ഒരു മകന്‍ മാത്രം അനന്തരാവകാശിയാവുകയാണെങ്കില്‍ അ യാള്‍ക്ക് പിതൃസ്വത്ത് മുഴുവനായി ലഭിക്കുമെന്നിരിക്കെ മകള്‍ മാത്രമാണ് അനന്തരാവകാശിയെങ്കില്‍ അവള്‍ക്ക് പകുതി മാത്രവും ഒന്നിലധികം പെണ്‍മക്കളുണ്ടെങ്കില്‍ അവര്‍ക്കെല്ലാംകൂടി പിതൃസ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം മാത്രവുമാണ് ലഭിക്കുകയെന്ന ഖുര്‍ആനിക നിയമം വ്യക്തമായ അനീതിയല്ലേ?

ആണ്‍മക്കളില്ലാത്തവരുടെ അനന്തരാവകാശവുമായി ബന്ധപ്പെട്ട പ്രശ്നമാണിത്. ഖുര്‍ആനിക ദായക്രമപ്രകാരം (4:11) മരണപ്പെട്ടയാള്‍ക്ക് ഒരേയൊരു പെണ്‍കുട്ടി മാത്രമാണുള്ളതെങ്കില്‍ അവള്‍ക്ക് സ്വത്തിന്റെ പകുതിയും ഒന്നിലധികമുണ്ടെങ്കില്‍ അവര്‍ക്കെല്ലാം കൂടി മൂന്നില്‍ രണ്ടു ഭാഗവുമാണ് ലഭിക്കുക. ബാക്കി അടുത്ത ബന്ധുക്കള്‍ക്കാണ് ലഭിക്കുക. ഇത് ഖുര്‍ആനിക ദായക്രമത്തിലെ പുരുഷമേധാവിത്വമല്ല, പ്രത്യുത മനുഷ്യപ്രകൃതിയെക്കുറിച്ച് വ്യക്തമായി അറിയാവുന്നവനാണ് ഖുര്‍ആനിന്റെ കര്‍ത്താവെന്ന വസ്തുതയാണ് വ്യക്തമാക്കുന്നത്. മനുഷ്യര്‍ക്ക് ആത്യന്തികമായി ഗുണം ചെയ്യുന്ന കാര്യങ്ങളെന്തൊക്കെയാണെന്ന് വ്യക്തമായി അറിയാവുന്നവനാണ് ഖുര്‍ആനിന്റെ കര്‍ത്താവെന്ന യാഥാര്‍ഥ്യം വെളിപ്പെടുത്തുകയാണ് ഈ അനന്തരാവകാശ നിയമവുമെന്ന വസ്തുത അവധാനതയോടെ പ്രശ്നത്തെ സമീപിച്ചാല്‍ മനസ്സിലാകും.
മരണപ്പെട്ടയാളുടെ കുടുംബബന്ധങ്ങള്‍ മാത്രം പരിഗണിച്ചു കൊണ്ടല്ല ഖുര്‍ആന്‍ ദായക്രമം അനുശാസിക്കുന്നത്. മരണത്തിന് മുമ്പ് സ്വത്തിന്റെ അവകാശിക്ക് ലഭിക്കേണ്ട ശുശ്രൂഷയും സ്നേഹവാല്‍സല്യങ്ങളുമെല്ലാം ദായക്രമം നിശ്ചയിക്കുമ്പോള്‍ ഖുര്‍ആനിന്റെ പരിഗണനക്ക് വരുന്നുണ്ട്. അതോടൊപ്പംതന്നെ, പെണ്‍മക്കള്‍ മാത്രമുള്ള വ്യക്തിയുടെ മരണത്തിനുശേഷം പ്രസ്തുത സന്താനങ്ങളുടെ സംരക്ഷണ ചുമതലയും ഖുര്‍ആന്‍ സജീവമായി പരിഗണിക്കുന്നു. ഓഹരി നിശ്ചയങ്ങളെക്കുറിച്ച് പരാമര്‍ശിക്കവെ ഖുര്‍ആന്‍ പറയുന്ന ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ‘നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ സന്താനങ്ങളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള ഓഹരി നിര്‍ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു’ (4:11).
മനുഷ്യനെക്കുറിച്ച് സമഗ്രമായി അറിയാവുന്ന നാഥന്റെ നിയമനിര്‍ദേശങ്ങള്‍ സൂക്ഷ്മവും പ്രായോഗികവും മാനവികവുമായിരിക്കും. ഇത് വ്യക്തമാക്കുന്നതാണ് മുകളില്‍ പരാമര്‍ശിക്കപ്പെട്ട പ്രശ്നത്തില്‍ ഖുര്‍ആനിക വിധിയുമെന്നുള്ളതാണ് വസ്തുത. താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാണ്.
ഒന്ന്: മാതാപിതാക്കളുടെ വാര്‍ധക്യകാലത്ത് അവരെ സംരക്ഷിക്കേണ്ടത് ആണ്‍മക്കളുടെ ബാധ്യതയാണ്: ആണ്‍മക്കളില്ലെങ്കില്‍ സഹോദരന്മാരോ അവരുടെ പുത്രന്മാരോ ആണ് വാര്‍ധക്യത്തിലെത്തിയവരെ സംരക്ഷിക്കേണ്ടത്.
രണ്ട്: വാര്‍ധക്യത്തിലിരിക്കുന്ന മാതാപിതാക്കള്‍ക്ക് ചെലവിനുകൊടുക്കുകയോ അവരെ സംരക്ഷിക്കുകയോ ചെയ്യേണ്ട ഉത്തരവാദിത്തം പെണ്‍മക്കളില്‍ ഇസ്ലാം ഭരമേല്‍പിക്കുന്നില്ല. അന്യകുടുംബങ്ങളില്‍ ഭര്‍ത്താക്കന്മാരോടും കുട്ടികളോടുമൊപ്പം കഴിയുന്ന പെണ്‍മക്കളില്‍ മാതാപിതാക്കളുടെ സംരക്ഷണമെന്ന ബാധ്യത ഏല്‍പിക്കുന്നത് പ്രായോഗികമല്ലെന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. വാര്‍ധക്യത്തിലെത്തിക്കഴിഞ്ഞവര്‍ക്ക് ആണ്‍മക്കളില്ലെങ്കില്‍ സഹോദരങ്ങളോ സഹോദരപുത്രന്മാരോ ആണ്, പെണ്‍മക്കളല്ല അവരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത്.
മൂന്ന്: പിതാവിന്റെ മരണശേഷം പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ (വലിയ്യ്) സഹോദരങ്ങളാണ്. മരണപ്പെട്ടയാള്‍ക്ക് ആണ്‍കുട്ടികളില്ലെങ്കില്‍ അയാളുടെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പിതൃസഹോദരങ്ങളോ അവ രുടെ മക്കളോ അതല്ലെങ്കില്‍ അടുത്ത ബന്ധുക്കളോ ആണ്. മരണപ്പെട്ടയാളുടെ പെണ്‍കുട്ടികളെ വിവാഹം കഴിച്ച് പറഞ്ഞയക്കേണ്ട ബാധ്യത ഈ രക്ഷിതാക്കളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അവര്‍ വിധവകളാകുകയും അവരുടെ സന്തതികള്‍ അനാഥരാകുകയും ചെയ്താല്‍ അവരുടെ സംരക്ഷണവും ഈ ബന്ധുക്കളുടെ ബാധ്യതയാണ്. അവര്‍ വിവാഹമോചനം ചെയ്യപ്പെട്ടാല്‍ പുനര്‍വിവാഹത്തിനാവശ്യമായ സംവിധാനങ്ങള്‍ ചെയ്യേണ്ടതും അടുത്ത ബന്ധുക്കളായ രക്ഷിതാക്കളുടെ ഉത്തരവാദിത്തംതന്നെ.
ഈ വസ്തുതകളുടെ വെളിച്ചത്തിലാണ് ആണ്‍മക്കളില്ലാതെ മരണപ്പെടുന്നയാളുടെ അനന്തരാവകാശികളെക്കുറിച്ച് ഖുര്‍ആനിക നിയമങ്ങള്‍ പരിശോധനാവിധേയമാക്കേണ്ടത്്. അപ്പോഴാണ് അവ എത്രമാത്രം കുറ്റമറ്റതാണെന്ന് ബോധ്യമാവുക. യാതൊരു അവകാശങ്ങളും ഇല്ലാതെ ബാധ്യതക ള്‍ മാത്രം ഏറ്റെടുക്കുവാന്‍ ബന്ധുക്കള്‍ സന്നദ്ധരായിക്കൊള്ളണമെന്നില്ല. പെണ്‍മക്കള്‍ മാത്രമുള്ള ഒരാളുടെ ബന്ധുക്കള്‍ക്ക് നിരവധി ബാധ്യതകള്‍ ഇസ്ലാം നിഷ്കര്‍ഷിക്കുന്നുണ്ട്. അയാളുടെ വാര്‍ധക്യത്തിലെ സംരക്ഷണബാധ്യത ഈ ബന്ധുക്കളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അയാള്‍ക്ക് ജീവനാംശവും സ്നേഹപരിചരണങ്ങളും നല്‍കേണ്ടത് ഇവര്‍തന്നെയാണ്. അയാളുടെ മരണശേഷം പെണ്‍മക്കളുടെ രക്ഷിതാക്കളാവേണ്ടതും ഈ ബന്ധുക്കള്‍തന്നെ. പെണ്‍മക്കളോ അവരുടെ സന്താനങ്ങളോ നിരാലംബരാകുകയാണെങ്കില്‍ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും ഈ ബന്ധുക്കള്‍ക്കാണ്. ഇങ്ങനെ, ആണ്‍മക്കളില്ലാത്ത ആളുടെ ബന്ധുക്കള്‍ക്ക് നിരവധി ബാധ്യതകളുണ്ട്. ഈ ബാധ്യതകള്‍ നല്‍കുന്നതോടൊപ്പം അയാളുടെ അനന്തര സ്വത്തില്‍ ചെറിയ അവകാശവും ബന്ധുക്കള്‍ക്ക് നല്‍കുകയാണ് ഇസ്ലാം ചെയ്യുന്നത്. ഉത്തരവാദിത്തങ്ങളും അവകാശങ്ങളും പരസ്പര പൂരകമായി കാണുന്ന ഇസ്ലാമിക നിയമങ്ങളുടെ സവിശേഷതയാണ് ഇവിടെയും പ്രകടമാകുന്നത്.
ആണ്‍മക്കളില്ലാത്ത ചിലര്‍ തന്റെ സ്വത്ത് മുഴുവന്‍ പെണ്‍കുട്ടികള്‍ക്ക്  ലഭിക്കാനായി ജീവിതകാലത്തു തന്നെ അവര്‍ക്ക് ഇഷ്ഖദാനം ചെയ്യാറുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ദൈവിക വിധിവിലക്കുകള്‍ പാലിച്ചുകൊണ്ട് സ്വത്തിന്റെ ചെറിയൊരംശം അടുത്ത ബന്ധുക്കള്‍ക്കുകൂടി നല്‍കുന്നതാണ് തന്റെ വാര്‍ധക്യകാല സംരക്ഷണത്തിനും പെണ്‍മക്കളുടെ ഭാവിക്കും നല്ലതെന്ന വസ്തുതയാണ് അനുഭവങ്ങള്‍ കാണിക്കുന്നത്. നമ്മുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമുള്ള നന്മകളെയും തിന്മകളെയും കുറിച്ച് വ്യക്തവും കൃത്യവുമായി അറിയാവുന്ന സര്‍വശക്തന്റെ വിധിവിലക്കുകള്‍ അനുസരിക്കുന്നതിലൂടെ മാത്രമേ വ്യക്തിക്കും കുടുംബത്തിനുമെല്ലാം ശാന്തി കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്നതല്ലോ വസ്തുത. ഖുര്‍ആന്‍ പറയുന്നത് എത്ര ശരി. ‘ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങള്‍ക്ക് ഒരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ഥത്തില്‍) അത് നിങ്ങള്‍ക്ക് ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല’ (2:216).

This entry was posted in ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും. Bookmark the permalink.