Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ദിക്റിന്റെ മഹാത്മ്യം

മലയാളം ഹദീസുകള്‍


9) അബൂഹുറയ്റ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ ഓരോരുത്തരും അത്തഹിയ്യാത്തോതുമ്പോള്‍ നാല് കാര്യങ്ങളില്‍ നിന്ന് അല്ലാഹുവിനോട് കാവലിനെ തേടിക്കൊള്ളണം. അല്ലാഹുവേ! നരകശിക്ഷയില്‍ നിന്നും ഖബര്‍ ശിക്ഷയില്‍ നിന്നും ജീവിതത്തിലും മരണത്തിലുമുള്ള പരീക്ഷണങ്ങളില്‍നിന്നും ലോകസഞ്ചാരിയായ ദജ്ജാലിന്റെ ശര്‍റില്‍നിന്നും ഞാന്‍ നിന്നിലഭയം തേടുന്നു. (മുസ്ലിം)
 
10) അലി(റ) വില്‍ നിന്ന് നിവേദനം: നമസ്കരിക്കുമ്പോള്‍ അത്തഹിയ്യാത്തിന്റെയും സലാമിന്റെയും ഇടക്ക് അവസാനമായി നബി(സ) ഇപ്രകാരം പറഞ്ഞിരുന്നു: അല്ലാഹുവേ! ഞാന്‍ മുമ്പ് ചെയ്തതും ഇനി ചെയ്യാനിരിക്കുന്ന കുറ്റവും രഹസ്യവും പരസ്യവുമായി ചെയ്ത കുറ്റവും അമിതമായി ചെയ്ത കുറ്റവും എന്നെക്കാള്‍ കൂടുതല്‍ നിനക്ക് അറിയാവുന്ന കുറ്റവും എനിക്കു നീ പൊറുത്തു തരേണമേ. അര്‍ഹരെ നീയാണ് മുന്തിക്കുന്നവന്‍; അനര്‍ഹരെ പിന്തിക്കുന്നതും നീയാണ്; നീയല്ലാതെ മറ്റാരാധ്യനില്ല. (മുസ്ലിം)
 
11) ആയിശ(റ)യില്‍ നിന്ന് നിവേദനം: റുകൂഇലും സുജൂദിലും നബി(സ) പറയാറുണ്ട്. ജിബ്രീലി (അ) ന്റെയും മറ്റു മലക്കുകളുടെയും റബ്ബ് പരിശുദ്ധനാകുന്നു. (മുസ്ലിം)
 
12) ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: റുകൂഇല്‍ നിങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും സുജൂദില്‍ നിങ്ങള്‍ കഴിയുന്നത്ര പ്രാര്‍ത്ഥിക്കുകയും വേണം. തദ്വാരാ നിങ്ങള്‍ക്കുത്തരം കിട്ടാന്‍ അര്‍ഹതയുണ്ട്. (മുസ്ലിം)
 
13) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ദാസന്‍ തന്റെ റബ്ബുമായി ഏറ്റവും കൂടുതല്‍ അടുക്കുന്ന സമയം അവന്‍ സാജിദാകുമ്പോഴാണ്. തദവസരം നിങ്ങള്‍ ധാരാളമായി പ്രാര്‍ത്ഥിക്കുക. (മുസ്ലിം)
 
17) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: മുഫര്‍രിദൂന്‍ മുന്‍കടന്നുകഴിഞ്ഞു. പ്രവാചകരേ! മുഫര്‍രിദൂന്‍ ആരാണ് എന്നു സഹാബാക്കള്‍ ആരാഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളുമാണവര്‍. (മുസ്ലിം)
 
19) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. ലാഇലാഹ ഇല്ലല്ലാ എന്നതാണ് ദിക്റില്‍വെച്ച് ഏറ്റവും ഉത്തമം. (തിര്‍മിദി)
 
27) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ)യുടെ അടുക്കല്‍ ഒരാള്‍ വന്ന് പറഞ്ഞു: പ്രവാചകരേ! കഴിഞ്ഞ രാത്രി എന്നെ ഒരു തേള്‍ കുത്തിയതിനാല്‍ എനിക്ക് കഠിനമായ വേദന അനുഭവപ്പെടുന്നു. അവിടുന്ന് പറഞ്ഞു: സന്ധ്യാസമയത്ത് അഊദു ബികലിമത്തില്ലാഹിത്താമ്മാത്തി മിന്‍ശര്‍റി മാ ഖലഖ് (പരിപൂര്‍ണ്ണമായ വചനങ്ങളുടെ പേരില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയുടെ ഉപദ്രവത്തില്‍ നിന്ന് ഞാന്‍ അഭയം തേടുന്നു) എന്നു നീ ചൊല്ലിയിട്ടുണ്ടെങ്കില്‍ നിനക്ക് യാതൊരു ഉപദ്രവവുമേല്‍ക്കുകയില്ല. (മുസ്ലിം)
 
32) ഉസ്മാന്‍(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഓരോ ദിവസവും രാവിലെയും വൈകുന്നേരവും ബിസ്മില്ലാഹില്ലദീ ലാ യളൂര്‍റു മഅസ്മിഹി ശൈഉന്‍ ഫില്‍ അര്‍ളി വലാഫിസ്സമാഇ വഹുവസ്സമീഉല്‍ അലീം. എന്ന് മൂന്ന് പ്രാവശ്യം വല്ലവനും പറഞ്ഞാല്‍ അവനെ യാതൊന്നും ഉപദ്രവിക്കുകയില്ല. (അബൂദാവൂദ്, തിര്‍മിദി)
 
1) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: അല്ലാഹുവിനെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു. സര്‍വ്വസ്തുതിയും അല്ലാഹുവിനാണ്. അല്ലാഹു അല്ലാതെ മറ്റാരാധ്യനില്ല. അല്ലാഹു ഏറ്റവും വലിയവനാണ് എന്ന് സ്വയം പറയലാണ് സൂര്യരശ്മി ഏല്‍ക്കുന്ന (ഇഹലോകത്തുള്ള) വയേക്കാള്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. (മുസ്ലിം)
 
2) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) എന്നോട് ചോദിച്ചു. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള വചനം ഞാന്‍ നിന്നോട് പറയട്ടെ. നിശ്ചയം അല്ലാഹുവിന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് സുബ്ഹാനല്ലാഹി വബിഹംദിഹി എന്നതാകുന്നു. (അല്ലാഹു പരിശുദ്ധനാകുന്നു. അവനെഞാന്‍ സ്തുതിക്കുന്നു) (മുസ്ലിം)
 
3) സഅ്ദി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഒരു ഗ്രാമീണനായ അറബി നബി(സ)യുടെ അടുക്കല്‍ വന്ന് പറഞ്ഞു: ചില വചനങ്ങള്‍ എനിക്ക് പഠിപ്പിച്ചുതന്നാലും! അവിടുന്ന് പറഞ്ഞു: അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ല. അവന്‍ ഏകനാണ്. അവനൊരു കൂട്ടുകാരുമില്ല. അല്ലാഹു ഏറ്റവും വലിയവനാണ്. അല്ലാഹുവിനെ ഞാന്‍ അതിരറ്റ് സ്തുതിക്കുന്നു. സര്‍വ്വലോകപരിപാലകനായ അല്ലാഹു പരിശുദ്ധനാണ്. പാപത്തില്‍ നിന്നുള്ള പിന്മാറ്റവും ആരാധനക്കുള്ള ശേഷിയും തന്ത്രജ്ഞനും പ്രതാപശാലിയുമായ അല്ലാഹുവിങ്കല്‍ നിന്ന് മാത്രമാണ്. ഇവ എന്റെ നാഥനുള്ളതാണല്ലോ എനിക്കുള്ളതേതാണ്? അദ്ദേഹം ചോദിച്ചു. നബി(സ) പറഞ്ഞു: നീ പറയൂ, അല്ലാഹുവേ! നീ എനിക്ക് പൊറുത്തുതരികയും എന്നെ നീ അനുഗ്രഹിക്കുകയും എനിക്കു നേരായ മാര്‍ഗ്ഗം കാണിച്ചുതരികയും എനിക്ക് ആഹാരം തരികയും ചെയ്യേണമെ! (മുസ്ലിം)
 
4) സൌബാനി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) നമസ്കാരത്തില്‍ നിന്ന് വിരമിച്ചാല്‍ മൂന്ന് പ്രാവശ്യം ഇസ്തിഗ്ഫാര്‍ ചെയ്തുകൊണ്ട് പറയുമായിരുന്നു: അല്ലാഹുവേ! നീ സംരക്ഷകനാണ്. നിര്‍ഭയത്വം നിന്റെ പക്കലാണ്. പ്രഭാവത്തിന്റെയും മഹനുഭാവത്തിന്റെയും ഉടമയായ നീ വിശുദ്ധനായിരിക്കുന്നു. ഹദീസ് ഉദ്ധാരകരില്‍ ഒരാളായ ഔസാഇ ചോദിക്കപ്പെട്ടു: ഇസ്തിഗ്ഫാര്‍ എങ്ങിനെയാണ്? അദ്ദേഹം പറഞ്ഞു: അസ്തഗ്ഫിറുല്ലാ, അസ്തഗ്ഫിറുല്ലാ എന്നു നീ പറയുക. (മുസ്ലിം)
 
5) അബ്ദുല്ല(റ) വില്‍ നിന്ന് നിവേദനം: എല്ലാ നമസ്കാരത്തിന്റെ ശേഷവും സലാം വീട്ടിക്കഴിയുമ്പോള്‍ അദ്ദേഹം പറയാറുണ്ട്. അല്ലാഹുവല്ലാതെ ആരാധ്യനില്ല; അവന്‍ ഏകനാണ്; അവനൊരു കൂട്ടുകാരുമില്ല; രാജാധികാരം അവന്നാണ്; സ്തുതികളും അവനത്രേ; എല്ലാറ്റിനും കഴിവുള്ളവനും അവനാണ്; പാപത്തില്‍നിന്നും പിന്മാറുന്നതും ഇബാദത്തിനുള്ള ശേഷിയും അല്ലാഹുവിനെക്കൊണ്ട് മാത്രമാണ്; അല്ലാഹു അല്ലാതെ മറ്റാരാധ്യനില്ല; അവനല്ലാത്ത മറ്റു യാതൊന്നിനെയും നമ്മള്‍ ആരാധിക്കുന്നില്ല; എല്ലാ അനുഗ്രഹവും ഔദാര്യവും അവന്റേതാണ്; അഴകാര്‍ന്ന അഭിനന്ദനം അവനത്രെ! അല്ലാഹു അല്ലാതെ മറ്റാരാധ്യനില്ല. നമ്മള്‍ അവനില്‍ നിഷ്കളങ്കമായി വിശ്വസിക്കുന്നു സത്യനിഷേധികള്‍ വെറുത്താലും ശരി. അബ്ദുല്ല പറഞ്ഞു. എല്ലാ നമസ്കാരങ്ങളുടെയും ശേഷം റസൂല്‍(സ) ഇപ്രകാരം തഹ്ലീല് ചെയ്തിരുന്നു. (മുസ്ലിം)
 
6) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും തന്റെ നമസ്കാരശേഷം 33 വീതം തസ്ബീഹും ഹംദും തക്ബീറും ചൊല്ലുകയും 100 പൂര്‍ത്തീകരിക്കാന്‍ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു ലഹുല്‍മുല്‍ക്കു വലഹുല്‍ ഹംദു വഹുവഅലാ കുല്ലി ശൈഇന്‍ ഖദീര്‍ എന്ന് പറയുകയും ചെയ്യുന്ന പക്ഷം സമുദ്രത്തിലെ നുരകളുടെയത്ര പാപങ്ങളുണ്ടെങ്കിലും അവനത് പൊറുക്കപ്പെടും. (മുസ്ലിം)
 
7) കഅ്ബി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ചില വചനങ്ങളുണ്ട്. അവ ഫര്‍ള്ു നമസ്കാരങ്ങള്‍ക്ക് ശേഷം പതിവായി കൊണ്ടുവരുന്നവന് ഒരിക്കലും പരാജയം നേരിടുകയില്ല. 33 വീതം തസ്ബീഹും ഹംദും 34 തക്ബീറുമാണവ. (മുസ്ലിം)
 
14) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) സുജൂദില്‍ പറയുമായിരുന്നു. അല്ലാഹുവേ! എന്റെ രഹസ്യമായതും പരസ്യമായതും ആദ്യത്തേതും അവസാനത്തേതും ചെറുതും വലുതുമായ എല്ലാപാപങ്ങളും നീ പൊറുത്തു തരേണമെ! (മുസ്ലിം)
 
15) സഅ്ദി(റ)ല്‍ നിന്ന് നിവേദനം: ഞങ്ങളൊരിക്കല്‍ റസൂല്‍(സ)യുടെ സന്നിധിയിലിരുന്നപ്പോള്‍ അവിടുന്ന് ചോദിച്ചു. നിങ്ങളോരോരുത്തരും ദിവസം പ്രതി ആയിരം നന്മ ചെയ്യാന്‍ പ്രാപ്തിയില്ലാത്തവരാകുമോ? ഒരാള്‍ ചോദിച്ചു. ആയിരം നന്മ എങ്ങിനെ ചെയ്തുതീര്‍ക്കും. അവിടുന്ന് പറഞ്ഞു: നൂറ് പ്രാവശ്യം അവന്‍ തസ്ബീഹ് ചെയ്തുകൊള്ളട്ടെ. എങ്കില്‍ ആയിരം നന്മകള്‍ അവന് എഴുതപ്പെടുകയോ ആയിരം പാപങ്ങള്‍ അവനില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയോ ചെയ്യും. (മുസ്ലിം)
 
16) ഉമ്മുല്‍ മുഅ്മിനീന്‍ ജൂവൈരിയ്യ(റ)യില്‍ നിന്ന് നിവേദനം: ഒരു പ്രഭാതത്തില്‍ സുബ്ഹി നമസ്കാരാനന്തരം അവരുടെ അടുത്തുനിന്ന് നബി(സ) പുറപ്പെട്ടു. ളുഹാ സമയത്തിന് ശേഷം നബി(സ) തിരിച്ചുവന്നപ്പോഴും ജൂവൈരിയ്യ(റ) അവിടെ (നമസ്കരിച്ച സ്ഥലത്ത്) തന്നെ ഇരിക്കുകയായിരുന്നു. അവിടുന്ന് പറഞ്ഞു: ഞാന്‍ വിട്ടുപിരിയുമ്പോഴുള്ള അവസ്ഥയില്‍ തന്നെയാണല്ലോ നീ. അതെ! എന്നവര്‍ പറഞ്ഞപ്പോള്‍ റസൂല്‍(സ) പറയുകയുണ്ടായി. നിനക്കുശേഷം ഞാന്‍ മൂന്ന്പ്രാവശ്യം നാലു വാക്കുകള്‍ പറഞ്ഞു: അതും ഇന്നേ ദിവസം നീ പറഞ്ഞതും തൂക്കിനോക്കുന്നപക്ഷം അത് മുന്‍തൂക്കമായിത്തീരും. അല്ലാഹുവിനെ കീര്‍ത്തിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. അവന്റെ സൃഷ്ടികളുടെ എണ്ണത്തോളവും അവന്റെ തൃപ്തിയുള്ളവയുടെ എണ്ണത്തോളവും, അവന്റെ അര്‍ശിന്റെ തൂക്കത്തോളവും അവന്റെ വചനങ്ങളെഴുതുന്ന മഷിയുടെയത്രയും എന്നത്രെ ആ വാക്കുകള്‍. (മുസ്ലിം)
 
24) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) എല്ലാ സന്ദര്‍ഭങ്ങളിലും അല്ലാഹുവിനെ സ്മരിച്ചിരുന്നു. (മുസ്ലിം)
 
25) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ മുആവിയ(റ) പള്ളിയിലെ സദസ്സില്‍ ചെന്ന് നിങ്ങള്‍ എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു. അവര്‍ പറഞ്ഞു. അല്ലാഹുവിനെ സ്മരിച്ചുകൊണ്ടാണ് ഞങ്ങള്‍ ഇരിക്കുന്നത്. മുആവിയ(റ) ചോദിച്ചു: അല്ലാഹുവാണ്, അക്കാര്യത്തിന് മാത്രമാണോ നിങ്ങളിവിടെ ഇരുന്നത്? അതിനുവേണ്ടി മാത്രമാണ് ഞങ്ങള്‍ ഇവിടെ ഇരുന്നത്. മുആവിയ(റ) പറഞ്ഞു: നിങ്ങള്‍ക്ക് തെറ്റിദ്ധാരണയുള്ളതുകൊണ്ടല്ല ഞാന്‍ സത്യം ചെയ്യുന്നത്. എന്റെ പദവിയിലുള്ള ആരും എന്നേക്കാള്‍ കുറഞ്ഞ ഹദീസ് ഉച്ചരിച്ചിട്ടില്ല. (ഞാന്‍ അത്രയും സൂക്ഷ്മതയാണ് അക്കാര്യത്തില്‍ കൈക്കൊണ്ടിട്ടുള്ളത്) ഒരിക്കല്‍ അസ്വ്ഹാബികളുടെ ഒരു സദസ്സില്‍ റസൂല്‍(സ) പുറപ്പെട്ടു ചെന്നു കൊണ്ട് ചോദിച്ചു: നിങ്ങള്‍ എന്തുകൊണ്ടാണ് ഇവിടെ ഇരിക്കുന്നത്? ഇസ്ളാമിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യുകയും അതുകൊണ്ട് നമ്മെ അനുഗ്രഹിക്കുകയും ചെയ്തതിന്റെ പേരില്‍ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ ഇരിക്കുന്നതെന്ന് അവര്‍ മറുപടി പറഞ്ഞു. നബി(സ) ചോദിച്ചു: അല്ലാഹുവാണെ, അതിനുവേണ്ടി മാത്രമാണോ നിങ്ങള്‍ ഇവിടെ ഇരിക്കുന്നത്? നിങ്ങള്‍ തെറ്റിദ്ധരിക്കുന്നത് കൊണ്ടല്ല ഞാന്‍ സത്യം ചെയ്യുന്നത്. അല്ലാഹു നിങ്ങളെപ്പറ്റി മലക്കുകളോട് അഭിമാനപൂര്‍വ്വം സംസാരിക്കുന്നുണ്ടെന്ന് ജിബ്രീല്‍ (അ) എന്നോട് പറഞ്ഞു. (മുസ്ലിം)
 
26) അബുഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: പുലര്‍ച്ചയിലും സന്ധ്യാസമയത്തും സുബ്ഹാനല്ലാഹി വബിഹംദിഹീ എന്ന് നൂറുപ്രാവശ്യം വല്ലവനും ചൊല്ലിയാല്‍ അതുപോലെയോ അതില്‍ കൂടുതലോ ചൊല്ലിയവനല്ലാതെ ഒരാള്‍ക്കും അന്ത്യദിനത്തില്‍ അവന്‍ കൊണ്ടുവന്നതിനേക്കാള്‍ ശ്രേഷ്ഠമായത് കൊണ്ടുവരാന്‍ സാധിക്കുകയില്ല. (മുസ്ലിം)
 
30) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: വൈകുന്നേരം നബി(സ) പറയാറുണ്ട്. ഞങ്ങള്‍ക്കും സന്ധ്യയായി. ഈ സന്ധ്യാസമയത്തെ അധികാരങ്ങളെല്ലാം അല്ലാഹുവിന്റേതാണ്. സര്‍വ്വസ്തുതിയും അല്ലാഹുവിന്നാണ്. അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ല. അവനൊരു കൂട്ടുകാരുമില്ല. റിപ്പോര്‍ട്ടര്‍ പറയുന്നു: അവനാണ് അധികാരവും അവന്നാണ് സര്‍വ്വസ്തുതിയും എന്നും കൂടി അക്കൂട്ടത്തില്‍ അവിടുന്ന് പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. അവന്‍ എല്ലാറ്റിനും കഴിവുള്ളവനാണ്. എന്റെ നാഥാ! ഈ രാത്രിയിലുള്ളതിന്റെ നന്മയും അതിന്റെ ശേഷമുള്ളതിന്റെ നന്മയും നിന്നോട് ഞാന്‍ അപേക്ഷിക്കുന്നു. ഈ രാത്രിയുടെ തിന്മയില്‍ നിന്നും അതിന്റെ ശേഷമുള്ളതിന്റെ തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. നാഥാ! ഉദാസീനതയില്‍ നിന്നും ഉപദ്രവകരമായ വാര്‍ദ്ധക്യത്തില്‍നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. അപ്രകാരം തന്നെ നരകശിക്ഷയില്‍ നിന്നും ഖബര്‍ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. നേരം പുലര്‍ന്നാല്‍ ഞങ്ങള്‍ക്ക് പ്രഭാതമുണ്ടായിരിക്കുന്നു. ഈ പ്രഭാതത്തിലെ അധികാരങ്ങളെല്ലാം അല്ലാഹുവിന്റേതാണ് എന്ന ആമുഖത്തോടെ മുന്‍ വചനങ്ങള്‍ ആവര്‍ത്തിക്കുമായിരുന്നു. (മുസ്ലിം)
 
8) മുആദി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി(സ) എന്റെ കൈപിടിച്ച് പറഞ്ഞു: മുആദേ! അല്ലാഹുവാണെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. മുആദേ, ഞാന്‍ നിന്നെ ഉപദേശിക്കുന്നു; എല്ലാ നമസ്കാരങ്ങള്‍ക്കുശേഷവും വിട്ടുകളയാതെ നീ പറയണം. അല്ലാഹുവേ നിന്നെ സ്മരിക്കുന്നതിനും നിനക്ക് നന്മ ചെയ്യുന്നതിനും നല്ലവണ്ണം ഇബാദത്ത് ചെയ്യുന്നതിനും എന്നെ നീ സഹായിക്കണം. (അബൂദാവൂദ്)
 
28) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നേരം പുലര്‍ന്നാല്‍ നബി(സ) ഇപ്രകാരം പറയാറുണ്ട്; അല്ലാഹുവേ! നീ നിമിത്തമാണ് ഞങ്ങള്‍ക്ക് ഈ പ്രഭാതവും സായാഹ്നവുമുണ്ടായത്. നിന്റെ പേരിലാണ് ഞങ്ങള്‍ ജീവിക്കുന്നതും മരിക്കുന്നതും; നിന്റെയടുത്തേക്ക് തന്നെയാണ് ഞങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റ് വരുന്നതും. സന്ധ്യാവേളകളിലും അവിടുന്ന് ഇപ്രകാരം പറഞ്ഞിരുന്നു: അല്ലാഹുവേ! നിന്റെ കഴിവുകൊണ്ടാണ് ഞങ്ങള്‍ക്ക് സന്ധ്യയുണ്ടാകുന്നതും നിന്നെക്കൊണ്ടാണ് ഞങ്ങള്‍ ജനിക്കുന്നതും. ഞങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതും നിങ്കലേക്കാണ്. (അബൂദാവൂദ്, തിര്‍മിദി)
 
29) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: അബൂബക്കര്‍(റ) പറഞ്ഞു. പ്രവാചകരേ! രാവിലെയും വൈകുന്നേരവും ഞാന്‍ ചൊല്ലേണ്ടതായ ചില വചനങ്ങള്‍ അവിടുന്ന് നിര്‍ദ്ദേശിച്ചാലും! പ്രവാചകന്‍(സ) പറഞ്ഞു: നീ പറഞ്ഞുകൊള്‍ക: ആകാശഭൂമികളുടെ സ്രഷ്ടാവും ദൃശ്യവും അദൃശ്യവും അറിയുന്നവനും എല്ലാ വസ്തുക്കളുടേയും സംരക്ഷകനും ഉടമസ്ഥനുമായ അല്ലാഹുവേ! നീയല്ലാതെ മറ്റാരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എന്റെ ദേഹേച്ഛകളില്‍നിന്നും എന്റെ ശിര്‍ക്കില്‍നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. എന്നിട്ടവിടുന്ന് പറഞ്ഞു: രാവിലേയും വൈകുന്നേരവും ഉറക്കറയില്‍ ചെന്നാലും നീ ഇത് പറയണം. (അബൂദാവൂദ്, തിര്‍മിദി)
 
31) അബ്ദുല്ലയില്‍ നിന്ന് നിവേദനം: നബി(സ) എന്നോട് പറഞ്ഞു: രാവിലെയും വൈകുന്നേരവും ഇഖ്ലാസും മുഅവിദതൈനിയും മൂന്ന് വീതം ഓതൂ! എല്ലാ കാര്യങ്ങള്‍ക്കും നിനക്ക് മതിയായി തീരും. (അബൂദാവൂദ്, തിര്‍മിദി)
 
18) ജാബിറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സുബ്ഹാനല്ലാഹി വബിഹംദിഹി എന്ന് വല്ലവനും പറഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ ഒരു ഈത്തപ്പന അവന്ന് വേണ്ടി നട്ടുപിടിപ്പിക്കപ്പെടും. (തിര്‍മിദി)
 
20) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: ഒരാള്‍ പറഞ്ഞു: പ്രവാചകരേ! ഇസ്ളാമിക നടപടികള്‍ എന്നെ അതിജീവിച്ചിരിക്കുന്നു. (അത് ധാരാളമായതുകൊണ്ട് അതെടുത്തുപോരാന്‍ ഞാന്‍ അശക്തനായിരിക്കുന്നു) അതുകൊണ്ട് (നിഷ്പ്രയാസം) എടുത്തുപോരാന്‍ കഴിയുന്നത് അവിടുന്നെനിക്ക് പറഞ്ഞുതരണം. അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ ദിക്റ് കൊണ്ട് നിന്റെ നാവ് പച്ചയായിക്കൊള്ളട്ടെ. (തിര്‍മിദി)
 
21) ഇബ്നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: ഇസ്റാഅ് രാത്രിയില്‍ (ബൈത്തുല്‍ മഅ്മൂറിന്റെ അടുത്തുവെച്ച്) ഇബ്രാഹിം നബി (അ) യെ ഞാന്‍ കണ്ടുമുട്ടിയപ്പോള്‍ അവിടുന്ന് പറഞ്ഞു: മുഹമ്മദേ, നിന്റെ അനുയായികളോട് എന്റെ സലാം പറയുക. സ്വര്‍ഗ്ഗം സുഗന്ധമുള്ളതും ശുദ്ധവെള്ളമുള്ളതും വിശാലതയുള്ളതുമായ സ്ഥലം ആകുന്നു. അതിലെ കൃഷി സുബ്ഹാനല്ലാ വല്‍ഹംദുലില്ലാ വലാ ഇലാഹ ഇല്ലല്ലാ വല്ലാഹു അക്ബര്‍ എന്നുമാകുന്നു. (തിര്‍മിദി)
 
22) അബുദ്ദര്‍ദാഅ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) ചോദിച്ചു: രാജാധിരാജനായ അല്ലാഹുവിങ്കല്‍ പരിശുദ്ധവും ഉത്തമവും നിങ്ങളുടെ പദവികളുയര്‍ത്തുന്നതും സ്വര്‍ണ്ണവും വെള്ളിയും ധര്‍മ്മം ചെയ്യുന്നതിനേക്കാള്‍ ഉത്തമവും രണാങ്കണത്തില്‍വെച്ച് ശത്രുക്കളുമായി പോരാടി ശത്രുക്കളുടെ പിരടി വെട്ടി വീഴ്ത്തുന്നതിനേക്കാളും ഉത്തമവുമായ അമലുകള്‍ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? സഹാബാക്കള്‍ പറഞ്ഞു: അതെ അവിടുന്ന് പറഞ്ഞു: അത് അല്ലാഹുവിന് ദിക്ര്‍ ചൊല്ലലാകുന്നു. (തിര്‍മിദി)
 
23) സഅ്ദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ഒന്നിച്ച് അദ്ദേഹം ഒരു സ്ത്രീയുടെ അടുത്ത് കടന്നുചെന്നു. തദവസരം അവളുടെ മുമ്പില്‍ ഈന്തപ്പഴത്തിന്റെ കുരുവോ കല്ലിന്‍ കഷ്ണമോ ഉണ്ടായിരുന്നു. അവളതുകൊണ്ട് എണ്ണംപിടിച്ച് തസ്ബീഹ് ചൊല്ലുകയായിരുന്നു. നബി(സ) അവരോട് ചോദിച്ചു: നിനക്ക് ഇതിനേക്കാള്‍ എളുപ്പവും ശ്രേഷ്ഠവുമായത് ഞാന്‍ പറഞ്ഞുതരട്ടെയോ? ആകാശത്തില്‍ അല്ലാഹു സൃഷ്ടിച്ചതിന്റെ എണ്ണം കണ്ടും ഭൂമിയില്‍ അല്ലാഹു സൃഷ്ടിച്ചതിന്റെ എണ്ണം കണ്ടും അവകള്‍ക്കിടയിലുള്ളതിന്റെ എണ്ണം കണ്ടും അവന്‍ സൃഷ്ടിക്കാന്‍ പോകുന്നതിന്റെ എണ്ണം കണ്ടും അല്ലാഹുവിനെ ഞാന്‍ കീര്‍ത്തനം ചെയ്യുന്നു. അപ്രകാരം തന്നെ അല്ലാഹു വലിയവനാണെന്ന് ഞാന്‍ ഏറ്റുപറയുന്നു. അത്രയെണ്ണം കണ്ട് ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ലെന്ന് ഞാന്‍ ഏറ്റുപറയുന്നു. അത്രയെണ്ണംകണ്ട് പാപത്തില്‍ നിന്ന് പിന്മാറാനും ഇബാദത്തിനുള്ള ശേഷിയും അല്ലാഹുവിനെകൊണ്ടുമാത്രമാകുന്നു എന്നും ഞാന്‍ ഏറ്റുപറയുന്നു എന്നതാകുന്നു അത്. (തിര്‍മിദി)