ഖുര്‍ആന്‍ പ്രദാനം ചെയ്യുന്ന സാന്മാര്‍ഗിക ക്രമം കിടയറ്റതാണെന്ന് ഖുര്‍ആന്‍ സ്വയം അവകാശപ്പെടുന്നുണ്ടോ?

അതെ. ഏറ്റവും ശരിയായ പാതയിലേക്ക് ജനങ്ങളെ നയിക്കുന്ന ഗ്രന്ഥ മാണ് ഖുര്‍ആനെന്ന് അത് സ്വയം അവകാശപ്പെടുന്നുണ്ട്.
‘തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുന്നു’ (17:9).
മനുഷ്യര്‍ക്ക് അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. അവസാന മനുഷ്യന്‍ വരെയുള്ളവര്‍ക്ക് സത്യാസത്യ വിവേചനത്തിനുള്ള മാനദണ്ഡവും മാര്‍ഗദര്‍ശകഗ്രന്ഥവും ഖുര്‍ആനാണ്. ഇക്കാര്യവും ഖുര്‍ആന്‍ സ്വയം പ്രഖ്യാപിക്കുന്നുണ്ട്.
“ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യ വും അസത്യവും വേര്‍തിരിച്ച് കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍” (2:185).
ജന്തുസഹജമായ വ്യഗ്രതയോടെ ഭൌതികസുഖങ്ങള്‍ വാരിക്കൂട്ടാന്‍ ശ്രമിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ ശക്തമായ താക്കീത് നല്‍കുന്നുണ്ട്. ഭൌതിക ജീവിതം നശ്വരമാണെന്നും ഇവിടത്തെ സുഖങ്ങളും ദുഃഖങ്ങളും താല്‍ക്കാലികം മാത്രമാണെന്നും ഇഹലോക സുഖത്തിനുവേണ്ടി അനശ്വരമായ പരലോക ജീവിതത്തിലെ ദുരിതങ്ങള്‍ വാങ്ങരുതെന്നുമുള്ള താക്കീത്. ഈ താക്കീത് ശ്രവിച്ചുകൊണ്ട് ദൈവിക വിധിവിലക്കുകള്‍ സ്വീകരിക്കുവാന്‍ സന്നദ്ധരാവുന്നവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നുകൂടി അത് സ്വയം അവകാശപ്പെടുന്നു.
ധാര്‍മികതയുടെ ചട്ടക്കൂടില്‍ ജീവിതത്തെ ക്രമീകരിക്കുന്നതാണ് മനു ഷ്യമഹത്വത്തിന്റെ നിദാനമെന്ന് മനസ്സിലാക്കാത്തവരെ സംബന്ധിച്ചിട ത്തോളം ഖുര്‍ആന്റെ വിധിവിലക്കുകള്‍ യാതൊരു വിധത്തിലും പ്രസക്തിയുള്ളതായി അനുഭവപ്പെടുകയില്ല. എന്നാല്‍ മനുഷ്യത്വത്തിന്റെ ഉദാത്തീകരണത്തിലൂടെയാണ് ജീവിത സാക്ഷാത്കാരം നേടേണ്ടത് എന്ന് കരുതുന്നവരെ സംബന്ധിച്ചിടത്തോളം ഖുര്‍ആനിലെ വിധിവിലക്കുകള്‍ ഓരോന്നും അമൂല്യങ്ങളാണ്; അവയിലൊന്നുപോലും അപമാനവീകരണത്തിന് നിമിത്തമാവുകയില്ലെന്ന് അവര്‍ അറിയുന്നു. അവര്‍ക്ക് എല്ലാ അര്‍ഥത്തിലുമുള്ള മാര്‍ഗനിര്‍ദേശക ഗ്രന്ഥമാണ് ഖുര്‍ആന്‍. ഖുര്‍ആന്‍ അവകാശപ്പെടുന്നതും അതുതന്നെയാണ്. ‘ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രേ അത്(2:2).

This entry was posted in ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും, ഖുര്‍ആന്‍ വിമര്‍ശനം. Bookmark the permalink.