പ്രവർത്തിക്കുകയും ചെയ്യുന്ന പിൻഗാമികൾ ക്രമേണ അവരെ പ്രതിനിധീകരിച്ചു. അവരോട് കൈകൊണ്ട് ജിഹാദ് ചെയ്തവനാരോ, അവനത്രെ സത്യവിശ്വാസി. വാക്കുകളിലൂടെ എതിർത്തവനും സത്യവിശ്വാസിയാണ്. ഹൃദയം കൊണ്ട് വെറുത്തവനും സത്യവിശ്വാസി തന്നെ. പക്ഷ, അതിനപ്പുറം ഒരു കടുകിട ഈമാൻ അവശേഷിക്കുന്നില്ല. (മുസ്‌ലിം)

130. ഉബാദത്ത് ബിൻസാമിത്(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: എളുപ്പമാണെങ്കിലും, ഞെരുക്കമാണെങ്കിലും, സന്തോഷമാണെങ്കിലും, പ്രയാസമാണെങ്കിലും അർഹമായവ തടയുകയും അനർഹർക്ക് അത് നൽകുകയും ചെയ്താലും ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യാമെന്ന അച്ചടക്കത്തിനുള്ള അനുസരണ പ്രതിജ്ഞ ഞങ്ങൾ നബി(സ)യോട് ചെയ്തിരുന്നു. അല്ലാഹുവിൽ നിന്നുള്ള വ്യക്തമായ തെളിവുളള സ ത്യനിഷേധം പ്രകടമായാലല്ലാതെ ഉത്തരവാദിത്വപ്പെട്ടവരോട് എതിര്  പ്രവർത്തിക്കാൻ പാടില്ലെന്നും, ഏത് ഘട്ടങ്ങളിലും സത്യം മാത്രം പറയണമെന്നും, അല്ലാഹുവിന്റെ കാര്യത്തിൽ ഒരു ആക്ഷേപകനേയും ഭയ പ്പെട രുതെന്നും ഞങ്ങൾ ചെയ്ത കരാറിലുണ്ടായിരുന്നു. (മുത്തഫഖുൻ അലൈഹി)

131. ഉമ്മു സലമ(റ) വിൽ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചു പറഞ്ഞു: നിങ്ങൾക്ക് അംഗീകരിക്കാവുന്ന ചിലകാര്യങ്ങളും അംഗീകരിക്കാനാവാത്ത മറ്റുചിലതും കൽപിക്കുന്ന കൈകാര്യ കർത്താക്കൾ നിങ്ങളിൽ നിയോ ഗിക്കപ്പെടുന്നതാണ്. (എന്നാൽ ദുഷ്പ്രവർത്തികളിൽ) വെറുപ്പ് പ്രകടിപ്പിച്ചവൻ രക്ഷപ്രാപിച്ചവനായി. അതിനെ നിരാകരിച്ചവൻ പാപരഹിതനുമായി. മറിച്ച് അതിൽ സംതൃപ്തി പൂണ്ടു അനുധാവനം ചെയ്തവൻ രക്ഷപ്പെ ടില്ല അവർ ചോദിച്ചു: പ്രവാചകരെ, ഞങ്ങൾക്ക് അവരോട് യുദ്ധം ചെയ്ത് കൂടെയോ? പ്രവാചകൻ (സ) അരുളി: അവർ നമസ്‌കാരം നിലനിർത്തുന്നേടത്തോളം അത് പാടുള്ളതല്ല. (മുസ്‌ലിം)  ശക്തികൊണ്ടും സംസാരം കൊണ്ടും എതിർക്കാൻ കഴിഞ്ഞില്ലെങ്കിലും മനസ്സ് കൊണ്ട് എതിർത്താൽ പ്രസ്തുത കുറ്റത്തിൽ നിന്ന് അയാൾ മോചിതനാവുന്നതും സ്വന്തം ചുമതല നിറവേറ്റിയവനുമായി മാറും. കഴിവിനനുസരിച്ച് എതിർത്തവനും ആ പാപത്തിൽ നിന്ന് മോചിതനായിരിക്കും. എന്നാൽ അതൊന്നുമില്ലാതിരിക്കുകയോ, ഇഷ്ടത്തോടെ അവരെ തുടരുകയോ ചെയ്തവർ പാപികളായിരിക്കുകയും ചെയ്യും.

132.   അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: വഴിയരികിൽ ഇരിക്കുന്നത് നിങ്ങൾ സൂക്ഷിക്കുവീൻ. അപ്പോൾ അനുചരൻമാർ പറഞ്ഞു: ഞങ്ങൾക്ക് അതല്ലാതെ മറ്റു സ്ഥലമില്ല; ഞങ്ങളിരുന്ന് സംസാരിക്കുന്ന സ്ഥലങ്ങളാണവ; അതിനാൽ അത് ഞങ്ങൾക്ക് അനിവാര്യമാണ്. നബി(സ) അരുളി: അവിടെയല്ലാതെ നിങ്ങൾക്കിരിക്കാൻ സാധ്യമല്ലങ്കിൽ വഴിക്ക് അതിന്റെ അവകാശം നിങ്ങൾ വിട്ട് കൊടുത്തു കൊള്ളുക. വഴിയുടെ അവകാശം എന്താണെന്ന് അവർ ചോദിച്ചു: നബി(സ) പ്രത്യുത്തരം നൽകി: കണ്ണിനെ നിയന്ത്രിക്കുക; ഉപദ്രവത്തെ നീക്കുക; വല്ലവനും സലാം പറഞ്ഞാൽ സലാം മടക്കുക; നന്മ ഉപദേശിക്കുക; തിന്മ വിരോധിക്കുക. (മുത്തഫഖുൻ അലൈഹി)

133. ഹസനുൽ ബസരിപറയുന്നു: ആയിദ് ബിൻഅംറ്(റ) ഉബൈദുല്ലാഹിബ്‌നു സിയാദ്(റ)വിന്റെ അടുക്കൽ ചെന്നപ്പോൾ അദ്ദേഹം ഉബൈദിനെ ഇങ്ങിനെ ഉപദേശിച്ചു. കാലികളെ ആട്ടിത്തെളിച്ച് ദ്രോഹിക്കുന്നവരാ ണ് ഏറ്റവും മോശപ്പെട്ട ഇടയന്മാർ; നീ അവരിൽപ്പെടാതെ സൂക്ഷിച്ച് കൊള്ളണം. അപ്പോൾ ഉബൈദ്(റ) പറയുകയുണ്ടായി: ഇരിയവിടെ, നീ സ്വഹാബികളിലെ ഉമി പോലെയാണ്. അപ്പോൾ ആയിദ്(റ) പറയുകയു ണ്ടായി: സ്വഹാബികൾക്കിടയിൽ ഉമി ഉണ്ടായിരുന്നില്ല; മറിച്ച് അവർക്ക് ശേഷം വന്നവരിലും സ്വഹാബികളല്ലാത്തവരിലുമായിരുന്നു അതുണ്ടായിരുന്നത്. (മുസ്‌ലിം)

134. അബീസഊദ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: അക്രമിയായ ഒരു ഭരണാധികാരിയുടെ മുമ്പിൽ സത്യം പറയുന്നതാണ് അത്യുത്തമമായ ജിഹാദ്. (തിർമിദി)

135. അബൂബക്കർ(റ) പറയുകയുണ്ടായി: ജനങ്ങളെ നിങ്ങൾ വിശുദ്ധ ഖുർആനിലെ ഈ ആയത്ത് പാരായണം ചെയ്യുന്നവരാണല്ലോ.

”സത്യവിശ്വാസികളെ നിങ്ങൾ നിങ്ങളുടെ കാര്യം ശ്രദ്ധിക്കുക. നിങ്ങൾ സൻമാർഗത്തിലായിരുന്നാൽ വഴിപിഴിച്ചവർ നിങ്ങൾക്ക് യാതൊരു ഉപദ്രവവും വരുത്തുകയില്ല.” മാഇദ:105

എന്നാൽ നബി(സ) പറയുന്നതായി ഞാൻ കേട്ടിരുന്നു: അക്രമിയെ കണ്ടിട്ട് ആളുകൾ അവന്റെ കൈപിടിക്കുന്നില്ലെങ്കിൽ അവരെ മുഴുവനും അല്ലാഹുവിന്റെ ശിക്ഷപിടികൂടിയേക്കാം. (അബൂദാവൂദ്, തിർമിദി, നസാഈ തുടങ്ങിയവരെല്ലാം തരക്കേടില്ലാത്ത സനദോടുകൂടി ഉദ്ധരിച്ചത്.

This entry was posted in അദ്ധ്യായം 23 : നന്മ കൽപിക്കലും തിന്മ വിരോധിക്കലും. Bookmark the permalink.