Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിവാഹം

മലയാളം ഹദീസുകള്‍


1) അനസ്(റ) പറയുന്നു: മൂന്നുപേര്‍ നബി(സ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട് നബി(സ)യുടെ ഭാര്യമാരുടെ വീട്ടില്‍ വന്നു. നബി(സ)യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ക്കതു വളരെ കുറഞ്ഞു പോയെന്ന് തോന്നി. അവര്‍ പറഞ്ഞു: നാമും നബിയും എവിടെ? നബി(സ) ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങിനെ മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്നും രാത്രി മുഴുവന്‍ നമസ്കരിക്കും. മറ്റൊരാള്‍ പറഞ്ഞു: എല്ലാ ദിവസവും ഞാന്‍ നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ സ്ത്രീകളില്‍ നിന്നകന്ന് നില്‍ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി(സ) അവിടെ വന്നു. വിവരം അറിഞ്ഞപ്പോള്‍ അരുളി: നിങ്ങള്‍ ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാന്‍. ഞാന്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും ചിലപ്പോള്‍ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന്‍ എന്റെ സമൂഹത്തില്‍പ്പെട്ടവനല്ല തന്നെ. (ബുഖാരി. 7. 62. 1)
 
2) ആയിശ:(റ) നിവേദനം: അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്േടാ, മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്. (4:3). ഈ ആയത്തിനെക്കുറിച്ച് ആയിശ(റ)യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ ആയിശ(റ) പറഞ്ഞു: എന്റെ സഹോദരിയുടെ പുത്രാ! ഒരു അനാഥയായ പെണ്‍കുട്ടി അവളുടെ അധികാരിയുടെ കീഴില്‍ ജീവിക്കുകയായിരിക്കും. അയാള്‍ അവളുടെ ധനത്തിലും സൌന്ദര്യത്തിലും ആഗ്രഹിക്കുകയും അവളെ വിവാഹം ചെയ്യുവാന്‍ ഉദ്ദേശിക്കുകയും ചെയ്യും. എന്നാല്‍ അവളെപ്പോലെയുളള സ്ത്രീകള്‍ക്ക് ലഭിക്കുന്ന മഹ്ര്‍ അവള്‍ക്ക് നല്‍കുവാന്‍ അവന്‍ ഉദ്ദേശിക്കുകയുമില്ല. അപ്പോള്‍ അല്ലാഹു ആ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിനെ അവരോട് വിരോധിക്കുകയും മറ്റു സ്ത്രീകളെ വിവാഹം കഴിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. (ബുഖാരി. 7. 62. 2)
 
3) അല്‍ഖമ:(റ) പറയുന്നു: ഞാന്‍ അബ്ദുല്ലയുടെ കൂടെയായിരുന്നു. അപ്പോള്‍ മിനയില്‍വെച്ച് ഉസ്മാന്‍ അദ്ദേഹത്തെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: അബാ അബ്ദുറഹ്മാന്‍! നിങ്ങളിലേക്ക് എനിക്കൊരു ആവശ്യമുണ്ട്. അങ്ങിനെ അവര്‍ ഇരുപേരും ഒഴിവായി നിന്നു. ഉസ്മാന്‍(റ) പറഞ്ഞു: അല്ലയോ അബാഅബ്ദുഹ്മാന്‍! നിനക്ക് ഞാനൊരു കന്യകയെ വിവാഹം ചെയ്തുതരട്ടെയോ? നിന്റെ പഴയ ബന്ധത്തെ അവള്‍ ഓര്‍മ്മിപ്പിക്കും. അബ്ദുല്ലക്ക് വിവാഹത്തിന് താല്‍പര്യമില്ലെന്ന് കണ്ടപ്പോള്‍ എന്നോട് ഉസ്മാന്‍ പറഞ്ഞു: നബി(സ) ഞങ്ങളോട് പറയാറുണ്ട്. അല്ലയോ യുവ സമൂഹമേ! നിങ്ങളില്‍ വിവാഹത്തിന് സാധ്യതയുളളവര്‍ വിവാഹം ചെയ്യുവീന്‍. സാധിക്കാത്തവന്‍ നോമ്പനുഷ്ഠിക്കണം. നിശ്ചയം അതു അവനൊരു പരിചയാണ്. (ബുഖാരി. 7. 62. 3)
 
4) അത്വാഅ്(റ) പറയുന്നു: സറഫ് എന്ന സ്ഥലത്ത് മൈമൂന:(റ) യുടെ ജനാസയില്‍ പങ്കെടുക്കുവാന്‍ ഇബ്നുഅബ്ബാസ്(റ) ന്റെ കൂടെ ഞങ്ങള്‍ പങ്കെടുത്തു. അപ്പോള്‍ ഇബ്നുഅബ്ബാസ്(റ) പറഞ്ഞു. ഇവര്‍ നബി(സ)യുടെ പത്നിയാണ്. അതിനാല്‍ അവരുടെ കട്ടില്‍ ഉയര്‍ത്തുമ്പോള്‍ നിങ്ങള്‍ ഇളക്കുകയോ ചലിപ്പിക്കുകയോ ചെയ്യരുത്. സൌമ്യത കാണിക്കുക. നിശ്ചയം നബി(സ) ക്ക് 9 പത്നിമാര്‍ ഉണ്ടായിരുന്നു. അവര്‍ക്കെല്ലാം നബി(സ) ദിവസങ്ങള്‍ ഭാഗിച്ചിരുന്നു. ഒരുത്തിക്ക് ഒഴികെ. (ബുഖാരി. 7. 62. 5)
 
5) സഈദ്(റ) പറയുന്നു: ഇബ്നുഅബ്ബാസ്(റ) എന്നോട് പറഞ്ഞു: നീ വിവാഹം ചെയ്തിട്ടുണ്ടോ? ഇല്ലെന്ന് ഞാന്‍ പറയുന്നു: ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: നീ വിവാഹം ചെയ്തുകൊളളുക. നിശ്ചയം ഈ സമൂഹത്തില്‍ ഏറ്റവും ശ്രേഷ്ഠന്‍ കൂടുതല്‍ ഭാര്യമാരുണ്ടായിരുന്നവന്‍ (പ്രവാചകന്‍) ആണ്. (ബുഖാരി. 7. 62. 7)
 
6) സഅ്ദ്(റ) പറയുന്നു: ഉസ്മാന്ബ്നുമളുഊന്‍(റ) ബ്രഹ്മചര്യമനുഷ്ഠിക്കുവാന്‍ അനുമതി ചോദിച്ചപ്പോള്‍ നബി(സ) അതിനെ വിരോധിച്ചു. നബി(സ) അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നുവെങ്കില്‍ ഞങ്ങള്‍ ഷണ്ഡീകരണ നടപടി സ്വീകരിക്കുമായിരുന്നു. (ബുഖാരി. 7. 62. 11)
 
7) അബ്ദുല്ല(റ) പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ യുദ്ധം ചെയ്യാറുണ്ട്. ഞങ്ങളുടെ കൂടെ ഭാര്യമാര്‍ ഉണ്ടാവാറില്ല. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: ഞങ്ങള്‍ വികാരത്തെ നശിപ്പിക്കുന്ന പരിപാടി സ്വീകരിക്കട്ടെയോ? അതു നബി(സ) ഞങ്ങളോട് വിരോധിച്ചു. താല്‍ക്കാലിക വിവാഹം അനുവദിച്ചു. ശേഷം അവിടുന്നു ഓതി (അല്ലയോ വിശ്വാസികളെ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ച നല്ലതു നിങ്ങള്‍ നിഷിദ്ധമാക്കരുത്). (ബുഖാരി. 7. 62. 13)
 
8) അബൂഹുറൈറ(റ) പറയുന്നു: പ്രവാചകരേ! ഞാനൊരു യുവാവാണ്. ലൈംഗികവ്യതിചലനം ഞാന്‍ ഭയപ്പെടുന്നു. എനിക്കാണെങ്കില്‍ വിവാഹം കഴിക്കുവാന്‍ സാമ്പത്തിക ശേഷിയില്ല. നബി(സ) അപ്പോള്‍ മൌനം പാലിച്ചു. ഞാന്‍ വീണ്ടും അതുപോലെ പറഞ്ഞു. അപ്പോഴും അവിടുന്ന് മൌനം പാലിച്ചു. ഞാന്‍ വീണ്ടും അതുപോലെ പറഞ്ഞു. അപ്പോഴും അവിടുന്ന് മൌനം പാലിച്ചു. ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു. വീണ്ടും മൌനം. വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. നബി(സ)അരുളി: അബൂ ഹുറൈറ(റ) നിങ്ങള്‍ക്ക് അനുഭവപ്പെടാനിരിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. നിങ്ങള്‍ ഷണ്ഡീകരണ നടപടി സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ എന്തുചെയ്താലും ശരി. (ബുഖാരി. 7. 62. 13)
 
9) ഉര്‍വ്വ:(റ) പറയുന്നു: നബി(സ) അബൂബക്കര്‍(റ) നോട് ആയിശയെ വിവാഹം കഴിക്കാന്‍ ആലോചന നടത്തി. അബൂബക്കര്‍ പറഞ്ഞു: ഞാന്‍ താങ്കളുടെ സഹോദരനാണ്. നബി(സ) അരുളി: അല്ലാഹുവിന്റെ ദീനും അവന്റെ നിയമവുമനുസരിച്ച് താങ്കള്‍ എന്റെ സഹോദരന്‍ തന്നെ. എങ്കിലും ആയിശയെ ഞാന്‍ വിവാഹം ചെയ്യല്‍ അനുവദനീയമാണ്. (ബുഖാരി. 7. 62. 18)
 
10) സഹ്ല്(റ) നിവേദനം: ഒരിക്കല്‍ ഒരു സ്ത്രീ ചെന്ന് തന്നെ വിവാഹം കഴിക്കണമെന്ന് നബി(സ)യോട് പറഞ്ഞു. സഹ്ല് പറയുന്നു. അദ്ദേഹത്തിന് ആ ഉടുത്തമുണ്ടല്ലാതെ മേല്‍ മുണ്ടുകൂടി ഉണ്ടായിരുന്നില്ല. നബി(സ) അരുളി: നിങ്ങള്‍ മുണ്ടുകൊണ്ട് എന്തൊക്കെ ചെയ്യും: നിങ്ങള്‍ അതു ധരിച്ചാല്‍ അവള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുകയില്ല. അവള്‍ ധരിച്ചാല്‍ നിങ്ങള്‍ക്കും ഉപയോഗിക്കുവാന്‍ കഴിയുകയില്ല. ആ മനുഷ്യന്‍ അവിടെത്തന്നെയിരിപ്പായി. കുറെ കഴിഞ്ഞപ്പോള്‍ അവിടെ നിന്നെഴുന്നേറ്റു. അവിടുന്ന് അദ്ദേഹത്തെവിളിച്ചുചോദിച്ചു. നിങ്ങള്‍ ഖുര്‍ആന്‍ വല്ല ഭാഗവും പഠിച്ചിട്ടുണ്ടോ? പഠിച്ചിട്ടുണ്ട്. ഇന്നസൂറ: ഇന്ന സൂറ. ചില സൂറകള്‍ അദ്ദേഹം എണ്ണിപ്പറഞ്ഞു. നബി(സ) അരുളി: നിങ്ങള്‍ പഠിച്ചുവെച്ച ഖുര്‍ആനെ മഹ്റായി പരിഗണിച്ച് അവളെ നിങ്ങള്‍ക്ക് ഞാനിതാ വിവാഹം ചെയ്തു തന്നിരിക്കുന്നു. നീ അതു നിന്റെ മനസ്സില്‍ നിന്ന് അവള്‍ക്ക് ഓതിക്കൊടുക്കുക. (ബുഖാരി. 7. 62. 24)
 
11) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നാല് കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഒരു സ്ത്രീയെ വിവാഹം ചെയ്യപ്പെടാറുളളത്. എന്നാല്‍ നീ മതമുളളവളെ കരസ്ഥമാക്കിക്കൊളളുക. അല്ലാത്ത പക്ഷം നിനക്ക് നാശം. (ബുഖാരി. 7. 62. 27)
 
12) സഹ്ല്(റ)പറയുന്നു: ഒരു സമ്പന്നന്‍ നബി(സ)യുടെ കൂടെ അടുത്തുകൂടി നടന്നുപോയി. നബി(സ) ചോദിച്ചു. ഈ മനുഷ്യനെ സംബന്ധിച്ച് എന്താണഭിപ്രായം? അവര്‍ പറഞ്ഞു: അദ്ദേഹം ഒരുതറവാട്ടില്‍ വിവാഹാലോചന നടത്തിയാല്‍ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുക്കും. വല്ല ശുപാര്‍ശയും ചെയ്താല്‍ അതു സ്വീകരിക്കപ്പെടും. വല്ലതും സംസാരിച്ചാല്‍ മറ്റുളളവരെല്ലാം അതു അനുസരിക്കും. അല്പസമയം നബി(സ) മൌനം പാലിച്ചു. അപ്പോള്‍ ഒരു മുസ്ലിം ദരിദ്രന്‍ അതിലെ നടന്നുപോയി. നബി(സ) ചോദിച്ചു: ഇദ്ദേഹത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്? അവര്‍ പറഞ്ഞു: അദ്ദേഹം വിവാഹാലോചന നടത്തിയാല്‍ ആരും വിവാഹം കഴിച്ചുകൊടുക്കില്ല. ശുപാര്‍ശ ചെയ്താല്‍ തന്നെ ആരും സ്വീകരിക്കുകയില്ല. എന്തെങ്കിലും പറഞ്ഞാല്‍ ആരും ശ്രദ്ധിക്കുകയില്ല. നബി(സ) അരുളി: ആദ്യം പോയവനെപ്പോലുളളവര്‍ ഭൂമി നിറയെ ഉണ്ടെങ്കിലും അവരെക്കാളെല്ലാം ഉത്തമന്‍ ഇവനാണ്. (ബുഖാരി. 7. 62. 28)
 
13) ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ)യുടെ അടുത്തുവെച്ച് ദുശ്ശകുനത്തെ സംബന്ധിച്ച് പറയപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു. ദുശ്ശകുനം എന്നതു ഉണ്ടാകുമായിരുന്നുവെങ്കില്‍ അതു വീട്, സ്ത്രീ, കുതിര എന്നിവയിലാണ് ഉണ്ടാവേണ്ടിയിരുന്നത് (പക്ഷേ അങ്ങിനെയൊന്ന് ഇല്ലതന്നെ). (ബുഖാരി. 7. 62. 30)
 
14) ഉസാമ:(റ) പറയുന്നു: നബി(സ)അരുളി: പുരുഷന്മാര്‍ക്ക് സ്ത്രീകളില്‍ നിന്ന് അനുഭവിക്കേണ്ടിവരുന്നതിനേക്കാള്‍ കൂടുതല്‍ ഉപദ്രവകരമായ മറ്റൊരു നാശം എനിക്ക് ശേഷം ഞാന്‍ ഉപേക്ഷിക്കുന്നില്ല. (ബുഖാരി. 7. 62. 33)
 
15) ആയിശ(റ) പറയുന്നു: ഒരിക്കല്‍ നബി(സ) അവരുടെ അടുക്കല്‍ ചെല്ലുമ്പോള്‍ അവിടെ മറ്റൊരുപുരുഷന്‍ ഉണ്ടായിരുന്നു. നബി(സ)യുടെ മുഖത്തു ഭാവവ്യത്യാസമുണ്ടായി. അവിടുത്തേക്ക് അതിഷ്ടപ്പെട്ടില്ലെന്ന് തോന്നി. അപ്പോള്‍ ആയിശ(റ) പറഞ്ഞു: ഇദ്ദേഹം എന്റെ സഹോദരനാണ്. നബി(സ) അരുളി: ആരാണ് നിങ്ങളുടെ സഹോദരി അല്ലെങ്കില്‍ സഹോദരന്‍ എന്ന് നല്ലവണ്ണം ശ്രദ്ധിച്ചു നോക്കിക്കൊളളണം. ശിശു പാല്‍ മാത്രം കുടിച്ച് ജീവിക്കുന്ന പ്രായത്തില്‍ മുലകുടിച്ചാല്‍ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാവുകയുളളൂ. (ബുഖാരി. 7. 62. 39)
 
16) അലി(റ) നിവേദനം: അദ്ദേഹം ഇബ്നുഅബ്ബാസിനോട് പറഞ്ഞു: തീര്‍ച്ചയായും നബി(സ) മുത്അ (താല്‍ക്കാലിക) വിവാഹവും നാടന്‍ കഴുതയുടെ മാംസവും ഖൈബര്‍ യുദ്ധക്കാലത്തു വിരോധിക്കുകയുണ്ടായി. (ബുഖാരി. 7. 62. 50)
 
17) അബുഹൂറൈറ(റ) നിവേദനം: നബി(സ)അരുളി: വിധവയെ അവളുമായി ആലോചിച്ചല്ലാതെ വിവാഹം ചെയ്തുകൊടുക്കരുത്. കന്യകയെയും അവളുടെ സമ്മതം വാങ്ങിയ ശേഷമല്ലാതെ വിവാഹം ചെയ്തുകൊടുക്കരുത്. അനുചരന്മാര്‍ ചോദിച്ചു. പ്രവാചകരേ! അവളുടെ സമ്മതം എങ്ങിനെയാണ്? നബി(സ) അരുളി: അവള്‍ മൌനം പാലിക്കല്‍. (ബുഖാരി. 7. 62. 67)
 
18) ആയിശ(റ) പറയുന്നു: ഞാന്‍ ചോദിച്ചു. പ്രവാചകരെ! കന്യക ലജ്ജിക്കുകയില്ലേ? നബി(സ) അരുളി: അവളുടെ തൃപ്തി അവളുടെ സമ്മതമാണ്. (ബുഖാരി. 7. 62. 68)
 
19) ഇബ്നുഉമര്‍(റ) പറയുന്നു: ഒരാള്‍ വില പറഞ്ഞുകൊണ്ടിരിക്കുന്ന വസ്തു മറ്റൊരാള്‍ വിലപറയുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. തന്റെ സഹോദരന്‍ വിവാഹാലോചന നടത്തിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ അയാള്‍ ഒഴിയുകയോ അനുവാദം നല്‍കുകയോ ചെയ്യാതെ മറ്റൊരാള്‍ വിവാഹാലോചന നടത്തുന്നതും നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 7. 62. 73)
 
20) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഊഹത്തെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിശ്ചയം ഊഹം വര്‍ത്തമാനങ്ങളില്‍ ഏറ്റവും വ്യാജം നിറഞ്ഞതാണ്. നിങ്ങള്‍ തെറ്റുകള്‍ രഹസ്യമായി അന്വേഷിക്കരുത്. പരസ്പരം അസൂയപ്പെടരുത്. പരസ്പരം കോപിക്കരുത്. നിങ്ങള്‍ പരസ്പരം സഹോദരന്മാരാകുവിന്‍. (ബുഖാരി. 7. 62. 74)
 
21) അനസ്(റ) പറയുന്നു: നബി(സ) സൈനബ: യെ വിവാഹം ചെയ്ത സന്ദര്‍ഭത്തില്‍ നല്‍കിയതുപോലെയുളള വിവാഹസദ്യ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത സന്ദര്‍ഭത്തില്‍ നല്‍കിയിട്ടില്ല. ഒരു ആടിനെ അറുത്താണ് അവര്‍ക്ക് വിവാഹസദ്യ നല്‍കിയത്. (ബുഖാരി. 7. 62. 97)
 
22) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ വല്ലവരേയും ഒരു വിവാഹ സദ്യയിലേക്ക് ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കുവിന്‍. (ബുഖാരി. 7. 62. 102)
 
23) അബൂഹുറൈറ(റ) നിവേദനം: ദരിദ്രന്മാരെ ഉപേക്ഷിക്കുകയും മുതലാളിമാരെ മാത്രം ക്ഷണിക്കുകയും ചെയ്യുന്ന വിവാഹസദ്യയാണ് ഏറ്റവും ചീത്തയായത്. ക്ഷണത്തെ വല്ലവനും വര്‍ജ്ജിച്ചാല്‍ അവന്‍ അല്ലാഹുവിനും ദൂതനും എതിര്‍പ്രവര്‍ത്തിച്ചു. (ബുഖാരി. 7. 62. 106)
 
24) ഇബ്നുഉമര്‍(റ) പറയുന്നു: നോമ്പ്കാരനായിരുന്നാലും വിവാഹ സദ്യയിലേക്കും മറ്റു സദ്യയിലേക്കും ക്ഷണിച്ചാല്‍ ഇബ്നുഉമര്‍(റ) പോകാറുണ്ട്. (ബുഖാരി. 7. 62. 108)
 
25) സഹ്ല്(റ) പറയുന്നു: അബൂഉസൈദ്(റ) വിവാഹം ചെയ്ത സന്ദര്‍ഭം. നബി(സ)യേയും സഹാബി വര്യന്മാരേയും സദ്യയ്ക്ക് ക്ഷണിച്ചു. അവര്‍ക്കുവേണ്ടി ഭക്ഷണം ഉണ്ടാക്കിയതും അത് അവര്‍ക്ക് കൊണ്ടുപോയി നല്കിയതും ഉമ്മുഉസൈദ് ആയിരുന്നു. (ബുഖാരി. 7. 62. 111)
 
26) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സ്ത്രീകള്‍ വാരിയെല്ലുപോലെയാണ്. നീ ശക്തി ഉപയോഗിച്ചു അതിനെ നേരെയാക്കുവാന്‍ ഉദ്ദേശിച്ചാല്‍ നീ അതിനെ പൊട്ടിക്കും. എന്നാല്‍ അവളുമായി നീ സുഖിക്കുകയാണെങ്കില്‍ ആ വളവ് ഉളള അവസ്ഥയില്‍ നീ സുഖിക്കും. (ബുഖാരി. 7. 62. 113)
 
27) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നെങ്കില്‍ അവന്‍ തന്റെ അയല്‍വാസിയെ ഉപദ്രവിക്കാതിരിക്കട്ടെ. (ബുഖാരി. 7. 62. 114)
 
28) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) യുടെ കാലത്ത് ഭാര്യമാരോട് വിശാലമായി സംസാരിക്കുന്നതും വിനോദിക്കുന്നതും ഞങ്ങള്‍ സൂക്ഷിച്ചിരുന്നു. അതിനെ വിരോധിച്ച് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുമോ എന്ന ഭയം കാരണം. നബി(സ) മരണപ്പെട്ടശേഷം ഞങ്ങള്‍ അപ്രകാരം ചെയ്യുവാന്‍ തുടങ്ങി. (ബുഖാരി. 7. 62. 115)
 
29) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു സ്ത്രീക്ക് അവളുടെ ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തില്‍ അയാളുടെ അനുമതിയില്ലാതെ സുന്നത്ത് നോമ്പനുഷ്ഠിക്കുവാന്‍ പാടില്ല. അദ്ദേഹത്തിന്റെ അനുവാദം കൂടാതെ ഒരു അന്യപുരുഷനെ വീട്ടില്‍ പ്രവേശിപ്പിക്കുവാനും പാടില്ല. അദ്ദേഹത്തിന്റെ അനുമതി കൂടാതെ അവള്‍ ചിലവഴിച്ച ഏതൊന്നിന്റെയും പ്രതിഫലത്തില്‍ പകുതി അദ്ദേഹത്തിന് ലഭിക്കും. (ബുഖാരി. 7. 62. 120)
 
30) ഉസാമ(റ) നിവേദനം: നബി(സ) അരുളി: ഞാന്‍ സ്വര്‍ഗ്ഗത്തിന്റെ കവാടത്തില്‍ നിന്ന് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ അതില്‍ പ്രവേശിക്കുന്നവരില്‍ ഭൂരിഭാഗവും അഗതികളായിരുന്നു. മുതലാളിമാരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനനുവദിക്കാതെ അല്ലാഹു തടഞ്ഞു നിര്‍ത്തിയിരിക്കുകയായിരുന്നു. അതിനിടക്ക് നരകവാസികളെ നരകത്തിലേക്ക് അയക്കാന്‍ കല്പനയായി. ഞാന്‍ നരകകവാടത്തില്‍ ചെന്നു നിന്നു. അപ്പോള്‍ അതില്‍ പ്രവേശിക്കുന്നവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. (ബുഖാരി. 7. 62. 124)
 
31) ആയിശ(റ) നിവേദനം: ഒരു അന്‍സാരി സ്ത്രീ തന്റെ പുത്രിയെ ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു. എന്നാല്‍ അവളുടെ തലമുടി കൊഴിഞ്ഞുപോയി. അപ്പോള്‍ അവള്‍ നബി(സ)യുടെ അടുത്തുവന്ന് വിവരം പറഞ്ഞു. ശേഷം ഇപ്രകാരം പറഞ്ഞു: അവളുടെ ഭര്‍ത്താവ് അവളോട് കൃത്രിമമുടി ചേര്‍ത്തു ബന്ധിപ്പിക്കാന്‍ കല്പിക്കുന്നു. നബി(സ) അരുളി: പാടില്ല. ഇപ്രകാരം ചെയ്യുന്ന സ്ത്രീകള്‍ ശപിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി. 7. 62. 133)
 
32) ജാബിര്‍ (റ) പറയുന്നു: നബി(സ)യുടെ കാലത്ത് ഞങ്ങള്‍ അസല്‍ (സംയോഗം ചെയ്യുന്ന സന്ദര്‍ഭം ബീജം തെറ്റിക്കല്‍) ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 7. 62. 135)
 
33) ആയിശ(റ) പറയുന്നു: നബി(സ) ഒരു യാത്ര ഉദ്ദേശിച്ചാല്‍ തന്നോടൊപ്പം പോകേണ്ടതാരാണെന്ന് തീരുമാനിക്കാന്‍ ഭാര്യമാരുടെ ഇടയില്‍ നറുക്കിടുക പതിവാണ്. ഒരിക്കല്‍ ആയിശായുടെയും ഹഫ്സായുടെയും പേരിലാണ് നറുക്ക് വീണത്. നബി(സ) രാത്രിയാത്ര പോകുമ്പോള്‍ ആയിശയെയും കൂട്ടി സംസാരിച്ചു പോകുക പതിവാണ്. ഒരു ദിവസം ഹഫ്സ: ആയിശയോട് പറഞ്ഞു: ഇന്ന് നിങ്ങള്‍ക്ക് എന്റെ ഒട്ടകപ്പുറത്ത് സഞ്ചരിക്കാം. ഞാന്‍ നിങ്ങളുടെ ഒട്ടകപ്പുറത്തും. എങ്ങിനെയുണ്ടെന്ന് നോക്കാമല്ലോ. അങ്ങിനെയാവട്ടെ എന്ന് ആയിശ ഹഫ്സ: യുടെ ഒട്ടകപ്പുറത്തുകയറി. നബി(സ) ആയിശയുടെ ഒട്ടകത്തിന്റെ മുമ്പില്‍ വന്ന് ആയിശായെ ഉദ്ദേശിച്ച് സലാം ചൊല്ലി. ഒട്ടകപ്പുറത്തിരുന്നത് ഹഫ്സായായിരുന്നു. ഒട്ടകപ്പുറത്ത് കയറി മുമ്പോട്ട് യാത്ര പുറപ്പെട്ടു. ഉദ്ദിഷ്ടസ്ഥാനത്തെത്തിയപ്പോള്‍ എല്ലാവരുമിറങ്ങി. നോക്കുമ്പോള്‍ ആയിശ നബിയെ കാണുന്നില്ല. ആയിശ രണ്ടുകാലും ഇദ്ഖര്‍ പുല്ലിലേക്ക് തിരുകിവെച്ചിട്ടുപറഞ്ഞു: അല്ലാഹുവേ! എന്റെ കാലില്‍ തേളോ പാമ്പോകടിക്കട്ടെ. നബി(സ)യോട് എനിക്കൊന്നും മറുപടി പറയാന്‍ സാധിക്കുകയില്ല. (ബുഖാരി. 7. 62. 138)
 
34) അസ്മാഅ്(റ) നിവേദനം: നബി(സ) പറയുന്നത് ഞാന്‍ കേട്ടു. അല്ലാഹുവിനേക്കാള്‍ അഭിമാനരോഷമുളള ആരും തന്നെയില്ല. (ബുഖാരി. 7. 62. 149)
 
35) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവും അഭിമാനരോഷം കൊളളും. അല്ലാഹു നിഷിദ്ധമാക്കിയത് അവനില്‍ വിശ്വസിക്കുന്ന ഒരാള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അവനില്‍ അഭിമാനരോഷം ഉണ്ടാവുക. (ബുഖാരി. 7. 62. 150)
 
36) ആയിശ(റ) പറയുന്നു: നബി(സ) എന്നോട് അരുളി: നിനക്ക് എന്നെക്കുറിച്ച് സംതൃപ്തിയോ കോപമോഎന്താണുളളതെന്ന് നിന്റെ ഭാവത്തില്‍ നിന്ന് ഞാന്‍ ഗ്രഹിക്കാറുണ്ട്. അതെങ്ങിനെയാണ് ഗ്രഹിക്കുകയെന്ന് ഞാന്‍ ചോദിച്ചു. നബി(സ) അരുളി: നിനക്ക് എന്നെക്കുറിച്ച് സംതൃപ്തിയാണുളളതെങ്കില്‍ അല്ല, മുഹമ്മദിന്റെ നാഥനെക്കൊണ്ട് സത്യം എന്നാണ് നീ പറയുക. എന്നോട് കോപിച്ചിരിക്കുകയാണെങ്കില്‍ അല്ല, ഇബ്രാഹിമിന്റെ നാഥനെക്കൊണ്ട് സത്യം എന്നാണ് നീ പറയുക. ഞാന്‍ പറഞ്ഞു: പ്രവാചകരേ! അല്ലാഹു സത്യം. താങ്കള്‍ പറഞ്ഞതു ശരിതന്നെയാണ്. എങ്കിലും അങ്ങയുടെ നാമം മാത്രമെ ഞാനപേക്ഷിക്കാറുളളൂ. (സ്നേഹം എന്റെ മനസ്സിലുണ്ടായിരിക്കും). (ബുഖാരി. 7. 62. 155)
 
37) ഉഖ്ബ:(റ) നിവേദനം നബി(സ) അരുളി; നിങ്ങള്‍ അന്യ സ്ത്രീകളുടെയടുക്കല്‍ പ്രവേശിക്കുന്നതിനെ സൂക്ഷിക്കുവിന്‍. അപ്പോള്‍ ഒരു അന്‍സാരി പറഞ്ഞു: ഭര്‍ത്താവിന്റെ അടുത്ത കുടുംബങ്ങളെക്കുറിച്ച് താങ്കള്‍ എന്തുപറയുന്നു? നബി(സ) പ്രത്യുത്തരം നല്‍കി. അതു നാശമാണ്. (ബുഖാരി. 7. 62. 159)
 
38) ഇബ്നു മസ്ഊദ്(റ) നിവേദനം: നബി(സ) അരുളി: ഒരു സ്ത്രീ മറ്റൊരു സ്ത്രീയുമായി സഹവസിച്ചശേഷം ആ സ്ത്രീയെ നേരില്‍ കാണും വിധം സ്വഭര്‍ത്താവിന് അവള്‍ ചിത്രീകരിച്ച് കൊടുക്കരുത്. (ബുഖാരി. 7. 62. 167)
 
39) ജാബിര്‍(റ) നിവേദനം ചെയ്തു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു. നിങ്ങള്‍ക്ക് ഒരു സ്ത്രീയെ വിവാഹം ആലോചിക്കുമ്പോള്‍ നിങ്ങളെ അതിലേക്ക് പ്രേരിപ്പിച്ചതേതോ, അതിനെ കുറിച്ച് ശരിയായി അറിയുന്നതിന് നിങ്ങള്‍ക്കു കഴിവുണ്ടെങ്കില്‍ അത് ചെയ്യണം. (അബൂദാവൂദ്)
 
40) മുഗീറ(റ) നിവേദനം ചെയ്തു: അദ്ദേഹം ഒരു സ്ത്രീയോട് വിവാഹത്തിനാലോചിച്ചു: പ്രവാചകന്‍(സ) പറഞ്ഞു: അവളെ കാണുക. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ തമ്മില്‍ രമ്യതയ്ക്കു ഇതു ഇടയാക്കിയേക്കും. (തിര്‍മിദി)
 
44) ഉമ്മുകുറ്സ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറയുന്നതു ഞാന്‍ കേട്ടു. ആണ്‍കുട്ടിയുടെ കാര്യത്തില്‍ രണ്ട് ആടും, പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഒരു ആടും അറുക്കണം. (തിര്‍മിദി)
 
45) ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) ഹസ്സന്റെയും, ഹുസ്സന്റേയും കാര്യത്തില്‍ ഓരോ മുട്ടാടു വീതം ബലികൊടുത്തു. (അബൂദാവൂദ്)
 
42) ആയിശ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: വിവാഹം പരസ്യമായിട്ടറിയിക്കുക, അതുപള്ളിയില്‍വച്ച് നടത്തുകയും ആ അവസരത്തില്‍ ദഫ്ഫ് മുട്ടുകയും ചെയ്യുക. (തിര്‍മിദി)
 
43) അബൂറാഫിഇ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) ഹസന്‍ ഇബ്നുഅലിയുടെ ചെവിയില്‍, അദ്ദേഹത്തെ ഫാത്തിമ പ്രസവിച്ചപ്പോള്‍ നമസ്ക്കാരത്തിനുള്ള അസാന്‍ വിളിക്കുന്നത് ഞാന്‍ കണ്ടു. (തിര്‍മിദി)
 
41) ആയിഷ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: നിങ്ങളുടെ വിവാഹത്തിന് വേണ്ടി (സ്വഭാവഗുണമുള്ള ശരിയായ) സ്ത്രീകളെ തെരെഞ്ഞെടുക്കുകയും (നിങ്ങളുടെ) സമമായിട്ടുള്ളവരെ വിവാഹം ചെയ്യുകയും (നിങ്ങളുടെ പുത്രിമാരെ) അവര്‍ക്കു വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്യുക. (ഇബ്നുമാജാ)