Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കച്ചവടം

മലയാളം ഹദീസുകള്‍


1) അബ്ദുറഹ്മാനുബ്നു ഔഫ്(റ) പറയുന്നു: ഞങ്ങള്‍ മദീനയില്‍ വന്നപ്പോള്‍ എന്റെയും റബീഅ്ന്റെ പുത്രന്‍ സഅ്ദിന്റെയും ഇടയില്‍ നബി(സ) സഹോദര്യബന്ധം സ്ഥാപിച്ചു. സഅ്ദ്(റ) പറഞ്ഞു: അന്‍സാരികളുടെ കൂട്ടത്തില്‍ കൂടുതല്‍ ധനമുള്ളവനാണ് ഞാന്‍. എന്റെ ധനത്തില്‍ നിന്ന് പകുതി താങ്കള്‍ക്ക് ഞാന്‍ ഭാഗിച്ചു തരാം. എന്റെ രണ്ടു ഭാര്യമാരില്‍ ആരെയാണ് താങ്കള്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന് നോക്കുക. ഞാനവളെയും വിട്ടു തരാം. (വിവാഹമോചനം നടന്നു)അവളുടെ ഇദ്ദ കഴിഞ്ഞാല്‍ താങ്കള്‍ക്കവളെ ഞാന്‍ വിവാഹം ചെയ്തു തരാം. അപ്പോള്‍ അബ്ദുറഹ്മാന്‍ പറഞ്ഞു. അതൊന്നും എനിക്കാവശ്യമില്ല. ഇവിടെ കച്ചവടം ചെയ്യാന്‍ പറ്റുന്ന വല്ല അങ്ങാടിയുമുണ്ടോ? സഅ്ദ്(റ) പറഞ്ഞു: ഉണ്ട് ഖൈനുകാഅ് അങ്ങാടിയാണത്. അബ്ദുറഹ്മാന്‍ ആ മാര്‍ക്കറ്റിലേക്ക് പ്രഭാതത്തില്‍ പുറപ്പെട്ടു. കുറച്ചു പാല്‍ക്കട്ടിയും നെയ്യുമായി വന്നു (അതു വിറ്റു) പിന്നീടെന്നും അതു പതിവാക്കി. അധികം താമസിച്ചില്ല. ഒരിക്കല്‍ അബ്ദുറഹിമാന്‍ തന്റെ വസ്ത്രത്തില്‍ മഞ്ഞ സുഗന്ധ ദ്രവ്യം പുരട്ടിവന്നു. അപ്പോള്‍ നബി(സ) ചോദിച്ചു. നീ വിവാഹം കഴിച്ചോ? അതെയെന്ന് അദ്ദേഹം പറഞ്ഞു. ആരെയാണ്? നബി(സ) വീണ്ടും ചോദിച്ചു. ഒരു അന്‍സാരി സ്ത്രീയെ എന്നദ്ദേഹം മറുപടി പറഞ്ഞു. നിങ്ങള്‍ അവള്‍ക്ക് മഹ്റ് എത്ര കൊടുത്തുവെന്ന് നബി(സ) തുടര്‍ന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു. ഒരു ഈത്തപ്പഴക്കുരുവോളം സ്വര്‍ണ്ണം. നബി(സ) അരുളി: ഒരാടിനെ അറുത്തെങ്കിലും നീ വിവാഹസദ്യ നടത്തുക. (ബുഖാരി. 3. 34. 264)
 
2) നുഅ്മാനുബ്നു ബശീര്‍(റ) പറയുന്നു: നബി(സ) അരുളി: ഹലാല്‍ (അനുവദനീയം) വ്യക്തമാണ്. ഹറാം (നിഷിദ്ധം) വ്യക്തമാണ്. എന്നാല്‍ അവ രണ്ടിന്നുമിടയില്‍ സാദൃശ്യമായ ചില സംഗതികളുണ്ട്. അപ്പോള്‍ പാപങ്ങളില്‍ വ്യക്തമായി വേര്‍തിരിച്ചറിയാന്‍ കഴിയാത്തവ ആരെങ്കിലും ഉപേക്ഷിച്ചാല്‍ വ്യക്തമായ പാപം തീര്‍ച്ചയായും അവന്‍ ഉപേക്ഷിക്കും. സംശയാസ്പദമായ പാപം ചെയ്യാന്‍ വല്ലവനും ധീരത കാണിച്ചാല്‍ അവന്‍ സ്പഷ്ടമായ പാപങ്ങളില്‍ ചെന്നു ചാടുവാന്‍ സാധ്യതയുണ്ട്. പാപങ്ങള്‍ അല്ലാഹുവിന്റെ സംരക്ഷണ ഭൂമിയാണ്. വല്ല മൃഗത്തെയും അതിന്റെ അരികില്‍ നിന്നുകൊണ്ട് പുല്ല് തീറ്റിച്ചാല്‍ അതു സംരക്ഷണ ഭൂമിയില്‍ കാലെടുത്തുവെച്ചേക്കാം. (ബുഖാരി. 3. 34. 267)
 
3) അനസ്(റ) നിവേദനം: വീണു കിടക്കുന്ന ഒരു ഈത്തപ്പഴത്തിന്റെ അരികിലൂടെ നബി(സ) കടന്നുപോയി. അവിടുന്ന് പറഞ്ഞു. ഇതു സകാത്തിന്റെ ഇനമായിരിക്കുമോ എന്ന ഭയമില്ലാതിരുന്നെങ്കില്‍ ഞാനത് ഭക്ഷിക്കുമായിരുന്നു. (ബുഖാരി. 3. 34. 271)
 
4) അബ്ബാസ് ബിന്‍ തമീം(റ) തന്റെ പിതൃവ്യനില്‍ നിന്ന് നിവേദനം: നമസ്കാരത്തില്‍ വുളു മുറിഞ്ഞുവോ എന്ന് സംശയിക്കുന്നതിനെ സംബന്ധിച്ച് ഒരാള്‍ നബി(സ)യോട് ആവലാതിപ്പെട്ടു. നബി(സ) അരുളി: നീ നമസ്കാരം ഉപേക്ഷിക്കേണ്ടതില്ല. ശബ്ദം നീ കേള്‍ക്കുകയോ വാസന നിനക്കനുഭവപ്പെടുകയോ ചെയ്യുന്നതുവരെ. സുഹ്രി പറയുന്നു: നീ വാസന ദര്‍ശിക്കുകയോ ശബ്ദം കേള്‍ക്കുകയോ ചെയ്യാത്തപക്ഷം വുളു എടുക്കേതില്ല. (ബുഖാരി. 3. 34. 272)
 
5) ആയിശ(റ) പറയുന്നു: ഒരു വിഭാഗം ജനങ്ങള്‍ നബി(സ)യോട് ചോദിച്ചു. പ്രവാചകരേ! ചില ആളുകള്‍ ഞങ്ങള്‍ക്ക് മാംസം കൊണ്ടു വന്നു തരാറുണ്ട്. ബിസ്മി ചൊല്ലി അറുത്തതാണോ അല്ലയോ അതെന്ന് ഞങ്ങള്‍ക്കറിയില്ല. അപ്പോള്‍ നബി(സ) അരുളി: നിങ്ങള്‍ ബിസ്മി ചൊല്ലി തിന്നുകൊള്ളുക. (ബുഖാരി. 3. 34. 273)
 
6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മനുഷ്യര്‍ക്ക് ഒരു കാലഘട്ടം വരും. അന്ന് മനുഷ്യന്‍ സമ്പാദിക്കുന്ന ധനം ഹാറാമായതോ ഹലാലായതോ എന്നൊന്നും ഗൌനിക്കുകയില്ല. (ബുഖാരി. 3. 34. 275)
 
7) സൈദ്ബ്നു അര്‍കം(റ) ബറാഅ്(റ) എന്നിവര്‍ പറയുന്നു: നബി(സ)യുടെ കാലത്ത് ഞങ്ങള്‍ രണ്ടു കച്ചവടക്കാരായിരുന്നു. ഒരിക്കല്‍ നാണയം മാറ്റുന്നതിനെക്കുറിച്ച് ഞങ്ങള്‍ നബി(സ)യോട് ചോദിച്ചു. അവിടുന്ന് അരുളി: റൊക്കമായിട്ടാണെങ്കില്‍ തരക്കേടില്ല. അവധിക്കാണെങ്കില്‍ പാടില്ല. (ബുഖാരി. 3. 34. 276)
 
8) ഉബൈദ് ബിന്‍ ഉമര്‍(റ) പറയുന്നു: ഒരിക്കല്‍ അബൂമൂസ(റ) ഉമര്‍(റ)ന്റെ വാതില്‍ക്കല്‍ ചെന്ന് അകത്ത് കടക്കാനനുവാദം ചോദിച്ചു. എന്നാല്‍ ഉമര്‍(റ) അദ്ദേഹത്തിന് അനുമതി നല്‍കിയില്ല. അദ്ദേഹം എന്തോ ജോലിയില്‍ മുഴുകിയിരുന്നതുപോലെ തോന്നി. അബൂമൂസ തിരിച്ചു നടന്നു. അപ്പോള്‍ ഉമര്‍(റ) ജോലിയില്‍ നിന്നു വിരമിച്ചു. അബുമൂസയുടെ ശബ്ദം ഞാനിപ്പോള്‍ കേട്ടല്ലോ? അദ്ദേഹത്തെ ഇങ്ങോട്ട് കടക്കാനനുവദിക്കുക. ഉമര്‍(റ) പറഞ്ഞു. അദ്ദേഹം പൊയ്ക്കഴിഞ്ഞുവെന്ന് ഒരാള്‍ പറഞ്ഞു. അപ്പോള്‍ ഉമര്‍(റ) അദ്ദേഹത്തെ വിളിപ്പിച്ചു. (മടങ്ങിപ്പോകാനെന്താണ് കാരണമെന്നന്വേഷിച്ചു)ഇങ്ങനെ ചെയ്യാനാണ് നബി(സ) ഞങ്ങളോട് കല്‍പ്പിച്ചിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. എങ്കില്‍ താങ്കളെനിക്ക് തെളിവ് തരണം എന്ന് ഉമര്‍(റ) പറഞ്ഞു. അങ്ങനെ അദ്ദേഹം (അബൂമൂസ) അന്‍സാരികളുടെ സദസ്സിലേക്ക് പുറപ്പെട്ടു. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അബൂസഈദ് പോലും താങ്കള്‍ക്ക് ഇതിനു സാക്ഷി നില്‍ക്കുന്നതാണ്. എന്ന് മറുപടി പറഞ്ഞു. അങ്ങനെ അബൂസഈദിനെയുമായി അദ്ദേഹം മടങ്ങി. ഉമര്‍(റ) പറഞ്ഞു. കച്ചവടത്തിനുവേണ്ടി അങ്ങാടിയില്‍ പോകല്‍ നബി(സ)യുടെ ഈ കല്‍പ്പന ഗ്രഹിക്കുന്നതില്‍ നിന്ന് എന്നെ അശ്രദ്ധയിലാക്കി. (ബുഖാരി. 3. 34. 277)
 
9) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെ സമ്പാദ്യത്തില്‍ നിന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശമില്ലാതെ തന്നെ ചിലവ് ചെയ്താല്‍ പ്രതിഫലത്തിന്റെ പകുതി അവള്‍ക്കുണ്ട്. (ബുഖാരി. 3. 34. 280)
 
10) അനസ്(റ) നിവേദനം: നബി(സ) പറയുന്നത് ഞാന്‍ ശ്രവിച്ചു. വല്ലവനും തന്റെ ജീവിത വിഭവങ്ങളില്‍ സമൃദ്ധിയുണ്ടാകണമെന്നും സല്‍കീര്‍ത്തി പിന്‍തലമുറകളില്‍ നിലനില്‍ക്കണമെന്നും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ തന്റെ കുടുംബബന്ധം പുലര്‍ത്തട്ടെ. (ബുഖാരി. 3. 34. 281)
 
11) ആയിശ(റ) നിവേദനം: നബി(സ) ഒരു ജൂതനില്‍ നിന്നും അവധി നിര്‍ണ്ണയിച്ച് കുറച്ച് ഭക്ഷണം വിലക്ക് വാങ്ങി. തന്റെ പടയങ്കി അയാളുടെ അടുത്തു പണയം വെച്ചു. (ബുഖാരി. 3. 34. 282)
 
12) അനസ്(റ) നിവേദനം: പഴകി അല്‍പം ദുര്‍ഗന്ധമുള്ള നെയ്യും ബാര്‍ലിയുടെ റൊട്ടിയും അദ്ദേഹം നബി(സ)ക്ക് കൊണ്ടു പോയിക്കൊടുത്തു. നിശ്ചയം നബി(സ) തന്റെ കവചം മദീനയിലെ ഒരു ജൂതന് പണയം വെച്ചു. അയാളില്‍ നിന്നു തന്റെ കുടുംബത്തിനു കുറച്ച് ബാര്‍ലി വിലക്ക് വാങ്ങി. അനസ്(റ) പറയുന്നു: സന്ധ്യയാകുമ്പോള്‍ നബി(സ)യുടെ കുടുംബത്തില്‍ ഒരു സാഅ് ഗോതമ്പോ മറ്റു ധാന്യങ്ങളോ കാണുകയില്ല. അദ്ദേഹത്തിന് ഒമ്പതു ഭാര്യമാരുണ്ട് താനും. (ബുഖാരി. 3. 34. 283)
 
13) ആയിശ(റ) നിവേദനം: അബൂബക്കര്‍ സിദ്ദീഖിനെ ഖലീഫയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ അധ്വാനം(തൊഴില്‍)എന്റെ കുടുംബത്തിന്റെ ചിലവിന്ന് ഒരിക്കലും മതിയാവാതെ വരികയില്ലെന്ന് എന്റെ ജനതക്കറിയാം. എങ്കിലും മുസ്ളിംകളുടെ പ്രശ്നം ഞാന്‍ ഏറ്റെടുത്തിരിക്കുന്നു. അതിനാല്‍ അബൂബക്കറിന്റെ കുടുംബം ഈ ധനത്തില്‍ നിന്ന് നിത്യവൃത്തിക്കുള്ളതു ഭക്ഷിക്കുന്നതാണ്. മുസ്ളിംകള്‍ക്ക് വേണ്ടി ഈ ധനത്തില്‍ ഞാന്‍ അധ്വാനിക്കുകയും ചെയ്യും. (ബുഖാരി. 3. 34. 284)
 
14) ആയിശ(റ) പറയുന്നു: നബി(സ)യുടെ അനുചരന്‍മാര്‍ സ്വയം അധ്വാനിക്കുന്നവരായിരുന്നു. ഒരു തരം ദുര്‍ഗന്ധം അവരുടെ ശരീരത്തില്‍ നിന്ന് വമിക്കും. അപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങള്‍ കുളിക്കുവീന്‍. (ബുഖാരി. 3. 34. 285)
 
15) മിഖ്ദാം(റ) പറയുന്നു: നബി(സ) അരുളി: സ്വന്തം കൈകൊണ്ട് അധ്വാനിച്ച് നേടിയതിനേക്കാള്‍ ഉത്തമമായ ഭക്ഷണം ഒരാളും ഭക്ഷിച്ചിട്ടില്ല. പ്രവാചകനായ ദാവൂദ് (അ) തന്റെ കൈകൊണ്ടു അധ്വാനിച്ചാണ് ഉപജീവനം കഴിച്ചിരുന്നത്. (ബുഖാരി. 3. 34. 286)
 
16) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സ്വന്തം അധ്വാനഫലമല്ലാതെ ദാവൂദ് (അ) ഭക്ഷിച്ചിരുന്നില്ല. (ബുഖാരി. 3. 34. 287)
 
17) ജാബിര്‍(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു ഒരു മനുഷ്യന് അനുഗ്രഹം ചെയ്തു. അയാള്‍ വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും കിട്ടാനുളള കടം ചോദിക്കുമ്പോഴും വിട്ടു വീഴ്ച കാണിക്കും. (ബുഖാരി. 3. 34. 290)
 
18) ഹുദൈഫ:(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ ജനതയിലൊരാളുടെ ആത്മാവിനെ മലക്കുകള്‍ ഏറ്റുവാങ്ങി. അവര്‍ പറഞ്ഞു. നീ വല്ല നന്മയും പ്രവര്‍ത്തിച്ചിട്ടുണ്ടോ? ഞെരുക്കക്കാരായ കടക്കാര്‍ക്ക് അവധി കൊടുക്കാനും പണക്കാരായ കടക്കാരോട് വിട്ടുവീഴ്ച കാണിക്കാനും ഞാനെന്റെ കാര്യസ്ഥന്മാരോട് കല്‍പ്പിക്കാറുണ്ടായിരുന്നുവെന്ന് അയാള്‍ മറുപടി പറഞ്ഞു. അതിനാല്‍ അല്ലാഹു അയാളുടെ പാപങ്ങള്‍ മാപ്പ് ചെയ്തുകൊടുത്തു. (ബുഖാരി. 3. 34. 291)
 
19) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു കച്ചവടക്കാരന്‍ ജനങ്ങള്‍ക്ക് കടം കൊടുക്കാറുണ്ടായിരുന്നു. അയാള്‍ ഞെരുക്കക്കാരനെ കണ്ടാല്‍ തന്റെ കാര്യസ്ഥന്മാരോടു പറയും. നിങ്ങള്‍ അയാള്‍ക്ക് വിട്ടുവീഴ്ച നല്‍കുവീന്‍. അല്ലാഹു എനിക്കും വിട്ടുവീഴ്ച നല്‍കിയേക്കാം. അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്ന് വിട്ടുവീഴ്ച നല്‍കി. (ബുഖാരി. 3. 34. 292)
 
20) ഹക്കീം(റ) നിവേദനം: നബി(സ) അരുളി: വാങ്ങുന്നവന്നും വില്‍ക്കുന്നവന്നും കച്ചവട സ്ഥലത്തു നിന്ന് വേര്‍പിരിയും വരേക്കും ആ കച്ചവടം ദുര്‍ബ്ബലപ്പെടുത്താനവകാശമുണ്ട്. അവര്‍ രണ്ടു പേരും യാഥാര്‍ത്ഥ്യം തുറന്ന് പറയുകയും വസ്തുതകള്‍ വിശദീകരിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ ഇടപാടില്‍ നന്മയുണ്ടാകും. ചരക്കിന്റെ കേടുപാടുകള്‍ മറച്ചുവെക്കുകയും കള്ളം പറയുകയും ചെയ്താലോ അവരുടെ കച്ചവടത്തിലെ ബര്‍ക്കത്തു നഷ്ടപ്പെടും. (ബുഖാരി. 3. 34. 293)
 
21) അബൂസഈദ്(റ) പറയുന്നു: യുദ്ധത്തില്‍ ലഭിച്ച സാധനങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ താഴ്ന്നതും മുന്തിയതും കൂട്ടിക്കലര്‍ത്തിയ ഈത്തപ്പഴം ഞങ്ങള്‍ക്ക് ലഭിക്കാറുണ്ട്. നല്ല ഒരു സാഅ് കാരക്കക്ക് പകരം ഈ കലര്‍ത്തിയ കാരക്ക രണ്ട് സാഅ് ഞങ്ങള്‍ വില്‍ക്കാറുണ്ട്. അപ്പോള്‍ നബി(സ) അരുളി: രണ്ട് സാഅ് ഒരു സാഇന്നും രണ്ട് ദിര്‍ഹം ഒരു ദിര്‍ഹമിന്നും വില്‍ക്കാന്‍ പാടില്ല. (ബുഖാരി. 3. 34. 294)
 
22) അബൂമസ്ഊദ്(റ) പറയുന്നു: അബൂശുഐബ് എന്ന് വിളിക്കപ്പെടുന്ന ഒരു അന്‍സാരി വന്ന് തന്റെ കശാപ്പ്കാരനായ അടിമയോടു പറഞ്ഞു. നീ അഞ്ച് പേര്‍ക്ക് മതിയാകുന്ന ഭക്ഷണം എനിക്ക് വേണ്ടി തയ്യാറാക്കുക. അഞ്ചില്‍ ഒരുവനായിക്കൊണ്ട് നബി(സ)യെ ക്ഷണിക്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. നിശ്ചയം വിശപ്പ് ഞാന്‍ നബി(സ)യുടെ മുഖത്തു ദര്‍ശിക്കുകയുണ്ടായി. അങ്ങനെ അദ്ദേഹം അവരെ വിളിച്ചു. നബി(സ)യുടെ കൂടെ ക്ഷണിക്കാത്ത ഒരു മനുഷ്യനും പുറപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: ഇദ്ദേഹം ഞങ്ങളെ അനുഗമിച്ചതാണ്. താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് സമ്മതം നല്‍കുക. തിരിച്ചു പോകുവാനാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അദ്ദേഹം തിരിച്ചുപോകും. അദ്ദേഹം പറഞ്ഞു: ഞാന്‍ അയാള്‍ക്ക് അനുവാദം നല്‍കിയിരിക്കുന്നു. തിരിച്ചുപോകേണ്ടതില്ല. (ബുഖാരി. 3. 34. 295)
 
23) ഔന് ബിന്‍ അബീജുഹൈഫ(റ) പറയുന്നു: എന്റെ പിതാവ് കൊമ്പ് വെക്കുന്ന ഒരടിമയെ വിലക്കു വാങ്ങി. ഇതിനെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: നബി(സ) നായയുടെയും രക്തത്തിന്റെയും വില വിരോധിച്ചിരിക്കുന്നു. അവിടുന്ന് പച്ച കുത്തുന്നതും കുത്തിക്കുന്നതും പലിശ തിന്നുന്നതും പലിശ തീറ്റിക്കുന്നതും വിരോധിച്ചിരിക്കുന്നു. അതുപോലെ രൂപങ്ങള്‍ നിര്‍മ്മിക്കുന്നവനെ ശപിച്ചിരിക്കുന്നു. (ബുഖാരി. 3. 34. 299)
 
24) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: കച്ചവടക്കാരന്റെ സത്യം ചെയ്യല്‍ ചരക്കിന്നു ചിലവുണ്ടാക്കും. പക്ഷെ ബര്‍ക്കത്തു(നന്മ)നശിപ്പിക്കും. (ബുഖാരി. 3. 34. 300)
 
25) അബ്ദുറഹ്മാനുബ്നു അബീ ഔഫ(റ) നിവേദനം: ഒരു മനുഷ്യന്‍ തന്റെ ചരക്ക് അങ്ങാടിയില്‍ പ്രദര്‍ശിപ്പിച്ച് താന്‍ അതിന്ന് നല്‍കാത്ത വില നല്‍കിയിട്ടുണ്ടെന്ന് അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തുകൊണ്ട് പറഞ്ഞു. മുസ്ളിംകളില്‍ പെട്ട ഒരു മനുഷ്യന്‍ അതു സ്വീകരിക്കുവാന്‍ വേണ്ടി. അപ്പോള്‍ അല്ലാഹു അവതരിപ്പിച്ചു. (നിശ്ചയം അല്ലാഹുവിന്റെ കരാറുകളും തങ്ങളുടെ സത്യങ്ങളും തുച്ഛമായ വിലക്ക് വില്‍ക്കുന്നവര്‍. ആലു-ഇംറാന്‍:77). (ബുഖാരി. 3. 34. 301)
 
26) അലി(റ) നിവേദനം: ഗനീമത്തുസ്വത്തില്‍ നിന്ന് പ്രായം ചെന്ന ഒരു പെണ്‍ ഒട്ടകം ലഭിച്ചു. നബി(സ)ക്ക് അവകാശപ്പെട്ട അഞ്ചില്‍ ഒന്ന്(യുദ്ധസ്വത്തില്‍) നിന്ന് എനിക്ക് അതുപോലെയുള്ള ഒരു ഒട്ടകത്തെയും നല്‍കി. ഫാത്തിമ(റ) യുമായി വീടു കൂടാന്‍ ഞാന്‍ ഉദ്ദേശിച്ചപ്പോള്‍ ബനീഗയ്നുഗാഅ് ഗ്രോത്രത്തില്‍ പെട്ട ഒരു ആഭരണപ്പണിക്കാരനോട് എന്റെ കൂടെ അനുഗമിക്കുവാന്‍ ഞാന്‍ കരാര്‍ ചെയ്തു. അങ്ങനെ ഞങ്ങള്‍ ഇദ്ഖര്‍ പുല്ല് കൊണ്ടുവരികയും ഞാനത് ആഭരണപ്പണിക്കാരന് വില്‍ക്കുകയും കല്ല്യാണസദ്യ നല്‍കുവാന്‍ ഉദ്ദേശിക്കുകയും ചെയ്തു. (ബുഖാരി. 3. 34. 302)
 
27) ഖബ്ബാബ്(റ) പറയുന്നു: അജ്ഞാന കാലത്ത് ഞാനൊരു കൊല്ലനായിരുന്നു. ആസ്വിബ്നുവാഇല്‍ എനിക്ക് ഒരു സംഖ്യ കടം തരാനുണ്ടായിരുന്നു. ഞാനതു ആവശ്യപ്പെട്ടുകൊണ്ട് അയാളെ സമീപിച്ചു. അയാള്‍ പറഞ്ഞു: നീ മുഹമ്മദിനെ നിഷേധിക്കും വരേക്കും നിന്റെ സംഖ്യ ഞാന്‍ തരികയില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: അല്ലാഹു നിന്നെ മരിപ്പിച്ച് പുനര്‍ജീവിപ്പിക്കും വരേക്കും മുഹമ്മദ്(സ) നെ ഞാന്‍ നിഷേധിക്കുകയില്ല. അയാള്‍ പറഞ്ഞു. എങ്കില്‍ ഞാന്‍ മരിച്ചു വീണ്ടും ജീവിക്കുന്നതുവരെ നീയെന്നെ വിട്ടേക്കുക. അന്നെനിക്ക് ധാരാളം ധനവും സന്താനവും കൈവരും. അപ്പോള്‍ നിന്റെ കടം ഞാന്‍ വീട്ടാം. ഈ സന്ദര്‍ഭത്തിലാണ് താഴെ പറയുന്ന സൂക്തം അവതരിപ്പിക്കപ്പെട്ടത്. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവനെ നീ കണ്ടുവോ? അവന്‍ പറയുന്നു. എനിക്ക് ധനവും സന്താനങ്ങളും ലഭിക്കുമെന്ന്. അവന്‍ അദൃശ്യ കാര്യങ്ങളുടെ മണ്ഡലങ്ങളിലേക്ക് തലയുയര്‍ത്തി നോക്കിയിട്ടുണ്ടോ? അല്ലെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്ന് വല്ലകരാറും അവന്‍ കരസ്ഥമാക്കി വെച്ചിട്ടുണ്ടോ? (19:77'78) (ബുഖാരി. 3. 34. 304)
 
28) അനസ്(റ) പറയുന്നു: തീര്‍ച്ചയായും ഒരു തയ്യല്‍ക്കാരന്‍ നബി(സ)യെ അയാള്‍ നിര്‍മ്മിച്ച ഭക്ഷണത്തിന് ക്ഷണിച്ചു. അനസ്(റ) പറഞ്ഞു: ആ ഭക്ഷണത്തിന് ഞാനും പോയിരുന്നു. അയാള്‍ റൊട്ടിയും ചുരുക്കയും ഉണക്ക മാംസവും ചേര്‍ത്തുണ്ടാക്കിയ കറിയും കൊണ്ടു വന്ന് വെച്ചു. പിഞ്ഞാണത്തിന്റെ ഭാഗങ്ങളില്‍ നിന്നും നബി(സ) ചുരുക്ക പെറുക്കിയടുത്തു തിന്നുകൊണ്ടിരുന്നു. അനസ്(റ) പറയുന്നു: അന്നു മുതല്‍ ഞാന്‍ ചുരുക്ക ഇഷ്ടപ്പെടാന്‍ തുടങ്ങി. (ബുഖാരി. 3. 34. 305)
 
29) ആയിശ(റ) നിവേദനം: നബി(സ) ഒരു ജൂതനില്‍ നിന്ന് കടമായി കുറെ ഭക്ഷണം വാങ്ങുകയും തന്റെ പടയങ്കി അയാളെ ഏല്‍പ്പിക്കുകയും ചെയ്തു. (ബുഖാരി. 3. 34. 309)
 
30) അംറ്(റ) പറയുന്നു: നവ്വാസ് എന്നു പേരുള്ള ഒരാളുടെ അടുത്ത് എത്ര വെള്ളം കുടിച്ചാലും ദാഹം തീരാത്ത ഒരു തരം രോഗം ബാധിച്ച ഒരൊട്ടകം ഉണ്ടായിരുന്നു. ഇബ്നുഉമര്‍(റ) ആ ഒട്ടകത്തെ അതിന്റെ ഒരു പങ്കുകാരില്‍ നിന്ന് വിലക്ക് വാങ്ങി. വില്‍പ്പന നടത്തിയവന്‍ തന്റെ പങ്കുകാരന്റെ അടുത്തുവന്നു പറഞ്ഞു. ആ ഒട്ടകത്തെ നാം വില്‍പ്പന നടത്തി. നീ ആര്‍ക്കാണ് അതിനെ വിറ്റതെന്ന് സ്നേഹിതന്‍ ചോദിച്ചു. ഇന്ന സ്വഭാവമുള്ള ഒരു കിഴവനെന്ന് അയാള്‍ മറുപടി പറഞ്ഞു. സ്നേഹിതന്‍ പറഞ്ഞു. നിനക്ക് നാശം. അല്ലാഹു സത്യം. അതു ഇബ്നുഉമര്‍(റ) ആണ്. അങ്ങനെ അദ്ദേഹം ഇബ്നു ഉമര്‍(റ)ന്റെ അടുത്തുവന്നു പറഞ്ഞു: ദാഹമുള്ള ഒട്ടകത്തെയാണ് എന്റെ പങ്കുകാരന്‍ താങ്കള്‍ക്ക് വിറ്റത്. അതിന്റെ രോഗത്തെക്കുറിച്ച് അയാള്‍ താങ്കളെ ഉണര്‍ത്തിയിട്ടില്ല. എങ്കില്‍ നീയതിനെ കൊണ്ട് പോയ്ക്കൊള്ളുകയെന്ന് ഇബ്നു ഉമര്‍(റ) പറഞ്ഞു. അയാളതിനെ തെളിച്ചുകൊണ്ട് പോകാന്‍ തുടങ്ങിയപ്പോള്‍ ഇബ്നുഉമര്‍(റ) പറഞ്ഞു. അതിനെ നീ വിട്ടേക്കൂ. എല്ലാ രോഗങ്ങളും പകരുകയില്ലെന്ന നബി(സ)യുടെ വിധിയിന്മേല്‍ ഞങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുന്നു. (ബുഖാരി. 3. 34. 312)
 
31) അബൂമൂസ(റ) നിവേദനം: നബി(സ) അരുളി: നല്ല സ്നേഹിതന്റെയും ചീത്ത സ്നേഹിതന്റെയും ഉപമ കസ്തൂരി വില്‍ക്കുന്നവന്റെയും കൊല്ലന്റെ ഉല പോലെയുമാണ്. കസ്തൂരി വില്‍ക്കുന്നവനില്‍ നിന്ന് നിന്നിലേക്ക് പകരുക ഒന്നുകില്‍ നീ അതു വിലക്ക് വാങ്ങലോ അല്ലെങ്കില്‍ അതിന്റെ വാസന നിനക്ക് അനുഭവപ്പെടലോ ആണ്. എന്നാല്‍ കൊല്ലന്റെ ഉല നിന്റെ വീട് അഗ്നിക്കിരയാക്കും. അല്ലെങ്കില്‍ നിന്റെ വസ്ത്രത്തെ കരിക്കും. അല്ലെങ്കില്‍ ചീത്ത വാസന നിനക്ക് അനുഭവപ്പെടും. (ബുഖാരി. 3. 34. 314)
 
32) ആയിശ(റ) നിവേദനം: അവര്‍ ചിത്രങ്ങളുള്ള ഒരു കുഷ്യന്‍ വിലക്ക് വാങ്ങി. നബി(സ) അതു കണ്ടപ്പോള്‍ അകത്തു പ്രവേശിക്കാതെ വാതില്‍ക്കല്‍ തന്നെ നിന്നു. നബി(സ)യുടെ മുഖത്ത് വെറുപ്പ് ഞാന്‍ മനസ്സിലാക്കി. ഞാന്‍ പറഞ്ഞു: പ്രവാചകരേ! ഞാന്‍ ഇതാ അല്ലാഹുവിങ്കലേക്കും അവന്റെ ദൂതനിലേക്കും പശ്ചാത്തപിച്ചു മടങ്ങുന്നു. ഞാനെന്തു തെറ്റാണ് ചെയ്തത്? നബി(സ) ചോദിച്ചു: എന്താണീ കുഷ്യന്റെ സ്ഥിതി? ഞാന്‍ പറഞ്ഞു. അങ്ങേക്കിരിക്കാനും തലക്ക് വെക്കാനും വേണ്ടി ഞാന്‍ വാങ്ങിയതാണ്. അപ്പോള്‍ നബി(സ) അരുളി: ഈ രൂപങ്ങളുണ്ടാക്കിയവര്‍ പരലോകത്ത് വെച്ച് ശിക്ഷിക്കപ്പെടും. നിങ്ങള്‍ സൃഷ്ടിച്ചതിനെ ജീവിപ്പിക്കുവീന്‍ എന്നവരോട് വിളിച്ചു പറയും. രൂപങ്ങളുള്ള വീട്ടില്‍ (നന്മയുടെ മലക്കുകള്‍ പ്രവേശിക്കുകയില്ല). (ബുഖാരി. 3. 34. 318)
 
33) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) അരുളി: സദസ്സില്‍ നിന്ന് വേര്‍പിരിയുന്നതുവരെ കച്ചവടത്തില്‍ നിന്ന് പിന്‍മാറുവാന്‍ വില്‍പ്പനക്കാരനും വാങ്ങുന്നവനും സ്വാതന്ത്യ്രമുണ്ട്. അല്ലെങ്കില്‍ വില്‍പ്പന സമയത്ത് തന്നെ പിന്‍മാറാന്‍ സ്വാതന്ത്യമുണ്ടെന്ന് വ്യവസ്ഥ വെക്കുന്ന കച്ചവടത്തില്‍ നിന്നും ഇബ്നു ഉമര്‍(റ) തനിക്ക് തൃപ്തികരമായ എന്തെങ്കിലും വിലക്ക് വാങ്ങിയാല്‍ വില്‍പ്പനക്കാരനില്‍ നിന്നും വേഗത്തില്‍ വേര്‍പിരിയും. (ബുഖാരി. 3. 34. 320)
 
34) ഇബ്നുഉമര്‍(റ) പറയുന്നു: ഒരാള്‍ നബി(സ)യുടെ അടുത്തുവന്ന് ആളുകള്‍ കച്ചവടത്തില്‍ തന്നെ വഞ്ചിച്ചു കളയുന്നുവെന്ന് ആവലാതിപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു. നീ കച്ചവടം ചെയ്യുമ്പോള്‍ (വാങ്ങുന്നവനോട്) ചതിയൊന്നും ഉണ്ടാക്കരുത് എന്നു പറയുക. (ബുഖാരി. 3. 34. 328)
 
35) ആയിശ(റ) നിവേദനം: നബി(സ) അരുളി: ഒരു സൈന്യം കഅബയെ ആക്രമിക്കും. അവര്‍ ബൈദാഅ് എന്ന സ്ഥലത്തെത്തിയാല്‍ ആ സമൂഹം ഒന്നടങ്കം ഭൂമിയിലാണ്ടു പോകും. ആയിശ(റ) പറഞ്ഞു. പ്രവാചകരേ! സമൂഹം ആദ്യം മുതല്‍ അവസാനം വരെ (ഒന്നടങ്കം)എങ്ങിനെയാണ് ഭൂമിയിലാണ്ടു പോകുക? അവരില്‍ കച്ചവടക്കാരും നിരപരാധികളും എല്ലാമുണ്ടാവില്ലേ? നബി(സ) ആവര്‍ത്തിച്ചു. അതെ അവര്‍ ഒന്നടങ്കം ഭൂമിയിലാണ്ടു പോകും. ശേഷം അവരുടെ ഉദ്ദേശമനുസരിച്ച് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും. (ബുഖാരി. 3. 34. 329)
 
36) അനസ്(റ) നിവേദനം: നബി(സ) ഒരിക്കല്‍ അങ്ങാടിയില്‍ നില്‍ക്കുകയായിരുന്നു. പിന്നില്‍ നിന്ന് ഒരാള്‍ അബുല്‍ കാസിം എന്ന് വിളിച്ചു. നബി(സ) അയാളുടെ നേരെ തിരിഞ്ഞു നോക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു. ഞാന്‍ ഇന്നയാളിനെയാണ് വിളിച്ചത്. താങ്കളെയല്ല. നബി(സ) അരുളി: നിങ്ങള്‍ എന്റെ പേര് ഇട്ടു കൊള്ളുവീന്‍. എന്നാല്‍ എന്റെ വിളിക്കുന്ന പേര് നിങ്ങള്‍ ഇടരുത്. (ബുഖാരി. 3. 34. 331)
 
37) അബൂഹുറൈറ(റ) നിവേദനം: നബി(സ) ഒരു ദിവസം പകലിന്റെ ഒരു ഭാഗത്ത്(അങ്ങാടിയിലേക്ക്)പുറപ്പെട്ടു. ഞാനും നബി(സ) യോടൊപ്പമുണ്ടായിരുന്നു. നബി(സ) എന്നോടും ഞാന്‍ നബി(സ) യോടും ഒന്നും സംസാരിച്ചിരുന്നില്ല. അങ്ങിനെ ഞങ്ങള്‍ കൈനുകാഅ് അങ്ങാടിയില്‍ എത്തി. (അവിടെ നിന്ന് മടങ്ങി) ഫാത്വിമ(റ) യുടെ വീട്ടില്‍ ചെന്നു. അവരുടെ മുറ്റത്തിരുന്നു. ആ കൊച്ച് ഇവിടെയില്ലേ? ആ കൊച്ച് ഇവിടെയില്ലേ? എന്ന് നബി(സ) വിളിച്ചു ചോദിച്ചു. (തന്റെ പൌത്രന്‍ ഹസ്സന്‍(റ) നെ ഉദ്ദേശിച്ചാണ് നബി(സ) ആ കൊച്ച് എന്ന് പറഞ്ഞത്). (ബുഖാരി. 3. 34. 333)
 
38) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ)യുടെ കാലത്തു ചരക്കുമായി വരുന്ന യാത്രക്കാരില്‍ നിന്നും ജനങ്ങള്‍ ആഹാരസാധനങ്ങള്‍ വാങ്ങാറുണ്ടായിരുന്നു. ആഹാര സാധനങ്ങള്‍ വാങ്ങിയ സ്ഥലത്തു നിന്നും അവ വില്‍ക്കുവാനുള്ള(അങ്ങാടിയിലെ)സ്ഥലത്തേക്ക് മാറ്റിയ ശേഷമല്ലാതെ വീണ്ടും കച്ചവടം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് നബി(സ) ആളെ അയ്ക്കാറുണ്ടായിരുന്നു. ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) ആഹാര സാധനം വാങ്ങിയാല്‍ അതു ഏറ്റെടുത്ത ശേഷമല്ലാതെ വീണ്ടും വില്‍ക്കുന്നത് വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 34. 334)
 
39) അംറ്ബ്നുല്‍ ആസ്വി(റ) മകന്‍ അബ്ദുല്ല(റ) നിവേദനം: അത്വാഅ്(റ) അദ്ദേഹത്തോട് തൌറാത്തില്‍ നബി(സ)യെക്കുറിച്ച് വല്ലതും പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെങ്കില്‍ അത് എന്നോട് പറയുക. അദ്ദേഹം പറഞ്ഞു. അതെ! അല്ലാഹു സത്യം. നബി(സ)യെ ഖുര്‍ആനില്‍ വിശേഷിപ്പിച്ചു ഗുണങ്ങളില്‍ ചിലതു തൌറാത്തിലും പ്രസ്താവിച്ചിട്ടുണ്ട്. അല്ലയോ പ്രവാചകരേ! സത്യദീനിന്ന് സാക്ഷിയായും സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനായും അക്ഷരജ്ഞാനമില്ലാത്ത അറബികള്‍ക്ക് ഒരു രക്ഷാ സാങ്കേതമായുമാണ് താങ്കളെ നാം നിയോഗിച്ചിരിക്കുന്നത്. താങ്കള്‍ എന്റെ അടിമയും ദൂതനുമാണ്. മുതവക്കില്‍ എന്നാണ് നിനക്ക് നാം നല്‍കിയ പേര്. താങ്കള്‍ ഒരു ദു: സ്വഭാവിയോ കഠിനഹൃദയനോ അല്ല. അങ്ങാടിയിലിരുന്ന് ബഹളമുണ്ടാക്കുന്നവനുമല്ല. തിന്മയെ താങ്കള്‍ തിന്മകൊണ്ട് തടുക്കുകയില്ല. എന്നാല്‍ വീട്ടുവീഴ്ചയും മാപ്പും ചെയ്യും. വക്രമായ മതത്തെ ചൊവ്വായ നിലയിലാക്കിത്തീര്‍ക്കും വരേക്കും അല്ലാഹു അദ്ദേഹത്തെ മരിപ്പിക്കുകയില്ല. അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ലെന്ന് അവര്‍ പറയുന്നതുകൊണ്ട് അതുവഴി അന്ധത ബാധിച്ച കണ്ണുകളും ബധിരത ബാധിച്ച കാതുകളും മൂടിവെച്ച മനസ്സുകളും തുറക്കും. (ബുഖാരി. 3. 34. 335)
 
40) ജാബിര്‍(റ) പറയുന്നു: അബ്ദുല്ലാഹിബ്നു അംറ്(റ) (അതായത് എന്റെ പിതാവ്) മരിക്കുമ്പോള്‍ അദ്ദേഹത്തിന് കുറെ കടങ്ങള്‍ ഉണ്ടായിരുന്നു. കടങ്ങള്‍ വിട്ട് കൊടുക്കാന്‍ അദ്ദേഹത്തിന്റെ കടക്കാരെ ഉപദേശിക്കുവാനായി ഞാന്‍ നബി(സ)യെ സഹായമെടുത്തു. നബി(സ) അപ്രകാരം അവരോടാവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അപ്രകാരം പ്രവര്‍ത്തിച്ചില്ല. നബി(സ) എന്നോട് പറഞ്ഞു: നീ പോയി നിന്റെ ഈത്തപ്പഴങ്ങളൊക്കെ ഇനം തിരിച്ച് വെക്കുക. അജ്വത്ത് വേറെ ഇനമായും അദ്ഖുബ്നുസൈദ് വേറെ ഇനമായും വെക്കുക. ശേഷം എന്റെയടുത്തേക്ക് ആളെ അയക്കുക. ഞാന്‍ അപ്രകാരം ചെയ്തു. നബി(സ)യുടെ അടുത്തേക്ക് ആളയച്ചു. നബി(സ) വന്നു. ഈത്തപ്പഴ കൂമ്പാരത്തില്‍ മീതെ ഇരുന്നിട്ടു അരുളി: കടക്കാര്‍ക്ക് നീ അളന്നു കൊടുക്കൂ. ഞാനവര്‍ക്ക് കണക്ക് തീര്‍ത്തു അളന്നു കൊടുത്തു. എന്നിട്ടും എന്റെ കാരക്ക ഒട്ടും കുറയാതെ അവശേഷിച്ചു. (ബുഖാരി. 3. 34. 337)
 
41) മിഖ്ദാം(റ) നിവേദനം: നബി(സ) അരുളി: നിങ്ങളുടെ ഭക്ഷണസാധനങ്ങള്‍ അളന്നു കൊടുക്കുവീന്‍. എങ്കില്‍ അതില്‍ നിങ്ങള്‍ക്ക് നന്മയുണ്ടാകും. (ബുഖാരി. 3. 34. 338)
 
42) അബ്ദുല്ലാഹിബ്നു സൈദ്(റ) നിവേദനം: ഇബ്രാഹിം മക്കയെ ഹറം ആയി നിശ്ചയിക്കുകയും അതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അതുപോലെ ഞാന്‍ മദീനായെ ഹറം ആക്കി നിശ്ചയിക്കുകയും അതിന്റെ അളവ് പാത്രങ്ങളായ മുദ്ദിലും സാഇലും അനുഗ്രഹം ചൊരിയേണമേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. (ബുഖാരി. 3. 34. 339)
 
43) ഇബ്നുഅബ്ബാസ്(റ) നിവേദനം: ആഹാരസാധനം കച്ചവടം ചെയ്തിട്ട് ഏറ്റ് വാങ്ങും മുമ്പ് വീണ്ടും വില്‍പ്പന നടത്തുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. ഞാന്‍(ത്വാവൂദ്)ചോദിച്ചു. അതെങ്ങിനെയാണ്? ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അതു യാഥാര്‍ത്ഥ്യത്തില്‍ ദിര്‍ഹമിന് പകരണം ദിര്‍ഹം കൈമാറലാണ്. കാരണം ചരക്ക് പിന്നീടേ കൊടുക്കുന്നുള്ളൂ. (ബുഖാരി. 3. 34. 342)
 
44) ഉമര്‍ (റ) നിവേദനം: നബി(സ) അരുളി: സ്വര്‍ണ്ണം നല്‍കി സ്വര്‍ണ്ണം കൈമാറുന്നത് പലിശയാണ്. എന്നാല്‍ റൊക്കമായിട്ടാണെങ്കില്‍ വിരോധമില്ല. ഗോതമ്പ് കൊടുത്ത് ഗോതമ്പ് കൈമാറുന്നതു പലിശയാണ്. എന്നാല്‍ റൊക്കമാണെങ്കില്‍ വിരോധമില്ല. ഈത്തപ്പഴം കൊടുത്തു ഈത്തപ്പഴം കൈമാറുന്നത് പലിശയാണ്. പക്ഷെ, റൊക്കമാണെങ്കില്‍ വിരോധമില്ല. ബാര്‍ലി കൊടുത്തു ബാര്‍ലി വാങ്ങുന്നതു പലിശയാണ്. റൊക്കമാണെങ്കില്‍ വിരോധമില്ല. (ബുഖാരി. 3. 34. 344)
 
45) ഇബ്നുഉമര്‍(റ) നിവേദനം: ഭക്ഷണസാധനങ്ങള്‍ മതിച്ചു വാങ്ങുകയും അവ വ്യാപാരകേന്ദ്രത്തിലെത്തിക്കും മുമ്പ് വില്‍പന നടത്തുകയും ചെയ്തവരെ അടിക്കുന്നത് നബി(സ)യുടെ കാലത്ത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 3. 34. 347)
 
46) ആയിശ(റ) പറയുന്നു: പകലിന്റെ ഏതെങ്കിലും ഒരു അറ്റത്ത് നബി(സ) അബൂബക്കറിന്റെ വീട്ടില്‍ കയറി വരാത്ത ദിവസവും ഉണ്ടായിരുന്നില്ല. ഹിജ്റ പോകുവാനുള്ള അനുവാദം നബി(സ)ക്ക് ലഭിച്ചപ്പോള്‍ ഉച്ച സമയത്തു നബി(സ) ഞങ്ങളുടെ വീട്ടില്‍ കയറി വന്നത് ഞങ്ങളെ ഭയപ്പെടുത്തി. അബൂബക്കര്‍ നബി(സ)യുടെ വരവ് അറിഞ്ഞപ്പോള്‍ ഇപ്രകാരം പറഞ്ഞു: എന്തോ പുതിയ പ്രശ്നം സംഭവിച്ചതുകൊണ്ടാണ് നബി(സ) ഈ സമയത്തു നമ്മുടെ അടുത്തു വന്നിട്ടുള്ളത്. അങ്ങനെ നബി(സ) പ്രവേശിച്ചുകൊണ്ട് അബൂബക്കറിനോട് പറഞ്ഞു: നിന്റെ അടുത്തു ഉള്ളവരെ പുറത്താക്കുക. പ്രവാചകരേ! എന്റെ രണ്ടു പെണ്‍കുട്ടികളായ ആയിശ(റ)യും അസ്മാഅ്(റ)യും മാത്രമാണ് ഇവിടെയുള്ളതെന്ന് അബൂബക്കര്‍(റ) മറുപടി പറഞ്ഞു. നബി(സ) പറഞ്ഞു. എനിക്ക് ഹിജ്റ പുറപ്പെടാന്‍ അനുവാദം ലഭിച്ചതു നീ അറിഞ്ഞില്ലേ? പ്രവാചകരേ! ഞാന്‍ അനുഗമിക്കേണ്ടതുണ്ടോ? എന്ന് അദ്ദേഹം ചോദിച്ചു. അതെയെന്ന് നബി(സ) പ്രത്യുത്തരം നല്‍കി. അബൂബക്കര്‍ പറഞ്ഞു. പ്രവാചകരേ! എന്റെ അടുത്തു രണ്ടു ഒട്ടകങ്ങളുണ്ട്. ഹിജ്റക്ക് വേണ്ടി ഞാനതു തയ്യാറാക്കിയതാണ്. അതില്‍ ഒന്ന് താങ്കള്‍ സ്വീകരിച്ചാലും. നബി(സ) പറഞ്ഞു. ഞാനതു വിലക്ക് വാങ്ങിയിരിക്കുന്നു. (ബുഖാരി. 3. 34. 348)
 
47) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ചിലര്‍ തന്റെ സ്നേഹിതന്റെ കച്ചവടത്തില്‍ കച്ചവടം ചെയ്യരുത്. (ബുഖാരി. 3. 34. 349)
 
48) അബൂഹുറൈറ(റ) നിവേദനം: ചരക്കുമായി വരുന്ന ഗ്രാമവാസികള്‍ക്ക് വേണ്ടി പട്ടണവാസി വില്‍പ്പന നടത്തുന്നത് നബി വിരോധിച്ചിരിക്കുന്നു. (വാങ്ങാനുദ്ദേശമില്ലാതെ മറ്റുള്ളവരെ വഞ്ചിക്കാനായി)ചരക്കിന് വില ഏറ്റിപ്പറയുകയോ തന്റെ സഹോദരന്‍ കച്ചവടം ചെയ്തു കഴിഞ്ഞ ചരക്ക് വീണ്ടും കച്ചവടം ചെയ്യാന്‍ ശ്രമിക്കുകയോ തന്റെ സഹോദരന്‍ വിവാഹാലോചന നടത്തിക്കൊണ്ടിരിക്കുന്ന സ്ത്രീയെ വിവാഹം ചെയ്യാന്‍ ആലോചന നടത്തുകയോ ചെയ്യരുത്. തന്റെ സഹോദരിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അവകാശാനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തിക്കളയാന്‍ വേണ്ടി ഒരു സ്ത്രീ അവളുടെ വിവാഹമോചനത്തിന് ആവശ്യപ്പെടുകയുമരുത്. (ബുഖാരി. 3. 34. 350)
 
49) ഇബ്നു ഉമര്‍(റ) പറയുന്നു: ചരക്കിന് വില കൂടുതല്‍ വാങ്ങുന്നതിനെ (കൊള്ളലാഭത്തെ) നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 34. 352)
 
50) ഇബ്നുഉമര്‍(റ) നിവേദനം: നിശ്ചയം നബി(സ) ഒരു മൃഗത്തിന്റെ ഗര്‍ഭത്തിലുള്ള കുട്ടിയെ വില്‍ക്കുന്നത് വിരോധിച്ചിരിക്കുന്നു. ഇതു അജ്ഞാന കാലത്തെ കച്ചവടമായിരുന്നു. ഒരു ഒട്ടകത്തെ അതു പ്രസവിച്ചുണ്ടാകുന്ന കുഞ്ഞു വീണ്ടും പ്രസവിക്കുമ്പോള്‍ വില തരാമെന്ന നിബന്ധനയോടെയായിരുന്നു അവര്‍ കച്ചവടം നടത്തിയിരുന്നത്. (ബുഖാരി. 3. 34. 353)
 
51) അബൂസഈദ്(റ) പറയുന്നു: നബി(സ) മുനാബദത്തു കച്ചവടം വിരോധിച്ചിരിക്കുന്നു. വസ്ത്രം മറിച്ചു നോക്കുന്നതിന് മുമ്പായി എറിഞ്ഞു കൊടുക്കലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മൂലാമസത്തു കച്ചവടവും നബി(സ) നിരോധിച്ചിരിക്കുന്നു. വസ്ത്രത്തിലേക്ക് നോക്കാതെ സ്പര്‍ശിച്ച് കൊണ്ട് മാത്രം നടത്തുന്ന കച്ചവടമാണിത്. (ബുഖാരി. 3. 34. 354)
 
52) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ഒട്ടകത്തിന്റെയും ആടുകളുടെയും അകിട് കറക്കാതെ പാല്‍ കെട്ടി നിറുത്തരുത്. വല്ലവനും കറക്കാതെ പാല്‍ കെട്ടി നിറുത്തി മൃഗത്തെ വാങ്ങിയാല്‍ കറന്നു നോക്കിയിട്ട് തൃപ്തിയായെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതി. തൃപ്തിയായില്ലെങ്കില്‍ തന്നെ പാലിന് പകരം ഒരു സാഅ് കാരക്കയോട് കൂടി ആടിനെ തിരിച്ചു കൊടുക്കണം. (ബുഖാരി. 3. 34. 358)
 
53) ഇബ്നുമസ്ഊദ്(റ) നിവേദനം: നബി(സ) അരുളി: അകിട് കെട്ടിയ ആടിനെ ആരെങ്കിലും വിലക്ക് വാങ്ങിയാല്‍ അതിനെ അവര്‍ തിരിച്ചു കൊടുക്കട്ടെ. അതിന്റെ കൂടെ ഒരു സ്വാഅ് ഈത്തപ്പഴവും. നബി(സ) ചരക്കുകള്‍ വഴിയില്‍ വെച്ച് കണ്ടുമുട്ടുന്നതും വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 34. 359)
 
54) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അടിമപ്പെണ്ണ് വ്യഭിചരിക്കുകയും അതു വ്യക്തമാക്കുകയും ചെയ്താല്‍ അവളെ ചമ്മട്ടി കൊണ്ടടിക്കുക. ആക്ഷേപിക്കരുത്. വീണ്ടും അവള്‍ വ്യഭിചരിച്ചാല്‍ അപ്പോഴും അവളെ ചമ്മട്ടി കൊണ്ടടിക്കുക. അവളെ ആക്ഷേപിക്കരുത്. മൂന്നാമതും വ്യഭിചരിച്ചാല്‍ കിട്ടിയ വിലക്ക് അവളെ വിറ്റുകളയുക. രോമത്തിന്റെ ഒരു കയറിനാണെങ്കിലും. (ബുഖാരി. 3. 34. 362)
 
55) അബൂഹുറൈറ(റ)യും സൈദ്ബ്നു ഖാലിദും(റ) നിവേദനം: വിവാഹം ചെയ്യാത്ത അടിമസ്ത്രീ വ്യഭിചരിച്ചാല്‍ അവളെ എന്തുചെയ്യണമെന്ന് നബി(സ)യോട് ചോദിക്കപ്പെട്ടു. നബി(സ) പറഞ്ഞു: നിങ്ങള്‍ അവളെ ചമ്മട്ടികൊണ്ടടിക്കുക. വീണ്ടും അവള്‍ വ്യഭിചരിക്കുകയാണെങ്കില്‍ ഒരു രോമത്തിന്റെ കയറിനെങ്കിലും അവളെ വില്‍ക്കുക. (ബുഖാരി. 3. 34. 363)
 
56) ഇബ്നു അബ്ബാസ്(റ) നിവേദനം: ചരക്ക് അങ്ങാടിയിലേക്ക് കൊണ്ടുവരുന്നവരില്‍ നിന്നും ഇടക്ക് വെച്ച് ചരക്ക് വാങ്ങരുതെന്നും ഗ്രാമീണന് വേണ്ടി അവന്റെ ചരക്ക് പട്ടണവാസി വില്‍പ്പന നടത്തരുതെന്നും നബി(സ) അരുളിയിരിക്കുന്നു. അപ്പോള്‍ ഞാന്‍(ത്വാവൂസ്) ഇബ്നുഅബ്ബാസിനോട് ചോദിച്ചു. ഗ്രാമീണനുവേണ്ടി ചരക്ക് പട്ടണവാസി വില്‍പ്പന നടത്തരുതെന്നും പറഞ്ഞതുകൊണ്ടുള്ള ഉദ്ദേശ്യമെന്താണ്? ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: അവനുവേണ്ടി ദല്ലാലിയായി നില്‍ക്കരുതെന്ന് വിവക്ഷ. (ബുഖാരി. 3. 34. 367)
 
57) അനസ്(റ) നിവേദനം: പട്ടണവാസി ഗ്രാമീണന് വേണ്ടി വില്‍പ്പന നടത്തുന്നതിനെ ഞങ്ങളോട് വിരോധിക്കപ്പെട്ടിട്ടുണ്ട്. (ബുഖാരി. 3. 34. 370)
 
58) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) അരുളി: മറ്റു ചിലര്‍ കച്ചവടം ചെയ്തുകഴിഞ്ഞ ചരക്ക് വീണ്ടും നിങ്ങള്‍ കച്ചവടം ചെയ്യരുത്. ചരക്ക് അങ്ങാടിയിലെത്തും മുമ്പ് ഇടക്ക് വെച്ച് കച്ചവടം നിങ്ങള്‍ ചെയ്യരുത്. (ബുഖാരി. 2165)
 
59) ഇബ്നുഉമര്‍(റ) നിവേദനം: ഞങ്ങള്‍ ചരക്കുമായി വരുന്നവരെ ഇടക്ക് വെച്ച് അഭിമൂഖീകരിച്ച് അവരില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ വാങ്ങാറുണ്ട്. നബി(സ) ചരക്ക് അങ്ങാടിയില്‍ ഇറക്കുന്നതുവരെ ഈ കച്ചവടത്തെ ഞങ്ങളോട് വിരോധിച്ചു. (ബുഖാരി. 3. 34. 374)
 
60) ഇബ്നുഉമര്‍(റ) അവര്‍ ഭക്ഷണസാധനങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന അങ്ങാടിയുടെ മുകള്‍ ഭാഗത്ത് വെച്ച് ചരക്കുകള്‍ വാങ്ങാറുണ്ട്. ഇതു നബി(സ) അറിഞ്ഞപ്പോള്‍ ചരക്ക് അവിടെ നിന്ന് നീക്കപ്പെടുന്നതിന് മുമ്പ് കച്ചവടം ചെയ്യുന്നതു വിരോധിച്ചു. (ബുഖാരി. 3. 34. 375)
 
61) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) മുസാബനത്ത് കച്ചവടം നിരോധിച്ചിരിക്കുന്നു. മുസാബനത്ത് എന്നാല്‍ ഉണങ്ങിയ ഈത്തപ്പഴത്തിന് പകരം ഉണങ്ങാത്ത ഈത്തപ്പഴം അളന്ന് കൈമാറലും ഉണങ്ങിയ മുന്തിരിക്ക് പകരം പച്ച മുന്തിരി അളന്നു കൈമാറലുമാണ്. (ബുഖാരി. 3. 34. 380)
 
62) അബൂബുക്കറത്തു(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ സ്വര്‍ണ്ണം കൊടുത്തു സ്വര്‍ണ്ണവും വെള്ളി കൊടുത്തു വെള്ളിയും കൈമാറരുത്. തുല്യ തൂക്കത്തിലാണെങ്കില്‍ വിരോധമില്ല. എന്നാല്‍ സ്വര്‍ണ്ണം കൊടുത്തു വെളളിയും വെള്ളി കൊടുത്തു സ്വര്‍ണ്ണവും നിങ്ങള്‍ക്കിഷ്ടം പോലെ കൈമാറാം. (ബുഖാരി. 3. 34. 383)
 
63) ബറാഅ്(റ) സൈദ്ബ്നു അര്‍കം(റ) എന്നിവരോട് നാണയ വിനിമയത്തെക്കുറിച്ച് മിന്‍ഹാല്‍(റ) ചോദിച്ചു. അപ്പോള്‍ ഇദ്ദേഹത്തിനാണ് എന്നേക്കാള്‍ കൂടുതല്‍ ജ്ഞാനമെന്ന് രണ്ടാളും ചൂിക്കാട്ടി. രണ്ടുപേരും പറഞ്ഞു: സ്വര്‍ണ്ണം വെള്ളിക്ക് പകരം കടമായി വില്‍ക്കുന്നതു നബി(സ) വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 3. 34. 387)
 
64) ഇബ്നു ഉമര്‍(റ) പറയുന്നു: നബി(സ) അരുളി: പഴങ്ങള്‍ അതിന്റെ കേടുപാടുകളുടെ ഘട്ടങ്ങള്‍ കഴിഞ്ഞു അവയുടെ ഗുണങ്ങള്‍ പ്രത്യക്ഷപ്പെടും വരേക്കും അവയെ നിങ്ങള്‍ വില്‍ക്കരുത്. ഉണങ്ങാത്ത ഈത്തപ്പഴത്തിന്ന് ഉണങ്ങിയ ഈത്തപ്പഴം നിങ്ങള്‍ വില്‍ക്കരുത്. (ബുഖാരി. 3. 34. 389)
 
65) അബൂസഈദ്(റ) നിവേദനം: നബി(സ) മുസാബനത്തു കച്ചവടം വിരോധിച്ചിരിക്കുന്നു. അതുപോലെ ഭൂമി പാട്ടത്തിന് നല്‍കലും വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 3. 34. 391)
 
66) ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി(സ) ഭൂമി പാട്ടത്തിന് നല്‍കലും മുസാബനത്തും വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 34. 392)
 
67) സൈദ്ബ്നു സാബിത്(റ) പറയുന്നു: നബി(സ)യുടെ കാലത്ത് ജനങ്ങള്‍ (വൃക്ഷങ്ങളിന്മേല്‍ നില്‍ക്കുന്ന)ഫലങ്ങള്‍ വില്‍ക്കാറുണ്ടായിരുന്നു. വിലക്ക് വാങ്ങിയ ആളുകള്‍ പഴം പറിക്കാന്‍ ആരംഭിക്കുകയും തോട്ടങ്ങളുടെ ഉടമസ്ഥന്‍ പണം ആവശ്യപ്പെട്ടു വരികയും ചെയ്യുമ്പോള്‍ തോട്ടത്തിലെ ഫലങ്ങള്‍ക്ക് രോഗം പിടികൂടി. അതിനെ ഇന്ന രോഗം ബാധിച്ചു. ആ രോഗം ബാധിച്ചു - കാലക്കേട് ബാധിച്ചു. എന്നെല്ലാം പറയാന്‍ തുടങ്ങും. അതെല്ലാം തെളിവാക്കി വഴക്ക് കൂടാനാരംഭിക്കും. അങ്ങനെ നബി(സ)യുടെ അടുത്ത് ആവലാതികള്‍ വളരെയെണ്ണം വരാന്‍ തുടങ്ങിയപ്പോള്‍ ഒരുപദേശമെന്ന നിലക്ക് നബി(സ) അരുളി: ഈ വഴക്ക് നിങ്ങള്‍ക്ക് അവസാനിപ്പിക്കുവാന്‍ സാധ്യമല്ലെങ്കില്‍ ഫലങ്ങള്‍ അവയുടെ ഗുണങ്ങള്‍ ശരിക്ക് പ്രത്യക്ഷപ്പെടുംവരേക്കും നിങ്ങള്‍ ക്രയവിക്രയം നടത്തരുത്. സൈദ്(റ) സുറൈയ്യാ നക്ഷത്രം ഉദിച്ചുയരുന്നത് വരെ തന്റെ ഭൂമിയിലെ ഫലങ്ങള്‍ വില്‍ക്കാറില്ല. അങ്ങനെ മഞ്ഞ ചുവപ്പില്‍ നിന്ന് വ്യക്തമാക്കും. (ബുഖാരി. 3. 34. 397)
 
68) അനസ്(റ) നിവേദനം: പഴങ്ങള്‍ ചുവപ്പ് നിറം പ്രാപിക്കും മുമ്പ് അവയെ വില്‍പ്പന നടത്തുന്നതിന് നബി(സ) വിരോധിച്ചിരിക്കുന്നു. അവിടുന്ന് ചോദിച്ചു. നിങ്ങള്‍ ഒന്നു ചിന്തിച്ചുനോക്കൂ. അല്ലാഹു ആ തോട്ടത്തിലെ ഫലം തടഞ്ഞുവെച്ചു. എങ്കില്‍ എന്തു ന്യായത്തിന്മേലാണ് സ്വസഹോദരന്റെ പക്കല്‍ നിന്ന് നിങ്ങള്‍ വില വസൂലാക്കുക?(ബുഖാരി. 3. 34. 403)
 
69) ഇബ്നു ഉമര്‍(റ) പറയുന്നു: ഏതെങ്കിലും ഈത്തപ്പന പരാഗണം ചെയ്ത നിലക്കു വിറ്റാല്‍ (ആ വര്‍ഷത്തെ) ഈത്തപ്പഴം പരാഗണം ചെയ്തവനാണ്. ഇതുപോലെതന്നെയാണ് അടിമയും കൃഷിഭൂമിയും. (ബുഖാരി. 3. 34. 406)
 
70) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: പരാഗണം ചെയ്ത ഈത്തപ്പന വിറ്റാല്‍ അതിന്റെ ഫലം വില്‍ക്കുന്നവനാണ്. വാങ്ങുന്നവന്‍ വ്യവസ്ഥ ചെയ്താല്‍ ഒഴികെ. (അപ്പോള്‍ വാങ്ങുന്നവനാണ്). (ബുഖാരി. 3. 34. 408)
 
71) ആയിശ(റ) പറയുന്നു: (വല്ലവനും ഐശ്വര്യവാനാണെങ്കില്‍ അവന്‍ പരിശുദ്ധി സ്വീകരിക്കട്ടെ. വല്ലവനും ദരിദ്രനാണെങ്കില്‍ മാന്യമായ നിലക്ക് ഭക്ഷിക്കട്ടെ) ഈ സൂക്തം യത്തീമിനെ സംരക്ഷിക്കുന്നവരെ സംബന്ധിച്ച് അവതരിപ്പിക്കപ്പെട്ടതാണ്. അദ്ദേഹം ദരിദ്രനാണെങ്കില്‍ മാന്യമായ നിലക്ക് (സംരക്ഷണ ചിലവായി) അവന്റെ ധനത്തില്‍ നിന്ന് ഭക്ഷിക്കാവുന്നതാണ്. (ബുഖാരി. 3. 34. 414)
 
72) ഇബ്നു അബ്ബാസ്(റ) നിവേദനം: ഒരു ആടിന്റെ ശവത്തിന്ന് അരികിലൂടെ നബി(സ) നടന്നുപോയി അപ്പോള്‍ നബി(സ) പറഞ്ഞു. അതിന്റെ തോല് നിങ്ങള്‍ക്ക് ഉപയോഗിച്ചു കൂടേ? അവര്‍ പറഞ്ഞു: തീര്‍ച്ചയായും അത് ശവമാണ്. നബി(സ) അരുളി: അതു ഭക്ഷിക്കുന്നതാണ് നിഷിദ്ധം. (ബുഖാരി. 3. 34. 424)
 
73) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പുനരുത്ഥാന ദിവസം മൂന്ന് പേര്‍ക്കെതിരില്‍ താന്‍ ശിക്ഷാ നടപടികള്‍ എടുക്കുമെന്ന് അല്ലാഹു അരുളുന്നു. എന്റെ പേരില്‍ ഒരാളുമായി ഒരു കരാര്‍ ചെയ്തിട്ട് അത് ലംഘിച്ചവന്‍. ഒരു സ്വതന്ത്രനെ വിറ്റിട്ട് വില തിന്നവന്‍. ഒരാളെ കൂലിക്ക് ജോലി ചെയ്യാന്‍ വിളിച്ചിട്ടു ജോലി ചെയ്യിച്ച് എന്നിട്ട് കൂലി കൊടുത്തില്ല. അങ്ങിനെയുള്ളവന്‍. (ബുഖാരി. 3. 34. 430)
 
74) ജാബിര്‍(റ) പറയുന്നു: മക്കാവിജയവര്‍ഷം മക്കയില്‍ വെച്ച് നബി(സ) ഇപ്രകാരം അരുളുന്നത് ഞാന്‍ കേട്ടു. നിശ്ചയം അല്ലാഹുവും അവന്റെ ദൂതനും മദ്യം, ശവം, പന്നി, വിഗ്രഹം എന്നിവ വില്‍ക്കുന്നത് നിഷിദ്ധമാക്കിയിട്ടുണ്ട്. ദൈവദൂതരേ! ശവത്തിലെ കൊഴുപ്പിനെക്കുറിച്ച് താങ്കള്‍ എന്തുപറയുന്നു? കപ്പലിന്റെ പുറത്തു പൂശാന്‍ അതുപയോഗിക്കാറുണ്ടല്ലോ. അതുപോലെ തോലിന്റെ പുറത്തു തേക്കാറുണ്ട്. വിളക്ക് കത്തിക്കാറുണ്ട് എന്ന് ചിലര്‍ ഉണര്‍ത്തി. നബി(സ) അരുളി: അതും ഹറാമാണ്. ശേഷം നബി(സ) തുടര്‍ന്നു. അല്ലാഹു ജൂതന്മാരെ ശപിക്കട്ടെ. അല്ലാഹു മൃഗങ്ങളുടെ കൊഴുപ്പ് നിഷിദ്ധമാക്കിയപ്പോള്‍ അതവര്‍ ഉരുക്കി വിറ്റിട്ട് അതിന്റെ വില തിന്നു. (ബുഖാരി. 3. 34. 438)
 
75) അബൂമസ്ഊദ്(റ) നിവേദനം: നായയെ വിറ്റു കിട്ടുന്ന വില, വ്യഭിചാരണം പ്രശ്നക്കാരനും കിട്ടുന്ന പ്രതിഫലം ഇവ നബി(സ) നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി. 3. 34. 439)
 
76) അബൂസയ്യിദ്(റ) നിവേദനം ചെയ്തു. പ്രവാചകന്‍(സ) പറഞ്ഞു: സത്യസന്ധനും വിശ്വസ്തനുമായ വ്യാപാരി നബിമാരോടും സത്യാത്മക്കളോടും ഷഹീദ് (രക്തസാക്ഷി) കളോടും കൂടിയാകുന്നു. (തിര്‍മിദി)
 
77) മഅ്മര്‍(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ധാന്യങ്ങള്‍ ദുര്‍ല്ലഭമാകുന്നതിനും, വില കൂടുന്നതിനും വേണ്ടി പൂഴ്ത്തിവയ്ക്കുന്നവര്‍ പാപിയാകുന്നു. (മുസ്ലിം)
 
80) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) മദീനയില്‍ വന്നു. അപ്പോള്‍ ജനങ്ങള്‍ ഒരു കൊല്ലത്തേയും രണ്ടു കൊല്ലത്തേയും ചരക്കിന് മുന്‍കൂട്ടി പണം കൊടുത്തു സ്ഥലം കച്ചവടം ചെയ്യുന്ന പതിവ് അവിടെയുണ്ടായിരുന്നു. അതു കണ്ടപ്പോള്‍ നബി(സ) അരുളി: വല്ലവനും ഈത്തപ്പഴത്തിനു മുന്‍കൂട്ടി വില കൊടുത്ത് കച്ചവടം ചെയ്യുന്നുണ്ടെങ്കില്‍ അളവും തൂക്കവും നിര്‍ണ്ണയിച്ചുകൊണ്ട് കച്ചവടം ചെയ്യട്ടെ. (ബുഖാരി. 3. 35. 441)
 
81) ഇബ്നു അബ്ബാസ്(റ) നിവേദനം: ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി(സ) മദീനയില്‍ വന്നപ്പോള്‍ രണ്ടു കൊല്ലത്തേയും മൂന്നു കൊല്ലത്തേയും കാരക്കക്ക് ജനങ്ങള്‍ മുന്‍കൂര്‍ പണം കൊടുത്തു കച്ചവടം ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: വല്ലവനും മുന്‍കൂര്‍ കച്ചവടം നടത്തുകയാണെങ്കില്‍ തൂക്കം, അളവ്, സമയം മുതലായവ ശരിക്കും നിര്‍ണ്ണയിക്കണം. (ബുഖാരി. 3. 35. 443)
 
82) ഇബ്നുഅബീഔഫാ(റ) പറയുന്നു: അവധിയും അളവും നിര്‍ണ്ണയിച്ചുകൊണ്ട് ഗോതമ്പ്, ബാര്‍ലി, മുന്തിരി എന്നീ ചരക്കുകള്‍ക്ക് മുന്‍കൂര്‍ പണം കൊടുത്തും സിറിയായിലെ കര്‍ഷകരുമായി ഞങ്ങള്‍ കച്ചവടം ചെയ്യാറുണ്ടായിരുന്നു. യഥാര്‍ത്ഥ കര്‍ഷകരുമായിട്ടുതന്നെയാണോ നിങ്ങള്‍ അങ്ങനെ കച്ചവടം ചെയ്തിരുന്നത്? എന്ന് അദ്ദേഹം ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. നബി(സ)യുടെ സഹാബിമാര്‍ സ്ഥലം കച്ചവടം നടത്താറുണ്ട്. അവര്‍ കൃഷി ചെയ്യാറുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ ചോദിക്കാറില്ല. (ബുഖാരി. 3. 35. 447)
 
83) ഇബ്നുഅബ്ബാസ്(റ) നിവേദനം: ഈത്തപ്പനയില്‍ സ്ഥലം കച്ചവടം ചെയ്യുന്നതിനെ സംബന്ധിച്ച് അദ്ദേഹം ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഈത്തപ്പനമേല്‍ പഴം ഉണ്ടായി ഭക്ഷിക്കാനും തൂക്കുവാനും ആക്കുന്നതിന്റെ മുമ്പ് കച്ചവടം ചെയ്യുന്നത് നബി(സ) വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 3. 35. 450)
 
84) അബ്ദുല്ല(റ) നിവേദനം: ഒട്ടകത്തിന്റെ ഗര്‍ഭത്തിലെ ശിശുവിനെ അവര്‍ കച്ചവടം ചെയ്തിരുന്നു. നബി(സ) അതിനെ വിരോധിച്ചു. (ബുഖാരി. 3. 35. 457)
 
85) അബൂമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മുന്‍ഗാമികളില്‍ ഒരാള്‍ വിചാരണ ചെയ്യപ്പെട്ടു. ഒരു നന്മയും അയാളില്‍ കാണപ്പെടുകയുണ്ടായില്ല. പക്ഷേ, ധനികനായിരുന്നപ്പോള്‍ അദ്ദേഹം ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ഞെരുക്കമുള്ളവര്‍ക്ക് വിട്ടുവീഴ്ച ചെയ്തുകൊടുക്കാന്‍ തന്റെ ഭൃത്യന്മാരോട് കല്‍പ്പിക്കുകയും ചെയ്തിരുന്നു. അല്ലാഹു പറഞ്ഞു: വിട്ടുവീഴ്ച ചെയ്തുകൊടുക്കാന്‍ അവനെക്കാള്‍ കൂടുതല്‍ ഞാനാണര്‍ഹന്‍. അതുകൊണ്ട് (മലക്കുകളേ!) നിങ്ങളവന്ന് വിട്ടുവീഴ്ച ചെയ്തുകൊടുക്കൂ. (മുസ്ലിം)
 
86) ഹുദൈഫ(റ)യില്‍ നിന്ന് നിവേദനം: അല്ലാഹു ധനം നല്‍കിയ ഒരടിമയെ കൊണ്ടുവന്നിട്ട് അല്ലാഹു ഇപ്രകാരം ചോദിച്ചു: ദുന്‍യാവില്‍ നീ എന്തു ചെയ്തു? റിപ്പോര്‍ട്ടര്‍ പറയുകയാണ്. അല്ലാഹുവിനോട് ജനങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാന്‍ കഴിയുകയില്ല. അയാള്‍ പറഞ്ഞു: രക്ഷിതാവേ! നീ എനിക്ക് ധനം നല്‍കി. ഞാനതു കൊണ്ട് ജനങ്ങളുമായി ഇടപാട് നടത്തിപ്പോന്നു. വിട്ടുവീഴ്ച ചെയ്തുകൊടുക്കല്‍ എന്റെ സ്വഭാവമായിരുന്നു. ധനവാന്ന് ഞാന്‍ സൌകര്യം ചെയ്യുകയും ദരിദ്രന് അവധി കൊടുക്കുകയും ചെയ്യുമായിരുന്നു. അല്ലാഹു പറഞ്ഞു: നിന്നേക്കാള്‍ ഇതിന്നര്‍ഹന്‍ ഞാനാണ്. അതുകൊണ്ട് (മലക്കുകളേ!) നിങ്ങളെന്റെ ദാസന് വിടുതിചെയ്യൂ. ഉഖ്ബത്തും(റ) അബൂമസ്ഊദും(റ) പറഞ്ഞു: ഇപ്രകാരം നബി(സ)യുടെ വായില്‍ നിന്നും ഞങ്ങള്‍ കേട്ടിട്ടുണ്ട്. (മുസ്ലിം)
 
88) സുവൈദി(റ)ല്‍ നിന്ന് നിവേദനം: ഞാനും മഖ്റമത്തും(റ) (ബഹ്റൈനിലെ) ഹജറില്‍ നിന്ന് പട്ട് കയറ്റുമതി ചെയ്തു. നബി(സ) ഞങ്ങളുടെ അടുത്ത് വന്ന് ഞങ്ങളില്‍ നിന്ന് പൈജാമ കച്ചവടം ചെയ്തു. എന്റെ അടുക്കല്‍ തൂക്കിക്കൊടുക്കുന്ന ഒരു കൂലിക്കാരനുണ്ടായിരുന്നു. നബി(സ) തൂക്കുന്നവനോട് പറഞ്ഞു: വില നീതൂക്കിക്കൊടുക്കുകയും അല്പം കൂടുതലാക്കുകയും ചെയ്യൂ. (അബൂദാവൂദ്, തിര്‍മിദി)
 
78) അനസ്(റ) നിവേദനം ചെയ്തു: അല്ലാഹുവിന്റെ ദൂതന്‍(സ) ഒരു കമ്പിളി വസ്ത്രവും ഒരു പാത്രവും വാങ്ങിച്ചു. അവിടുന്നു പറഞ്ഞു: ഈ കമ്പിളിവസ്ത്രവും പാത്രവും ആരുവാങ്ങും? ഒരാള്‍ പറഞ്ഞു: ഒരു ദിര്‍ഹമിനു ഞാന്‍ എടുക്കാം. പ്രവാചകന്‍(സ) പറഞ്ഞു: ഒരു ദിര്‍ഹമില്‍ കൂടതല്‍ ആരുതരും? ഒരു ദിര്‍ഹമില്‍ കൂടുതല്‍ ആരു തരും? ഒരാള്‍ രണ്ടു ദിര്‍ഹം കൊടുത്ത് അവിടുന്നില്‍ നിന്നു അതു വാങ്ങി. (തിര്‍മിദി)
 
87) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഞെരുക്കമുള്ളവന് അവധി നല്കുകയോ കടം വിട്ടുകൊടുക്കുകയോ ചെയ്താല്‍ അല്ലാഹുവിന്റേതല്ലാത്ത മറ്റാരുടെയും നിഴലില്ലാത്ത അന്ത്യദിനത്തില്‍ അര്‍ശിന്റെ നിഴലില്‍ അല്ലാഹു അവന് നിഴലിട്ട് കൊടുക്കും. (തിര്‍മിദി)
 
79) സഈദ് ഇബ്നുഹുറൈസ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ആരൊരുവന്‍ ഒരു വീടോ വരുമാനമുള്ള ഒരു വസ്തുവോ വില്‍ക്കയും അതിന്റെ വില അവന്‍ അതിനു സമമായതിനു നിക്ഷേപിക്കയും ചെയ്യാതിരിക്കുന്നുവോ അവന്‍ അതില്‍ അനുഗ്രഹിക്കപ്പെടുവാന്‍ ഇടയില്ല. (അഹ്മദ്)