ഖുര്‍ആനിലെ ചരിത്രപരാമര്‍ശങ്ങള്‍ അതിന്റെ ദൈവികതയ്ക്കുള്ള തെളിവാകുന്നതെങ്ങനെയാണ്?

കുറെയധികം ചരിത്ര പരാമര്‍ശങ്ങളുണ്ട് ഖുര്‍ആനില്‍. ആദിമ നുഷ്യനായ ആദമില്‍നിന്ന് തുടങ്ങി വിവിധ കാലങ്ങളില്‍ വിവിധദേശങ്ങളിലേക്ക് നിയോഗിക്കപ്പെട്ട വ്യത്യസ്ത പ്രവാചകന്മാരുടെയും സമൂഹങ്ങളുടെയും ചരിത്രത്തില്‍നിന്നുള്ള ശകലങ്ങള്‍ ഖുര്‍ആനിലുടനീളം കാണാം. കാലാനുക്രമമായ രീതിയിലുള്ള ചരിത്രാഖ്യാനമോ കഥാകഥനമോ അവതരിപ്പിക്കുകയെന്നതിലുപരിയായി പഠിപ്പിക്കു വാനുദ്ദേശിക്കുന്ന ആശയത്തിന് ഉപോല്‍ബലകമായ ചരിത്രസംഭവങ്ങള്‍ വിവരിക്കുന്ന ഒരു സവിശേഷമായ രീതിയാണ് പൊതുവായി ഖുര്‍ആനില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. സത്യാസത്യവിവേചകമായ വേദഗ്രന്ഥം ധര്‍മവും അധര്‍മവുമെന്തെന്ന് വ്യവഛേദിച്ച് പഠിപ്പിക്കുന്നതിനിടെ ഉദാഹരണങ്ങളെന്നവണ്ണമാണ് ചരിത്രശകലങ്ങള്‍ കടന്നുവരുന്നതെന്ന് വേണമെങ്കില്‍ പറയാം.
വ്യത്യസ്ത ഘട്ടങ്ങളില്‍ വിവിധ സാഹചര്യങ്ങളിലായാണല്ലോ ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. ഓരോ സാഹചര്യങ്ങളിലേക്കും ഉപയുക്തമായ രീതിയിലുള്ള ചരിത്രശകലങ്ങള്‍ പ്രസ്തുത സാഹചര്യത്തില്‍ അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തത്തിലാണുണ്ടാവുക. എങ്കിലും പ്രസ്തുത ചരിത്ര പരാമര്‍ശങ്ങളെല്ലാം അബദ്ധരഹിതവും വൈരുധ്യങ്ങളില്‍നിന്ന് മുക്തവുമായി നിലനില്‍ക്കുന്നുവെന്നത് ഖുര്‍ആനിന്റെ അമാനുഷികത വ്യക്തമാക്കുന്നുണ്ട്.
എന്നോ കഴിഞ്ഞുപോയ സംഭവങ്ങളാണ് ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നത്. പ്രസ്തുത സംഭവങ്ങള്‍ക്ക് സാക്ഷിയായ ഒരാളിലൂടെയല്ല അത് ലോകം ശ്രവിക്കുന്നത്. ആ സംഭവങ്ങളെക്കുറിച്ച വ്യക്തവും സൂക്ഷ്മവുമായ അറിവ് മറ്റേതെങ്കിലും ഭൌതിക സ്രോതസ്സില്‍നിന്ന് അദ്ദേഹം സമ്പാദിച്ചിട്ടുമില്ല. ആ വ്യക്തിയിലൂടെ മാനവരാശിക്ക് അവതരിപ്പിക്കപ്പെട്ട സംഭവ  വിവരണങ്ങളിലാവട്ടെ അബദ്ധങ്ങളൊന്നും കാണാന്‍ കഴിയുന്നുമില്ല. എങ്കില്‍ പിന്നെ ഈ സംഭവവിവരണങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തം വകയാണെന്ന് എങ്ങനെ സങ്കല്‍പിക്കാനാവും? അദ്ദേഹം പറയുന്നതാകട്ടെ സര്‍വ്വജ്ഞനായ തമ്പുരാനാണ് ഈ സംഭവവിവരണങ്ങളെല്ലാം അടങ്ങിയ ഖുര്‍ആന്‍ തനിക്ക് അവതരിപ്പിച്ച് തന്നതെന്നുമാണ്. അന്തിമ പ്രവാചകന്‍ (സ) കളവ് പറഞ്ഞതായി സമകാലികരായ അവിശ്വാസികള്‍പോലും ആരോപിച്ചിരുന്നുമില്ല. ഖുര്‍ആനിലെ സംഭവവിവരണങ്ങളുടെ സൂക്ഷ്മതയും കൃത്യതയും അതിന്റെ അമാനുഷികതയ്ക്കും ദൈവികതയ്ക്കും തെളിവാണെന്ന വസ്തുതയാണ് നമുക്ക് ഇവിടെ കാണാന്‍ കഴിയുന്നത്. ഇക്കാര്യം ഖുര്‍ആന്‍ തന്നെ സ്വയം വ്യക്തമാക്കുന്നുമുണ്ട്. യൂസുഫ് നബി (സ)യുടെ ചരിത്രം വിവരിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു: “(നബിയേ) നിനക്ക് നാം സന്ദേശമാ യി നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതത്രെ അത്. (യൂസുഫി നെതിരില്‍) തന്ത്രം പ്രയോഗിച്ചുകൊണ്ട് അവര്‍ തങ്ങളുടെ പദ്ധതികൂടിത്തീരുമാനിച്ചപ്പോള്‍ നീ അവരുടെ അടുക്കല്‍ ഉണ്ടായിരുന്നി ല്ലല്ലോ” (വി.ഖു.12:102). പ്രവാചകന്മാരെ സംബന്ധിച്ചും  മറ്റുമുള്ള കൃത്യമായ സംഭവവിവരണങ്ങള്‍ സര്‍വ്വശക്്തന്‍ ബോധനം നല്‍കിയ അദൃശ്യവര്‍ത്തമാനങ്ങളാണെന്നും പ്രസ്തുത വര്‍ത്തമാനങ്ങളുള്‍ക്കൊള്ളുന്ന പരിശുദ്ധ ഖുര്‍ആന്‍ ദൈവികമാണെന്നതിന് അവതന്നെ സ്വയം സാക്ഷിനില്‍ക്കുന്നുവെന്നും അര്‍ത്ഥം.

This entry was posted in ഖുര്‍ആനും ചരിത്രവും. Bookmark the permalink.