Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രതിജ്ഞകളും നേര്‍ച്ചകളും

മലയാളം ഹദീസുകള്‍


1) അബ്ദുറഹ്മാന്‍ ബിന്‍ സമുറ(റ) നിവേദനം: നബി(സ) അരുളി: അല്ലയോ അബ്ദുറഹ്മാന്‍! നീ അധികാരം ചോദിച്ചു വാങ്ങരുത്. ആവശ്യപ്പെട്ടിട്ട് നിനക്കതു ലഭിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിനക്കായിരിക്കും. ആവശ്യപ്പെടാതെ നിനക്കാസ്ഥാനം ലഭിച്ചാല്‍ അധികാരസ്ഥാനത്തു നിനക്ക് സഹായസഹകരണങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കും. ഇപ്രകാരം നീ ഒരു സത്യം ചെയ്തു. ആ പ്രതിജ്ഞ ലംഘിക്കുന്നതാണ് കൂടുതല്‍ പ്രയോജനമെന്ന് നിനക്ക് തോന്നി. എങ്കില്‍ പ്രായശ്ചിത്തം നല്‍കി നിന്റെ പ്രതിജ്ഞ ലംഘിക്കുകയും കൂടുതല്‍ ഉത്തമമായ നടപടി സ്വീകരിക്കുകയും ചെയ്തുകൊള്ളുക. (ബുഖാരി. 8. 78. 619)
 
2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നാം കാലം കൊണ്ട് അവസാനത്തെ സമുദായമാണെങ്കിലും പുനരുത്ഥാന ദിവസം സ്ഥാനം കൊണ്ട് മുന്‍കടക്കുന്നവരാണ്. തന്റെ ഭാര്യയുടെ കാര്യത്തില്‍ താന്‍ സ്വീകരിച്ച പ്രതിജ്ഞയുടെ മേല്‍ ശഠിച്ച് നില്‍ക്കുന്നതാണ് പ്രതിജ്ഞ ലംഘിച്ചിട്ട് അല്ലാഹു നിശ്ചയിച്ച പ്രായശ്ചിത്തം നല്‍കുന്നതിനേക്കാളും വലിയ പാപം. (ബുഖാരി. 8. 78. 621)
 
3) അബൂദര്‍റ്(റ) നിവേദനം: ഞാന്‍ നബി(സ)യുടെ അടുക്കല്‍ ചെന്നപ്പോള്‍ കഅ്ബ:യുടെ നാഥനെക്കൊണ്ട് സത്യം. അവര്‍ അങ്ങേയറ്റം നഷ്ടപ്പെട്ടവരായിപ്പോയി. കഅ്ബ:യുടെ നാഥനെക്കൊണ്ട് സത്യം. അവര്‍ അങ്ങേയറ്റം നഷ്ടപ്പെട്ടവരായിപ്പോയി എന്ന് കഅ്ബ:യുടെ നിഴലില്‍ ഇരുന്നുകൊണ്ട് അവിടുന്ന് പറയുന്നുണ്ട്. അവിടുന്ന് എന്നില്‍ എന്തെങ്കിലും കാണുന്നുണ്ടോ എന്ന് ഞാന്‍ ചിന്തിച്ചു. ഞാന്‍ അവിടുത്തെ മുമ്പില്‍ ചെന്നിരുന്നു. അപ്പോഴും അവിടുന്ന് അങ്ങിനെ അരുളിക്കൊണ്ടിരുന്നു. എനിക്ക് മൌനം ദീക്ഷിക്കുവാന്‍ കഴിഞ്ഞില്ല. എന്നെവളരെയേറെ ദു:ഖം ബാധിച്ചു. ഞാന്‍ ചോദിച്ചു: പ്രവാചകരേ! എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് വേണ്ടി ബലി. ആരെക്കുറിച്ചാണ് താങ്കള്‍ അരുളിക്കൊണ്ടിരിക്കുന്നത്? നബി(സ) അരുളി: കൂടുതല്‍ ധനമുള്ളവര്‍ തന്നെ. പക്ഷെ, ആ ധനം കൊണ്ട് ഇങ്ങിനെയും ഇങ്ങിനെയും ഇങ്ങിനെയും ചെയ്തവര്‍ അതിലുള്‍പ്പെടുകയില്ല. (ബുഖാരി. 8. 78. 633)
 
4) അബ്ദുല്ല(റ) നിവേദനം: അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക, മാതാപിതാക്കളെ ഉപദ്രവിക്കുക, അന്യായമായി മനുഷ്യരെ വധിക്കുക, കള്ളസത്യം ചെയ്യുക മുതലായവ മഹാപാപത്തില്‍ പെട്ടതാണെന്ന് നബി(സ) അരുളി. (ബുഖാരി. 8. 78. 667)
 
5) ആയിശ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിനെ അനുസരിക്കാന്‍ വല്ലവനും നേര്‍ച്ചയാക്കിയാല്‍ അവന്‍ അനുസരിച്ച് കൊള്ളട്ടെ. അല്ലാഹുവിന്റെ കല്‍പന ലംഘിക്കുവാനാണ് ഒരാള്‍ നേര്‍ച്ചയാക്കിയതെങ്കില്‍ കല്‍പന ലംഘിച്ചുകൊണ്ടുള്ള ആ നേര്‍ച്ച അവന്‍ ഒരിക്കലും പൂര്‍ത്തിയാക്കരുത്. (ബുഖാരി. 8. 78. 687)
 
6) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ സദസ്സിന്റെ ഒരു ഭാഗത്തു ഒരു മനുഷ്യന്‍ നില്‍ക്കുന്നതു കണ്ടു. നബി(സ) അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചു. അതു അബുഇസ്രാഈല്‍ ആണെന്നും അദ്ദേഹം ഇരിക്കുകയോ സംസാരിക്കുകയോ തണലില്‍ ചെന്നിരിക്കുകയോ ചെയ്യുകയില്ലെന്നും നോമ്പ് അനുഷ്ഠിച്ചു കൊണ്ടേയിരിക്കുമെന്നും നേര്‍ച്ചയാക്കിയിരിക്കുകയാണെന്ന് സദസ്യര്‍ പറഞ്ഞു. നബി(സ) അരുളി: അയാളോട് സംസാരിക്കുവാനും ഇരിക്കുവാനും തണല്‍ ഉപയോഗിക്കുവാനും പറയുക. നോമ്പ് പൂര്‍ത്തിയാക്കുകയും ചെയ്തുകൊള്ളട്ടെ. (ബുഖാരി. 8. 78. 695)