അല്ലാഹു പറഞ്ഞിരിക്കുന്നു:
(നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല. (സൂറത്ത് നിസാഅ്: 36)
774. മഅറൂറ് ബ്‌നുസുവൈദ് (റ)വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. അബൂദർറു(റ) വിനേയും അദ്ദേഹത്തിന്റെ അടിമയേയും ഒരേ പോലുള്ള വസ്ത്രം ധരിച്ച നിലയിൽ ഞാൻ കാണുകയുണ്ടായി. അതിനെ കുറിച്ച് ഞാൻ അദ്ദേഹത്തോടു ചോദിച്ചു. അദ്ദേഹം പറഞ്ഞു: നബി(സ)യുടെ കാലത്ത് ഒരിക്കൽ ഞാൻ എന്റെ ഒരു ഭൃത്യൻ മാതാവിനെ വിളിച്ച് അധിക്ഷേപം നടത്തി. അതറിഞ്ഞ പ്രവാചകൻ(സ) എന്നോടു പറഞ്ഞു. നിന്നിൽ ജാഹി ലിയ്യത്തിലെ സംസ്‌കാരം ഇന്നും അവശേഷിക്കുന്നു. അവർ നിങ്ങളുടെ സഹോദരങ്ങളാണ്. അല്ലാഹു അവരെ നിങ്ങൾക്ക് കീഴ്‌പെടുത്തി തന്നിരിക്കുകയാണ്. ആർക്കെങ്കിലും അവരുടെ സംരക്ഷണത്തിന് കീഴിൽ കഴിയുന്ന സഹോദരങ്ങളുണ്ടെങ്കിൽ അവൻ ഭക്ഷിക്കുന്നതിൽ നിന്ന് അവരെയും ഭക്ഷിപ്പിക്കുകയും അവൻ ധരിക്കുതിൽ നിന്ന് അവരെയും ധരിപ്പിക്കുകയും ചെയ്യട്ടെ. അവർക്ക് സാധിക്കാത്തത് ചെയ്യാൻ നിർബന്ധിക്കാതിരിക്കുകയും അവരെ സഹായിക്കുകയും ചെയ്യട്ടെ. (മുത്തഫഖുൻ അലൈഹി)