ജമാഅത്തു നമസ്‌കാരത്തിന്റെ മഹത്വം

637 ഇബ്‌നു ഉമർ(റ) വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: ജമാഅത്തു (സംഘടിത) നമസ്‌കാരത്തിന് തനിച്ചു നമസ്‌കരിക്കുന്നതിനേക്കാൾ ഇരുപത്തിഏഴ് ഇരട്ടി പദവി കൂടുതലുണ്ട് (മുത്തഫഖുൻ അലൈഹി)

638 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)യുടെ അരികിൽ ഒരു അന്ധൻ വന്നുകൊണ്ടു പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ(സ), എന്നെ പള്ളിയിലേക്ക് കൊണ്ടുപോകാൻ ഒരു വഴി കാട്ടിയില്ല, അതിനാൽ അങ്ങ് എനിക്ക് വീട്ടിൽവെച്ച് നമസ്‌കാരം നിർവ്വഹിക്കാൻ ഇളവ് അനുവദിക്കുമോ? അപ്പോൾ അവിടുന്ന് അദ്ദേഹത്തിന് ഇളവ് അനുവദിക്കുകയുണ്ടായി. എന്നാൽ അദ്ദേഹം തിരിഞ്ഞുപോകാൻ ആരംഭിച്ചപ്പോൾ അയാളെ വിളിച്ചു കൊണ്ട് ചോദിച്ചു. നീ ബാങ്ക് കേൾക്കാറുണ്ടോ ? ആഗതൻ ”അതെ” എന്ന് മറുപടി പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു. ”എങ്കിൽ നീ അതിന് ഉത്തരം ചെയ്യണം”.(മുസ്‌ലിം)

639 ഇബ്‌നു മസ്ഊദ് (റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: യഥാർത്ഥ മുസ്‌ലിമായിക്കൊണ്ട് നാളെ അല്ലാഹുവിനെ കണ്ടു മുട്ടണമെന്ന് വല്ലവനും ആഗ്രഹിക്കുന്നുവെങ്കിൽ ബാങ്ക് വിളിക്കുന്ന സ്ഥലത്തു വെച്ച് അവൻ പതിവായി നമസ്‌കരിച്ചുകൊള്ളട്ടെ. നിശ്ചയം നിങ്ങളുടെ പ്രവാചകന്‍(സ) സൻമാർഗ്ഗം അല്ലാഹു കാണിച്ചു കൊടുത്തിരിക്കുന്നു. നിശ്ചയം നമസ്‌കാരം ആ സൻമാർഗ്ഗത്തിൽ പെട്ടതാണ്. നിയമ വിരുദ്ധമായി നമസ്‌കാരം വീട്ടിൽ വെച്ചു ചെയ്യുന്നപോലെ നിങ്ങളും സ്വന്തം വീടുകളിൽ വെച്ച് നമസ്‌കരിച്ചാൽ നബി(സ)യുടെ മാതൃക നിങ്ങൾ കൈവെടിഞ്ഞവരായിത്തീരും. നബി(സ)യുടെ മാതൃക നിങ്ങൾ കൈവെടിഞ്ഞാൽ നിശ്ചയം നിങ്ങൾ വഴിപിഴച്ചവരായി മാറും. നിശ്ചയം കാപട്യം കൊണ്ട് അറിയപ്പെട്ടവരല്ലാതെ ഞങ്ങളിൽ നിന്ന് ആരും ജമാഅത്ത് നമസ്‌കാരത്തിൽനിന്ന് പിന്തി നിൽകാറില്ലായിരുന്നു എന്ന് ഞാൻ ഓർക്കുന്നു. രോഗികളായാൽ പോലും ചിലർ രണ്ടാളുകളുടെ ചുമലിൽനയിക്കപ്പെട്ടുകൊണ്ടുവന്ന് നമസ്‌കാരത്തിന്റെ സ്വഫുകളിൽ നിർത്തപ്പെടാറുണ്ടാ യിരുന്നു.) മറ്റൊരു റിപ്പോർട്ടിലുള്ളത് നിശ്ചയം നബി(സ)ഞങ്ങളെ പഠിപ്പിച്ചിട്ടുളള സൻമാർഗ്ഗ ചര്യയിൽപെട്ടതണ്ടാണ് ബാങ്ക് വിളിക്കുന്ന പള്ളിയിൽവെച്ച് നമസ്‌കരിക്കുക എന്നത്. (മുസ്‌ലിം)

640 അബുദ്ദർദാഅ്‌(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . സംഘടിതമായി നമസ്‌കാരം നിർവ്വഹിക്കാതെ ഗ്രാമത്തിലോ, നാടിൻപുറങ്ങളിലോ മൂന്നാളുകൾ ഉണ്ടാവുകയില്ല, അവരെ പിശാച് സ്വാധീനിച്ചിട്ടല്ലാതെ. അതിനാൽ നിങ്ങൾ സംഘടിതമായി നമസ്‌കാരം നിർവ്വഹിക്കണം. നിശ്ചയം ആട്ടിൻ പറ്റങ്ങളിൽ നിന്ന് ഒറ്റപ്പെടുന്ന ആടിനെയാണ്ചെന്നായ പിടികൂടുക (അൂദാവൂദ്)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.