Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അടിമത്ത മോചനം

മലയാളം ഹദീസുകള്‍


1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ഒരു മുസ്ളീം അടിമയെ സ്വതന്ത്രനാക്കിയാല്‍ ആ അടിമയുടെ ഓരോ അംഗത്തിനും പ്രതിഫലമായി ഇവന്റെ അംഗത്തിനും പ്രതിഫലമായി ഇവന്റെ ഓരോ അംശത്തേയും നരകശിക്ഷയില്‍ നിന്ന് അല്ലാഹു മോചിപ്പിക്കുന്നതാണ്. സഈദ്ബ്നുമര്‍ജാന്‍(റ) പറയുന്നു: ഈ ഹദീസുമായി ഞാന്‍ അലിയ്യ്ബ്നു ഹുസൈന്‍(റ)ന്റെ അടുത്ത് ചെന്നു. അപ്പോള്‍ അദ്ദേഹം അബ്ദുല്ലാഹിബ്നു ജഅ്ഫര്‍ ആയിരം സ്വര്‍ണ്ണനാണയം കൊടുത്തു വാങ്ങിയ തന്റെ അടിമയെ മോചിപ്പിച്ചു. (ബുഖാരി. 3. 46. 693)
 
2) അബൂദര്‍റ്(റ) പറയുന്നു: ഏറ്റവും പുണ്യമുള്ള പ്രവര്‍ത്തനമേതെന്ന് നബി(സ)യോട് ഞാന്‍ ചോദിച്ചു. അവിടുന്ന് അരുളി: അല്ലാഹുവിലുള്ള വിശ്വാസവും അവന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യലുമാണ്. ഞാന്‍ ചോദിച്ചു. ഏത് അടിമയാണ് മോചിപ്പിക്കുവാന്‍ കൂടുതല്‍ നല്ലത്? നബി(സ) പറഞ്ഞു: ഉടമസ്ഥന്റെ പക്കല്‍ കൂടുതല്‍ വിലപിടിച്ച അടിമ. ഞാന്‍ വീണ്ടും ചോദിച്ചു. അതിന് എനിക്ക് കഴിവില്ലെങ്കിലോ? കൈത്തൊഴില്‍ ചെയ്തു ജീവിക്കുന്ന ഒരുത്തനെ നീ സഹായിക്കുക. അല്ലെങ്കില്‍ തൊഴിലറിയാത്തവന് തൊഴില്‍ പരിശീലിപ്പിച്ചു കൊടുക്കുക. നബി(സ) പ്രത്യുത്തരം നല്‍കി. അതിനും കഴിവില്ലെങ്കിലോ എന്ന് ഞാന്‍ ആവര്‍ത്തിച്ചു. നബി(സ) അരുളി: മനുഷ്യര്‍ക്ക് ദ്രോഹമേല്‍പ്പിക്കാതെ അവരെ അവരുടെ പാട്ടില്‍ വിട്ടേക്കുക. നിന്റെ ആത്മാവിന് നല്‍കുന്ന വലിയൊരു ദാനമാണിത്. (ബുഖാരി. 3. 46. 694)
 
3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എന്റെ അനുയായികളുടെ ഹൃദയത്തില്‍ ഉദിച്ചുകൊണ്ടിരിക്കുന്ന വിചാരങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുകയോ സംസാരിക്കുകയോ ചെയ്യാത്തകാലത്തോളം അല്ലാഹു അവര്‍ക്ക് മാപ്പ് നല്‍കും. (ബുഖാരി. 3. 46. 705)
 
4) ഹക്കീം(റ) നിവേദനം:അജ്ഞാനകാലത്തു അദ്ദേഹം നൂറ് അടിമകളെ മോചിപ്പിക്കുകയും നൂറ് ഒട്ടകങ്ങളെ കഴിവില്ലാത്തവര്‍ക്ക് ദാനം നല്‍കുകയും ചെയ്യുകയുണ്ടായി. ഇസ്ലാം സ്വീകരിച്ച ശേഷം നൂറ് ഒട്ടകങ്ങളെ സവാരിക്ക് വിട്ടുകൊടുക്കുകയും നൂറ് അടിമകളെ മോചിപ്പിക്കുകയും ചെയ്തു. ഞാന്‍ നബി(സ)യോട് ചോദിച്ചു: പ്രവാചകരേ! ഞാന്‍ ജാഹിലിയ്യാ കാലത്തു അനുഷ്ഠിച്ച പുണ്യകര്‍മ്മങ്ങള്‍ക്ക് എനിക്ക് പ്രതിഫലം ലഭിക്കുമോ? നബി(സ) അരുളി: നീ നന്മയില്‍ നിന്ന് പ്രവര്‍ത്തിച്ചതിന്റെ കൂടെ മുസ്ളീമായിരുന്നു. (അതിനാല്‍ പ്രതിഫലം ലഭിക്കുന്നതാണ്). (ബുഖാരി. 3. 46. 715)
 
5) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി. പുണ്യകര്‍മ്മം ചെയ്യുന്ന അടിമക്ക് രണ്ടു പ്രതിഫലമുണ്ട്. (അബൂഹുറൈറ(റ) പറയുന്നു. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള ജിഹാദും ഹജ്ജും എന്റെ ഉമ്മാക്കുള്ള നന്മ ചെയ്യലും ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ അടിമയായി മരിക്കുവാന്‍ ഇഷ്ടപ്പെടുമായിരുന്നു. (ബുഖാരി. 3. 46. 724)
 
6) അബൂഹുറൈറ(റ) നിവേദനം:നബി(സ) അരുളി: നിങ്ങളില്‍ ആരും തന്നെ നിന്റെ തമ്പുരാന് (റബ്ബിന്ന്) ആഹാരം കൊടുക്കൂ, നിന്റെ തമ്പുരാന് വുളു ഉണ്ടാക്കാന്‍ സഹായിക്കൂ എന്നൊന്നും പറയരുത്. എന്റെ യജമാനന്‍ (സയ്യിദ്) എന്റെ ഉടയോന്‍ (മൌലായ്യ) എന്നോ മറ്റൊ പറഞ്ഞു കൊളളട്ടെ. അപ്രകാരം തന്നെ നിങ്ങളില്‍ ആരും തന്നെ എന്റെ അടിമ എന്റെ വെളളാട്ടി എന്നും പറയരുത്. എന്റെ ഭൃത്യന്‍, എന്റെ പരിചാരകന്‍ എന്നെല്ലാം പറഞ്ഞുകൊള്ളട്ടെ. (ബുഖാരി. 3. 46. 728)
 
7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ വല്ലവന്റെയും അടുക്കല്‍ സ്വഭൃത്യന്‍ ആഹാരവുമായി വന്നാല്‍ അവനെ കൂടിയിരുത്തിയില്ലെങ്കില്‍ ഒന്നോ രണ്ടോ പിടി ഭക്ഷണം അവന്ന് നല്‍കുകയെങ്കിലും ചെയ്യട്ടെ. അതു അധ്വാനിച്ച് പാകം ചെയ്തത് അവനാണല്ലോ. (ബുഖാരി. 3. 46. 732)