1) ഹദീസുകളില്‍ ആദ്യത്തേത് അബൂഹുറൈറ(റ)യുടേതാണ്. റസൂല്‍(സ) പ്രഖ്യാപിച്ചു: നിങ്ങള്‍ സല്‍ കര്‍മ്മങ്ങള്‍കൊണ്ട് മുന്നേറുക. ഇരുള്‍മുറ്റിയ രാത്രിയെപ്പോലെ ഫിത്നകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. പ്രഭാതത്തിലെ സത്യവിശ്വാസി പ്രദോഷത്തില്‍ സത്യനിഷേധിയും ആയിത്തീരുന്നു. തന്റെ ദീന്‍ ഐഹികനേട്ടങ്ങള്‍ക്ക് വേണ്ടി വില്‍ക്കുന്നതു കൊണ്ടാണത്. (മുസ്ലിം) |
|
3) റബീഅത്ത്(റ) നിവേദനം ചെയ്യുന്നു: ഞാന്‍ നബി(സ) യൊന്നിച്ച് രാത്രി താമസിക്കാറുണ്ട്. തിരുമേനിക്ക് വുളുചെയ്യാനുള്ള വെള്ളവും മറ്റ് അത്യാവശ്യസാധനങ്ങളും ഞാന്‍ എടുത്ത് കൊടുക്കാറുണ്ടായിരുന്നു. നിനക്കാവശ്യമുള്ളത് ചോദിച്ചുകൊള്ളുക എന്ന് പ്രവാചകന്‍ അരുളിയപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ അങ്ങുമായുള്ള സഹവാസമാണ് ഞാനഭ്യര്‍ത്ഥിക്കുന്നതെന്ന് പറഞ്ഞു. തിരുമേനി പറഞ്ഞു: മറ്റൊന്നും നിനക്ക് ചോദിക്കാനില്ലേ? ഞാന്‍ പറഞ്ഞു: അതു തന്നേയുള്ളൂ. അവിടുന്ന് പറഞ്ഞു: എന്നാല്‍ നീ ധാരാളം സുജൂദ് ചെയ്തുകൊണ്ട് എന്നെ സഹായിക്കണം. (മുസ്ലിം) |
|
6) അബൂദര്‍റി(റ)ല്‍ നിന്ന്: പ്രവാചകന്‍ പ്രസ്താവിച്ചിരിക്കുന്നു: നിങ്ങളോരോരുത്തര്‍ക്കും തന്റെ അവയവ സന്ധികളുടെ കണക്കനുസരിച്ചുള്ള ധര്‍മ്മം അനിവാര്യമാണ്. എന്നാല്‍ ഓരോ തസ്ബീഹും ഹംദും ദിക്റും തക്ബീറും നല്ലത് ഉപദേശിക്കലും ചീത്ത നിരോധിക്കലും എല്ലാമെല്ലാം ഓരോ സദഖയാണ്. അതിനെല്ലാം പകരമായി രണ്ട് റക്അത്ത് സുഹാ നമസ്കരിച്ചാലും മതി. (മുസ്ലിം) |
|
8) അബൂദര്‍റി(റ)യില്‍ നിന്ന്: നബി(സ) ഒരവസരത്തില്‍ പറഞ്ഞു: പുണ്യകര്‍മ്മങ്ങളിലൊന്നിനേയും നീ നിസ്സാരമാക്കി തള്ളരുത്: നിന്റെ സഹോദരനുമായി മുഖപ്രസന്നതയോടെ കണ്ടുമുട്ടുക എന്നതാണെങ്കിലും (മുസ്ലിം) |
|
9) അബൂഹുറൈറ(റ)ല്‍ നിന്ന്: നബി(സ) പറയുകയുണ്ടായി: മുസ്ളീംകളെ ശല്യപ്പെടുത്തിയിരുന്ന വഴിവക്കിലെ ഒരു വൃക്ഷം മുറിച്ചുനീക്കിയതിന്റെ പേരില്‍ സ്വര്‍ഗ്ഗത്തില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞ ഒരാളെ ഞാന്‍ കാണാനിടയായി. (മുസ്ലിം) |
|
10) അബൂഹുറൈറ(റ)ല്‍ നിന്ന്്: റസൂല്‍(സ) പറഞ്ഞു: ഒരാള്‍ ക്രമപ്രകാരം വുളുചെയ്തു. എന്നിട്ടവര്‍ ജുമുഅ നമസ്കരിക്കാന്‍ (പള്ളിയില്‍) പോയി. ഖുത്തുബ ശ്രദ്ധാപൂര്‍വ്വം കേട്ടു. എങ്കില്‍ അതിന് മുമ്പത്തെ ജുമുഅവരേയും കൂടുതല്‍ മൂന്ന് ദിവസവും അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. അവിടെ ആരെങ്കിലും കല്ലുവാരിക്കളിച്ചാല്‍ അവന്റെ പ്രവൃത്തി വിഫലമായി. (മുസ്ലിം) |
|
11) അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: വന്‍പാപങ്ങളില്‍ നിന്ന് അകന്നുനിന്നാല്‍ അഞ്ചു സമയങ്ങളിലെ നിസ്കാരങ്ങളും ഒരു ജുമുഅ അടുത്ത ജുമുഅ വരെയും ഒരു റംസാന്‍ അടുത്ത റംസാന്‍ വരെയുമുള്ള പാപങ്ങളെ പൊറുപ്പിക്കുന്നതാകുന്നു. (മുസ്ലിം) |
|
12) ജാബിര്‍ (റ) നിവേദനം ചെയ്തിരിക്കുന്നു: റസൂല്‍(സ) പ്രഖ്യാപിച്ചു: ഒരു മുസ്ളീമിന്റെ കൃഷിയില്‍ നിന്ന് കട്ടുപോകുന്നതും തിന്നുനശിപ്പിക്കപ്പെടുന്നതും മറ്റേതെങ്കിലും വിധത്തില്‍ നഷ്ടപ്പെട്ട് പോകുന്നതും അവന് സദഖയായിത്തീരുന്നു. (മുസ്ലിം) |
|
13) ജാബിര്‍ (റ) നിവേദനം ചെയ്യുന്നു: ബനൂസലമ ഗോത്രക്കാര്‍ പള്ളിയുടെ സമീപത്തേക്ക് മാറിത്താമസിക്കാന്‍ തീരുമാനിച്ചു. വിവരം റസൂലി(സ) ന് ലഭിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: നിങ്ങള്‍ പള്ളിയുടെ സമീപത്തേക്ക് മാറിത്താമസിക്കാന്‍ തീരുമാനിച്ച വിവരം ഞാനറിഞ്ഞിരിക്കുന്നു. അവര്‍ പറഞ്ഞു: അതെ, പ്രവാചകരെ! ഞങ്ങളത് ഉദ്ദേശിച്ചിരിക്കുന്നു. ഉടനെത്തന്നെ അവിടുന്ന് പറഞ്ഞു: നിങ്ങളുടെ വീട്ടില്‍ തന്നെ നിങ്ങള്‍ താമസിച്ചുകൊള്ളുക. അത് നിങ്ങള്‍ കൈവിടേണ്ട! കാരണം പള്ളിയിലേക്ക് നടക്കുമ്പോഴുള്ള നിങ്ങളുടെ ചവിട്ടടി നിങ്ങള്‍ക്കെഴുതപ്പെടുകതന്നെ ചെയ്യും. (മുസ്ലിം) (ചവിട്ടടിയുടെ എണ്ണം കണ്ട് പ്രതിഫലം കൂടുന്നതാണ്). |
|
14) ഉബയ്യുബ്നുകഅ്ബി(റ)ല്‍ നിന്ന്: പള്ളിയുമായി ഏറ്റവുമകലെ ഒരാള്‍ താമസിച്ചിരുന്നു. അയാളെപ്പോലെ ദൂരെ താമസിച്ചിരുന്ന ആരെയും എനിക്കറിയാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും അദ്ദേഹത്തിന് ഒരൊറ്റ ജമാഅത്തും പാഴായിരുന്നില്ല. ഒരവസരത്തില്‍ അദ്ദേഹത്തോട് പറയപ്പെടുകയോ ഞാന്‍ പറയുകയോ ഉണ്ടായി: കൂരിരുട്ടിലും അത്യുഷ്ണത്തിലും യാത്ര ചെയ്യാന്‍ പറ്റിയ ഒരു കഴുതയെ നിങ്ങള്‍ മേടിച്ചാലും. അദ്ദേഹം പറഞ്ഞു: എന്റെ വീട് പള്ളിയുടെ സമീപത്താകുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. കാരണം പള്ളിയിലേക്കുള്ള എന്റെ പോക്കും വരവും ധാരാളം എഴുതപ്പെടാന്‍ ഞാനാഗ്രഹിക്കുന്നു. അപ്പോള്‍ റസൂല്‍(സ) അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: നിന്റെ ആഗ്രഹമെല്ലാം അല്ലാഹു സഫലീകരിക്കട്ടെ (മുസ്ലിം) |
|
15) ഉമറി(റ)ല്‍ നിന്ന്: റസൂല്‍(സ) അരുള്‍ ചെയ്തിരിക്കുന്നു: ഒരാള്‍ രാത്രി പതിവായി ഓതിക്കൊണ്ടിരിക്കുന്നത് മുഴുവനോ ഭാഗികമായോ വെടിഞ്ഞ് ഉറങ്ങുകയും (പിറ്റെ ദിവസം) സുബ്ഹിന്റെയും ളുഹ്റിന്റെയും ഇടയില്‍ ഓതുകയും ചെയ്താല്‍, രാത്രിതന്നെ അവനത് ഓതിയതായി രേഖപ്പെടുത്തപ്പെടുന്നതാണ്. (മുസ്ലിം) |
|
16) ആയിശ(റ)യില്‍ നിന്ന്: രോഗത്താലോ മറ്റോനബി(സ) ക്ക് രാത്രിയിലെ (സുന്നത്ത്) നമസ്കാരം പാഴായിപ്പോയാല്‍ പകല്‍ 12 റക്അത്ത് നമസ്കരിക്കുമായിരുന്നു. (മുസ്ലിം) |
|
17) അനസ്(റ) വില്‍ നിന്ന് നിവേദനം: ഇസ്ളാമിന്റെ പേരില്‍ റസൂല്‍(സ) യോട് വല്ലതും ചോദിക്കപ്പെട്ടാല്‍ അവിടുന്ന് അത് കൊടുക്കാതിരിക്കയില്ല. ഒരവസരത്തില്‍ ഒരാള്‍ നബി(സ) യുടെ അടുത്തുവന്നപ്പോള്‍ രണ്ടുപര്‍വ്വതത്തിനിടയിലുള്ളത്രയും ആടുകളെ അയാള്‍ക്ക് സമ്മാനിച്ചു. അയാള്‍ കുടുംബത്തില്‍ മടങ്ങിച്ചെന്നുകൊണ്ട് പറഞ്ഞു: ഹേ ജനങ്ങളെ ! നിങ്ങള്‍ മുസ്ളീം കളായിക്കൊള്ളുക. നിശ്ചയം, മുഹമ്മദ്(സ) ദാരിദ്യ്രം ഭയപ്പെടാത്തവനെപ്പോലെ ധര്‍മ്മം ചെയ്യുന്നു. ചിലയാളുകള്‍ ഐഹിക നേട്ടം മാത്രം ഉദ്ദേശിച്ചുകൊണ്ട് മുസ്ളീമാകും. എന്നിട്ടോ? താമസംവിനാ ഇഹലോകത്തേക്കാളും അതിലുള്ളതിനേക്കാളും ഇസ്ളാം അവനുകൂടുതല്‍ പ്രിയങ്കരമായിത്തീരും. (മുസ്ലിം) |
|
18) ഉമര്‍ (റ)വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍(സ) കുറെ ധനം ഭാഗിച്ചുകൊടുത്തു. അന്നേരം ഞാന്‍ പറഞ്ഞു. വേറൊരുകൂട്ടരാണ് ഇവരേക്കാള്‍ ഇതിന് അര്‍ഹതയുള്ളവര്‍. തിരു ദൂതന്‍(സ) പറഞ്ഞു. ഒന്നുകില്‍ ഇവര്‍ ചോദിച്ചു ബുദ്ധിമുട്ടിക്കുമ്പോള്‍ ഞാന്‍ അവര്‍ക്ക് കൊടുക്കേണ്ടിവരും. അതല്ലെങ്കില്‍ എന്നെ ലുബ്ധനാണെന്ന് അവര്‍ ആരോപിക്കും. ഞാന്‍ പിശുക്കനല്ലതാനും. (മുസ്ലിം) |
|
19) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തറപ്പിച്ചുപറഞ്ഞു. ധര്‍മ്മം ധനത്തെ കുറക്കുകയില്ല. ആര്‍ക്കും സഹിഷ്ണുത നിമിത്തം പ്രതാപത്തെയല്ലാതെ അല്ലാഹു വര്‍ദ്ധിപ്പിക്കുകയില്ല. വിനയം കാണിക്കുന്നവരെ അവന്‍ ഉയര്‍ത്തുകതന്നെ ചെയ്യും. (മുസ്ലിം) |
|