വിമതസ്ഥരുമായുള്ള വൈവാഹിക ബന്ധം ഖുര്‍ആന്‍ വിലക്കുന്നുണ്ടല്ലോ. ഇത് വര്‍ഗീയതയല്ലേ?

ബഹുദൈവ വിശ്വാസികളുമായി യാതൊരുവിധ വൈവാഹികബന്ധ വും പാടില്ലെന്ന് ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നുണ്ട്.
“ബഹുദൈവ വിശ്വാസിനികളെ അവര്‍ വിശ്വസിക്കുന്നതുവരെ നിങ്ങള്‍ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയേക്കാള്‍ നല്ലത്. അവള്‍ നിങ്ങള്‍ക്ക് കൌതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നതുവരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ചുകൊടുക്കുകയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരടിമയാണ് ബഹുദൈവവിശ്വാസിയേക്കാള്‍ നല്ലത്. അവന്‍ നിങ്ങള്‍ക്ക് കൌതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി തന്റെ തെളിവുകള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു” (2:221).
വൈവാഹികബന്ധം കേവലം ശാരീരികബന്ധത്തില്‍ മാത്രം അധിഷ്ഠിതമായ ഒരു കൂട്ടുകെട്ടല്ല. നിഷ്കളങ്ക സ്നേഹവും പരസ്പര ബഹുമാനവും നിലനില്‍ക്കുമ്പോള്‍ മാത്രമേ വൈവാഹികജീവിതം സാര്‍ഥകമാവൂ. സ്ത്രീ-പുരുഷബന്ധത്തെ ഖുര്‍ആന്‍ ഉപമിച്ചിരിക്കുന്നത് വസ്ത്രത്തോടാണ്. “അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കുമൊരുവസ്ത്രമാകുന്നു”(2:187). ഇണകള്‍ തമ്മില്‍ നിലനില്‍ക്കേണ്ട അടുപ്പവും പാരസ്പര്യവും വ്യക്തമാക്കുന്നതാണ് ഈ ഉപമ.
സന്യാസത്തെ അടിസ്ഥാന നയമായി അംഗീകരിച്ചിട്ടുള്ള മതങ്ങളില്‍നിന്ന് വ്യത്യസ്തമായി വൈവാഹിക ജീവിതം ഒരു മതബാധ്യതയായാണ് ഇസ്ലാം കാണുന്നത്. ‘വിവാഹിതനായവന്‍ മതത്തിന്റെ പകുതി പൂര്‍ത്തിയാക്കിയിരിക്കുന്നു’വെന്നാണ് മുഹമ്മദ് നബി (സ) പഠിപ്പിച്ചത്.
വൈവാഹിക ജീവിതത്തില്‍ കൃത്യമായി പാലിക്കപ്പെടേണ്ട വിധിവിലക്കു കള്‍ ഖുര്‍ആനും നബിചര്യയും പഠിപ്പിക്കുന്നുണ്ട്. ധാര്‍മികതയില്‍ അധിഷ് ഠിതമായ ലൈംഗികജീവിതത്തിനും ഈ നിയമനിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണ്. ഒരു മുസ്ലിമിന് ഇവയില്‍നിന്ന് വ്യതിചലിക്കാനാവില്ല.
ബഹുദൈവവിശ്വാസത്തിന് പ്രാമാണികമായ അടിത്തറയില്ല. അതുകൊണ്ടുതന്നെ കാലദേശത്തിനനുസരിച്ച് ബഹുദൈവവിശ്വാസത്തിന്റെ രൂപഭാവങ്ങളില്‍ മാറ്റമുണ്ടാവും. ഇതുപോലെതന്നെയാണ് ബഹുദൈവവിശ്വാസിയുടെ ആചാരാനുഷ്ഠാനങ്ങളും ധാര്‍മിക നിര്‍ദേശങ്ങളുമെല്ലാം. ദൈവപ്രോക്തമായ ധാര്‍മിക വിധിവിലക്കുകള്‍ അനുസരിക്കുവാന്‍ ബാധ്യസ്ഥനായ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം മനുഷ്യ നിര്‍മിതങ്ങളായ വിധിവിലക്കുകള്‍ അംഗീകരിക്കാനാവില്ല; അത് തന്റെ മതവിശ്വാസത്തെ ബാധിക്കുമ്പോള്‍ വിശേഷിച്ചും. തന്റെ പങ്കാളി പിന്തുടരുന്ന ധാര്‍മിക ജീവിതം തന്റെ ആദര്‍ശത്തിന് തികച്ചും വിരുദ്ധമാകുന്നത് മുസ്ലിമിന്റെ മതജീവിതത്തെ പ്രതികൂലമായി ബാധിക്കും.
വ്യഭിചാരത്തെ മതാചാരമായി കാണുന്ന മതസമൂഹങ്ങളുണ്ട്. ഗ്രീസിലെ ഹെറ്റൈറകളും ഇന്ത്യയിലെ ദേവദാസികളും മതപരമായി അടിച്ചേല്‍പിക്കപ്പെട്ട വേശ്യാവൃത്തി ചെയ്യാന്‍ വിധിക്കപ്പെട്ടവരായിരുന്നു. കന്യകയുടെയോ പിതാവിന്റെയോ സമ്മതമില്ലെങ്കില്‍കൂടി ഇഷ്ടപ്പെട്ട സ്ത്രീയെ തട്ടിക്കൊണ്ടുവന്ന് വിവാഹം ചെയ്യാമെന്നാണ് മനുസ്മൃതിയുടെ വിധി. ക്ഷത്രിയന് അനുവദനീയമായ ഇത്തരം വിവാഹത്തിനാണ് രാക്ഷസം എന്നു പറയുന്നത് (മനുസ്മൃതി 3:26). വിവാഹത്തിനു മുമ്പ് പലരുമായും ലൈംഗികബന്ധത്തിലേര്‍പ്പെട്ട് ഇതില്‍ ഉണ്ടാകുന്ന കുഞ്ഞിന് ആരുടെ മുഖഛായയാണോ അയാളെ ഭര്‍ത്താവായി സ്വീകരിക്കുന്ന സമ്പ്രദായം മക്കയിലെ ബഹുദൈവവിശ്വാസികള്‍ക്കിടയില്‍ നിലനിന്നിരുന്നു. താന്ത്രികമതത്തില്‍ സംഘരതി മോക്ഷത്തിനുവേണ്ടിയുള്ള ഒരു ആത്മീയാനുഷ്ഠാനമാണ്. ഈ രൂപത്തിലുള്ള ധാര്‍മിക നിയമങ്ങള്‍ സ്വീകരിച്ചിരുന്ന ബഹുദൈവവിശ്വാസികളുടെ സമൂഹങ്ങളില്‍നിന്ന്  തന്റെ ഇണയെ തെരഞ്ഞെടുക്കുന്ന ഒരു മു സ്ലിമിന് സ്വന്തം മതമനുസരിച്ച് ജീവിക്കുക ദുഷ്കരമായിരിക്കുമെന്നതില്‍ സംശയമില്ല.
ബഹുദൈവവിശ്വാസികളുമായി വൈവാഹികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഖുര്‍ആന്‍ അനുവദിച്ചിരുന്നുവെങ്കില്‍ അത് മുസ്ലിംകള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമായിരുന്നു. സംഘരതി ഒരു മതാനുഷ്ഠാനമായി സ്വീകരിക്കുന്ന ഒരു താന്ത്രിക സ്ത്രീയെ അവളുടെ മതമനുസരിച്ചുകൊണ്ട് ജീവിക്കുവാന്‍ അനുവദിച്ചുകൊണ്ട് എങ്ങനെയാണ് ഒരു മുസ്ലിമിന് ഇണയായി വെച്ചുകൊണ്ടിരിക്കുവാന്‍ കഴിയുക? ഒന്നുകില്‍ അവളുടെ മതസ്വാതന്ത്യ്രത്തെ ഹനിക്കണം, അല്ലെങ്കില്‍ അവന്റെ മതത്തിന് വിരുദ്ധമായി അവന്‍ പ്രവര്‍ത്തിക്കണം. ഇത്തരം വിഷമസന്ധികള്‍ ഒഴിവാക്കാന്‍കൂടിയായിരിക്കണം സര്‍വശക്തനായ പടച്ചതമ്പുരാന്‍ ബഹുദൈവവിശ്വാസികളുമായി യാതൊരുവിധ വൈവാഹിക ബന്ധവും മുസ്ലിമിന് പാടില്ലെന്ന് നിഷ്കര്‍ഷിച്ചത്.
വ്യക്തമായ ധാര്‍മിക നിര്‍ദേശങ്ങളും അവയ്ക്ക് പ്രാമാണികമായ പിന്‍ബലവുമുള്ള വേദക്കാരില്‍നിന്ന് ഇണയെ സ്വീകരിക്കാന്‍ മുസ്ലിമിനെ ഖുര്‍ആന്‍ അനുവദിക്കുന്നുമുണ്ട്. യഹൂദന്മാരായിരുന്നാലും ക്രൈസ്തവരായിരുന്നാലും അവര്‍ക്ക് അനുസരിക്കപ്പെടേണ്ടതായ ഒരു വേദഗ്രന്ഥവും അതുപ്രകാരമുള്ള ധാര്‍മിക നിര്‍ദേശങ്ങളുമുണ്ടല്ലോ. പ്രസ്തുത നിര്‍ദേശങ്ങളാവട്ടെ ഇസ്ലാമിക നിര്‍ദേശങ്ങള്‍ക്ക് ഏകദേശം സമാനമാണ് താനും. അതുകൊണ്ടായിരിക്കണം വേദക്കാരിയെ വിവാഹം ചെയ്യാന്‍ മുസ്ലിമിനെ പടച്ചതമ്പുരാന്‍ അനുവദിച്ചത്.

This entry was posted in ഖുര്‍ആനും അമുസ്ലിംകളും. Bookmark the permalink.