അല്ലാഹു പറഞ്ഞിരിക്കുന്നു :
”സത്യവിശ്വാസികൾ പരസ്പരം സഹോദരൻമാരാകുന്നു” (ഹുജറാത്ത് :1)
”സത്യവിശ്വാസികളോട് മമതയും സത്യനിഷേധികളോട് ഗൗരവമുള്ളവരും ആയിരിക്കും” (മാഇദ : 54)
”അല്ലാഹുവിന്റെ പ്രവാചകനായ മുഹമ്മദ്(സ)യും അദ്ദേഹത്തോടൊപ്പമുള്ളവരും അവർക്കിടയിൽ കാരുണ്യത്തോടെ വർത്തിക്കുന്നവരും സത്യനിഷേധികളോട് ഗൗരവമുള്ളവരും ആകുന്നു” (ഫത്തഹ് : 29)
906. അനസ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ പരസ്പരം കോപിക്കുകയോ അസൂയ കാണിക്കുകയോ ഗൂഢാലോചന നടത്തുകയോ, ബന്ധങ്ങൾ മുറിക്കുകയോ ചെയ്യാതെ പരസ്പരം സാഹോദര്യത്തോടെ വർത്തിക്കുക, ഒരു മുസ്‌ലിമിനും മറ്റൊരു മുസ്‌ലിമുമായി മൂന്നു ദിവസത്തേക്കാൾ കൂടുതൽ പിണങ്ങി നിൽക്കൽ അനുവദനീയമല്ല (മുത്തഫഖുൻ അലൈഹി)
907. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുന്നതാണ്. അപ്പോൾ ബഹുദൈവ വിശ്വാസികളല്ലാത്തവരുടെ പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. എന്നാൽ പരസ്പരം വൈരാഗ്യം വെച്ചുപുലർത്തുന്ന സഹോദരൻമാരുടേതൊഴികെ. അവർ പരസ്പരം രമ്യതയിലാകുന്നതു വരെ അവരുടെ കാര്യം മാറ്റിവെക്കുന്നതാണ്. (മുസ്‌ലിം)