Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വപ്നവ്യാഖ്യാനം

മലയാളം ഹദീസുകള്‍


1) അനസ്(റ) നിവേദനം: നബി(സ) അരുളി: സദ്വൃത്തനായ മനുഷ്യന്‍ കാണുന്ന നല്ല സ്വപ്നങ്ങള്‍ പ്രവാചകത്വത്തിന്റെ നാല്‍പ്പത്തിയാറില്‍ ഒരംശമാണ്. (ബുഖാരി. 9. 87. 112)
 
2) അബൂസഈദ്(റ) പറയുന്നു: നബി(സ) അരുളി: നിങ്ങളില്‍ വല്ലവനും താനിഷ്ടപ്പെടുന്ന രീതിയിലുള്ള സ്വപ്നം കണ്ടാല്‍ തീര്‍ച്ചയായും അതു അല്ലാഹുവില്‍ നിന്നുള്ളതാണ്. അവന്‍ അല്ലാഹുവിനെ സ്തുതിക്കുകയും അതിനെ സംബന്ധിച്ച് മറ്റുള്ളവരോട് പറയുകയും ചെയ്യട്ടെ. വല്ലവനും താന്‍ വെറുക്കുന്നതരത്തിലുള്ള സ്വപ്നം കണ്ടാല്‍ തീര്‍ച്ചയായും അതു പിശാചില്‍ നിന്നുള്ളതാണ്. അതിന്റെ നാശത്തില്‍ നിന്ന് അവന്‍ അല്ലാഹുവിനോട് അഭയം തേടുകയും അതു പറയാതിരിക്കുകയും ചെയ്യട്ടെ. അത് അവന് യാതൊരു ഉപദ്രവവും ചെയ്യുകയില്ല. (ബുഖാരി. 9. 87. 114)
 
3) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: പ്രവാചകത്വത്തിന്റെ അംശങ്ങളില്‍ സന്തോഷ വാര്‍ത്തകളല്ലാതെ ഒന്നും അവശേഷിച്ചിട്ടില്ല. അനുചരന്മാര്‍ ചോദിച്ചു: എന്താണ് സന്തോഷ വാര്‍ത്തകള്‍. ഉത്തമസ്വപ്നങ്ങള്‍ തന്നെയെന്ന് നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി. 9. 87. 119)
 
4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനം അടുത്തുകഴിഞ്ഞാല്‍ സത്യവിശ്വാസിയുടെ സ്വപ്നം കള്ളമാവുകയില്ല. സത്യവിശ്വാസിയുടെ സ്വപ്നമാവട്ടെ നുബുവ്വത്തിന്റെ നാല്‍പത്തിയാറിന്റെ ഒരംശമാണ്. നുബുവ്വത്തിന്റെ അംശമായത് കള്ളമായിരിക്കുകയില്ല. മുഹമ്മദ് ബ്നുസിറീന്‍ പറയുന്നു: സ്വപ്നം മൂന്ന് തരമാണ്. മനസ്സിന്റെ വര്‍ത്തമാനം, പിശാചിന്റെ ഭയപ്പെടുത്തല്‍, അല്ലാഹുവില്‍ നിന്നുള്ള സന്തോഷവാര്‍ത്ത. ഉറക്കത്തില്‍ കഴുത്തില്‍ ആമം വെച്ചത് കാണുന്നത് അവര്‍ വെറുത്തിരുന്നു. കാല്‍ബന്ധിച്ചത് അവര്‍ ഇഷ്ടപ്പെട്ടിരുന്നു. കാരണം അതിന്റെ അര്‍ത്ഥം മതത്തില്‍ ഉറച്ച് നില്‍ക്കലാണ്. (ബുഖാരി. 9. 87. 144)
 
5) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും താന്‍ കണ്ടിട്ടില്ലാത്ത സ്വപ്നം കണ്ടുവെന്ന് വാദിക്കുന്നപക്ഷം (പരലോക ദിവസം) രണ്ട് ബാര്‍ലിമണികളെ തമ്മില്‍ പിടിച്ച് കെട്ടി ബന്ധിപ്പിക്കാന്‍ അവനെ നിര്‍ബന്ധിക്കും. വാസ്തവത്തിലോ അവനത് ചെയ്യുവാന്‍ സാധിക്കുകയില്ല. വല്ലവനും ഒരു കൂട്ടരുടെ സംസാരം ശ്രദ്ധിച്ചുകേട്ടു. അവനത് കേള്‍ക്കുന്നത് അവരിഷ്ടപ്പെടുകയില്ല. എങ്കില്‍ പരലോകത്ത് അവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കും. വല്ലവനും ഒരു രൂപമുണ്ടാക്കിയാല്‍ അതില്‍ ജീവനൂതാന്‍ അവനെ നിര്‍ബന്ധിക്കും. എന്നാല്‍ അവന് അതില്‍ ജീവനിടാന്‍ കഴിയുകയില്ല. (ബുഖാരി. 9. 87. 165)