അല്ലാഹു പറഞ്ഞിരിക്കുന്നു:
”സത്യവിശ്വാസികളായ പുരുഷൻമാരേയും സത്യവിശ്വാസിനിയായ സ്ത്രീകളേയും അവർ ചെയ്യാത്ത കുറ്റത്തിന് ദ്രോഹിക്കുന്നവർ വ്യക്തമായ പാപവും കുറ്റവും പേറേണ്ടിവരും. (അഹ്‌സാബ് :58)
901. ഇബ്‌നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം: നബി (സ)പറഞ്ഞു: മുസ്‌ലിമിനെ ശകാരിക്കൽ പാപവും അവനെ കൊലപ്പെടുത്തൽ സത്യനിഷേധവുമാണ്. (മുത്തഫഖുൻ അലൈഹി)
902. അബുദ്ദർദാഅ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: സത്യനിഷേധം(കുഫ്‌റ്), ദുർനടപ്പ്(ഫിസ്ഖ്)എന്നിവ കൊണ്ട് ആരും മറ്റൊരാളെ കുറ്റപ്പെടുത്തുകയില്ല, അവൻ അതിന് അർഹനല്ലെങ്കിൽ ആ കുറ്റപ്പെടുത്തിയവനിലേക്ക് തന്നെ അത് തിരിച്ചെത്തിയിട്ടല്ലാതെ. (മുസ്‌ലിം)
903. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. ഒരിക്കൽ മദ്യപാനിയായ ഒരാളെ നബി(സ)യുടെ അരികിൽ കൊണ്ടുവരപ്പെട്ടു. അപ്പോൾ അവിടുന്നു പറഞ്ഞു. അവനെ നിങ്ങൾ അടിക്കുക. അബൂ ഹുറൈറ(റ) പറയുന്നു. ഞങ്ങളിൽ പലരും കൈ കൊണ്ടും വസ്ത്രം കൊണ്ടും ചെരിപ്പുകൊണ്ടും അടിക്കുകയുണ്ടായി. അടികഴിഞ്ഞപ്പോൾ ചിലർ അല്ലാഹു നിന്നെ നിന്ദിക്കട്ടെ എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു. നിങ്ങൾ ഇപ്രകാരം പറയരുത്. അവനെതിരിൽ പിശാചിനെ നിങ്ങൾ സഹായിക്കരുത് (ബുഖാരി)