അടിമത്ത നിര്‍മാര്‍ജനത്തിന് ഖുര്‍ആന്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്?

അടിമത്തം നിര്‍മാര്‍ജനം ചെയ്യുന്നതിനായി അഞ്ച് മാര്‍ഗങ്ങളിലൂടെ ഖുര്‍ആന്‍ ശ്രമിച്ചതായി കാണാന്‍ കഴിയും.
1. സാഹോദര്യം വളര്‍ത്തി: സര്‍വ മനുഷ്യരും ദൈവസൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന ബോധം വളര്‍ത്തിക്കൊണ്ട് അടിമയും ഉടമയുമെല്ലാം സഹോദരങ്ങളാണെന്ന ധാരണയുണ്ടാക്കുകയാണ് ഖുര്‍ആന്‍ ആദ്യമായി ചെയ്തത്. “മനുഷ്യരേ, ഒരു പുരുഷനില്‍നിന്നും സ്ത്രീയില്‍നിന്നുമാണ് നിങ്ങളെ നാം പടച്ചിരിക്കുന്നത്, തീര്‍ച്ച. ഗോത്രങ്ങളും ജനപദങ്ങളുമായി നിങ്ങളെ തിരിച്ചിരിക്കുന്നത് പരസ്പരം തിരിച്ചറിയുന്നതിനായാണ്. അല്ലാഹുവിങ്കല്‍ നിങ്ങളിലെ ഭക്തനാണ് ഉത്തമന്‍” (ഖുര്‍ആന്‍ 49:13).
ജന്മത്തിന്റെ പേരിലുള്ള സകലമാന സങ്കുചിതത്തങ്ങളുടെയും അടിവേരറുക്കുകയാണ് ഇവിടെ ഖുര്‍ആന്‍ ചെയ്തിരിക്കുന്നത്. നിറത്തിന്റെയോ കുലത്തിന്റെയോ പണത്തിന്റെയോ അടിസ്ഥാനത്തിലല്ല പ്രത്യുത ഭക്തിയുടെ അടിസ്ഥാനത്തിലാണ് ശ്രേഷ്ഠത നിശ്ചയിക്കപ്പെടുന്നതെന്നാണ് പ്രവാചകന്‍ (സ) പഠിപ്പിച്ചത്. “അറബിക്ക് അനറബിയേക്കാളുമോ അനറബിക്ക് അറബിയെക്കാളുമോ വെളുത്തവന് കറുത്തവനെക്കാളുമോ കറുത്തവന് വെളുത്തവനെക്കാളുമോ യാതൊരു ശ്രേഷ്ഠതയുമില്ല, ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ” (ത്വബ്രി).
അടിമകളെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് “നിങ്ങള്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായവരാണല്ലോ” (ഖുര്‍ആന്‍ 4:25) എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. അടിമയും ഉടമയുമെല്ലാം സഹോദരന്മാരാണെന്നും സാഹചര്യങ്ങളാണ് ചിലരുടെ മേല്‍ അടിമത്തം അടിച്ചേല്‍പിച്ചതെന്നുമുള്ള വസ്തുതകള്‍ വ്യക്തമാക്കുകയാണ് ഇവിടെ ഖുര്‍ആന്‍ ചെയ്യുന്നത്.
2. അടിമയുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം വരുത്തി: അടിമ കേവലം ഒരു ഉപഭോഗവസ്തു മാത്രമായിരുന്നു, പൌരാണിക സമൂഹങ്ങളിലെല്ലാം. അവന് ബാധ്യതകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടമയുടെ സുഖസൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടി യത്നിക്കുകയായിരുന്നു അവന്റെ ബാധ്യത- അതില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. ഉടമക്കുവേണ്ടി പണിയെടുക്കുന്നതിന് അടിമയുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത് അനിവാര്യമായിരുന്നു. അതിനുവേണ്ടി മാത്രമായിരുന്നു അവന് ഭക്ഷണം നല്‍കിയിരുന്നത്. കാലികള്‍ക്കു നല്‍കുന്ന സൌകര്യംപോലും ഇല്ലാത്ത തൊഴുത്തുകളിലായിരുന്നു അവരെ താമസിപ്പിച്ചിരുന്നത്. അവര്‍ക്ക് നല്‍കിയിരുന്ന വസ്ത്രമാകട്ടെ, കേവലം നാണം മറക്കാന്‍പോലും അപര്യാപ്തമായ രീതിയിലുള്ളതായിരുന്നു. അതും വൃത്തികെട്ട തുണിക്കഷ്ണങ്ങള്‍!
ഇസ്ലാം ഈ അവസ്ഥക്ക് മാറ്റം വരുത്തി. അടിമ ഉടമയുടെ സഹോദരനാണെന്നും അവന് അവകാശങ്ങളുണ്ടെന്നും പഠിപ്പിച്ചു. പ്രവാചകന്‍ നിഷ്കര്‍ഷിച്ചു: “നിങ്ങളുടെ സഹോദരങ്ങളും ബന്ധുക്കളുമാണവര്‍! തന്റെ കീഴിലുള്ള ഒരു സഹോദരന് താന്‍ കഴിക്കുന്നതുപോലെയുള്ള ഭക്ഷണവും താന്‍ ധരിക്കുന്നതുപോലെയുള്ള വസ്ത്രവും നല്‍കിക്കൊള്ളട്ടെ. അവര്‍ക്ക് കഴിയാത്ത ജോലികളൊന്നും അവരെ ഏല്‍പിക്കരുത്. അവര്‍ക്ക് പ്രയാസകരമായ വല്ല പണികളും ഏല്‍പിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരെ സഹായിക്കണം” (ബുഖാരി, മുസ്ലിം).
അധ്വാനിക്കുകയെന്നതു മാത്രമായിരുന്നില്ല പൌരാണിക സമൂഹങ്ങളില്‍ അടിമയുടെ കര്‍ത്തവ്യം. യജമാനന്റെ ക്രൂരമായ വിനോദങ്ങള്‍ ഏറ്റുവാങ്ങുവാന്‍ കൂടി വിധിക്കപ്പെട്ടവനായിരുന്നു അവന്‍. അധ്വാനവേളകളില്‍ ക്രൂരമായ ചാട്ടവാറടികള്‍! യജമാനന്റെ ആസ്വാദനത്തിനുവേണ്ടി കൊല്ലുവാനും കൊല്ലപ്പെടുവാനും തയാറാവേണ്ട അവസ്ഥ! ഇത് മാറണമെന്ന് ഖുര്‍ആന്‍ കല്‍പിച്ചു. അടിമകളോട് നല്ല നിലയില്‍ പെരുമാറണമെന്ന് നിഷ്കര്‍ഷിച്ചു. “ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ല നിലയില്‍ വര്‍ത്തിക്കുക” (ഖുര്‍ആന്‍ 4:36).
പ്രവാചകന്‍ വ്യക്തമായി പറഞ്ഞു: “വല്ലവനും തന്റെ അടിമയെ വധി ച്ചാല്‍ നാം അവനെയും വധിക്കും. വല്ലവനും തന്റെ അടിമയെ അംഗവിഛേദം ചെയ്താല്‍  നാം അവനെയും അംഗവിഛേദം ചെയ്യും. വല്ലവനുംതന്റെ അടിമയെ ശണ്ഡീകരിച്ചാല്‍ നാം അവനെയും ശണ്ഡീകരിക്കും” (മുസ്ലിം, അബൂദാവൂദ്).
യജമാനന് ഇഷ്ടമുള്ളതെല്ലാം ചെയ്യാവുന്ന ‘ചരക്ക്’ എന്ന അവസ്ഥ യില്‍ നിന്ന് അടിമ സ്വന്തമായ വ്യക്തിത്വവും സ്വന്തമായ അവകാശങ്ങളുമുള്ളവനായിത്തീരുകയായിരുന്നു. അടിമകളെ ഷണ്ഡീകരിക്കുകയെന്ന അ തിനികൃഷ്ടമായ സമ്പ്രദായം നിലനിന്നിരുന്ന സമൂഹത്തിലാണ് അവരെ ഷണ്ഡീകരിച്ചാല്‍ അതു ചെയ്ത യജമാനനെ ഞാനും ഷണ്ഡീകരിക്കു മെന്ന് പ്രവാചകന്‍ (സ) അര്‍ഥശങ്കയില്ലാത്തവിധം വ്യക്തമാക്കിയത്. ലൈം ഗിക വികാരം നശിപ്പിച്ചുകൊണ്ട് അടിമകളെക്കൊണ്ട് മൃഗതുല്യമായി അധ്വാനിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു അവരെ ഷണ്ഡീകരിച്ചിരുന്നത്. ഇത് നിരോധിച്ച ഇസ്ലാം അടിമകള്‍ക്കും വികാരശമനത്തിനും മാര്‍ഗമുണ്ടാക്കണമെന്ന് പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്. “നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തിലേര്‍പ്പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍നിന്ന് അവര്‍ക്ക് ഐ ശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ” (24:32).
അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്ന സമ്പ്രദായത്തെ ഖര്‍ആന്‍ വിലക്കി. “ചാരിത്യ്രശുദ്ധിയോടെ ജീവിക്കാനാഗ്രഹിക്കുന്ന നിങ്ങളുടെ അടിമസ്ത്രീകളെ ഐഹിക ജീവിതത്തിന്റെ വിഭവം ആഗ്രഹിച്ചുകൊണ്ട് നിങ്ങള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത് (24:33).
അടിമത്തം നിലനിന്ന സമൂഹങ്ങളെല്ലാം സ്വതന്ത്രമായ സര്‍ഗശേഷിയോ അഭിമാനമോ ഇല്ലാത്തവരായി ആയിരുന്നു അവരെ പരിഗണിച്ചിരുന്നത്. എന്നാല്‍, അടിമക്കും അഭിമാനമുണ്ടെന്നും അത് ക്ഷതപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നുമുള്ള വസ്തുതയാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ഒരു അടിമയുമായി ശണ്ഠകൂടിയപ്പോള്‍  അയാളെ ‘കറുത്ത പെണ്ണിന്റെ മോനേ’ എന്നുവിളിച്ച തന്റെ ശിക്ഷ്യനായ അബുദര്‍റിനെ പ്രവാചകന്‍(സ) ഗുണദോഷിച്ചത് ഇങ്ങനെയായിരുന്നു. “അബുദര്‍റേ… അജ്ഞാനകാലത്തെ സംസ്കാരത്തില്‍ ചിലത് ഇനിയും താങ്കളില്‍ ബാക്കിയുണ്ട്”(അബൂദാവൂദ്).
“നിങ്ങളുടെ നേതാവായി വരുന്നത് ഉണങ്ങിയ മുന്തിരിപോലെ തലയുള്ള ഒരു നീഗ്രോ അടിമയാണെങ്കിലും നിങ്ങള്‍ അയാളെ കേള്‍ക്കുകയും അനുസരിക്കുകയും വേണം” എന്നാണ് നബി(സ) പഠിപ്പിച്ചത്. അടിമയെ പിറകില്‍ നടത്തിക്കൊണ്ട് വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഒരാളോട് പ്രവാചക ശിക്ഷ്യനായ അബൂഹുറയ്റ() പറഞ്ഞു. “നിന്റെ പിറകില്‍ അവനെയും കയറ്റുക. നിന്റെ സഹോദരനാണവന്‍, നിന്റേതുപോലുള്ള ആത്മാവാണ് അവനുമുള്ളത്”.
അടിമക്കും ഉടമക്കും ഒരേ ആത്മാവാണുള്ളതെന്നും അവര്‍ തമ്മില്‍ സഹോദരങ്ങളാണെന്നും പഠിപ്പിച്ചുകൊണ്ട് അടിമ-ഉടമ ബന്ധത്തിന് ഒരു പുതിയ മാനം നല്‍കുകയാണ് ഇസ്ലാം ചെയ്തത്. അടിമ, ഉടമയുടെ അധീനത്തിലാണെന്നത് ശരിതന്നെ. എന്നാല്‍, അടിമയുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാന്‍ ഉടമ ബാധ്യസ്ഥനാണ്. ഭക്ഷണം, വസ്ത്രം, ലൈംഗികത തുടങ്ങിയ അടിമയുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കേണ്ടത് അയാളുടെ ചുമതലയാണ്. അടിമയെ ഉപദ്രവിക്കാന്‍ പാടില്ല. അയാളെ പ്രയാസകരമായ ജോലികള്‍ ഏല്‍പിച്ച് ക്ളേശിപ്പിക്കുവാനും പാടില്ല. ഇങ്ങനെ, ചരിത്രത്തിലാദ്യമായി അടിമയെ സ്വതന്ത്രന്റെ വിതാനത്തിലേക്കുയര്‍ത്തുകയെന്ന വിപ്ളവം സൃഷ്ടിക്കുകയാണ് ഇസ്ലാം ചെയ്തത്. ഇതുവഴി ഉടമയുടെയും അടിമയുടെയും മാനസികാവസ്ഥകള്‍ തമ്മിലുള്ള അന്തരം കുറക്കുവാന്‍ ഇസ്ലാമിന് സാധിച്ചു. തന്റെ ഇഷ്ടങ്ങളെല്ലാം പ്രയോഗിക്കാവുന്ന ഒരു ചരക്ക് മാത്രമാണ് അടിമയെന്ന വിചാരത്തില്‍നിന്ന് ഉടമയും, സഹിക്കുവാനും ക്ഷമിക്കുവാനും നിര്‍വഹിക്കുവാനും മാത്രം വിധിക്കപ്പെട്ടവനാണ് താനെന്ന വിചാരത്തില്‍നിന്ന് അടിമയും സ്വതന്ത്രരാവുകയായിരുന്നു ഈ വിപ്ളവത്തിന്റെ ഫലം.
3. അടിമമോചനം ഒരു പുണ്യകര്‍മമായി പ്രഖ്യാപിച്ചു: അവകാശങ്ങളുള്ള ഒരു അസ്തിത്വമായി അടിമയെ പ്രഖ്യാപിക്കുക വഴി അടിമത്തത്തെ സാങ്കേതികമായി ഇല്ലാതാക്കുകയാണ് ഇസ്ലാം ചെയ്തത്. എന്നാല്‍, ഇതുകൊണ്ടും നിര്‍ത്താതെ ആ സമ്പ്രദായത്തെ പ്രായോഗികമായിത്തന്നെ നിര്‍ മൂലനം ചെയ്യുവാന്‍  ആവശ്യമായ നടപടിയിലേക്ക്  ഇസ്ലാം തിരിയുകയുണ്ടായി. അടിമമോചനം ഒരു പുണ്യകര്‍മമായി പ്രഖ്യാപിക്കുകയായിരുന്നു അടിമ സമ്പ്രദായത്തെ പ്രായോഗികമായി ഇല്ലാതാക്കുവാന്‍ ഇസ്ലാം സ്വീകരിച്ച നടപടി. “അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു” (7:157) എന്ന ഖുര്‍ആനിക പരാമര്‍ശത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു അടിമമോചനത്തിന്റെ വിഷയത്തില്‍ പ്രവാചക (സ)ന്റെ നിലപാട്.
അടിമമോചനം അതിവിശിഷ്ടമായ ഒരു പുണ്യകര്‍മമാണെന്ന് വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തം ഇങ്ങനെയാണ്. “എന്നിട്ട് അവന്‍ ആ മലമ്പാത താണ്ടിക്കടന്നില്ല. ആ മലമ്പാതയെന്താണെന്ന് നിനക്കറിയാമോ? അടിമ മോചനം. അല്ലെങ്കില്‍ പട്ടിണിയുടെ നാളില്‍ കുടുംബബന്ധമുള്ള ഒരുഅനാഥക്കോ കടുത്ത ദാരിദ്യ്രമുള്ള ഒരു സാധുവിനോ ഭക്ഷണം നല്‍കല്‍” (90:12-16)
അടിമമോചനത്തിന്റെ കാര്യത്തില്‍ പ്രവാചകന്‍ (സ)തന്നെ മാതൃക കാണിച്ചുകൊണ്ടാണ് അനുചരന്മാരെ അതിനുവേണ്ടി പ്രേരിപ്പിച്ചത്. തന്റെ കൈവശമുണ്ടായിരുന്ന അടിമയെ അദ്ദേഹം മോചിപ്പിച്ചു. അദ്ദേഹത്തിന്റെ അനുചരന്മാര്‍ പ്രസ്തുത പാത പിന്തുടര്‍ന്നു. സഖാക്കളില്‍ പ്രമുഖനായിരുന്ന അബൂബക്കര്‍() സത്യനിഷേധികളില്‍നിന്ന് അടിമകളെ വിലയ്ക്കുവാങ്ങി മോചിപ്പിക്കുന്നതിനായി അളവറ്റ സമ്പത്ത് ചെലവഴിച്ചിരുന്നതായി കാണാനാവും.
അടിമമോചനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒട്ടേറെ നബിവചനങ്ങള്‍ കാണാന്‍ കഴിയും: “സത്യവിശ്വാസിയായ ഒരു അടിമയെ ആരെങ്കിലും മോചിപ്പിച്ചാല്‍ ആ അടിമയുടെ ഓരോ അവയവത്തിനും പകരം അല്ലാഹു അവന്റെ അവയവത്തിന് നരകത്തില്‍നിന്ന് മോചനം നല്‍കുന്നതാണ്. അഥവാ കയ്യിന് കയ്യും കാലിന് കാലും ഗുഹ്യാവയവത്തിന് ഗുഹ്യാവയവവും വരെ” (ബുഖാരി, മുസ്ലിം).
സഹാബിയായിരുന്ന അബുദര്‍റ്() ഒരിക്കല്‍ നബി(സ)യോട് ചോദിച്ചു: ‘അടിമമോചനത്തില്‍ ഏറ്റവും ശ്രേഷ്ഠമായത് ഏതാണ്? തിരുമേനി പ്രതിവചിച്ചു: ‘യജമാനന് ഏറ്റവും വിലപ്പെട്ട  അടിമകളെ മോചിപ്പിക്കല്‍’.
അല്ലാഹുവിന്റെ പ്രതിഫലത്തിന് രണ്ടു തവണ അര്‍ഹരാവുന്നവരെ എണ്ണിപ്പറയവെ നബി(സ) പറഞ്ഞു: “തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്കാര സമ്പന്നയാക്കുകയും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്” (ബുഖാരി, മുസ്ലിം).
പടച്ചതമ്പുരാനില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ട് സത്യവിശ്വാസികള്‍ പ്രവാചകന്റെ കാലത്തും ശേഷവും അടിമകളെ മോചിപ്പിക്കുവാന്‍ തുടങ്ങി. ഇതുകൂടാതെ സകാത്തിന്റെ ധനം പോലും അടിമമോചനത്തിന് ചെലവഴിക്കുന്ന അവസ്ഥയുണ്ടായി. ഉമറുബ്നു അബ്ദില്‍ അസീസി()ന്റെ ഭരണകാലത്ത് സകാത്ത് സ്വീകരിക്കുവാന്‍ ഒരു ദരിദ്രന്‍ പോലുമില്ലാത്ത അവസ്ഥ സംജാതമായെന്നും അപ്പോള്‍ അടിമകളെ വിലക്കെടുത്ത് മോചിപ്പിക്കാനാണ് സകാത്ത് ഇനത്തിലുള്ള ധനം ചെലവഴിക്കപ്പെട്ടതെന്നും ചരിത്രത്തില്‍ കാണാന്‍ കഴിയും.
4. പലതരം കുറ്റങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തമായി അടിമമോചനം നിശ്ചയിക്കപ്പെട്ടു: അടിമമോചനത്തെ ഒരു പുണ്യകര്‍മമായി അവതരിപ്പിച്ചുകൊണ്ട് സത്യവിശ്വാസികളെ അക്കാര്യത്തില്‍ പ്രോല്‍സാഹിപ്പിച്ചതോടൊപ്പംതന്നെ പലതരം കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി അ ടിമമോചനത്തെ ഇസ്ലാം നിശ്ചയിച്ചു. മനഃപൂര്‍വമല്ലാത്ത കൊലപാതകം, അല്ലാഹുവിന്റെ പേരില്‍ ശപഥം ചെയ്ത ശേഷം അത് ലംഘിക്കല്‍, ഭാര്യയെ സമീപിക്കുകയില്ലെന്ന ശപഥത്തിന്റെ ലംഘനം തുടങ്ങിയ പാപങ്ങള്‍ ക്കുള്ള പ്രായശ്ചിത്തങ്ങളില്‍ ഒന്ന് ഒരു അടിമയെ മോചിപ്പിക്കുകയാണ്. ദൈവിക പ്രതിഫലം കാംക്ഷിച്ചുകൊണ്ടുമാത്രം അടിമകളെ മോചിപ്പിക്കാന്‍ തയാറില്ലാത്തവരെ സംബന്ധിച്ചിടത്തോളം അത് നിര്‍ബന്ധമാക്കിത്തീര്‍ക്കുന്ന അവസ്ഥയാണ് തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമായി അടിമകളെ മോചിപ്പിക്കണമെന്ന വിധി.
5. മോചനമൂല്യത്തിനു പകരമായി സ്വാതന്ത്യ്രം നല്‍കുന്ന സംവിധാനമുണ്ടാക്കി: മുകളില്‍ പറഞ്ഞ മാര്‍ഗങ്ങളിലൂടെയൊന്നും സ്വതന്ത്രനാകാന്‍ ഒരു അടിമക്ക് സാധിച്ചില്ലെന്നിരിക്കട്ടെ. അപ്പോഴും അവന് മോചനം അസാധ്യമല്ല. സ്വയം മോചനമാഗ്രഹിക്കുന്ന ഏതൊരു അടിമക്കും മോചിതനാകുവാനുള്ള മാര്‍ഗം ഇസ്ലാം തുറന്നുകൊടുത്തിട്ടുണ്ട്. ‘മുകാതബ’യെന്ന് സാങ്കേതികമായി വിളിക്കുന്ന മോചനപത്രത്തിലൂടെയാണ് ഇത് സാധ്യമാവുക. സ്വാതന്ത്യ്രമെന്ന അഭിലാഷം ഹൃദയത്തിനകത്ത് മൊട്ടിട്ടു കഴിഞ്ഞാല്‍ ‘മുകാതബ’യിലൂടെ ഏതൊരു അടിമക്കും സ്വതന്ത്രനാകാവുന്നതാണ്. അടിമയും ഉടമയും യോജിച്ച് ഒരു മോചനമൂല്യവും അത് അടച്ചുതീര്‍ക്കേണ്ട സമയവും തീരുമാനിക്കുന്നു. ഈ മോചനമൂല്യം സമാഹരിക്കുന്നതിനുവേണ്ടി അടിമയ്ക്ക് പുറത്തുപോയി ജോലി ചെയ്യാം. അങ്ങനെ ഗഡുക്കളായി അടിമ മോചനദ്രവ്യം അടച്ചുതീര്‍ക്കുന്നു. അത് അടച്ചുതീര്‍ക്കുന്നതോടെ അയാള്‍ സ്വതന്ത്രനാവുന്നു.
സ്വാതന്ത്യ്രമെന്ന സ്വപ്നം പൂവണിയുന്നതിനായി ആ ആഗ്രഹം മനസ്സി ല്‍ മൊട്ടിട്ടു കഴിഞ്ഞ ഏതൊരു അടിമക്കും അവസരമുമുണ്ടാക്കി കൊടുക്കുകയാണ് ഈ സംവിധാനത്തിലൂടെ ഇസ്ലാം ചെയ്തിരിക്കുന്നത്. മോചനപത്രമെഴുതിയ ഒരു അടിമക്ക് നിശ്ചിത സമയത്തിനകം മോചനമൂല്യം അടച്ചുതീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലോ? അതിനുള്ള സംവിധാനവും ഇസ് ലാം നിര്‍ദേശിക്കുന്നുണ്ട്. സകാത്ത് ധനം ചെലവഴിക്കപ്പെടേണ്ട എട്ടു വകുപ്പുകളിലൊന്ന് അടിമമോചനമാണ് (ഖുര്‍ആന്‍ 9:60). മുകാതബ പ്രകാരമുള്ള മോചനദ്രവ്യം കൊടുത്തുതീര്‍ക്കാന്‍ ഒരു അടിമക്ക് കഴിയാത്ത സാഹച ര്യങ്ങളില്‍ അയാള്‍ക്ക് ബൈത്തുല്‍മാലിനെ (പൊതുഖജനാവ്) സമീപി ക്കാം. അതില്‍നിന്ന്  നിശ്ചിത സംഖ്യയടച്ച് അയാളെ മോചിപ്പിക്കേണ്ടത് അതു കൈകാര്യം ചെയ്യുന്നവരുടെ കടമയാണ്. പണക്കാരന്‍ നല്‍കുന്ന സ്വത്തില്‍ നിന്നുതന്നെ അടിമയെ മോചിപ്പിക്കുവാനുള്ള വക കണ്ടെത്തുകയാണ് ഇസ്ലാം ഇവിടെ ചെയ്തിരിക്കുന്നത്.
അടിമകളെ സ്വാതന്ത്യ്രമെന്താണെന്ന് പഠിപ്പിക്കുകയും പാരതന്ത്യ്രത്തില്‍നിന്ന് മോചിതരാകുവാന്‍  അവരെ സ്വയം സന്നദ്ധരാക്കുകയും ചെയ്തുകൊണ്ട് ചങ്ങലക്കെട്ടുകളില്‍നിന്ന് മുക്തമാക്കുകയെന്ന പ്രായോഗികമായ നടപടിക്രമമാണ് ഇസ്ലാം അടിമത്തത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചത്. അക്കാര്യത്തില്‍ ഇസ്ലാം സ്വീകരിച്ചതിനേക്കാള്‍ ഉത്തമമായ മാര്‍ഗമിതായി രുന്നുവെന്ന് ചൂണ്ടിക്കാണിക്കുവാന്‍ പറ്റിയ ഒരു മാര്‍ഗവും നിര്‍ദേശിക്കുവാന്‍ ആര്‍ക്കും കഴിയില്ലെന്നതാണ് വാസ്തവം. അത് യഥാര്‍ഥത്തില്‍ ഉള്‍ക്കൊള്ളണമെങ്കില്‍ അടിമത്തം ഒരു സ്ഥാപനമായി നിലനിന്നിരുന്ന സമൂഹത്തിന്റെ ഭൂമികയില്‍നിന്നുകൊണ്ട് പ്രശ്നത്തെ നോക്കിക്കാണണമെന്നുമാത്രം.

This entry was posted in ഖുര്‍ആനും അടിമത്തവും. Bookmark the permalink.