ഖുര്‍ആനിനെ അതുല്യവും അനുകരണാതീതവുമാക്കുന്നതെന്തെല്ലാം?

ഖുര്‍ആനില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഭാഷാശൈലിയും അതിലെ വിവരണരീതിയുമെല്ലാം മാനുഷിക രചനകളില്‍നിന്നു തികച്ചും വ്യത്യസ്തമാണ്. ഏതാനും സവിശേഷതകള്‍ താഴെ:
1. ഖുര്‍ആനിലെ വചനങ്ങളെല്ലാം വിവരിക്കപ്പെട്ട വിഷയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹ്രസ്വവും അമിതവികാര പ്രകടനം ഉള്‍ക്കൊള്ളാത്തവയുമാണ്.
മാനുഷിക വചനങ്ങള്‍ എപ്പോഴും വ്യക്തിയുടെ മാനസികാവസ്ഥയെ ആശ്രയിച്ചാണ് പ്രകടമാക്കപ്പെടുന്നത്. കോപത്തിലിരിക്കുന്ന ഒരാളുടെ വാ ക്കുകളില്‍ കോപം പ്രകടമായിരിക്കും. അന്നേരം ദയയും പ്രശംസയും ആ വാക്കുകളിലുണ്ടാവുകയില്ല. സന്തോഷാവസ്ഥയിലും സ്ഥിതി തഥൈവ!
കോപത്തിന്റെയും സന്തോഷത്തിന്റെയും തീവ്രമായ അവസ്ഥകളില്‍ പ്രകടിപ്പിക്കപ്പെടുന്ന പദങ്ങളെ പ്രസ്തുത വികാരം നിലനില്‍ക്കുന്ന അവസ്ഥകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വ്യാഖ്യാനിക്കുവാനാകൂ. പ്രസ്തുത പദങ്ങളില്‍ വികാരങ്ങളുടെ അമിതപ്രകടനം കാണാനാവും. ഏതുസാഹിത്യകാരന്മാരുടെയും കൃതികളില്‍ ഈ അമിതവികാരപ്രകടനം കാണാം. കാരണം അവര്‍ വികാരങ്ങളുള്ള മനുഷ്യരാണെന്നതുതന്നെ!
ഖുര്‍ആനിലെ വചനങ്ങള്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നതാകട്ടെ, മുന്നറിയിപ്പ് നല്‍കുന്നതാകട്ടെ, നിയമങ്ങള്‍ വിശദീകരിക്കുന്നതാകട്ടെ, ദൈവാനുഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കുന്നതാകട്ടെ, എവിടെയും അമിതമായ വികാര പ്രകടനങ്ങള്‍ കാണുക സാധ്യമല്ല. പരമപരിശുദ്ധനായ പടച്ച തമ്പുരാനില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്.
2. ഖുര്‍ആന്‍ ഏതു വിഷയത്തെക്കുറിച്ച് വിശദീകരിക്കുമ്പോഴും അതിന്റെ വാഗ്മിതയും രചനാസൌഷ്ടവവും നിലനിര്‍ത്തുന്നു.
വ്യക്തികളുടെ രചനാ സൌഷ്ടവം ചില പ്രത്യേക വിഷയങ്ങളോട് ബന്ധപ്പെട്ടായിരിക്കും പ്രകടമാക്കപ്പെടുക. പ്രസ്തുത വിഷയങ്ങളില്‍ അവരുടെ രചനകള്‍ ഉന്നത നിലവാരം ഉള്‍ക്കൊള്ളുന്നതാകാം. എന്നാല്‍, അവര്‍തന്നെ മറ്റു വിഷയങ്ങളില്‍ രചന നടത്തിയാല്‍ അവ പലപ്പോഴും ശരാശരി നിലവാരം പോലും പുലര്‍ത്തുകയില്ല. രചയിതാവിന്റെ മാനസിക ഘടന, കുടുംബാന്തരീക്ഷം, വികാരവിചാരങ്ങള്‍, സമൂഹത്തിന്റെ അവസ്ഥ എന്നിവയെല്ലാം അയാളുടെ താല്‍പര്യത്തെ സ്വാധീനിക്കും.
ഖുര്‍ആനിലെ വചനങ്ങള്‍ പ്രകൃതിയെക്കുറിച്ച് വിവരിക്കുമ്പോഴും പരലോകത്തെക്കുറിച്ച് സംസാരിക്കുമ്പോഴും ഒരേ വാഗ്മിത പ്രകടിപ്പിക്കുന്നു. ദൈവ മഹത്വത്തെ പ്രകീര്‍ത്തിക്കുമ്പോഴും നിയമനിര്‍ദേശങ്ങള്‍ അവതരിപ്പിക്കുമ്പോഴും ഒരേ രചനാസൌഷ്ടവമാണ് അവയ്ക്കുള്ളത്. സ്ഥലകാലങ്ങള്‍ക്ക് അതീതനായ സ്രഷ്ടാവില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്.
3. ഖുര്‍ആന്‍ വചനങ്ങള്‍ ഉയര്‍ന്ന സാഹിത്യനിലവാരം പുലര്‍ത്തുന്നതോടൊപ്പം സൂക്ഷ്മതയും സത്യസന്ധതയും പുലര്‍ത്തുന്നവയുമാണ്.
സാഹിത്യം സുന്ദരമാകുന്നത്, ഇല്ലാത്തത് വിവരിക്കുമ്പോഴാണല്ലോ. അര്‍ധസത്യങ്ങളുടെയും അസത്യങ്ങളുടെയും മേമ്പൊടിയില്ലാതെ സാഹിത്യത്തെ സൌന്ദര്യവത്കരിക്കാന്‍ കഴിയില്ലെന്ന് പറയാറുണ്ട്. കവിത നന്നാകണമെങ്കില്‍ കളവ് പറയണമെന്നാണല്ലോ ആപ്തവാക്യം. സത്യസന്ധമായ വിവരങ്ങള്‍ മാത്രം നല്‍കുന്ന സാഹിത്യകൃതികള്‍ വിരസവും വരണ്ടതുമായിരിക്കും. അതുകൊണ്ടുതന്നെ സത്യം പറയണമെന്നാഗ്രഹിക്കുന്ന സാഹിത്യകാരന്മാര്‍ക്കുപോലും അസത്യത്തിന്റെ മേമ്പൊടിയോടുകൂടി മാത്രമേ പ്രസ്തുത സത്യം അവതരിപ്പിക്കുവാനാകൂ. പൊടിപ്പും തൊങ്ങലുമില്ലാതെ മനുഷ്യമനസ്സിന്റെ വൈകാരികതലങ്ങളെ സംതൃപ്തമാക്കാന്‍ കഴിയുകയില്ലെന്ന ധാരണയാണ് ഇതിനു കാരണം.
ഖുര്‍ആന്‍ വചനങ്ങള്‍ ഈ പൊതുധാരയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. വസ്തുതകള്‍ മാത്രമാണ് അതിലെ പ്രതിപാദ്യം. പക്ഷേ, ഉന്നതമായ സാഹിത്യനിലവാരം നിലനിര്‍ത്തുവാനും മനുഷ്യമനസ്സുകളെ സംതൃപ്തമാക്കുവാനും അവയ്ക്ക് സാധിക്കുന്നു. മനസ്സിനെക്കുറിച്ച് ശരിയ്ക്കറിയാവുന്ന സര്‍വജ്ഞനില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്.
4. ഖുര്‍ആന്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഉന്നതമായ സാഹിത്യ നിലവാരം പുലര്‍ത്തുന്നു.
ഒരു കവിത മനോഹരമാണെന്ന് നാം വിധിയെഴുതുന്നത് അതിലെ ഏതാനും വരികളുടെ സൌന്ദര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. പ്രസ്തുത കവിതയിലെതന്നെ എല്ലാ വരികളും അതേനിലവാരം പുലര്‍ത്തിക്കൊള്ളണമെന്നില്ല. ഒരു സാഹിത്യകാരനെ ഉന്നത നിലവാരമുള്ളവനെന്ന് വിളിക്കുന്നത് അയാളുടെ ഏതാനും ചില കൃതികളുടെ അടിസ്ഥാനത്തിലുമായിരിക്കും. അയാളുടെ തന്നെ മറ്റു രചനകള്‍ പ്രസ്തുത നിലവാരം പുലര്‍ത്തിക്കൊള്ളണമെന്നില്ല. ഓരോരുത്തര്‍ക്കും ഉന്നതമായരചനകള്‍ നിര്‍വഹിക്കപ്പെടുന്ന ചില പ്രത്യേക പ്രായവും സന്ദര്‍ഭവുമെല്ലാം ഉണ്ടായിരിക്കും. പ്രായം, ചുറ്റുപാട്, അന്തരീക്ഷം തുടങ്ങിയവ രചയിതാവിനെ സ്വാധീനിക്കുന്നതുകൊണ്ടാണിത്.
ഖുര്‍ആന്‍ വചനങ്ങള്‍ മുഴുവനും ഉന്നതമായ സാഹിത്യനിലവാരം പുലര്‍ത്തുന്നവയാണ്. ആറായിരത്തിലധികം സൂക്തങ്ങളില്‍ ഒന്നുപോലും നിലവാരം കുറഞ്ഞതാണെന്ന് പറയാന്‍ ആര്‍ക്കും സാധ്യമല്ല. നീണ്ട ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ പ്രവാചകദൌത്യത്തിനിടയില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായിരുന്നു ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്. അത് പ്രവാചക രചനയായിരുന്നുവെങ്കില്‍ അവതരണസന്ദര്‍ഭങ്ങളിലെ പ്രവാചകന്റെ മാനസികാവസ്ഥകള്‍ക്ക് അനുസൃതമായി അവയുടെ നിലവാരത്തില്‍ മാറ്റമുണ്ടാകേണ്ടതായിരുന്നു. എന്നാല്‍, ഖുര്‍ആനിലെ ഓരോ സൂക്തവും മറ്റുള്ളവയോട് കിടപിടിക്കുന്നവയാണ്. സര്‍വശക്തനായ തമ്പുരാനില്‍നിന്നായതുകൊണ്ടാണിത്.
5. ഒരേ സംഗതിതന്നെ ഒന്നിലധികം തവണ വിവരിക്കുമ്പോഴും ഖുര്‍ ആന്‍ ഉന്നതമായ സാഹിത്യനിലവാരം പുലര്‍ത്തുന്നു.
ഒരേ കാര്യംതന്നെ ഒന്നിലധികം തവണ വിവരിക്കുമ്പോള്‍ സാധാരണ സാഹിത്യകൃതികളില്‍ ആദ്യത്തെ വിവരണം പോലെ മനോഹരമാവുകയില്ല രണ്ടാമത്തെ വിവരണം. ആവര്‍ത്തന വിരസത രചയിതാവിന്റെ വചനങ്ങളിലും ആസ്വാദകന്റെ മനസ്സിലും രൂപപ്പെടുന്നതു കാണാം. മനുഷ്യന്‍, അവന്‍ എത്ര ഉന്നതനായ സാഹിത്യകാരനാണെങ്കിലും അടിസ്ഥാനപരമായ പരിമിതികള്‍ ഉള്‍ക്കൊള്ളുന്നവനായതുകൊണ്ടാണിത്.
ഖുര്‍ആനാകട്ടെ പല വിഷയങ്ങളും പല തവണ ആവര്‍ത്തിക്കുന്നുണ്ട്. സൃഷ്ടി, മരണം, മരണാനന്തര ജീവിതം, ദൈവ മഹത്വത്തെക്കുറിച്ച വിവരണങ്ങള്‍, അവനെ മാത്രം ആരാധിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങള്‍ ഖുര്‍ആനില്‍ ആവര്‍ത്തിച്ചു പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍, ഓരോ തവണ വിവരിക്കുമ്പോഴും ശ്രോതാവിന് അത് പുതുമയുള്ളതായി അനുഭവപ്പെടുകയും അവന്റെ മനസ്സില്‍ മാറ്റത്തിന്റെ ആന്ദോളനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പരിമിതികള്‍ക്ക് അതീതനായ പരമോന്നത നില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്.
6. സാഹിത്യകൃതികള്‍ക്ക് വഴങ്ങാത്ത വിഷയങ്ങളാണ് ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെടുന്നതെങ്കിലും പ്രസ്തുത വിവരണങ്ങളിലെല്ലാം അത് ഉന്നതമായ നിലവാരം പുലര്‍ത്തുകയും മനോഹാരിത കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.
മരണാനന്തര ജീവിതം, ദൈവാസ്തിത്വം, അനുഷ്ഠാനമുറകള്‍, നിയമനിര്‍ദേശങ്ങള്‍, വിധിവിലക്കുകള്‍, നന്മചെയ്യുവാനുള്ള പ്രേരണ, സത്യസന്ധമായ ചരിത്രം തുടങ്ങിയവയെല്ലാം സാഹിത്യകാരന്റെ ദൃഷ്ടിയില്‍ വരണ്ട വിഷയങ്ങളാണ്. അതുകൊണ്ടുതന്നെ പ്രസ്തുത വിഷയങ്ങളില്‍ രചന നിര്‍വഹിച്ചാല്‍ സാഹിത്യം സുന്ദരമാവുകയില്ലെന്നാണ് പൊതുവേയുള്ള ധാരണ. അവ ഭാവനയ്ക്ക് വഴങ്ങുന്ന വിഷയങ്ങളല്ല. അതിനാല്‍ ഇത്തരം വിഷയങ്ങളെടുത്തുകൊണ്ട് നിര്‍വഹിക്കപ്പെട്ട രചനകളില്‍ ഒന്നുംതന്നെ ലോകോത്തര കൃതികളായി അറിയപ്പെടുന്നില്ല. മനുഷ്യന്റെ പരിമിതിയാണ് ഇവിടെയും പ്രകടമാവുന്നത്.
ഖുര്‍ആനിലെ പ്രതിപാദ്യങ്ങളാകട്ടെ, മിക്കവാറും ഇത്തരം വിഷയങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. എന്നാല്‍, അവയെല്ലാം ഉന്നതമായ സാഹിത്യനിലവാരം പുലര്‍ത്തുകയും ആസ്വാദകന്റെ മനസ്സിനെ സംതൃപ്തമാക്കുകയും ചെയ്യുന്നു. പദാര്‍ഥാതീതനായ പടച്ചതമ്പുരാനില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്!
7. ഒരു വിഷയത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴും സാഹിത്യഭംഗി ചോര്‍ന്നുപോകാതെ സൂക്ഷിക്കുവാന്‍ ഖുര്‍ആനിന് കഴിയുന്നു.
ഒരൊറ്റ സാഹിത്യകൃതിയില്‍തന്നെ ഒരു വിഷയത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ അതുവരെ പുലര്‍ത്തിപ്പോന്ന നിലവാരം പുലര്‍ത്താന്‍ പലപ്പോഴും കഴിയാറില്ല. ഒരു വിഷയത്തെക്കുറിച്ച് വിവരിക്കുന്ന സാഹിത്യകാരന്റെ മനസ്സില്‍ രൂപപ്പെടുന്ന ബിംബങ്ങളുടെ ചാരുത അടുത്ത വിഷയ ത്തെക്കുറിച്ച് സംസാരിക്കാനാരംഭിക്കുമ്പോള്‍ മങ്ങുകയും പുതിയ ബിംബങ്ങള്‍ പ്രശോഭിക്കുവാന്‍ സമയമെടുക്കുകയും ചെയ്യുന്നതുകൊണ്ടാണിത്. വിദഗ്ധമായി ജോലി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഒരാളെ പെട്ടെന്ന് മറ്റൊരു ജോലിയില്‍ ഏല്‍പിക്കുന്നതുപോലെയാണിത്. ഇതും മനുഷ്യന്റെ പൊതുവായ പരിമിതിയാണ്.
ഖുര്‍ആനിലുടനീളം വിഷയങ്ങളില്‍നിന്ന് വിഷയങ്ങളിലേക്കുള്ള ചാട്ടം കാണാം. എന്നാല്‍ ഈ ചാട്ടങ്ങളിലൊന്നുംതന്നെ അതിന്റെ ചാരുതക്ക് ഭംഗം വരുകയോ മനോഹാരിതക്ക് ഹാനി സംഭവിക്കുകയോ ചെയ്യുന്നില്ല. സര്‍വശക്തനില്‍നിന്നായതുകൊണ്ടാണിത്.
8. ഏതാനും പദങ്ങള്‍ മാത്രമുപയോഗിച്ച്, മനോഹാരിതയും സ്ഫുടതയും നഷ്ടപ്പെടാത്ത രൂപത്തില്‍, അര്‍ഥഗംഭീരമായ ആശയം പ്രകടിപ്പിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍.
സാധാരണ സാഹിത്യകൃതികളില്‍ പദങ്ങളുടെ സമുദ്രമാണുണ്ടാവുക; പ്രസ്തുത സമുദ്രത്തില്‍ ആശയങ്ങളുടെ മുത്തുകള്‍ തുലോം പരിമിതവും. പ്രൌഢമായ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിനുവേണ്ടി രചിക്കപ്പെട്ട കൃതികളിലാകട്ടെ പദങ്ങളുടെ വേലിയേറ്റം തന്നെ കാണാനാവും. താന്‍ ഉദ്ദേശിക്കുന്ന ആശയങ്ങള്‍ ആസ്വാദകനിലെത്തുവാന്‍ എന്തൊക്കെ രീതിയിലാണ് പദപ്രയോഗം നടത്തേണ്ടതെന്നതിനെക്കുറിച്ച് ഓരോ രചയിതാവിനും അയാളുടേതായ വീക്ഷണമുണ്ടായിരിക്കും. പ്രസ്തുത വീക്ഷണം അയാളുടേതായതുകൊണ്ടുതന്നെ ആസ്വാദകന് അയാളുടെ പദപ്രയോഗങ്ങളില്‍ പലതും അനാവശ്യമായാണ് അനുഭവപ്പെടുക. ഒരു ആസ്വാദകന് അനാവശ്യമെന്നു തോന്നുന്ന പദങ്ങള്‍ മറ്റൊരാളുടെ വീക്ഷണത്തില്‍ അനിവാര്യമാകാം. അതുകൊണ്ടുതന്നെ എല്ലാവരെയും സംതൃപ്തരാക്കുന്നതിനുവേണ്ടി പദങ്ങള്‍ ഒരുപാട് പ്രയോഗിക്കുവാന്‍ അയാള്‍ നിര്‍ബന്ധിതനായിരിക്കും. അന്യരുടെ മനസ്സുകള്‍ വായിക്കുവാനുള്ള മനുഷ്യരുടെ കഴിവില്ലായ്മയാണ് ഇതിന് കാരണം.
ഖുര്‍ആനിലാകട്ടെ, അനിവാര്യമായ പദങ്ങള്‍ മാത്രമേ ഉപയോഗിച്ചിട്ടു ള്ളൂ. പാരായണം ചെയ്യുന്നവന് അത് ഉദ്ദേശിക്കുന്ന ആശയം പകര്‍ന്നുനല്‍കുവാന്‍ ഈ പദങ്ങള്‍ കൊണ്ടുതന്നെ സാധിക്കുന്നു. പ്രൌഢമായആശയങ്ങള്‍ അനിവാര്യമായ പദങ്ങള്‍ മാത്രമുപയോഗിച്ച് പ്രകടിപ്പിക്കുകയും അത് മനോഹരമായി അവതരിപ്പിച്ച് എല്ലാത്തരം വായനക്കാരെയും സംതൃപ്തരാക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. മനുഷ്യമനസ്സിന്റെ സൂക്ഷ്മ തലങ്ങളെക്കുറിച്ച് വ്യക്തമായി അറിയാവുന്നവനില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്.
9. സാഹിത്യത്തിന്റെ ഏതു മാനത്തിലൂടെ നോക്കിയാലും ഖുര്‍ആന്‍ ഒരു ഉന്നതമായ സാഹിത്യ കൃതിയാണ്.
സാഹിത്യ കൃതികളെല്ലാം  മനുഷ്യരുടെ ഏതെങ്കിലുമൊരു വികാരത്തെ ഉത്തേജിപ്പിക്കുവാന്‍ വേണ്ടിയുള്ളതായിരിക്കും. ദുഃഖം, സന്തോഷം, ദയ, കാരുണ്യം, വെറുപ്പ്, പ്രതിഷേധം എന്നിങ്ങനെ. അതുപോലെതന്നെ പ്രഭാവം, മാധുര്യം, സൌന്ദര്യം, ചാരുത തുടങ്ങിയവയെല്ലാം ഒരേ സാഹിത്യകൃതിയില്‍തന്നെ കണ്ടെത്തുക പ്രയാസമാണ്. സാഹിത്യത്തിന്റെ ഏതെങ്കിലും പ്രത്യേകമായ മാനങ്ങളിലൂടെ നോക്കിയാല്‍ മാത്രമേ സാഹിത്യകൃതികളെ ആസ്വദിക്കുവാനും വിലയിരുത്തുവാനും കഴിയൂ. എല്ലാ അംശങ്ങളെയും ഒരേപോലെ ഉള്‍ക്കൊണ്ടു കൊണ്ട് ഒരു രചന നടത്തുക സാധ്യമല്ല. ഇതും മനുഷ്യന്റെ പരിമിതിയാണ്.
ഖുര്‍ആനാകട്ടെ മനുഷ്യവികാരത്തിന്റെ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്നു. മനുഷ്യനെ സന്തോഷിപ്പിക്കുവാനും ദുഃഖിപ്പിക്കുവാനും ദയയും കാരുണ്യവും പ്രകടിപ്പിക്കുന്നവനാക്കിത്തീര്‍ക്കുവാനും വെറുപ്പും പ്രതിഷേധവും ഉത്തേജിപ്പിക്കുവാനുമെല്ലാം കഴിയുന്ന വരികളാണ് അതിലുള്ളത്. അതോടൊപ്പംതന്നെ അത് മനുഷ്യബുദ്ധിയെ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നു. പ്രഭാവം, മാധുര്യം, സൌന്ദര്യം, ചാരുത തുടങ്ങിയ ആസ്വാദക പ്രധാനമായ സാഹിത്യത്തിന്റെ സവിശേഷതകള്‍ ഖുര്‍ആനിക വചനങ്ങളില്‍ സമഞ്ജസമായി സമ്മേളിക്കുകയും ചെയ്തിരിക്കുന്നു. സാഹിത്യത്തിന്റെ ഏതു മാനത്തിലൂടെ നോക്കിയാലും അത് ഉന്നതമായ നിലവാരം പുലര്‍ത്തുന്നതാണെന്ന് കാണാം.
10. ഖുര്‍ആനില്‍ മറ്റാരുടെയെങ്കിലും ശൈലിയോ പ്രയോഗങ്ങളോ രീതിയോ ആശയങ്ങളോ കടമെടുക്കപ്പെട്ടിട്ടില്ല.
സാഹിത്യകൃതികള്‍ എത്രതന്നെ മൌലികങ്ങളാണെങ്കിലും മറ്റു സാഹി ത്യകാരന്മാരുടെ ശൈലികളും പ്രയോഗങ്ങളുമെല്ലാം അതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാകും. അത് സ്വാഭാവികമാണ്. മുന്‍ഗാമികളുടെ രചനകളുടെ സ്വാധീനമുള്‍ക്കൊള്ളാതെ ഒരാള്‍ക്കും സാഹിത്യകൃതികള്‍ രചിക്കുക സാധ്യമല്ല. നേരിട്ടുള്ള കോപ്പിയടിയല്ല ഇവിടെ വിവക്ഷിക്കപ്പെട്ടിരിക്കുന്നത്. ശൈലികളുടെയും ബിംബങ്ങളുടെയും സ്വാധീനമാണ്. അതില്ലാതെ രചന നടത്തുവാന്‍ കഴിയില്ല. ഇത് മനുഷ്യമനസ്സിന്റെ പരിമിതിയാണ്. മുന്‍ഗാമിയില്‍നിന്ന് പഠിക്കുകയും അത് വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നവനാണല്ലോ മനുഷ്യന്‍.
ഖുര്‍ആന്‍ ഇത്തരം കടമെടുക്കലുകളില്‍നിന്ന് തികച്ചും മുക്തമാണ്. അറബ് സാഹിത്യ രംഗത്തുണ്ടായിരുന്ന ആരുടെയും ശൈലിയോ രൂപമോ രീതിയോ ആശയങ്ങളോ ഖുര്‍ആന്‍ കടമെടുത്തിട്ടില്ല. ആരുടെ കൃതിയുടെയും യാതൊരു സ്വാധീനവും ഖുര്‍ആനില്‍ ഇല്ല താനും. എല്ലാ നിലയ്ക്കും ഒരു മൌലിക കൃതിയാണ് ഖുര്‍ആന്‍. പരിധികളോ പരിമിതിയോ ഇല്ലാത്ത അറിവിന്റെ ഉടമസ്ഥനില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതിനാലാണ് ഇത്.

This entry was posted in ഖുര്‍ആനും സാഹിത്യവും, ഖുര്‍ആന്‍ വിമര്‍ശനം. Bookmark the permalink.

Leave a Reply

Your email address will not be published.