എന്തുകൊണ്ടാണ് അടിമത്തത്തെ പൂര്‍ണമായി നിരോധിക്കാന്‍ ഖുര്‍ആന്‍ സന്നദ്ധമാകാതിരുന്നത്?

അടിമത്തം ഇല്ലാതാക്കുവാനാവശ്യമായ പ്രായോഗികമായ നടപടിക്രമങ്ങള്‍ സ്വീകരിച്ച ഇസ്ലാം പക്ഷേ, മദ്യമോ വ്യഭിചാരമോ നിരോധിച്ചതുപോലെ അടിമത്തത്തെ പാടെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്തുകൊണ്ടാണിത്?
ഒന്നിലധികം കാരണങ്ങളുണ്ട്. അടിമത്തത്തെ പാടെ നിരോധിക്കാത്ത ഖുര്‍ആനിന്റെ നടപടി അതിന്റെ സര്‍വകാലികതയാണ് വ്യക്തമാക്കുന്നത്. മനുഷ്യസമൂഹത്തിന്റെ ഗതിവിഗതികളെയും പരിണാമപ്രക്രിയയെയും കുറിച്ച് ശരിക്കറിയാവുന്ന ദൈവം തമ്പുരാനില്‍നിന്നുള്ളതാണ് ഖുര്‍ആന്‍ എന്ന വസ്തുതയാണ് ഈ വിഷയത്തിലെ അതിന്റെ നിലപാടില്‍നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇസ്ലാം കാലാതിവര്‍ത്തിയാണെ ന്നും അതിന്റെ നിര്‍ദേശങ്ങള്‍ എക്കാലത്തും പ്രായോഗികമാണെന്നുമുള്ള വസ്തുതയാണ് അടിമത്തം പാടെ നിരോധിക്കാത്ത അതിന്റെ നടപടിയെക്കുറിച്ച് അവഗാഹമായി പഠിച്ചാല്‍ ബോധ്യപ്പെടുക.
അടിമത്ത വ്യവസ്ഥിതിയുടെ ആരംഭം തന്നെ യുദ്ധത്തടവുകാരില്‍നിന്നായിരുന്നുവല്ലോ. അടിമത്തത്തെ പാടെ നിരോധിച്ചുകൊണ്ട് ആധുനിക രാഷ്ട്രങ്ങള്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ക്കു മുമ്പ് യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റുന്ന സമ്പ്രദായമായിരുന്നു വ്യാപകമായി നിലനിന്നിരുന്നത്. യുദ്ധത്തില്‍ ബന്ദികളായി പിടിക്കപ്പെടുന്നവരെ ഒന്നുകില്‍ കൊന്നുകളയുക, അല്ലെങ്കില്‍ അടിമകളാക്കുക. ഇതാണ് നടന്നിരുന്നത്. ഇവ മാത്രമായിരുന്നു പ്രായോഗികമായ മാര്‍ഗങ്ങള്‍. അതല്ലാതെ അവരെ തടവുകാരായി പാര്‍പ്പിക്കുവാനാവശ്യമായ സംവിധാനങ്ങളൊന്നും അന്നുണ്ടായിരുന്നില്ലല്ലോ.
യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെടുന്നവരെ എന്തു ചെയ്യണം? ഇക്കാര്യത്തില്‍ ഖുര്‍ആന്‍ നല്‍കുന്ന നിര്‍ദേശമിങ്ങനെയാണ്: “ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനുശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നതുവരെയാണിത്. അതാണ് (യുദ്ധത്തിന്റെ) മുറ” (47:4) ശത്രുക്കളെ യുദ്ധഭൂമിയില്‍ വെച്ച് വധിക്കുവാന്‍ അനുശാസിക്കുന്ന ഈ സൂക്തത്തില്‍ ബന്ധനസ്ഥരായവരെ പ്രതിഫലം വാങ്ങിയോ അല്ലാതെയോ വിട്ടയക്കുവാനാണ് കല്‍പിച്ചിരിക്കുന്നത്. ഈ സൂക്തത്തിന്റെ വെളിച്ചത്തില്‍ പ്രവാചകാനുചരന്മാരില്‍ പ്രമുഖരെല്ലാം യുദ്ധത്തടവുകാരെ വധിക്കാന്‍ പാടില്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
യുദ്ധത്തടവുകാരെ നാലു വിധത്തില്‍ കൈകാര്യം ചെയ്യുവാന്‍ പ്രവാചകന്‍ (സ) മാതൃക കാണിച്ചിട്ടുണ്ട്.
1. വെറുതെ വിട്ടയക്കുക. അവരെ വിട്ടയക്കുന്നത് മുസ്ലിം സമൂഹത്തിന് ഹാനികരമല്ലെന്ന് ബോധ്യപ്പെടുന്ന അവസ്ഥയില്‍ യുദ്ധത്തടവുകാരെ വെറുതെ വിട്ടയക്കാവുന്നതാണ്.
2. ശത്രുക്കള്‍ പിടിച്ചുവെച്ച മുസ്ലിം തടവുകാര്‍ക്കു പകരമായി അവരെ കൈമാറുക.
3. പ്രതിഫലം വാങ്ങി തടവുകാരെ വിട്ടയക്കുക.
4. മുസ്ലിം യോദ്ധാക്കള്‍ക്ക് അടിമകളെ ഭാഗിച്ച് നല്‍കുക.
പ്രവാചകന്‍ (സ) വിവിധ യുദ്ധങ്ങളില്‍ മുകളില്‍ പറഞ്ഞ വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നതായി കാണാം. ഇതില്‍ നാലാമത്തെ മാര്‍ഗമായ യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റുന്ന രീതി, മറ്റു മൂന്നു മാര്‍ഗങ്ങളും അപ്രായോഗികമായിത്തീരുന്ന അവസ്ഥകളിലാണ് സ്വീകരിച്ചിരുന്നത്. അടിമത്തം പൂര്‍ണമായി നിരോധിക്കപ്പെട്ടിരുന്നുവെങ്കില്‍ ഈ മാര്‍ഗം സ്വീകരിക്കുവാന്‍ മുസ്ലിം സമൂഹത്തിന് ഒരിക്കലും സാധ്യമാകാത്ത അവസ്ഥ സംജാതമാകുമായിരുന്നു. അത്തരമൊരു അവസ്ഥ അടിമത്തം ഒരു സ്ഥാപനമായി നിലനിന്നിരുന്ന സാമൂഹിക സംവിധാനത്തില്‍ മുസ്ലിംകള്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുമായിരുന്നു എന്നതാണ് വസ്തുത.
മുസ്ലിം സമൂഹവുമായി യുദ്ധം ചെയ്യുന്നവര്‍ അടിമത്തത്തെ ഒരു മാര്‍ഗമായി അംഗീകരിക്കുന്നവരും അടിമകളെ ലഭിക്കുക എന്നതുകൂടി ലക്ഷ്യമായിക്കണ്ട് യുദ്ധത്തില്‍ ഏര്‍പ്പെടുന്നവരുമായിരുന്നു. അവരുമായി യുദ്ധം ചെയ്യുമ്പോള്‍ മുസ്ലിംകളില്‍നിന്ന് അവര്‍ തടവുകാരായി പിടിക്കുന്നവരെ അവര്‍ അടിമകളാക്കി മാറ്റുകയോ വധിച്ചുകളയുകയോ ചെയ്യുമായിരുന്നു. അടിമത്തം നിരോധിക്കപ്പെട്ടിരുന്നുവെങ്കില്‍ മുസ്ലിംകള്‍ക്ക് അവരില്‍നിന്നുള്ള ബന്ദികളെ അടിമകളാക്കുവാന്‍ പറ്റുകയില്ല. ഇത് ശത്രുക്കള്‍ക്ക് മുസ്ലിം ബന്ദികളുടെ മേല്‍ കൂടുതല്‍ ക്രൂരത കാണിക്കുവാനുള്ള അവസരമുണ്ടാക്കുകയാണ് ചെയ്യുക. മുസ്ലിംകള്‍ക്കാണെങ്കില്‍ അവരില്‍നിന്ന് പിടിക്കപ്പെട്ടവര്‍ക്കു വേണ്ടി വില പേശുവാനായി ശത്രുക്കളില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികളെ ഉപയോഗിക്കുവാനും കഴിയില്ല.
ഇസ്ലാമില്‍ അടിമത്തം നിരോധിക്കപ്പെട്ടാല്‍ അവരില്‍നിന്നുള്ളവരെ അടിമകളാക്കുവാനോ വധിക്കുവാനോ മുസ്ലിംകള്‍ക്ക് കഴിയുകയില്ലെന്ന് ശത്രുക്കള്‍ക്കറിയാം. അതുകൊണ്ടുതന്നെ അവരില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികള്‍ക്ക് പകരമായി മുസ്ലിംകളില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികളെ സ്വതന്ത്രരാക്കുകയെന്ന പരസ്പര ധാരണക്ക് ശത്രുക്കള്‍ സന്നദ്ധരാവുകയില്ല.
മുസ്ലിംകള്‍ക്കാണെങ്കില്‍ ശത്രുക്കളില്‍നിന്നുള്ള ബന്ദികള്‍ ഒരു തലവേദന മാത്രമായിത്തീരുകയും ചെയ്യും. അവര്‍ക്കുള്ള താമസസ്ഥലം ഉണ്ടാക്കുക മുസ്ലിം സമൂഹത്തിന്റെ ബാധ്യതതായിത്തീരും. ആയിരക്കണക്കിനാളുകള്‍ ബന്ദികളായി പിടിക്കപ്പെടുന്ന അവസരങ്ങളില്‍ അവര്‍ക്കെല്ലാം താമസിക്കാനാവശ്യമായ സൌകര്യങ്ങളുണ്ടാക്കുക ഏറെ ദുഷ്കരമായിത്തീരുമെന്ന് പറയേണ്ടതില്ലല്ലോ. അവര്‍ക്കുള്ള ഭക്ഷണവും വസ്ത്രവുമെല്ലാം നല്‍കാന്‍ മുസ്ലിം സമൂഹം ബാധ്യസ്ഥമായിത്തീരും. അവര്‍ ഇവിടെ ഇസ്ലാമിക സമൂഹത്തിന്റെ സംരക്ഷണത്തില്‍ സുഖകരമായി ജീവിക്കുമ്പോള്‍ മുസ്ലിംകളില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികള്‍ ഇസ്ലാമിന്റെ ശത്രുക്കളുടെ ക്രൂരതകള്‍ സഹിച്ച് അവര്‍ ഏല്‍പിക്കുന്ന കഠിനമായ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുകയാവും. ഇത് ഒരിക്കലും നീതിയാവുകയില്ലല്ലോ. മുസ്ലിം സമൂഹത്തിന്റെ നാശത്തിനാണ് അതു നിമിത്തമാവുക. യുദ്ധം ഇസ്ലാമിക സമൂഹത്തെ നശിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത ഒരു അവസ്ഥയാണ് ഇതുവഴി സംജാതമാവുക. അതുകൊണ്ടുതന്നെ ലോകം മുഴുവനായി അടിമത്തം നിരോധിക്കാത്ത അവസ്ഥയില്‍ ഇസ്ലാം അടിമത്തം നിരോധിച്ചിരുന്നുവെങ്കില്‍ അത് ആത്മഹത്യാപരമാകുമായിരുന്നു. അതുകൊണ്ടുതന്നെയാണ് സര്‍വകാലജ്ഞാനിയായ അല്ലാഹു അടിമത്തം നിരോധിക്കാതിരുന്നത്.
ലോകത്ത് അടിമത്തം ഒരു സ്ഥാപനമായി നിലനില്‍ക്കെ ഇസ്ലാം അതു നിരോധിക്കുന്നതുകൊണ്ട് പ്രായോഗിക തലത്തില്‍ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുകയെന്നുള്ളതാണ് വാസ്തവം. അടിമത്തം അനുവദിച്ചിരിക്കുന്ന ഇസ്ലാം അടിമയും ഉടമയുമെല്ലാം സഹോദരന്മാരാണെന്നും അടിമക്ക് അവകാശങ്ങളുണ്ടെന്നും പഠിപ്പിക്കുകയും അവനുമായി നല്ലനിലയില്‍ വര്‍ത്തിക്കണമെന്നും ക്രൂരമായി പെരുമാറരുതെന്നും അപമാനിക്കരുതെന്നുമെല്ലാം നിഷ്കര്‍ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒരു മുസ്ലിമിന്റെ കീഴില്‍ ജീവിക്കുന്ന അടിമയെ സംബന്ധിച്ചിടത്തോളം  അടിമത്തം അവന് ഒരു ഭാരമായിത്തീരുകയില്ല. അതോടൊപ്പംതന്നെ അവന്‍ സ്വതന്ത്രനാകുവാന്‍ ഏതു സമയത്തും സാധ്യതയുണ്ടുതാനും. സ്വാതന്ത്യ്രം വേണമെന്ന് സ്വയം തോന്നുമ്പോള്‍ അവന് സ്വാതന്ത്യ്രം നേടുവാന്‍ സാധിക്കുകയും ചെയ്യും.
എന്നാല്‍ ഇതേ അടിമ ഇത്തരം ധര്‍മങ്ങളിലൊന്നും വിശ്വാസമില്ലാത്ത ഒരു അമുസ്ലിമിന്റെ കീഴിലാണുള്ളതെങ്കിലോ? അയാള്‍ക്ക് അതിക്രൂരമായ പെരുമാറ്റവും അതിനീചമായ അപമാനവുമാണ് ലഭിക്കുക. അയാളെ സംബന്ധിച്ചിടത്തോളം അടിമത്തത്തില്‍നിന്നുള്ള മോചനം ഒരിക്കലും നടപ്പിലാകാത്ത സ്വപ്നം മാത്രമായിരിക്കും. ഒരു മുസ്ലിമിന്റെ കീഴിലുള്ള അടിമയായിരിക്കാനാണ് അതുകൊണ്ടുതന്നെ അടിമകള്‍ ഇഷ്ടപ്പെടുക. അവിടെ മാന്യമായ പെരുമാറ്റവും സഹാനുഭൂതിയോടുകൂടിയുള്ള സഹകരണവും കിട്ടുമല്ലോ. എന്നാല്‍, ഇസ്ലാം അടിമത്തം നിരോധിച്ചിരുന്നെങ്കില്‍ ഒരിക്കലും അടിമക്ക് അത്തരമൊരു ജീവിതം നല്‍കുവാന്‍ ആരും സന്നദ്ധരാവുകയില്ല. മുസ്ലിമിനാണെങ്കില്‍ അടിമകളെ വെച്ചുകൊണ്ടിരിക്കാന്‍ പറ്റുകയുമില്ലല്ലോ.
അടിമത്തം നിലനില്‍ക്കുന്ന ഒരു സാമൂഹിക സംവിധാനത്തില്‍ ഇസ്ലാം മാത്രം അടിമത്തം നിരോധിക്കുന്നതുകൊണ്ട് കാര്യമായ ഗുണങ്ങളൊന്നുമില്ലെന്ന് മാത്രമല്ല അടിമയെ സംബന്ധിച്ചിടത്തോളം അത് കൂടുതല്‍ പ്രയാസങ്ങളുണ്ടാക്കുക മാത്രമേ ചെയ്യൂ. മുസ്ലിം സമൂഹത്തിന്റെ നിലനില്‍പിനെത്തന്നെ ആ നിരോധം പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അടിമകളുടെ മാനസികവും ശാരീരികവുമായ മോചനത്തിനുവേണ്ടി ശ്രമിക്കുകയും അതിനാവശ്യമായ പ്രായോഗിക നിയമങ്ങള്‍ ആവിഷ്കരിക്കുകയുമാണ് ഇസ്ലാം ചെയ്തത്. അതു മാത്രമാണ് അത്തരമൊരു സമൂഹത്തില്‍ കരണീയമായിട്ടുള്ളത്; പ്രായോഗികവും.

This entry was posted in ഖുര്‍ആനും അടിമത്തവും. Bookmark the permalink.

Leave a Reply

Your email address will not be published.