Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ലളിതമായ ആശയങ്ങള്‍

മലയാളം ഹദീസുകള്‍


1) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: രണ്ട് മഹത്തായ അനുഗ്രഹങ്ങള്‍. മിക്ക മനുഷ്യരും അതില്‍ വഞ്ചിതരാണ്. ആരോഗ്യവും വിശ്രമവും. (ബുഖാരി. 8. 76. 421)
 
2) അബ്ദുല്ല(റ) നിവേദനം: നബി(സ) എന്റെ ചുമല് പിടിച്ച് കൊണ്ട് പറഞ്ഞു: നീ ഈ ദുന്‍യാവില്‍ ഒരു അപരിചിതനെപ്പോലെയാകുക. അല്ലെങ്കില്‍ ഒരു വഴിയാത്രക്കാരനെപ്പോലെ. ഇബ്നുഉമര്‍(റ) പറയാറുണ്ട്. നീ വൈകുന്നേരത്തില്‍ പ്രവേശിച്ചാല്‍ പ്രഭാതത്തെയും പ്രഭാതത്തില്‍ പ്രവേശിച്ചാല്‍ വൈകുന്നേരവും പ്രതീക്ഷിക്കരുത്. നിന്റെ ആരോഗ്യത്തില്‍ നിന്റെ രോഗത്തിനുവേണ്ടി നീ സമ്പാദിക്കുക. നിന്റെ ജീവിതത്തില്‍ നിന്റെ മരണത്തിനു വേണ്ടിയും. (ബുഖാരി. 8. 76. 425)
 
3) അബ്ദുല്ല(റ) നിവേദനം: നബി(സ) ചതുരത്തിലുള്ള ഒരു കള്ളിവരച്ചു. അതിന്റെ നടുവിലൂടെ ഒരു വരയും. ആ വര ചതുരക്കള്ളിയില്‍ നിന്ന് പുറത്തേക്ക് കടന്നു നിന്നിരുന്നു. ഇവക്ക് പുറമെ നടുവിലുള്ള വരയിലേക്ക് എത്തുന്നവിധം കുറെ ചെറിയ വരകളും വരച്ചു. ശേഷം നബി(സ) അരുളി: ഇതാണ് (നടുവിലുള്ള നീണ്ട രേഖ) മനുഷ്യന്‍ ഇതാണ് - ചതുരത്തിലുള്ള ഈ വരയാണ് അവന്റെ ആയുസ്സ് അതവനെ വലയം ചെയ്തിരിക്കുന്നു. പുറത്തേക്ക് കവിഞ്ഞു നില്‍ക്കുന്നവര അവന്റെ വ്യാമോഹമാണ്. ഈ ചെറിയ വരകള്‍ ചില ആപത്തുകളാണ്. ആ ആപത്തുകളില്‍ ഒന്നില്‍ നിന്ന് അവന്‍ രക്ഷപ്പെട്ടാല്‍ മറ്റേത് അവനെ ബാധിക്കും. മറ്റേതില്‍ നിന്ന് രക്ഷപ്പെട്ടാലോ അവനെ ഇതു ബാധിക്കും. (ബുഖാരി. 8. 76. 426)
 
4) അനസ്(റ) പറയുന്നു: നബി(സ) കുറെ വരകള്‍ വരച്ചശേഷം അവിടുന്ന് അരുളി. ഇതാണ് മനുഷ്യന്റെ വ്യാമോഹം. ഇതു അവന്റെ ആയുസും. ഈ വ്യാമോഹത്തിലിരിക്കുന്നതിനിടക്ക് തന്നെ മരണം അവന് വന്നെത്തുന്നു. (ബുഖാരി. 8. 76. 427)
 
5) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അറുപതു വയസ്സുവരെ ആയുസ്സ് നീട്ടിയിട്ടു കൊടുത്ത ഒരാളുടെ തെറ്റിന്നുള്ള ഒഴികഴിവുകള്‍ അല്ലാഹു സ്വീകരിക്കുകയില്ല. (ബുഖാരി. 8. 76. 428)
 
6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: രണ്ടു കാര്യങ്ങളില്‍ കിഴവന്റെ ഹൃദയം എപ്പോഴും നിലനിര്‍ത്തിക്കൊണ്ടേയിരിക്കും. ദുന്‍യാവിനോടുള്ള സ്നേഹം. ദീര്‍ഘായുസ്സിനുള്ള മോഹം. (ബുഖാരി. 8. 76. 429)
 
7) അനസ്(റ) പറയുന്നു: നബി(സ) അരുളി: ആദമിന്റെ മക്കള്‍ വലുതായികൊണ്ടിരിക്കും. അവന്റെ രണ്ട് കാര്യങ്ങളും വലിയതായിക്കൊണ്ടിരിക്കും. ധനത്തോടുള്ള സ്നേഹവും വയസ്സിനോടുള്ള വ്യാമോഹവും. (ബുഖാരി. 8. 76. 430)
 
8) ഇത്ബാന്‍(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് ലാ ഇലാഹ ഇല്ലല്ലാഹു എന്നുപറഞ്ഞ ഏതൊരു മുസ്ളീമും പരലോകദിവസം വന്നെത്തുമ്പോള്‍ അല്ലാഹു അവന് നരകം ഹറാമാക്കാതിരിക്കുകയില്ല. (ബുഖാരി. 8. 76. 431)
 
9) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറയുന്നു. എന്റെ സത്യവിശ്വാസിയായ ഒരു ദാസന് കൂടുതല്‍ ഇഹലോകത്ത് പ്രിയപ്പെട്ടൊരു സാധനം ഞാന്‍ പിടിച്ചെടുത്തു. എന്റെ പക്കല്‍ നിന്നുള്ള പുണ്യമോര്‍ത്ത് അവന്‍ ക്ഷമിച്ചു. എങ്കില്‍ അതിനോടുള്ള പ്രതി ഫലം സ്വര്‍ഗ്ഗമല്ലാതെ മറ്റൊന്നുമായിരിക്കുകയില്ല. (ബുഖാരി. 8. 76. 432)
 
10) മിര്‍ദാസ് അസ്ലമി(റ) നിവേദനം: നബി(സ) അരുളി: നല്ലവരായ മനുഷ്യന്മാര്‍ ആദ്യമാദ്യം മരണമടഞ്ഞുകൊണ്ടിരിക്കും. പിന്നീട് ബാര്‍ലിയുടെതുപോലെയുള്ള ഉമി മാത്രമാണ് അവശേഷിക്കുക. അല്ലെങ്കില്‍ ഈത്തപ്പഴത്തിന്റെതു പോലെയുള്ള തൊലി അവശേഷിക്കും. അല്ലാഹു അവരെ ആദരിക്കുകയില്ല. (ബുഖാരി. 8. 76. 442)
 
11) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: രണ്ട് താഴ്വര നിറയെ ധനം ഒരു മനുഷ്യന് ലഭിച്ചാലും മൂന്നാമതൊരു താഴ്വരകൂടി ലഭിക്കുവാന്‍ അവന്‍ ആഗ്രഹിക്കും. മനുഷ്യന്റെ വയറ് നിറക്കാന്‍ മണ്ണിനല്ലാതെ കഴിയുകയില്ല. പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. (ബുഖാരി. 8. 76. 444)
 
12) അബ്ദുല്ല(റ) നിവേദനം: നബി(സ) ചോദിച്ചു. നിങ്ങളിലാരാണ് തന്റെ ധനത്തേക്കാള്‍ തന്റെ അനന്തരാവകാശിയുടെ ധനത്തോട് കൂടുതല്‍ പ്രേമം കാണിക്കുക? അനുചരന്മാര്‍ പറഞ്ഞു: പ്രവാചകരേ! തന്റെ സ്വന്തം ധനത്തെ സ്നേഹിക്കുന്നവരല്ലാതെ ഞങ്ങളില്‍ ആരും തന്നെ അനന്തരാവകാശിയുടെ ധനത്തെ സ്നേഹിക്കുന്നവരായി ഇല്ലതന്നെ. നബി(സ) അരുളി: താന്‍ മുമ്പ് ചിലവ് ചെയ്തതാണ് തന്റെ ധനം. ചെലവ് ചെയ്യാതെ ബാക്കിവെച്ചിരിക്കുന്നത് അവന്റെ അവകാശിയുടെ ധനവും. (ബുഖാരി. 8. 76. 449)
 
13) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ധനം എന്നതു ഭൌതിക വിഭവത്തിന്റെ വര്‍ദ്ധനവല്ല. എന്നാല്‍ ധനം എന്നതു മനസ്സിന്റെ സംതൃപ്തിയാണ്. (ബുഖാരി. 8. 76. 453)
 
14) ആയിശ(റ) നിവേദനം: മുഹമ്മദിന്റെ കുടുംബം ഒരു ദിവസം രണ്ട് നേരം ഭക്ഷിച്ചാല്‍ ഒരു നേരത്തെ ഭക്ഷണം ഈത്തപ്പഴമല്ലാതെ ഭക്ഷിച്ചിട്ടില്ല. (ബുഖാരി. 8. 76. 462)
 
15) ആയിശ(റ) പറയുന്നു: നബി(സ)യുടെ വിരിപ്പ് തോലും അതില്‍ നിറച്ചതു ഈത്തപ്പന യുടെ ചകിരിയുമായിരുന്നു. (ബുഖാരി. 8. 76. 463)
 
16) ആയിശ(റ) പറയുന്നു: അടുപ്പില്‍ തീ കത്തിക്കാത്ത മാസങ്ങള്‍ ഞങ്ങള്‍ക്ക് ഉണ്ടാവാറുണ്ട്. പച്ചവെള്ളവും കാരക്കയും ഞങ്ങള്‍ ഭക്ഷിക്കും. അല്പം മാംസം ലഭിച്ചാല്‍ ഒഴികെ. (ബുഖാരി. 8. 76. 465)
 
17) അബൂഹുറൈറ(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കും. അല്ലാഹുവേ! നീ മുഹമ്മദിന്റെ കുടുംബത്തിന് കഷ്ടിച്ച് ജീവിക്കാനുള്ള ഭക്ഷണം നല്‍കേണമേ. (ബുഖാരി. 8. 76. 467)
 
18) ആയിശ(റ) നിവേദനം: പ്രവൃത്തിയില്‍ നബി(സ)ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അതിന്റെ ഉടമസ്ഥന്ന് (വയസ്സ് കാലത്തും) പതിവാക്കുവാന്‍ സാധിക്കുന്ന വിധം അനുഷ്ഠിക്കുന്നതാണ്. (ബുഖാരി. 8. 76. 469)
 
19) ആയിശ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ശരിയായ മാര്‍ഗ്ഗം സ്വീകരിക്കുക. ദൈവസാമീപ്യം പ്രാപിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ മനസ്സിലാക്കുക. തീര്‍ച്ചയായും അല്ലാഹുവിന് ഏറ്റവും പ്രിയംകരമായ കര്‍മ്മം പതിവായി അനുഷ്ഠിക്കുന്ന സല്‍കര്‍മ്മങ്ങളാണ്. അതുകുറഞ്ഞാലും ശരി. (ബുഖാരി. 8. 76. 471)
 
20) ആയിശ(റ) പറയുന്നു: നബി(സ) ഒരുകര്‍മ്മം (സുന്നത്ത്) അനുഷ്ഠിച്ചാല്‍ അതിനെ പതിവാക്കും. എന്നാല്‍ അതു പോലെ നിങ്ങള്‍ക്ക് സാധിക്കണമെന്നില്ല. (ബുഖാരി. 8. 76. 473)
 
21) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: തന്റെ രണ്ട് താടിയെല്ലുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നത് അപ്രകാരം തന്നെ രണ്ടു കാലുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നത് എന്നിവയെ നിയന്ത്രിച്ച് നിര്‍ത്താമെന്ന് വല്ലവനും എനിക്ക് ഉറപ്പ് തരുന്നപക്ഷം അവന്ന് സ്വര്‍ഗ്ഗം ലഭിക്കുമെന്ന് ഞാന്‍ ഏറ്റുകൊള്ളാം. (ബുഖാരി. 8. 76. 481)
 
22) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യന്‍ ഒരു വാക്ക് പറയും. അതിന്റെ അനന്തരഫലം അവന്‍ ചിന്തിക്കുകയില്ല. അങ്ങനെ അതു മൂലം അവന്‍ നരകത്തില്‍ പതിക്കും. (ബുഖാരി. 8. 76. 484)
 
23) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മനുഷ്യന്‍ അല്ലാഹുവിന് തൃപ്തിപ്പെട്ട ഒരു വാക്ക് പറയും. പ്രാധാന്യം കല്പിച്ചു കൊണ്ടല്ല അതുപറയുക. ആ വാക്ക് കാരണം അല്ലാഹു അവനെ പല പടികള്‍ ഉയര്‍ത്തും. വേറൊരു മനുഷ്യന്‍ ദൈവകോപത്തിന് കാരണമായ ഒരു വാക്ക് പറയും. അതിന് അവന്‍ പ്രാധാന്യം കല്‍പ്പിക്കുകയില്ല. ആ വാക്ക് കാരണം അല്ലാഹു അവനെ നരകത്തില്‍ വീഴ്ത്തും. (ബുഖാരി. 8. 76. 485)
 
24) അബൂമൂസ(റ) നിവേദനം: നബി(സ) അരുളി: എന്റെയും എന്നോടൊപ്പം അയച്ചിരിക്കുന്ന സന്ദേശങ്ങളുടെയും സ്ഥിതി ഒരു പുരുഷന്റെ സ്ഥിതിപോലെയാണ്. അവന്‍ ഒരു ജനതയുടെ അടുത്ത് ചെന്ന് വിളിച്ചുപറഞ്ഞു: എന്റെ കണ്ണുകള്‍കൊണ്ട് ഒരു സൈന്യത്തെ ഞാന്‍ കണ്ടു. ഞാനിതാ നിങ്ങളെ താക്കീതുചെയ്യുന്നു. നഗ്നനായിക്കൊണ്ട് (വളരെ ഗൌരവഭാവത്തില്‍ തന്നെ) അതുകൊണ്ട് ഇതാ രക്ഷക്കുള്ള മാര്‍ഗ്ഗം കൈകൊള്ളുവീന്‍. ഇതു കേട്ടപ്പോള്‍ ഒരു വിഭാഗം ആളുകള്‍ അയാളുടെ വാക്ക് അനുസരിച്ച് പ്രഭാതാരംഭത്തില്‍ തന്നെ ശാന്തതയോടെ അവിടെ നിന്നുപുറപ്പെട്ടു. അങ്ങിനെ അവര്‍ രക്ഷപ്പെട്ടു. മറ്റൊരു വിഭാഗക്കാര്‍ അദ്ദേഹത്തെ നിഷേധിച്ചു. അവസാനം പ്രഭാതവേളയില്‍ സൈന്യം അവരുടെ മുന്നില്‍ വന്നിറങ്ങി അവരെ നശിപ്പിച്ചു. (ബുഖാരി. 8. 76. 489)
 
25) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഞാന്‍ ഗ്രഹിച്ചിരുന്നതുപോലെ യാഥാര്‍ത്ഥ്യം നിങ്ങള്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ അല്പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യും. (ബുഖാരി. 8. 76. 492)
 
26) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നരകത്തെ ഇച്ഛകള്‍കൊണ്ടും സ്വര്‍ഗ്ഗത്തെ അനിഷ്ട കാര്യങ്ങള്‍ ക്കൊണ്ടും മൂടിപ്പൊതിഞ്ഞിരിക്കുകയാണ്. (ബുഖാരി. 8. 76. 494)
 
27) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: നിങ്ങളുടെ ചെരിപ്പിന്റെ വാറിനേക്കാള്‍ നിങ്ങളോട് കൂടുതല്‍ അടുത്തിട്ടാണ് സ്വര്‍ഗ്ഗം സ്ഥിതിചെയ്യുന്നത്. നരകവും അങ്ങിനെതന്നെ. (ബുഖാരി. 8. 76. 495)
 
28) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളെക്കാള്‍ ധനവും ശരീരവും കൊണ്ട് ശ്രേഷ്ഠത നല്‍കപ്പെട്ടവനിലേക്ക് നിങ്ങള്‍ നോക്കിക്കഴിഞ്ഞാല്‍ നിങ്ങളേക്കാള്‍ താഴെയുള്ള വരിലേക്ക് നിങ്ങള്‍ നോക്കുവീന്‍. (ബുഖാരി. 8. 76. 497)
 
29) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: അല്ലാഹു നന്മകളെയും തിന്മകളെയും നിര്‍ണ്ണയിച്ചു. എന്നിട്ടത് വിശദീകരിച്ചു. അപ്പോള്‍ ഒരാള്‍ നന്മ പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. പക്ഷെ പ്രവര്‍ത്തിച്ചില്ല. എങ്കില്‍ അവന്റെ ഉദ്ദേശത്തെഒരുപൂര്‍ണ്ണ പുണ്യകര്‍മ്മമായി അല്ലാഹു രേഖപ്പെടുത്തും. ഇനി ആ പുണ്യകര്‍മ്മം പ്രവര്‍ത്തിക്കാനുദ്ദേശിക്കുകയും അതുപ്രവര്‍ത്തിക്കുകയും ചെയ്താല്‍ ആ പുണ്യകര്‍മ്മത്തെ അല്ലാഹു തന്റെയടുക്കല്‍ പത്തുമുതല്‍ എഴുനൂറ് ഇരട്ടിയായും അതിന് മേല്‍പ്പോട്ട് എത്രയോ ഇരട്ടിയായും രേഖപ്പെടുത്തിവെക്കും. മറിച്ച്, ഒരു ദുഷ്കൃത്യം ചെയ്യുവാന്‍ ഉദ്ദേശിച്ചു. പക്ഷെ പ്രവര്‍ത്തിച്ചില്ല. എങ്കില്‍ അതു ഒരുപൂര്‍ണ്ണമായ സല്‍ക്കര്‍മ്മമായി അവന്റെ പേരില്‍ അല്ലാഹു രേഖപ്പെടുത്തും. പ്രവര്‍ത്തിച്ചാല്‍ മറ്റൊരു ദുഷ്കൃത്യം അവന്‍ ചെയ്തതായി മാത്രമെ അല്ലാഹു രേഖപ്പെടുത്തുകയുള്ളൂ. (ബുഖാരി. 8. 76. 498)
 
30) അനസ്(റ) നിവേദനം: നിങ്ങള്‍ ചില പ്രവൃത്തികള്‍ ചെയ്യും. നിങ്ങളുടെ ദൃഷ്ടിയില്‍ അതു ഒരു മുടിയെക്കാള്‍ നിസ്സാരമായിരിക്കും. എന്നാല്‍ ഞങ്ങള്‍ (സഹാബിമാര്‍) നബി(സ)യുടെ കാലത്തു അതിനെ മഹാപാപമായിട്ടാണ് ദര്‍ശിച്ചിരുന്നത്. (ബുഖാരി. 8. 76. 499)
 
31) ജുന്‍ദുബ്(റ) നിവേദനം: നബി(സ) അരുളി: കേള്‍വിയും കീര്‍ത്തിയും നേടാന്‍ വല്ലവനും പ്രവര്‍ത്തിച്ചാല്‍ അല്ലാഹു അവന്ന് കേള്‍വിയും കീര്‍ത്തിയും കൈവരുത്തിക്കൊടുക്കും. ജനങ്ങളെ കാണിക്കാന്‍ ഒരു കാര്യം ചെയ്താല്‍ അതേ നിലക്ക് അവനോട് അല്ലാഹുവും പെരുമാറും. (ബുഖാരി. 8. 76. 506)
 
32) ഉബാദത്ത്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിനെ കാണാന്‍ വല്ലവനും ഇഷ്ടപ്പെട്ടാല്‍ അവനെ കാണാന്‍ അല്ലാഹുവും ഇഷ്ടപ്പെടും. അല്ലാഹുവിനെ കാണാന്‍ വല്ലവനും ഇഷ്ടപ്പെടുന്നില്ലെങ്കിലോ അവനെ കാണാന്‍ അല്ലാഹുവും ഇഷ്ടപ്പെടുകയില്ല. അന്നേരം ആയിശ ( റ) അല്ലെങ്കില്‍ തിരുമേനിയുടെ മറ്റൊരു പത്നി പറഞ്ഞു. ഞങ്ങള്‍ മരണം ഇഷ്ടപ്പെടുന്നില്ല. നബി(സ) അരുളി: ഞാന്‍ പറഞ്ഞതിന്റെ സാരം അതല്ല. സത്യവിശ്വാസിക്ക് മരണം ആസന്നമായാല്‍ അല്ലാഹുവിനുള്ള ബഹുമാനത്തെയും സംതൃപ്തിയെയും കുറിച്ചുള്ള സന്തോഷവാര്‍ത്ത അവനെ അറിയിക്കും. അപ്പോള്‍ തന്റെ മുമ്പിലുള്ളതിനേക്കാള്‍ (മരണത്തേക്കാള്‍) പ്രിയങ്കരമായി അവന്റെ പക്കല്‍ ഒന്നുമുണ്ടായിരിക്കുകയില്ല. അപ്പോള്‍ അല്ലാഹുവിനെ കാണാന്‍ അവനിഷ്ടപ്പെടും. അവനെ കാണാന്‍ അല്ലാഹുവും. സത്യനിഷേധിക്കു മരണം ആസന്നമായാല്‍ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള സന്തോഷവാര്‍ത്തയാണ് അവനെ അറിയിക്കുക. അന്നേരം തന്റെ മുമ്പിലുള്ള മരണത്തേക്കാള്‍ വെറുക്കപ്പെട്ട ഒരുകാര്യവും അവന്റെ പക്കലുണ്ടായിരിക്കുകയില്ല. അല്ലാഹുവിനെ കാണുന്നതില്‍ അവന്ന് വെറുപ്പ് തോന്നും. അവനെ കാണുന്നതില്‍ അല്ലാഹുവിനും വെറുപ്പ് തോന്നും. (ബുഖാരി. 8. 76. 514)
 
33) ആയിശ(റ) നിവേദനം: കഠിനസ്വഭാവക്കാരായ ചില ഗ്രാമീണര്‍ നബി(സ)യുടെ അടുക്കല്‍ വന്ന് അന്ത്യദിനം എപ്പോഴെന്ന് ചോദിക്കാറുണ്ട്. അവരില്‍ ഏറ്റവും പ്രായം കുറഞ്ഞവന്റെ നേരെ നോക്കി നബി(സ) അരുളും. ഇവന്‍ ജീവിച്ചെങ്കില്‍ ഇവനെ വാര്‍ദ്ധക്യം ബാധിക്കുന്നതിനു മുമ്പ് തന്നെ നിങ്ങളുടെ അന്ത്യദിനം സംഭവിക്കുന്നതാണ്. (ബുഖാരി. 8. 76. 518)
 
34) അബൂഖതാദ(റ) പറയുന്നു: നബി(സ)യുടെ അടുത്തുകൂടി ഒരു മയ്യിത്തുകൊണ്ടുപോയി. അവിടുന്നു അരുളി: വിശ്രമിക്കുന്നവന്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ശ്രമം ലഭിക്കുന്നവന്‍. അനുചരന്മാര്‍ ചോദിച്ചു: പ്രവാചകരേ! എന്താണ് ഇതിന്റെ വിവക്ഷ? നബി(സ) പ്രത്യുത്തരം നല്‍കി. സത്യവിശ്വാസിയായ ഒരു മനുഷ്യന്‍ മരിച്ചാല്‍ അവന്‍ ദുന്‍യാവിന്റെ ക്ളേശങ്ങളില്‍ നിന്ന് മോചിതനായി. അതിലെ ഉപദ്രവങ്ങളില്‍ നിന്ന് അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് അവന്‍ നീക്കപ്പെട്ടു. ദുര്‍മാര്‍ഗ്ഗി മരിച്ചാല്‍ അവനില്‍ നിന്ന് മനുഷ്യര്‍ക്കും രാജ്യത്തിനും മരങ്ങള്‍ക്കും മൃഗങ്ങള്‍ക്കും വിശ്രമം ലഭിക്കും. (ബുഖാരി. 8. 76. 519)
 
35) അനസ്(റ) നിവേദനം: ഒരു മയ്യിത്തിനെ മൂന്നു സംഗതികള്‍ പിന്‍തുടരും. രണ്ടെണ്ണം തിരിച്ചു പോരും. ഒന്ന് അവന്റെ കൂടെ അവശേഷിക്കും. കുടുംബം, ധനം, പ്രവര്‍ത്തനം എന്നിവയാണത്. കുടുംബവും ധനവും മടങ്ങും. പ്രവര്‍ത്തനം അവശേഷിക്കും. (ബുഖാരി. 8. 76. 521)
 
36) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനത്തില്‍ ഭൂമി പരമാധികാരിയായ അല്ലാഹുവിന്റെ കയ്യിലായിരിക്കും. നിങ്ങളിലൊരാള്‍ യാത്രാവേളയില്‍ റൊട്ടി തിരിച്ചും മറിച്ചും ഇടുംപോലെ സ്വര്‍ഗ്ഗവാസികള്‍ക്കുള്ളൊരു സല്‍ക്കാരവിഭവമായിക്കൊണ്ട് അല്ലാഹു അതിനെ (ഭൂമിയെ) ഒരു റൊട്ടിപോലെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കും. ഒരു ജൂതന്‍ വന്നിട്ടു നബി(സ)യോട് പറഞ്ഞു. അബുല്‍കാസിം, അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. പരലോകദിവസം സ്വര്‍ഗ്ഗവാസികളുടെ സല്‍ക്കാരവിഭവമെന്തായിരിക്കുമെന്ന് ഞാന്‍ താങ്കളെ അറിയിക്കട്ടെയോ? നബി(സ) അരുളി: അതെ, ജൂതന്‍ പറഞ്ഞു: അന്ന് ഭൂമി ഒരു റൊട്ടി പോലെയായിരിക്കും. നബി(സ) അരുളിയതുപോലെതന്നെ. അപ്പോള്‍ നബി(സ)യുടെ അണപ്പല്ലുകള്‍ കാണുംവിധം അവിടുന്ന് ചിരിച്ചു. അവിടുന്ന് അരുളി: റൊട്ടിയിലേക്ക് അവര്‍ക്ക് കറി എന്തായിരിക്കുമെന്ന് ഞാന്‍ നിന്നെ അറിയിക്കട്ടെയോ? അവരുടെ കറി ബലാമും നൂനുമായിരിക്കും. സഹാബിമാര്‍ ചോദിച്ചു: എന്താണത്? അവിടുന്ന് അരുളി: കാളയും മീനും. അതിന്റെ കരളിന്മേല്‍ വളര്‍ന്നു നില്‍ക്കുന്ന മാംസം എഴുപതിനായിരം പേര്‍ക്ക് തിന്നാനുണ്ടാവും. (ബുഖാരി. 8. 76. 527)
 
37) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: പരലോകദിവസം വെളുത്ത മിനുസമുള്ളതും പത്തിരിപോലെയുള്ളതുമായ ഒരു ഭൂമിയില്‍ മനുഷ്യരെ സമ്മേളിപ്പിക്കും. സഹ്ല് അല്ലെങ്കില്‍ മറ്റൊരു നിവേദകന്‍ പറയുന്നു. ആ മൈതാനത്തു ആര്‍ക്കും പ്രത്യേകം അടയാളങ്ങളൊന്നും സ്ഥാപിച്ചിട്ടുണ്ടായിരിക്കുകയില്ല. (ബുഖാരി. 8. 76. 528)
 
38) ആയിശ(റ) നിവേദനം: നബി(സ) അരുളി: പരലോകത്തു സമ്മേളിപ്പിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ നഗ്നരും പാദരക്ഷ ധരിക്കാത്തവരും ചേലാകര്‍മ്മം ചെയ്തിട്ടില്ലാത്തവരുമായിരിക്കും. ഞാന്‍ ചോദിച്ചു. പ്രവാചകരേ! സ്ത്രീകളും പുരുഷന്മാരും അപ്പോള്‍ പരസ്പരം നോക്കുകയില്ലേ? നബി(സ) അരുളി: അവിടത്തെ സ്ഥിതി അത്തരം ചിന്തകള്‍ക്കെല്ലാം അതീതമായിരിക്കും. (ബുഖാരി. 8. 76. 534)
 
39) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പരലോകദിവസം മനുഷ്യരുടെ വിയര്‍പ്പ് കൂടുതല്‍ ഒലിച്ചിട്ട് എഴുപതു മുഴം ആഴത്തില്‍ കെട്ടിനില്‍ക്കും. അവരുടെ വായവരെ അല്ലാത്തവരുടെ ചെവിവരെത്തന്നെ അതെത്തും. (ബുഖാരി. 8. 76. 539)
 
40) അബ്ദുല്ല(റ) പറയുന്നു: നബി(സ) അരുളി: പരലോകത്തുവെച്ച് ഏറ്റവുമാദ്യം വിധികല്‍പ്പിക്കുക കൊലക്കുറ്റങ്ങളുടെ കാര്യത്തിലാണ്. (ബുഖാരി. 8. 76. 540)
 
41) ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ) അരുളി: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തിലും നരകവാസികള്‍ നരകത്തിലും പ്രവേശിച്ചുകഴിഞ്ഞാല്‍ ഒരു വിളിച്ചുപറയുന്നവന്‍ ഇപ്രകാരം വിളിച്ച് പറയും. നരകവാസികളെ! മരണമില്ല, സ്വര്‍ഗ്ഗവാസികളെ! മരണമില്ല. നിങ്ങള്‍ക്ക് ശാശ്വതം. (ബുഖാരി. 8. 76. 552)
 
42) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു സ്വര്‍ഗ്ഗവാസികളെ വിളിക്കും. സ്വര്‍ഗ്ഗവാസികളെ, എന്ന്. അപ്പോള്‍ നാഥാ! നിന്റെ വിളി ഞങ്ങളിതാ ഉത്തരം നല്‍കുന്നുവെന്ന് അവര്‍ പറയും. നിങ്ങള്‍ അതൃപ്തരാണോ? അല്ലാഹു ചോദിക്കും. അവര്‍ പറയും. ഞങ്ങള്‍ എങ്ങനെ സംതൃപ്തരാകാതിരിക്കും! നിന്റെ സൃഷ്ടികളില്‍ ആര്‍ക്കും കൊടുത്തിട്ടില്ലാത്തതു നീ ഞങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടല്ലോ! അല്ലാഹു പറയും: അതിനേക്കാളും ഉല്‍കൃഷ്ടമായതു ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നതാണ്. അവര്‍ ചോദിക്കും. ഇതിനേക്കാള്‍ ഉല്‍കൃഷ്ടമായത് എന്തുണ്ട്. അല്ലാഹു പറയും. എന്റെ സംതൃപ്തി നിങ്ങള്‍ക്ക് മീതെ ഇതാ ചൊരിഞ്ഞ് തരും. ഒരിക്കലും ഞാന്‍ നിങ്ങളോട് കോപിക്കുകയില്ല. (ബുഖാരി. 8. 76. 557)
 
43) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പരലോകദിനം സത്യനിഷേധിയുടെ രണ്ടു ചുമലുകള്‍ക്കിടയില്‍ ധൃതിയില്‍ പോകുന്ന ഒരു വാഹനയാത്രക്കാരന് മൂന്ന് ദിവസം സഞ്ചരിക്കുവാനുള്ള ദൂരമുണ്ടായിരിക്കും. (ബുഖാരി. 8. 76. 559)
 
44) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: സ്വര്‍ഗ്ഗത്തില്‍ ഒരു മരമുണ്ട്. അതിന്റെ നിഴലിലൂടെ ഒരു നല്ല കുതിരപ്പുറത്ത് ഒരാള്‍ യാത്ര ചെയ്താല്‍ നൂറ് വര്‍ഷം ആ യാത്ര തുടര്‍ന്നാലും നിഴലിനെ അയാള്‍ മുറിച്ച് കടക്കുകയില്ല. (ബുഖാരി. 8. 76. 559)
 
45) ജാബിര്‍(റ) പറയുന്നു: നബി(സ) അരുളി: ശുപാര്‍ശ കൊണ്ട് നരകത്തില്‍ നിന്ന് ഒരു വിഭാസത്തെ പുറത്തു കൊണ്ടുവരും. അവര്‍ പാലുണ്ണി പോലെയുണ്ടായിരിക്കും. (ബുഖാരി. 8. 76. 563)
 
46) അനസ്(റ) പറയുന്നു: നബി(സ) അരുളി: അഗ്നി തട്ടിക്കരിഞ്ഞ അടയാളത്തോട് കൂടി നരകത്തില്‍ നിന്ന് ഒരു ജനത പുറത്തുവരും. എന്നിട്ടവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അപ്പോള്‍ നരകക്കാര്‍ എന്ന് സ്വര്‍ഗ്ഗവാസികള്‍ അവരെ വിളിക്കും. (ബുഖാരി. 8. 76. 564)
 
47) നുഅ്മാന്‍(റ) പറയുന്നു: നബി(സ) അരുളി: നരകവാസികളില്‍ ഏറ്റവും ലഘുവായ ശിക്ഷ അനുഭവിക്കുന്നവന്‍ ഒരാളായിരിക്കും. അവന്റെ പാദങ്ങള്‍ക്കിടയില്‍ രണ്ട് തീക്കട്ട വെക്കും. അതുകാരണം ചട്ടിയിലോ വായ കുടുസ്സായ പാത്രത്തിലോ കിടന്ന് അതിലൊഴിച്ച സാധനം തിളച്ച് പൊങ്ങും പോലെ അവന്റെ തലച്ചോറ് തിളച്ചുപൊങ്ങിക്കൊണ്ടിരിക്കും. (ബുഖാരി. 8. 76. 567)
 
48) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞാലും കുറ്റം ചെയ്തെങ്കില്‍ അവന്ന് നരകത്തില്‍ നല്‍കുമായിരുന്ന സീറ്റ് കാണിച്ചുകൊടുക്കാതിരിക്കുകയില്ല. അവന്‍ അല്ലാഹുവിനോട് കൂടുതല്‍ നന്ദിയുള്ളവനായിരിക്കുവാനാണ് അങ്ങിനെ ചെയ്യുന്നത്. ഇപ്രകാരം തന്നെ ഒരാള്‍ നരകത്തില്‍ പ്രവേശിച്ചുകഴിഞ്ഞാലും നന്മചെയ്തതെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ ലഭിക്കുമായിരുന്ന സീറ്റ് അവന് കാണിച്ചു കൊടുക്കാതിരിക്കുകയില്ല. അവന്‍ ഖേദിക്കുവാന്‍ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. (ബുഖാരി. 8. 76. 573)
 
49) അബ്ദുല്ല(റ) പറയുന്നു: നബി(സ) അരുളി: നരകത്തില്‍ നിന്ന് അവസാനമായി മോചിതനായി സ്വര്‍ഗ്ഗത്തില്‍ അവസാനമായി പ്രവേശിക്കുന്നവന്‍ ആരാണെന്ന് എനിക്കറിയാം. അയാള്‍ ഒരു മനുഷ്യനാണ്. മുട്ടുകുത്തിക്കൊണ്ട് അയാള്‍ നരകത്തില്‍ നിന്ന് പുറത്തുകയറും. അല്ലാഹു പറയും. നീ പോയി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അയാള്‍ അങ്ങനെ സ്വര്‍ഗ്ഗത്തില്‍ കടക്കും. അതു മുഴുവന്‍ സ്വര്‍ഗ്ഗമാണെന്ന് അയാള്‍ ഊഹിക്കും. അയാള്‍ തിരിച്ച് വന്ന് അല്ലാഹുവിനോട് പറയും: എന്റെ രക്ഷിതാവേ! ഞാനതു സമ്പൂര്‍ണ്ണമായി ദര്‍ശിച്ചു. അല്ലാഹു പറയും: നീ പോവുക സ്വര്‍ഗ്ഗത്തില്‍ കടക്കുക. ആദ്യത്തേതു പോലെ അയാള്‍ പറയും. അതുപോലെ അല്ലാഹു മറുപടിയും നല്‍കും. ശേഷം അല്ലാഹു പറയും: പത്തു ദുന്‍യാവ് പോലെയുള്ളത് നിനക്കുണ്ട്. അപ്പോള്‍ അയാള്‍ ചോദിക്കും. നീ എന്നെ പരിഹസിക്കുകയാണോ? അതല്ല എന്റെ നേരെ ചിരിക്കുകയാണോ? നീ രാജാവാണ്. ഇതുപറഞ്ഞു നബി(സ) തന്റെ പല്ലുകള്‍ കാണുന്നവിധം ചിരിച്ചു. (ബുഖാരി. 8. 76. 575)
 
50) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) അരുളി: നിങ്ങളുടെ മുമ്പില്‍ എന്റെ ഹൌള് പ്രത്യക്ഷപ്പെടാന്‍ പോകുന്നുണ്ട്. ജര്‍ബാഇന്നും അദ്റൂഹിന്നും ഇടക്കുള്ളത്രയുണ്ടായിരിക്കും അതിന്റെ അകലം. (ബുഖാരി. 8. 76. 579)
 
51) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ)ക്ക് നല്‍കിയ ധാരാളം നന്മകള്‍ക്കാണ് കൌസര്‍ എന്ന് പറയുന്നത്. (ബുഖാരി. 8. 76. 580)
 
52) അബ്ദുല്ല(റ) പറയുന്നു: നബി(സ) അരുളി: എന്റെ ഹൌളിന്റെ വിസ്താരം ഒരു മാസത്തെ യാത്രാദൂരമാണ്. അതിലെ വെള്ളം പാലിനെക്കാള്‍ വെളുത്തതും കസ്തൂരിയേക്കാള്‍ സുഗന്ധമുള്ള തുമായിരിക്കും. ആ വെള്ളം നിറക്കാനുള്ള കൂജകള്‍ നക്ഷത്രങ്ങള്‍ പോലെയായിരിക്കും. അതു ആരെങ്കിലും കുടിച്ചാല്‍ പിന്നീട് ഒരിക്കലും അവന്‍ ദാഹിക്കുന്നവനല്ല. (ബുഖാരി. 8. 76. 581)
 
53) അനസ്(റ) നിവേദനം: നബി(സ) അരുളി: എന്റെ ഹൌളിന് ഐലക്കും യമനിലെ സന്‍ആഇന്നും ഇടക്കുള്ളത്ര വിസ്താരമുണ്ടായിരിക്കും. അതിലെ ജലം നിറക്കാന്‍ നക്ഷത്രങ്ങളുടെ എണ്ണത്തോളം വരുന്ന കൂജകളുണ്ടായിരിക്കും. (ബുഖാരി. 8. 76. 582)
 
54) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പരലോകദിവസം എന്റെ ഹൌളില്‍ നിന്ന് ചിലരെ തട്ടിമാറ്റും. അപ്പോള്‍ ഞാന്‍ പറയും: എന്റെ രക്ഷിതാവേ! അവര്‍ എന്റെ അനുയായികളാണ്. അപ്പോള്‍ അവന്‍ പറയും. നിനക്ക് ശേഷം അവര്‍ പുതിയതായി നിര്‍മ്മിച്ചതിനെ സംബന്ധിച്ച് നിനക്ക് യാതൊരു അറിവുമില്ല. അവര്‍ പിന്നിലേക്ക് പോയിക്കൊണ്ടിരുന്നു. (ബുഖാരി. 8. 76. 584)