Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജുമുഅ

മലയാളം ഹദീസുകള്‍


1) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നാം അവസാനം വന്നവരാണ്. പക്ഷെ പുനരുത്ഥാന ദിവസം ആദ്യം (സ്വര്‍ഗ്ഗത്തില്‍) പ്രവേശിക്കുന്നവരുമാണ്. പൂര്‍വ്വവേദക്കാര്‍ക്ക് നമ്മേക്കാള്‍ മുമ്പ്തന്നെ വേദങ്ങള്‍ നല്‍കപ്പെട്ടു. പിന്നീട് പറയുകയാണെങ്കില്‍ അവരോട് പ്രാര്‍ത്ഥനക്കായി സമ്മേളിക്കാന്‍ കല്‍പ്പിച്ച ദിവസം ഈ (വെള്ളിയാഴ്ച) ദിവസം തന്നെയാണ്. എന്നിട്ട് അവരതില്‍ ഭിന്നിപ്പുണ്ടാക്കി. അവസാനം അല്ലാഹു നമുക്ക് ആ ദിവസം ചൂണ്ടിക്കാട്ടിത്തന്നു. അതുകൊണ്ട് മനുഷ്യര്‍ ആ വിഷയത്തില്‍ നമ്മുടെ പിന്നാലെയാണ് പോരുന്നത്. ജൂതന്മാര്‍ (വെള്ളിയാഴ്ചയുടെ) പിറ്റേന്നും (ശനിയാഴ്ച) ക്രിസ്ത്യാനികള്‍ അതിന്റെ പിറ്റേന്നും (ഞായറാഴ്ച) പ്രാര്‍ത്ഥനക്കു വേണ്ടിയുള്ള സമ്മേളന ദിവസമായി ആചരിച്ചുവരുന്നു. (ബുഖാരി. 2. 13. 1)
 
2) ഇബ്നുഉമര്‍(റ) നിവേദനം: നിങ്ങളില്‍ വല്ലവനും ജുമുഅക്ക് വന്നാല്‍ അവന്‍ കുളിക്കണം. (ബുഖാരി. 2. 13. 2)
 
3) ഇബ്നുഉമര്‍(റ) നിവേദനം: ഒരു വെള്ളിയാഴ്ച ഉമര്‍(റ) ജനങ്ങളോട് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ നബി(സ)യുടെ സഹാബിമാരില്‍ നിന്നുള്ള ഒരാള്‍ പള്ളിയില്‍ പ്രവേശിക്കുകയുണ്ടായി. അദ്ദേഹം ആദ്യത്തെ മുഹാജിറുകളില്‍ വെട്ട വ്യക്തിയുമാണ്. അപ്പോള്‍ ഉമര്‍(റ) അദ്ദേഹത്തോട് ഇതേത് സമയമാണ് എന്ന് വിളിച്ചു ചോദിച്ചു. അദ്ദേഹം പറഞ്ഞു. ഞാനിന്ന് ഒരു പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. എന്നിട്ട് ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും ബാങ്കു വിളിച്ചു. തന്നിമിത്തം ഞാന്‍ വുളു മാത്രം എടുത്തു. മറ്റൊന്നും വര്‍ദ്ധിപ്പിച്ചിട്ടില്ല. ഉമര്‍(റ) ചോദിച്ചു: വുളു മാത്രം എടുക്കുകയോ? നിശ്ചയം തിരുമേനി(സ) കുളിക്കാന്‍ കല്‍പ്പിക്കാറുള്ളത് നീ മനസ്സിലാക്കിയിട്ടുണ്ട്. (ബുഖാരി. 2. 13. 3)
 
4) അബൂസഈദുല്‍ ഖുദ്രി(റ) നിവേദനം: തിരുമേനി(സ) അരുളി: പ്രായപൂര്‍ത്തിയെത്തിയ എല്ലാ മനുഷ്യര്‍ക്കും വെള്ളിയാഴ്ച ദിവസം കുളി നിര്‍ബന്ധമാണ്. (ബുഖാരി. 2. 13. 4)
 
5) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: വല്ലവനും വെള്ളിയാഴ്ച ദിവസം ജനാബത്തു കുളിക്കും പോലെ കുളിച്ചു. എന്നിട്ട് ജുമുഅഃക്ക് പുറപ്പെട്ടു. എന്നാല്‍ അവന്‍ ഒരു ഒട്ടകത്തെ ബലി കഴിച്ചവന് തുല്യനാണ്. രണ്ടാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ ജുമുഅക്ക് പോയതെങ്കില്‍ അവന്‍ ഒരു പശുവിനെ ബലികഴിച്ചവനു തുല്യനാണ്. മൂന്നാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ പോയതെങ്കില്‍ കൊമ്പുള്ള ഒരു ആടിനെ ബലി കഴിച്ചവന് തുല്യനാണ്. നാലാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ പോയതെങ്കില്‍ അവന്‍ ഒരു കോഴിയെ ബലികഴിച്ചവന് തുല്യനാണ്. അഞ്ചാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ പോയതെങ്കില്‍ അവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഒരു കോഴിമുട്ട നല്‍കിയവന് തുല്യനാണ്. അങ്ങനെ ഇമാമ് പള്ളിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞാല്‍ അല്ലാഹുവിന്റെ സ്മരണ വാക്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുവാന്‍ മലക്കുകള്‍ അവിടെ ഹാജറാവും. (ബുഖാരി. 2. 13. 6)
 
6) സല്‍മാനുല്‍ ഫാരിസി(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു മനുഷ്യന്‍ വെള്ളിയാഴ്ച ദിവസം കുളിക്കുകയും കഴിയുന്നത്ര ശുചിത്വം നേടുകയും ചെയ്തു. തന്റെ പക്കലുള്ള എണ്ണയില്‍ നിന്ന് അല്പമെടുത്ത് മുടിയില്‍ പൂശി അല്ലെങ്കില്‍ തന്റെ വീട്ടിലെ സുഗന്ധദ്രവ്യം അല്‍പമെടുത്ത് ശരീരത്തില്‍ ഉപയോഗിച്ചു. എന്നിട്ട് അവന്‍ ജുമുഅക്ക് പുറപ്പെട്ടു. രണ്ടു പേരെ പിടിച്ചുമാറ്റിയിട്ട് അവരുടെ നടുവില്‍ ഇരിക്കുകയോ അതിലൂടെ കടന്നുപോവുകയോ ചെയ്തില്ല. എന്നിട്ട് അവനോട് നമസ്കരിക്കുവാന്‍ കല്പിച്ചത് അവന്‍ നമസ്കരിച്ചു. അനന്തരം ഇമാം സംസാരിക്കാനൊരുങ്ങിയപ്പോള്‍ അവന്‍ നിശബ്ദനായിരുന്നു. എന്നാല്‍ ആ ജുമുഅ: മുതല്‍ അടുത്ത ജുമുഅ: വരെയുള്ള കുറ്റങ്ങള്‍ അവന് അല്ലാഹു പൊറുത്തു കൊടുക്കാതിരിക്കുകയില്ല. (ബുഖാരി. 2. 13. 8)
 
7) ഇബ്നുഅബ്ബാസ്(റ) നിവേദനം: നിങ്ങള്‍ വെള്ളിയാഴ്ച ദിവസം കുളിക്കുവിന്‍, നിങ്ങളുടെ തല കഴുകുകയും ചെയ്തുകൊള്ളുവിന്‍- നിങ്ങള്‍ക്ക് ജാനാബത്തില്ലെങ്കിലും ശരി അപ്രകാരം തന്നെ നിങ്ങള്‍ സുഗന്ധദ്രവ്യം ഉപയോഗിക്കുവിന്‍ എന്ന് തിരുമേനി(സ) നിര്‍ദ്ദേശിച്ചതായി ജനങ്ങള്‍ പറയുന്നുണ്ടല്ലോ എന്ന് ഇബ്നുഅബ്ബാസി(റ)നോട് ചിലര്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞു. കുളിയുടെ കാര്യം ശരി തന്നെ. പക്ഷെ, സുഗന്ധദ്രവ്യത്തിന്റെ കാര്യം (അതിന് കല്‍പ്പിച്ചത്) എനിക്കറിയില്ല. (ബുഖാരി. 2. 13. 9)
 
8) ഇബ്നുഅബ്ബാസ്(റ) നിവേദനം: വെള്ളിയാഴ്ച ദിവസത്തെ കുളിയുടെ നിര്‍ദ്ദേശത്തെ സംബന്ധിച്ച് അദ്ദേഹത്തോട് പറയപ്പെട്ടു. ഞാന്‍ ചോദിച്ചു. അവന്‍ സുഗന്ധദ്രവ്യവും അല്ലെങ്കില്‍ എണ്ണയും ഉപയോഗിക്കേണ്ടതുണ്ടോ? അപ്പോള്‍ ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: എനിക്കറിയുകയില്ല. (ബുഖാരി. 2. 13. 10)
 
9) ഇബ്നുഉമര്‍(റ) നിവേദനം: പട്ടുനൂല്‍ ഇടകലര്‍ത്തി നെയ്ത ഒരു വസ്ത്രം പള്ളിയുടെ വാതില്‍ക്കല്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത് ഉമര്‍(റ) കണ്ടു. അപ്പോള്‍ തിരുമേനി(സ)യെ അദ്ദേഹം ഇപ്രകാരം ഉണര്‍ത്തി. അല്ലാഹുവിന്റെ ദൂതരേ, ഈ വസ്ത്രം താങ്കള്‍ വിലക്ക് വാങ്ങിയിട്ട് വെള്ളിയാഴ്ച ദിവസം നിവേദക സംഘങ്ങളെ സ്വീകരിക്കുവാനും ധരിച്ചെങ്കില്‍ നന്നായിരുന്നു. അപ്പോള്‍ തിരുമേനി(സ) അരുളി: പരലോകത്തു നന്മയുടെ ഒരംശവും ലഭിക്കാനില്ലാത്തവന്‍ മാത്രമേ ഈ വസ്ത്രം ധരിക്കുകയുള്ളു. പിന്നീടൊരിക്കല്‍ അത്തരം കുറെ വസ്ത്രങ്ങള്‍ തിരുമേനി(സ)ക്ക് വന്നു കിട്ടി. അപ്പോള്‍ അതിലൊന്ന് തിരുമേനി(സ) ഉമര്‍(റ) ന് നല്‍കി. അന്നേരം ഉമര്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ! അവിടുന്ന് എനിക്കതു ധരിക്കാന്‍ തരുന്നു! ഉത്തരാദിന്റെ വസ്ത്രത്തിന്റെ കാര്യത്തില്‍ ഇവിടുന്നു ചിലതെല്ലാം അരുളുകയുണ്ടായല്ലോ? അപ്പോള്‍ തിരുമേനി(സ) അരുളി: നിങ്ങള്‍ക്ക് ധരിക്കാന്‍ വേണ്ടിയല്ല അത് ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. അപ്പോള്‍ മക്കയില്‍ താമസിച്ചിരുന്ന ബഹുദൈവവിശ്വാസിയായ തന്റെ ഒരു സഹോദരന്ന് ഉമര്‍(റ) അതു ധരിക്കാന്‍ കൊടുത്തു. (ബുഖാരി. 2. 13. 11)
 
10) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: എന്റെ സമുദായത്തിന് വിഷമം നേരിടുമെന്ന് ഞാന്‍ ഭയന്നിരുന്നില്ലെങ്കില്‍ എല്ലാ നമസ്കാരത്തോടൊപ്പവും ദന്തശുദ്ധി വരുത്താന്‍ ഞാനവരോട് കല്‍പ്പിക്കുമായിരുന്നു. (ബുഖാരി. 2. 13. 12)
 
11) അനസ്(റ) നിവേദനം: ദന്തശുദ്ധീകരണത്തിന്റെ വിഷയത്തില്‍ ഞാന്‍ നിങ്ങളെ വളരെയധികം ഉപദേശിച്ചുകഴിഞ്ഞിട്ടുണ്ട്. (ബുഖാരി. 2. 13. 13)
 
12) ഹുദൈഫ(റ) നിവേദനം: തിരുമേനി(സ) രാത്രി എഴുന്നേറ്റാല്‍ തന്റെ വായ ശുദ്ധിയാക്കാറുണ്ട്. (ബുഖാരി. 2. 13. 14)
 
13) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) വെള്ളിയാഴ്ച ദിവസം സുബ്ഹി നമസ്കാരത്തില്‍ അലിഫ്ലാമീം തന്‍സീല്‍ (സജദ) യും ഹല്‍ അത്താഅലല്‍ ഇന്‍സാനി എന്നീ രണ്ടു അദ്ധ്യായങ്ങള്‍ ഓതാറുണ്ടായിരുന്നു. (ബുഖാരി. 2. 13. 16)
 
14) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ)യുടെ പള്ളിയില്‍ സംഘടിപ്പിച്ച ജുമുഅ: ക്ക് ശേഷം ആദ്യമായി സംഘടിപ്പിക്കപ്പെട്ട ജുമുഅ: അബ്ദുല്‍ഖൈസിന്റെ ബഹ്റൈനിലെ ഹുവാസി ഗ്രാമത്തിലെ പള്ളിയിലാണ്. (ബുഖാരി. 2. 13. 17)
 
15) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഏഴ് ദിവസത്തില്‍ ഒരു ദിവസമെങ്കിലും കുളിക്കേണ്ടത് ഓരോ മുസ്ളിമിന്റെയും ചുമതലയാണ്. അന്നേരം അവന്‍ തന്റെ തലയും ശരീരവും വെള്ളംകൊണ്ട് കഴുകണം. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കുളിക്കല്‍ ഓരോ മുസ്ളീമിനും നിര്‍ബന്ധമാണ്. (ബുഖാരി. 2. 13. 21)
 
16) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ പോവാന്‍ രാത്രിയില്‍ (പോലും) അനുമതി നല്‍കുവിന്‍. (ബുഖാരി. 2. 13. 22)
 
17) ഇബ്നുഉമര്‍(റ) നിവേദനം: ഉമര്‍(റ)ന്റെ ഭാര്യ സുബ്ഹി നമസ്കാരത്തിനും ഇശാനമസ്കാരത്തിനും പള്ളിയില്‍ ജമാഅത്തിന് പങ്കെടുക്കാറുണ്ട്. അപ്പോള്‍ അവരോട് പറയപ്പെട്ടു. എന്തിന് നിങ്ങള്‍ പുറപ്പെടണം. ഉമര്‍(റ) ന് അതു വെറുപ്പാണെന്നും അഭിമാനരോഷുണ്ടെന്നും നിങ്ങള്‍ക്കറിയാമല്ലോ. ഉടനെ അവര്‍ പറയും. എന്നാല്‍ എന്തുകൊണ്ട് അദ്ദേഹം എന്നെ ജമാഅത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിരോധിക്കുന്നില്ല? അപ്പോള്‍ പറഞ്ഞു. അല്ലാഹുവിന്റെ സൃഷ്ടികളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളിയില്‍ നിന്ന് നിങ്ങള്‍ തടയരുതെന്ന് തിരുമേനി(സ)യുടെ പ്രഖ്യാപനം തന്നെ. (ബുഖാരി. 2. 13. 23)
 
18) ആയിശ(റ) നിവേദനം: ആളുകള്‍ അകലെയുള്ള അവരുടെ ഗൃഹങ്ങളില്‍ നിന്നും മേലെ മദീനാ പ്രദേശങ്ങളില്‍നിന്നും ഊഴമിട്ടാണ് ജുമുഅ: ക്ക് വരാറുണ്ടായിരുന്നത്. പൊടിയില്‍ ചവിട്ടികൊണ്ടാണവര്‍ വരിക. അപ്പോള്‍ അവരുടെ ശരീരത്തിലും വസ്ത്രത്തിലും പൊടിപാറിപറ്റും. അതോടൊപ്പം വിയര്‍പ്പും. എന്നിട്ട് ദുര്‍ഗന്ധമുള്ള വിയര്‍പ്പാണ് അവരില്‍ നിന്നു പുറത്തേക്ക് വന്നുകൊണ്ടിരിക്കുക. ഒരിക്കല്‍ ഒരു മനുഷ്യന്‍ അവരില്‍ നിന്ന് തിരുമേനി(സ)യുടെ അടുക്കല്‍ വന്നു. അവിടുന്നു എന്റെ അടുക്കല്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി(സ) അരുളി: നിങ്ങള്‍ ഈ ദിവസം ദേഹവും വസ്ത്രവും ശുചീകരിച്ചാല്‍ നന്നായിരുന്നു. (ബുഖാരി. 2. 13. 25)
 
19) ആയിശ(റ) നിവേദനം: ആളുകള്‍ തങ്ങളുടെ ജോലികള്‍ സ്വയം നിര്‍വ്വഹിക്കുകയായിരുന്നു തിരുമേനി(സ)യുടെ കാലത്തു പതിവ്. അവര്‍ ജുമുഅ: ക്ക് പോകുന്നതും അതേ നിലക്കുതന്നെയായിരുന്നു. അപ്പോള്‍ തിരുമേനി(സ) അവരെ ഉപദേശിച്ചു. നിങ്ങള്‍ കുളിച്ചു വന്നെങ്കില്‍ നന്നായിരുന്നു. (ബുഖാരി. 2. 13. 26)
 
20) അനസ്(റ) നിവേദനം: സൂര്യന്‍ ആകാശ മദ്ധ്യത്തില്‍നിന്നും തെറ്റുന്ന സന്ദര്‍ഭത്തിലാണ് തിരുമേനി(സ) ജുമുഅ: നമസ്കരിക്കാറുണ്ടായിരുന്നത്. (ബുഖാരി. 2. 13. 27)
 
21) അനസ്(റ) നിവേദനം: ഞങ്ങള്‍ ജുമുഅ: നേരത്തെ നമസ്കരിക്കാറുണ്ടായിരുന്നു. ജുമുഅ: ക്ക് ശേഷമാണ് ഞങ്ങള്‍ പകലിലെ ഉറക്കം നിര്‍വ്വഹിക്കുക. (ബുഖാരി. 2. 13. 28)
 
22) അനസ്(റ) നിവേദനം: ശൈത്യം കഠിനമായാല്‍ തിരുമേനി(സ) നേരത്തെത്തന്നെ നമസ്കരിക്കുകയാണ് പതിവ്. ഉഷ്ണം കഠിനമായാലോ, ഉഷ്ണം ശമിക്കുന്ന ഘട്ടം വരേക്കും നമസ്കാരം പിന്തിപ്പിക്കുകയും ചെയ്തിരുന്നു. ജുമുഅ: നമസ്കാരത്തെ ഉദ്ദേശിച്ചുകൊണ്ടാണ് അനസ്(റ) ഇതു പറയുന്നത്. (ബുഖാരി. 2. 13. 29)
 
23) അബൂഅബാസ്(റ) നിവേദനം: അദ്ദേഹം ഇബ്നുറിഫാഅ: ജുമുഅ:ക്ക് പോവുന്നത് കണ്ടപ്പോള്‍ പറഞ്ഞു: തിരുമേനി(സ) ഇപ്രകാരം അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നടന്നിട്ട് വല്ലവന്റേയും പാദങ്ങളില്‍ പൊടിപറ്റിയാല്‍ ആ സ്ഥലം എരിച്ച് കളയരുതെന്ന് നരകത്തോട് അല്ലാഹു കല്‍പിക്കും. (ബുഖാരി. 2. 13. 30)
 
24) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്കാരത്തിന് ഇഖാമത്തു വിളിക്കപ്പെട്ടാല്‍ നിങ്ങള്‍ ധൃതി കാണിക്കരുത്. നടന്നുകൊണ്ട് പുറപ്പെടുക. ലഭിച്ചതു നമസ്കരിക്കുകയും നഷ്ടപ്പെട്ടതു പൂര്‍ത്തിയാക്കുകയും ചെയ്യുക. (ബുഖാരി. 2. 13. 31)
 
25) അബൂഖത്താദ(റ) നിവേദനം: തിരുമേനി(സ) അരുളി: എന്നെ കാണുന്നതുവരെ നിങ്ങള്‍ നമസ്കരിക്കുവാന്‍ എഴുന്നേല്‍ക്കരുത്. നിങ്ങള്‍ക്ക് ശാന്തത നിര്‍ബന്ധമാണ്. (ബുഖാരി. 2. 13. 32)
 
26) ഇബ്നു ഉമര്‍(റ) നിവേദനം: ഒരാള്‍ തന്റെ സഹോദരനെ അവന്റെ സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിക്കുകയും എന്നിട്ട് അവന്‍ അവിടെ ഇരിക്കുകയും ചെയ്യുന്നതു നബി(സ) വിരോധിച്ചിട്ടുണ്ട്. ഇതുകേട്ടപ്പോള്‍ ജുമുഅ: യുടെ സദസ്സിനെ ഉദ്ദേശിച്ചുകൊണ്ടാണോ ഇപ്രകാരം അരുളിയതെന്ന് ഇബ്നുഉമര്‍(റ)നോട് ചോദിക്കപ്പെട്ടു. ജുമുഅ:യുടെ സദസ്സും അല്ലാത്തവയും എന്ന് അദ്ദേഹം മറുപടി പറഞ്ഞു. (ബുഖാരി. 2. 13. 34)
 
27) സായിബ്ബ്നുയസീദ്(റ) നിവേദനം: തിരുമേനി(സ) യുടേയും അബൂബക്കര്‍(റ) വിന്റെയും ഉമര്‍(റ) വിന്റെയും കാലങ്ങളില്‍ വെള്ളിയാഴ്ച ദിവസം ആദ്യത്തെ ബാങ്ക് വിളിച്ചിരുന്നത് ഇമാമ് മിമ്പറിന്മേല്‍ ഇരുന്നു കഴിഞ്ഞ ഉടനെയായിരുന്നു. പിന്നീട് ഉസ്മാന്‍(റ)ന്റെ ഭരണകാലം വരികയും ജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ സൌറാഈന്റെ മുകളില്‍ വെച്ച് മൂന്നാമതൊരു ബാങ്കുകൂടി വിളിക്കല്‍ വര്‍ദ്ധിച്ചു. (ബുഖാരി. 2. 13. 35)
 
28) സായിബ്(റ) നിവേദനം: മദീനക്കാര്‍ വര്‍ദ്ധിച്ചപ്പോള്‍ മൂന്നാമത്തെ ബാങ്ക് വര്‍ദ്ധിച്ചതു ഉസ്മാന്‍(റ) ആണ്. തിരുമേനി(സ)യുടെ കാലത്ത് ബാങ്ക് വിളിക്കാന്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വെള്ളിയാഴ്ച ദിവസം ബാങ്ക് വിളിക്കുന്നത് ഇമാം മിമ്പറിന്മേല്‍ ഇരുന്നു കഴിയുമ്പോഴായിരുന്നു. (ബുഖാരി. 2. 13. 36)
 
29) മുആവിയ്യ(റ) നിവേദനം: അദ്ദേഹം ഒരു വെള്ളിയാഴ്ച ദിവസം മിമ്പറിന്മേല്‍ കയറിയിരുന്നു. എന്നിട്ട് ബാങ്ക് വിളിക്കുന്നവന്‍ ബാങ്ക് വിളിക്കാന്‍ തുടങ്ങുകയും അദ്ദേഹം അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ എന്നു പറയുകയും ചെയ്തപ്പോള്‍ അപ്രകാരം തന്നെ മുആവിയ്യ:(റ) യും പറഞ്ഞു: അശ്ഹദുഅന്‍ലാഇലാഹ ഇല്ലല്ലാഹു എന്ന് പറഞ്ഞപ്പോള്‍ വഅന (ഞാനും) എന്നു മുആവിയ്യ:(റ) ഏറ്റു പറഞ്ഞു: ഇപ്രകാരം തന്നെ അശ്ഹദൂഅന്നമുഹമ്മദന്‍ റസൂലുല്ലാഹി എന്ന് വിളിക്കുന്നവന്‍ വിളിച്ചു പറഞ്ഞപ്പോള്‍, വഅന (ഞാനും) എന്ന് മുആവിയ്യ: ഏറ്റു പറഞ്ഞു. അങ്ങനെ ബാങ്ക് വിളി കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. ജനങ്ങളേ! തിരുമേനി(സ) ഈ സ്ഥാനത്തിരിക്കുകയും ബാങ്ക് വിളിക്കുകയും ചെയ്തപ്പോള്‍ എന്നില്‍ നിന്ന് നിങ്ങള്‍ കേട്ടപ്രകാരം തിരുമേനി(സ) പറയുന്നതായിട്ട് ഞാന്‍ കേട്ടിരിക്കുന്നു. (ബുഖാരി. 2. 13. 37)
 
30) ജാബിര്‍(റ) നിവേദനം: ഈത്തപ്പനയുടെ ഒരു കഷ്ണത്തിന്മേല്‍ നിലയുറപ്പിച്ചുകൊണ്ടാണ് തിരുമേനി(സ) ആദ്യം ഖുതുബ നിര്‍വ്വഹിച്ചിരുന്നത്. പിന്നീട് മിമ്പറ സ്ഥാപിതമായപ്പോള്‍ പഴയത് അവിടെ നിന്ന് നീക്കം ചെയ്തു. അപ്പോള്‍ പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ കരയുംപോലെയുള്ള കരച്ചില്‍ ഞങ്ങള്‍ കേട്ടു. അന്നേരം തിരുമേനി(സ) ഇറങ്ങിയിട്ട് തന്റെ കൈ ആ മരക്കഷ്ണത്തിന്മേല്‍ വെച്ചു. (ബുഖാരി. 2. 13. 41)
 
31) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) നിന്നു കൊണ്ടാണ് പ്രസംഗം നിര്‍വ്വഹിച്ചിരുന്നത്. അതിനുശേഷം ഇരിക്കും. പിന്നീട് വീണ്ടും എഴുന്നേറ്റു നില്‍ക്കും. നിങ്ങള്‍ ഇന്നു ചെയ്യുന്നതുപോലെത്തന്നെ. (ബുഖാരി. 2. 13. 43)
 
32) അബൂമൈദുസ്സാഇദി(റ) നിവേദനം: അദ്ദേഹം പറഞ്ഞു: ഒരു ദിവസം രാത്രി ഇശാനമസ്കാരശേഷം തിരുമേനി(സ) എഴുന്നേറ്റ് നിന്നിട്ട് അല്ലാഹുവിനെ സ്തുതിച്ചു. ശഹാദത്തുചൊല്ലി. അനന്തരം അമ്മാബഅ്ദ് എന്നു പറഞ്ഞുകൊണ്ട് പ്രസംഗം ആരംഭിച്ചു. (ബുഖാരി. 2. 13. 47)
 
33) മിസ്വര്‍(റ) നിവേദനം: തിരുമേനി(സ) എഴുന്നേറ്റുനിന്ന് പ്രസംഗമാരംഭിച്ചു. അതിനുമുമ്പായി തശഹുദിന്നു ശേഷം അവിടുന്ന് അമ്മാബഅ്ദ് ചൊല്ലുന്നത് ഞാന്‍ കേട്ടു. (ബുഖാരി. 2. 13. 48)
 
34) ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ മിമ്പറന്മേല്‍ കയറി. അവിടുന്ന് മിമ്പറിന്മേല്‍ കയറി ഇരുന്ന അവസാനത്തെ ഇരുത്തമായിരുന്നു അത്. രണ്ടു ചുമലും ഒരു വസ്ത്രവും കൊണ്ട് മൂടിപ്പുതച്ചുകൊണ്ടാണ് തിരുമേനി(സ) മിമ്പറിന്മേല്‍ കയറിയത്. ഒരു കറുത്ത തുണിക്കഷ്ണം തലക്ക് കെട്ടിയിട്ടുമുണ്ട്. എന്നിട്ട് അല്ലാഹുവിന്റെ മഹത്വത്തെ തിരുമേനി(സ) പ്രകീര്‍ത്തനം ചെയ്തു. ശേഷം പറഞ്ഞു. ജനങ്ങളേ! എന്റെ അടുക്കലേക്ക് അടുത്തിരിക്കുവിന്‍. അപ്പോള്‍ അവരെല്ലാവരും കൂടി തിരുമേനി(സ)യുടെ അടുത്തിരുന്നു. ശേഷം അവിടുന്നു പറഞ്ഞു. അമ്മാബഅ്ദു. അന്‍സാരികളായ ഈ ഗോത്രക്കാര്‍ ഭാവിയില്‍ ന്യൂനപക്ഷമാകും. മറ്റുള്ളവര്‍ വര്‍ദ്ധിച്ചുകൊണ്ടുമിരിക്കും. അതുകൊണ്ട് മുഹമ്മദിന്റെ സമുദായത്തിന്റെ ഭരണകാര്യങ്ങളില്‍ വല്ലതും വല്ലവനും ഏറ്റെടുത്തു. എന്നിട്ട് ആ സ്ഥാനത്തിരുന്നുകൊണ്ട് വല്ലവനും ഉപകാരം ചെയ്യാനോ ഉപദ്രവമേല്‍പ്പിക്കാനോ അവന് അവസരം ലഭിച്ചു. എന്നാല്‍ നന്മചെയ്യുന്നവന്റെ നന്മയെ അവന്‍ സ്വീകരിക്കട്ടെ. തിന്മ ചെയ്യുന്നവരുടെ തിന്മ മാപ്പ് ചെയ്തുവിടുകയും ചെയ്യട്ടെ. (ബുഖാരി. 2. 13. 49)
 
35) ജാബിര്‍(റ) നിവേദനം: ഒരു വെള്ളിയാഴ്ച തിരുമേനി(സ) ഖുത്തുബ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ പള്ളിയില്‍ കയറി വന്നു. അപ്പോള്‍ തിരുമേനി(സ) ചോദിച്ചു. ഇന്നവനേ! നീ (തഹിയ്യത്ത്) നമസ്കരിച്ചുവോ? ഇല്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. തിരുമേനി(സ) പറഞ്ഞു: നീ എഴുന്നേറ്റ് നമസ്കരിക്കുക. (ബുഖാരി. 2. 13. 52)
 
36) അനസ്(റ) നിവേദനം: ഒരു വെള്ളിയാഴ്ച ദിവസം തിരുമേനി(സ) പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ കയറി വന്നു. എന്നിട്ട് അയാള്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ! ഒട്ടകങ്ങളും ആടുകളും നശിച്ചു. അതുകൊണ്ട് താങ്കള്‍ അല്ലാഹുവിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. അവന്‍ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ചു തരുവാന്‍. അപ്പോള്‍ തിരുമേനി(സ) തന്റെ കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. (ബുഖാരി. 2. 13. 54)
 
37) അനസ്(റ) നിവേദനം: തിരുമേനി(സ)യുടെ കാലത്ത് ഒരിക്കല്‍ ജനങ്ങളെ ഒരു ക്ഷാമം ബാധിച്ചു. അങ്ങനെ ഒരു വെള്ളിയാഴ്ച തിരുമേനി(സ) ഖുതുബ: നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ എഴുന്നേറ്റ് നിന്നിട്ട്, അല്ലാഹുവിന്റെ ദൂതരേ ധനം നശിച്ചു കുടുംബം പട്ടിണിയിലായി, അതുകൊണ്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും എന്ന് വിളിച്ചു പറഞ്ഞു. അന്നേരം തിരുമേനി(സ) രണ്ടു കൈകളും മേല്‍പ്പോട്ടുയര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അന്നേരം ആകാശത്ത് മേഘത്തിന്റെ ഒരു തുണ്ട് പോലും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം, തിരുമേനി(സ) തന്റെ കൈകള്‍ താഴ്ത്തിക്കഴിഞ്ഞില്ല. അപ്പോഴേക്ക് പര്‍വ്വതങ്ങളെപ്പോലെ മേഘപടലങ്ങള്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. ചലിക്കാന്‍ തുടങ്ങി. അവസാനം തിരുമേനി(സ)യുടെ താടിയിലൂടെ മഴവെള്ളം ഒലിച്ചു വീണത് ഞാന്‍ കണ്ടു. അങ്ങനെ അന്നും പിറ്റേന്നും അതിന്റെ അടുത്ത ദിവസവും ഞങ്ങള്‍ക്ക് മഴ കിട്ടിക്കൊണ്ടേയിരുന്നു. അവസാനം അടുത്ത ജുമുഅ: വരേക്കും മഴ തുടര്‍ന്നു. (അന്നു) ആ ഗ്രാമീണന്‍ അല്ലെങ്കില്‍ മറ്റൊരു ഗ്രാമീണന്‍ എഴുന്നേറ്റ് നിന്നിട്ട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ! കെട്ടിടങ്ങള്‍ വീണു കഴിഞ്ഞു. ധനം വെള്ളത്തിലാണ്ടു. അതുകൊണ്ട്അവിടുന്നു ഞങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും എന്ന് വിളിച്ചു പറഞ്ഞു. ഉടനെ തിരുമേനി(സ) തന്റെ കൈ രണ്ടും ഉയര്‍ത്തിയിട്ടു അല്ലാഹുവേ! ഞങ്ങളുടെ ചുറ്റുഭാഗവും മഴ വര്‍ഷിക്കേണമേ, ഞങ്ങളില്‍ മഴ വര്‍ഷിപ്പിക്കുന്നത് നിറുത്തേണമേ! എന്നു പ്രാര്‍ത്ഥിച്ചു. അങ്ങനെ തിരുമേനി(സ) കൈ ചൂണ്ടിക്കാട്ടിയ ഭാഗങ്ങളിലുള്ള മേഘങ്ങളെല്ലാം അവിടം വിട്ടുനീങ്ങാന്‍ തുടങ്ങി. മദീന ഒരു തടാകം പോലെ അവശേഷിച്ചു. മലഞ്ചെരുവുകളിലെ അരുവികള്‍ ഒരു മാസം വരേക്കും ഒഴുകിക്കൊണ്ടിരുന്നു. എല്ലാ ഭാഗങ്ങളില്‍ നിന്നു വന്നവരും മഴയുടെ സമൃദ്ധിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. (ബുഖാരി. 2. 13. 55)
 
38) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇമാം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ നിന്റെ അടുത്തിരിക്കുന്ന വ്യക്തിയോട് നിശബ്ദമായിരിക്കൂ എന്ന് നീ പറഞ്ഞുപോയെങ്കില്‍ നീ അനാവശ്യമാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. (ബുഖാരി. 2. 13. 56)
 
39) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: വെള്ളിയാഴ്ച ദിവസം ചില നിമിഷങ്ങളുണ്ട്. അല്ലാഹുവിനോട് അനുസരണയുള്ള ദാസന്റെ നമസ്കാരം ആ നിമിഷങ്ങളില്‍ നടന്നു. അന്നേരം അവന്‍ അല്ലാഹുവിനോട് എന്തെങ്കിലും ഒരു കാര്യത്തിനുവേണ്ടി അപേക്ഷിച്ചുകൊണ്ടിരുന്നു. എന്നാല്‍ അല്ലാഹു അക്കാര്യം അവന് സാധിച്ചുകൊടുക്കാതിരിക്കുകയില്ല. ആ നിമിഷങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ അത് അല്‍പം ചില നിമിഷങ്ങള്‍ മാത്രമാണെന്ന് ഉണര്‍ത്തുവാന്‍ തിരുമേനി(സ) കൈകൊണ്ടു ആംഗ്യം കാണിച്ചു. (ബുഖാരി. 2. 13. 57)
 
40) ജാബിര്‍(റ) നിവേദനം: ഞങ്ങള്‍ തിരുമേനി(സ) യോടൊപ്പം ഒരിക്കല്‍ നമസ്കരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒട്ടകപ്പുറത്ത് ആഹാരപദാര്‍ത്ഥങ്ങള്‍ കയറ്റിക്കൊണ്ടുള്ള ഒരു വ്യാപാരസംഘം മദീനയില്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ ജനങ്ങളുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. പലരും പള്ളിവിട്ടിറങ്ങിപ്പോയി. അവസാനം പന്ത്രണ്ട് പേര്‍ മാത്രമാണ് നബി(സ) യോടൊപ്പം അവശേഷിച്ചത്. വ്യാപാരമോ വിനോദമോ കാണുന്നപക്ഷം നിന്നെ നില്‍ക്കുന്ന സ്ഥിതിയില്‍ വിട്ടുകൊണ്ട് അവര്‍ അങ്ങോട്ടു തിരിഞ്ഞുപോകും (6:12) എന്ന ഖുര്‍ആന്‍ കല്‍പന അവതരിപ്പിച്ചത് അപ്പോഴാണ്. (ബുഖാരി. 2. 13. 58)
 
41) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) ളുഹ്റിനു മുമ്പ് രണ്ട് റക്ക്അത്തും ളുഹ്റിനു ശേഷം രണ്ടു റക്ക്അത്തും സുന്നത്തു നമസ്കരിക്കാറുണ്ടായിരുന്നു. മഗ്രിബിനു ശേഷം തന്റെ വീട്ടില്‍വെച്ച് തിരുമേനി(സ) രണ്ടു റക്ക്അത്തു സുന്നത്ത് നമസ്കരിക്കാറുണ്ട്. ഇശാക്ക് ശേഷം രണ്ടു റക്ക്അത്തും ജുമുഅ: ക്ക് ശേഷം പള്ളിയില്‍ നിന്ന് പിരിഞ്ഞ് വീട്ടില്‍ വന്നാല്‍ തിരുമേനി(സ) രണ്ടു റക്അത്തു നമസ്കരിക്കും. (ബുഖാരി. 2. 13. 59)
 
42) സഹ്ല്(റ) നിവേദനം: ജുമുഅ:ക്ക് ശേഷമാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യാറുണ്ടായിരുന്നത്. (ബുഖാരി. 2. 13. 61)
 
45) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: സൂര്യനുദിക്കുന്ന ദിവസങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിവസമാകുന്നു. ആദംനബി (അ) സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നല്‍കപ്പെട്ടതും അതില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ടതും അന്നേ ദിവസമാണ്. (മുസ്ലിം)
 
46) അബൂഹുറയ്റ(റ)യില്‍ നിന്നും ഇബ്നുഉമറി(റ)ല്‍നിന്നും നിവേദനം: മിമ്പറിന്റെ പടികളില്‍നിന്നുകൊണ്ട് നബി(സ) പറയുന്നത് അവരിരുവരും കേട്ടു: ജുമുഅ നമസ്കാരം ഉപേക്ഷിക്കുന്നവര്‍ ആ വൃത്തിയില്‍ നിന്ന് വിരമിച്ചുകൊള്ളട്ടെ. അല്ലാത്തപക്ഷം അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെച്ചുകളയും. പിന്നീട് അശ്രദ്ധരുടെ കൂട്ടത്തിലാണ് അവരകപ്പെടുക. (മുസ്ലിം)
 
48) അബൂബുര്‍ദത്തി(റ)ല്‍ നിന്ന് നിവേദനം: അബ്ദുല്ലാഹിബ്നുഉമര്‍(റ) ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചു: നിന്റെ പിതാവ് ജുമുഅയിലെ സവിശേഷ സമയത്തെ സംബന്ധിച്ച് റസൂല്‍(സ) യില്‍ നിന്ന് വല്ലതും ഉദ്ധരിക്കുന്നതായിട്ട് നീ കേട്ടിട്ടുണ്ടോ? ഞാന്‍ പറഞ്ഞു: അതെ, ഇമാം മിമ്പറില്‍ ഇരുന്നതു മുതല്‍ നമസ്കാരം നിര്‍വ്വഹിക്കപ്പെടുന്നതുവരെയാണ് ആ പ്രത്യേക സമയമെന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. (മുസ്ലിം)
 
43) അബുല്‍ജഅദ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: മൂന്നു ജുമുഅ: നിസ്സാരമാക്കിക്കൊണ്ട് ഉപേക്ഷിക്കുന്നവന്റെ ഹൃദയത്തില്‍ അല്ലാഹു ഒരു മുദ്രവെയ്ക്കുന്നു. (അബൂദാവൂദ്)
 
47) സമുറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും (കുളിക്കാതെ) വുളുമാത്രം ചെയ്യുന്നുവെങ്കില്‍ റുഖ്സ കൈകൊണ്ടവനായി. അത് നല്ലതത്രെ. കുളിക്കുന്നതാണ് ഏറ്റവും വലിയ പുണ്യം. (അബൂദാവൂദ്, തിര്‍മിദി)
 
49) ഔസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങളുടെ ഏറ്റവും പ്രാധാന്യമുള്ള ദിവസങ്ങളില്‍പ്പെട്ടതാണ് ജുമുഅ ദിവസം. അതുകൊണ്ട് അന്നേദിവസം നിങ്ങള്‍ എന്റെ പേരില്‍ സ്വലാത്ത് ചൊല്ലുക. നിശ്ചയം നിങ്ങളുടെ സ്വലാത്ത് എന്റെ അടുക്കല്‍ വെളിവാക്കപ്പെടും. (അബൂദാവൂദ്)
 
44) പ്രവാചകനെ പ്രമാണമാക്കി ഇബ്നുഅബ്ബാസ്(റ) നിവേദനം ചെയ്തു; അവിടന്നു വെള്ളിയാഴ്ചകളില്‍ അസ്സജ്ദ അദ്ധ്യായം 32 യും ഹല്‍ അത്താഅലല്‍ ഇന്‍സാനി അദ്ധ്യായം 76 ഉം പ്രഭാത നമസ്കാരത്തിലും, അല്‍ജുമുഅ അദ്ധ്യായം 62 ഉം അല്‍മുനാഫിഖൂനും അദ്ധ്യായം 63 ജൂമുഅനമസ്കാരത്തിലും ഓതുക പതിവായിരുന്നു. (അഹ്മദ്)