കുറ്റവാളികളോട് സഹതാപപൂര്‍ണമായ സമീപനമാണാവശ്യമെന്ന ആധുനിക കുറ്റാന്വേഷണ ശാസ്ത്രത്തിന്റെ നിലപാടുമായി ഖുര്‍ആന്‍ വിയോജിക്കുന്നതെന്തുകൊണ്ടാണ്?

കുറ്റവാളികളോട് സഹതാപപൂര്‍ണമായ സമീപനമാണ് വേണ്ടതെന്ന് വാദിക്കുന്നവരൊക്കെ കുറ്റകൃത്യങ്ങള്‍ ഇല്ലാതെയാക്കി സമാധാനപൂര്‍ണമായ സാമൂഹിക ജീവിതം സാധിക്കുന്നതിന് പ്രായോഗികമായി ചെയ്യേണ്ടതെന്താണെന്ന് വിശദീകരിക്കുന്നതില്‍ പരാജയപ്പെടുകയാണ് പതിവ്.  കുറ്റവാളികളോട് സഹതാപം കാണിക്കണമെന്ന് പറയുന്നവര്‍ പ്രസ്തുത കുറ്റങ്ങള്‍ വഴി നഷ്ടങ്ങള്‍ സഹിക്കേണ്ടിവരുന്നവരുടെ സങ്കടനിവൃത്തിയെക്കുറിച്ച് ഒന്നും ഉരിയാടാറില്ല.
യാതൊരു കുറ്റവും ചെയ്യാതെ ഓര്‍ക്കാപ്പുറത്ത് ജീവന്‍ നഷ്ടപ്പെടുന്ന നിരപരാധികള്‍.
കഷ്ടപ്പെട്ട് സമ്പാദിച്ച ധനം കൊള്ളയടിക്കപ്പെട്ട് വഴിയാധാരമാകുന്ന മനുഷ്യര്‍.
ഇണയുടെ അപഥസഞ്ചാരത്തില്‍ തകര്‍ന്നു തരിപ്പണമാകുന്ന കുടുംബബന്ധങ്ങള്‍.
ആരും നോക്കാനില്ലാതെ തെരുവ് തെണ്ടുന്ന ജാരസന്തതികള്‍.
കുടുംബനാഥന്റെ മദ്യപാനം വഴി തകരുന്ന കുടുംബങ്ങള്‍.
ഈ സങ്കടങ്ങളോടാണോ അതല്ല ഇവക്കു ഉത്തരവാദികളായ ക്രൂരരും നിഷ്ഠൂരരും ഭോഗാലസരുമായ കുറ്റവാളികളോടാണോ സഹതാപപൂര്‍ണമായ സമീപനമുണ്ടാകേണ്ടത്? രണ്ടും കൂടി ഒരേസമയത്ത് അസാധ്യമാണ്. കുറ്റവാളിയോടല്ല, പ്രയാസമനുഭവിച്ചവനോടാണ് സഹാനുഭൂതി വേണ്ടതെന്നാണ് ഇസ്ലാമിന്റെ വീക്ഷണം. പ്രസ്തുത വീക്ഷണമാണ് മാനവികമെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങള്‍ക്ക് മാത്രമേ മനുഷ്യരെ കുറ്റകൃത്യങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും ഇസ്ലാം കരുതുന്നു. അതു തന്നെയാണ്  ശരിയെന്ന വസ്തുതയാണല്ലോ ഇപ്പോള്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നത്.

This entry was posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍. Bookmark the permalink.