യേശുവിന്റെ ജനനത്തെകുറിച്ച് മര്‍യത്തോട് സന്തോഷവാര്‍ത്തയറിയച്ചത് മലക്കുകള്‍ ആണെന്ന് ഖുര്‍ആനില്‍ 3:45ലും,എന്നാല്‍ ഒരു മലക്ക് മാത്രമാണെന്ന് 19:17-21ലും പറയുന്നുണ്ടല്ലോ. ഇത് വ്യക്തമായ വൈരുധ്യമല്ലേ?

ഇവിടെ വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരം പരിശോധിക്കുക:
മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയാ യും അല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് മര്‍യമിന്റെ മകന്‍ മസീഹ് ഈസ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍പെട്ടവനുമായിരിക്കും. (വി.ഖു. 3:45)
എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുന്‍പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ടുമാറിപ്പോകൂ).
അദ്ദേഹം പറഞ്ഞു: പരിശുദ്ധനായ ഒരാണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന്നു വേണ്ടി നിന്റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാ കുന്നു ഞാന്‍. അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരാണ്‍കുട്ടിയുണ്ടാ കും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപ്പുകാരിയായിട്ടുമില്ല. അദ്ദേഹം പറഞ്ഞു: കാര്യം അങ്ങനെ തന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ മനുഷ്യര്‍ക്ക് ഒരു ദൃഷ്ടാന്തവും നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവുമാക്കുവാനും (നാം ഉദ്ദേശിക്കുന്നു). അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. (വി.ഖു. 19:17-21)
മര്‍യമി ()ന്റെ ജീവിതത്തിലുണ്ടായ രണ്ടു സംഭവങ്ങളാണ് മുകളില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്ന് അവ ഒരാവര്‍ത്തി മനസ്സിരുത്തി വായിച്ചാല്‍ തന്നെ മനസ്സിലാകും. മര്‍യമി ()ന്റെ ജീവിതത്തില്‍ ഒരേയൊരു തവണ മാത്രമേ മലക്കു കളുമായി സംഭാഷണമുണ്ടായിട്ടുള്ളൂവെന്ന് ഖുര്‍ആനിലൊരിടത്തും പറയുന്നതായി നമുക്ക് കാണാന്‍ കഴിയുന്നില്ല. അങ്ങനെ പറയുന്നുണ്ടെങ്കില്‍ ഈ സൂക്തങ്ങള്‍ തമ്മില്‍ വൈരുധ്യങ്ങളുണ്ടെന്ന് പറയുന്നതില്‍ അര്‍ത്ഥമുണ്ടാകുമായിരുന്നു. സത്യത്തില്‍ സൂറത്തു ആലുഇംറാനില്‍(3:42,45)പരാമര്‍ശിക്കപ്പെട്ട മാലാഖമാരുടെ സംഭാഷണം ഒരു സന്തോഷവാര്‍ത്ത അറിയിക്കല്‍ മാത്രമാണ്. അതു നിര്‍വ്വഹിച്ചത് മലക്കുകളുടെ ഒരു സമൂഹമായിരുന്നു. ഏതെല്ലാം മാലാഖമാരായിരുന്നു പ്രസ്തുത സമൂഹത്തില്‍ ഉണ്ടായിരുന്നതെന്ന് പ്രസ്തുത സൂക്തങ്ങളില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഈ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട കാര്യത്തിന്റെ നിര്‍വ്വഹണത്തിനും പൂര്‍ത്തീകരണത്തിനുമായിട്ടാണ് പരിശുദ്ധാത്മാവ് എന്ന് വിളിക്കപ്പെടുന്ന ജിബ്രീല്‍ (അ) എന്ന മാലാഖയെ അല്ലാഹു മര്‍യമിന്റെ അടുക്കലേക്ക് അയച്ചത്. ജനങ്ങളില്‍ നിന്ന് അകന്ന് ദൈവസ്മരണയില്‍ കഴിയുന്ന മര്‍യമിന്റെ അടുക്കലേക്ക് ദൈവിക ദൌത്യവുമായെത്തിയ ജിബ്രീല്‍ കടന്നുവന്നപ്പോഴുള്ള സംഭാഷണമാണ് സൂറത്തു മര്‍യമില്‍ (19:17-21) വിശദീകരിക്കപ്പെട്ടിട്ടുള്ളത്. ജിബ്രീലിന്റെ ആഗമനോദ്ദേശ്യം മാലാഖമാര്‍ ചെയ്തതുപോലെ ദൈവിക വചനത്തെ കുറിച്ച സന്തോഷവാര്‍ത്ത അറിയിക്കുകയായിരുന്നില്ല. പ്രത്യുത, പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ ദാനം ചെയ്യുകയായിരുന്നു. അഥവാ മാലാഖമാര്‍ സന്തോഷവാര്‍ത്തയറിയിച്ച കാര്യത്തിന്റെ നിര്‍വ്വഹണമായിരുന്നു ജിബ്രീലിന്റെ ദൌത്യം. ഒരു പുരുഷന്റെ സ്പര്‍ശമേല്‍ക്കാതെ ഒരു കുഞ്ഞുണ്ടാവാന്‍ പോകുന്നുവെന്ന മാലാഖമാരുടെ അറിയിപ്പ് നടപ്പിലാക്കുകയായിരുന്നു ജിബ്രീലിന്റെ ആഗമനോദ്ദേശ്യം. ദൈവിക വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണത്തിന് അനുഗുണമായ രീതിയില്‍ മര്‍യമിന്റെ ശരീരത്തിലുണ്ടാവേണ്ട മാറ്റം ഉണ്ടാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൌത്യമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഏതായാലും ഈ സൂക്തങ്ങളിലെ പ്രതിപാദ്യം രണ്ടു സംഭവങ്ങളാണ്. ഒന്ന്, മാലാഖമാരുടെ സന്തോഷവാര്‍ത്തയറിയിക്കലും രണ്ടാമത്തേത്, പ്രസ്തുത സന്തോഷവിഷയത്തിന്റെ പൂര്‍ത്തീകരണത്തിനായുള്ള ജിബ്രീലിന്റെ ആഗമനവും അതോടനുബന്ധിച്ച് നടന്ന സംഭാഷണങ്ങളുമാണ്.രണ്ടും രണ്ടു സംഭവങ്ങള്‍. രണ്ടിലെയും സംഭാഷണങ്ങള്‍ വ്യത്യ സ്തം. രണ്ടിലും സംസാരിക്കുന്നവരും വ്യത്യസ്തം. പിന്നെയെങ്ങനെയാണ് ഈ സൂക്തങ്ങള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് പറയാനാവുക?

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.