985 ഇബ്‌നുഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങളുടെ പിതാക്കളെകൊണ്ട് സത്യം ചെയ്യൽ അല്ലാഹു വിരോധിച്ചിരിക്കുന്നു. ആരെങ്കിലും സത്യം ചെയ്യുന്ന പക്ഷം അവൻ അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്യട്ടെ. ഇല്ലെങ്കിൽ മൗനം പാലിക്കട്ടെ. (മുത്തഫഖുൻ അലൈഹി)
986 ബുറാദ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: അമാനത്തുകൾകൊണ്ട് സത്യം ചെയ്യുന്നവൻ നമ്മിൽപ്പെട്ടവനല്ല. (അബൂ ദാവൂദ്)
987 ബുറാദ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: വല്ലവനും ഞാൻ ഇസ്‌ലാമിൽ നിന്ന് തെറ്റിയവനാണ് എന്ന് സത്യം ചെയ്തു. അവൻ പറഞ്ഞത് കളവുമാണ്. എന്നാൽ അയാൾ പറഞ്ഞതു പോലെ തന്നെ ആയിരിക്കും. ഇനി സത്യമാണെങ്കിൽ തന്നെ സുരക്ഷിതമായി ഇസ്‌ലാമിലേക്ക് അയാൾ മടങ്ങി വരികയില്ല. (അബൂ ദാവൂദ്)
988 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: കഅ്‌ബയെ തന്നെ യാണെ എന്ന് ഒരാൾ സത്യം ചെയ്യുന്നത് അദ്ദേഹം കേട്ടു. അന്നേരം ഇബ്‌നു ഉമർ(റ) പറഞ്ഞു. അല്ലാഹു അല്ലാത്തവരെ കൊണ്ട് നീ സത്യം ചെയ്യരുത്. നബി(സ)പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട് . അല്ലാഹു അല്ലാത്തവരെ കൊണ്ട് ആരെങ്കിലും സത്യം ചെയ്താൽ അവൻ കാഫിറോ മുശ്‌രിക്കോ ആകുന്നതാണ്. (തിർമുദി) ഇവിടെ ‘ശിർക്ക്’ എന്നും ‘കുഫ്‌റ്’ എന്നും പറഞ്ഞത് അതിന്റെ ഗൗരവത്തെ സൂചിപ്പിക്കുന്നതിനാണ് എന്ന് ചിലർ വ്യാഖ്യാനിച്ചിട്ടുണ്ട് .