Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മയ്യിത്തു സംസ്കരണം

മലയാളം ഹദീസുകള്‍


1) അബൂദര്‍റ്(റ) നിവേദനം: നബി(സ) അരുളി: എന്റെ രക്ഷിതാവിങ്കല്‍ നിന്നും എന്റെയടുക്കല്‍ ഒരാള്‍ വന്നു എന്നോട് ഇപ്രകാരം സന്തോഷവാര്‍ത്ത അറിയിച്ചു: അല്ലാഹുവില്‍ യാതൊന്നിനെയും പങ്കു ചേര്‍ക്കാതെ എന്റെ സമുദായത്തില്‍പ്പെട്ട വല്ലവനും മരണമടഞ്ഞാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. ഞാന്‍(അബൂദര്‍റ്) ചോദിച്ചു. അവന്‍ കളവ് നടത്തുകയും വ്യഭിചരിക്കുകയും ചെയ്താലും സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ? നബി(സ) പറഞ്ഞു: അതെ അവന്‍ മോഷ്ടിക്കുകയും ചെയ്താലും സ്വര്‍ഗത്തില്‍ പ്രവേശിക്കും. (ബുഖാരി. 2. 23. 329)
 
2) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്തുകൊണ്ട് മരിച്ചാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചു. അപ്പോള്‍ ഞാന്‍(അബ്ദുല്ല) പറഞ്ഞു: വല്ലവനും അല്ലാഹുവില്‍ ശിര്‍ക്ക് വെക്കാതെ മരിച്ചാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. (ബുഖാരി. 2. 23. 330)
 
3) ബറാഅ്(റ) നിവേദനം: നബി(സ) ഞങ്ങളോട് ഏഴ് കാര്യങ്ങള്‍ കല്‍പ്പിക്കുകയും ഏഴ് കാര്യങ്ങള്‍ വിരോധിക്കുകയും ചെയ്തിട്ടുണ്ട്. മയ്യിത്തിനെ അനുഗമിക്കാനും രോഗിയെ സന്ദര്‍ശിക്കാനും ക്ഷണിച്ചവന്റെ ക്ഷണം സ്വീകരിക്കുവാനും മര്‍ദ്ദിതനെ സഹായിക്കുവാനും പ്രതിജ്ഞ പാലിക്കാനും സലാം മടക്കുവാനും തുമ്മിയവനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും അവിടുന്ന് ഞങ്ങളോട് കല്‍പിച്ചു. വെള്ളിപ്പാത്രം, സ്വര്‍ണ്ണമോതിരം, പട്ട്, നേരിയ പട്ട്, പട്ട്നൂല്‍ ചേര്‍ത്ത്നെയ്ത വസ്ത്രം, തടിച്ച പട്ടുവസ്ത്രം ഇവ ഞങ്ങളോട് അവിടുന്ന് വിരോധിക്കുകയും ചെയ്തു. (ബുഖാരി. 2. 23. 331)
 
4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളിയായി ഞാന്‍ കേട്ടു. ഒരു മുസ്ളിമിന്ന് മറ്റൊരു മുസ്ളിമിനോടുള്ള അവകാശം അഞ്ചാണ്. സലാം മടക്കല്‍, രോഗിയെ സന്ദര്‍ശിക്കല്‍, മയ്യിത്തിനെ പിന്‍തുടരല്‍, ക്ഷണിച്ചവന് മറുപടി നല്‍കല്‍, തുമ്മിയവന് വേണ്ടി പ്രാര്‍ത്ഥിക്കല്‍. (ബുഖാരി. 2. 23. 332)
 
5) ആയിശ(റ) നിവേദനം: നബി(സ) മരിച്ച വിവരം ലഭിച്ചപ്പോള്‍ അബൂബക്കര്‍(റ) തന്റെ കുതിരപ്പുറത്തുകയറി സുന്‍ഹ് എന്ന സ്ഥലത്തുണ്ടായിരുന്ന തന്റെ വാസസ്ഥലത്ത് നിന്നും പുറപ്പെട്ടു. അങ്ങനെ കുതിരപ്പുറത്ത് നിന്നും ഇറങ്ങി അദ്ദേഹം പള്ളിയില്‍ പ്രവേശിച്ചു. ജനങ്ങളോട് സംസാരിക്കാതെ ആയിശ(റ) യുടെ മുറിയില്‍ പ്രവേശിച്ചു. നബി(സ)യെ ഉദ്ദേശിച്ചും കൊണ്ടും പുറപ്പെട്ടു. നബി(സ)യെ ഒരു തരം യമനീ വസ്ത്രം കൊണ്ട് പുതച്ചിരുന്നു. അബൂബക്കര്‍(റ) നബി(സ)യുടെ മുഖത്ത് നിന്ന് വസ്ത്രം നീക്കിയ ശേഷം ചുംബിച്ചും കൊണ്ട് അവിടുത്തെ ശരീരത്തില്‍ മുഖം കുത്തി വീണു. അനന്തരം കരഞ്ഞു കൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ! എന്റെ മാതാപിതാക്കള്‍ താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. അല്ലാഹു താങ്കള്‍ക്ക് രണ്ട് മരണത്തെ(വേദനയെ) ഒരുമിച്ചു കൂട്ടുകയില്ല. എന്നാല്‍ താങ്കള്‍ക്ക് നിശ്ചയിക്കപ്പെട്ട മരണത്തെ താങ്കള്‍ വരിച്ചിരിക്കുന്നു. അബൂസലമ(റ) പറയുന്നു: ഇബ്നുഅബ്ബാസ്(റ) എന്നോട് ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി. നിശ്ചയം അബൂബക്കര്‍ പുറത്തുവന്നു. ഉമര്‍ ജനങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. നീ ഇരിക്കുക എന്നദ്ദേഹം പറഞ്ഞു: എന്നാല്‍ ഉമര്‍(റ) വിസമ്മതിച്ചു. അപ്പോള്‍ അബൂബക്കര്‍(റ) ശഹാദത്തു ചൊല്ലി പ്രസംഗം ആരംഭിച്ചു. ഉടനെ ജനങ്ങള്‍ ഉമര്‍(റ) നെ ഉപേക്ഷിച്ചു. അബൂബക്കറിന്റെ നേരെ ശ്രദ്ധിച്ചു. അബൂബക്കര്‍ ഇപ്രകാരം പറഞ്ഞു: എന്നാല്‍ നിങ്ങളില്‍ വല്ലവനും മുഹമ്മദിനെ ആരാധിച്ചിരുന്നുവെങ്കില്‍ നിശ്ചയം മുഹമ്മദ് മരണപ്പെട്ടിരിക്കുന്നു. വല്ലവനും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കില്‍ നിശ്ചയം അല്ലാഹു ജീവിച്ചിരിപ്പുണ്ട്. അവന്‍ മരിക്കുകയില്ല. അല്ലാഹു പറയുന്നു: മുഹമ്മദ് പ്രവാചകന്‍ മാത്രമാണ്. അവന്ന് മുമ്പും പ്രവാചകന്‍മാര്‍ മരിച്ചുപോയിട്ടുണ്ട്. അതിനാല്‍ അവന്‍ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്യുന്നപക്ഷം നിങ്ങള്‍ പിന്തിരിഞ്ഞു പോകുകയാണോ? വല്ലവനും തന്റെ ഇരുകാലിന്മേല്‍ പിന്തിരിയുന്ന പക്ഷം അവന്‍ അല്ലാഹുവിനെ യാതൊന്നും ഉപദ്രവിക്കുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക് അവന്‍ അടുത്ത് തന്നെ പ്രതിഫലം നല്‍കുന്നതാണ്. അല്ലാഹു സത്യം! അബൂബക്കര്‍ ഇപ്രകാരം ഓതിയ സന്ദര്‍ഭത്തിലാണ് ജനങ്ങള്‍ ഇപ്രകാരം ഒരു ആയത്തുള്ളത് ഓര്‍മ്മിക്കുന്നത്. (പരിഭ്രമം അവരെ ഈ സൂക്തത്തെക്കുറിച്ച് അശ്രദ്ധയിലാക്കിയത് പോലെ)അങ്ങനെ ജനങ്ങള്‍ ഇത് പാരായണം ചെയ്യാന്‍ തുടങ്ങി. കേള്‍ക്കുന്ന മനുഷ്യരെല്ലാം ഇത് ഓതിക്കൊണ്ടിരിക്കുന്നു. (ബുഖാരി. 2. 23. 333)
 
6) ഉമ്മുല്‍അലാ(റ) എന്ന അന്‍സാരി വനിത പറയുന്നു: നബി(സ) യുമായി ഉടമ്പടി ചെയ്ത സ്ത്രീകളില്‍പ്പെട്ടവരാണവര്‍ - മുഹാജിറുകളുടെ സംരക്ഷണത്തിന് അന്‍സാരികള്‍ക്കിടയില്‍ നറുക്കിട്ടപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയത് ഉസ്മാനുബ്നു മള്ഊനിനെയായിരുന്നു. അദ്ദേഹത്തെ ഞങ്ങളുടെ വീട്ടില്‍ താമസിപ്പിച്ചു. അങ്ങനെയിരിക്കെയാണ് അദ്ദേഹത്തെ മരണരോഗം ബാധിച്ചത്. മരിച്ചപ്പോള്‍ അദ്ദേഹത്തെ കുളിപ്പിക്കപ്പെടുകയും തന്റെ വസ്ത്രങ്ങളില്‍ തന്നെ കഫന്‍ ചെയ്യപ്പെടുകയും ചെയ്തു അപ്പോള്‍ നബി(സ) അവിടെ കടന്നു വന്നു. ഞാന്‍ പറഞ്ഞു: അല്ലയോ അബൂസ്സാഇബ്! (ഉസ്മാനുബ്നുമള് ഊന്റെ മറ്റൊരു നാമം) അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. താങ്കളെ അല്ലാഹു ബഹുമാനിച്ചിരിക്കുന്നുവെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു. ഇത് കേട്ട് നബി(സ) ചോദിച്ചു. അല്ലാഹു അദ്ദേഹത്തെ ബഹുമാനിച്ചുവെന്ന് നിനക്കെങ്ങിനെ അറിയാം? ഞാന്‍ പ്രത്യുത്തരം നല്‍കി. പ്രാവാചകരേ! എന്റെ പിതാവ് താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. അദ്ദേഹത്തെ അല്ലാഹു ബഹുമാനിച്ചില്ലെങ്കില്‍ ആരെയാണ് ബഹുമാനിക്കുക? നബി(സ) അരുളി: അദ്ദേഹത്തെ യഖീന്‍(മരണം) സമീപിച്ചു. അല്ലാഹു സത്യം. നിശ്ചയം ഞാന്‍ അദ്ദേഹത്തിന് നന്മ പ്രതീക്ഷിക്കുന്നു. എന്നാല്‍ ദൈവദൂതനായിട്ടുകൂടി എന്റെ കാര്യത്തില്‍ പോലും എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല. ഉമ്മുല്‍ അലാ(റ) പറയുന്നു: ഞാന്‍ അതിനുശേഷം ഒരിക്കലും ആരേയും പരിശുദ്ധപ്പെടുത്താറില്ല. മറ്റൊരു നിവേദനത്തില്‍ എന്നെ എന്താണ് ചെയ്യുക എന്നാണ്. (ബുഖാരി. 2. 23. 334)
 
7) ജാബിര്‍(റ) നിവേദനം: എന്റെ പിതാവ് (ഉഹുദ് യുദ്ധത്തില്‍) കൊല്ലപ്പെട്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ മുഖത്ത് നിന്നും വസ്ത്രം നീക്കി കരഞ്ഞുകൊണ്ടിരുന്നു. ജനങ്ങള്‍ എന്നെ തടയാന്‍ ശ്രമിച്ചു. നബി(സ) യാകട്ടെ തടഞ്ഞതുമില്ല. എന്റെ അമ്മായി ഫാത്തിമ്മയും കരയാന്‍ തുടങ്ങി. നബി(സ) അരുളി: നിങ്ങള്‍ കരഞ്ഞാലും ഇല്ലെങ്കിലും അദ്ദേഹത്തെ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകുന്നത് വരെ മലക്കുകള്‍ ചിറകു വിടര്‍ത്തി അദ്ദേഹത്തിന് തണലിട്ടു കൊടുത്തുകൊണ്ടിരിക്കും. (ബുഖാരി. 2. 23. 336)
 
8) അബൂഹുറൈറ(റ) നിവേദനം: നജ്ജാശി മരിച്ച ദിവസം നബി(സ) മരണവാര്‍ത്ത ജനങ്ങളെ അറിയിച്ചു. അങ്ങിനെ അവിടുന്ന് പെരുന്നാള്‍ മൈതാനത്തേക്ക് പുറപ്പെട്ടു. അനുചരന്മാരെ അണിനിരത്തി നാല് തക്ബീര്‍ ചൊല്ലി നമസ്കരിച്ചു. (ബുഖാരി. 2. 23. 337)
 
9) അനസ്(റ) നിവേദനം: നബി(സ) അരുളി: (മുഅ്ത്തത്ത് യുദ്ധത്തില്‍ സൈന്യാധിപനെന്ന നിലക്ക്) സൈദ്ബ്നു ഹാരിസ് ആദ്യം കൊടി പിടിച്ചു നിന്നു. അദ്ദേഹം മരണമടഞ്ഞപ്പോള്‍ ജഅ്ഫര്‍ കൊടി പിടിച്ചു. അദ്ദേഹം മരണമടഞ്ഞപ്പോള്‍ അബ്ദുല്ലാഹിബ്നു റവാഹ് കൊടി പിടിച്ചു. അദ്ദേഹവും മരണമടഞ്ഞു. ഇത് പറയുമ്പോള്‍ നബി(സ)യുടെ കണ്ണുകളില്‍ കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു. പിന്നീട് കൊടി പിടിച്ചത് ഖാലിദ് ആണ്. സൈന്യ നേതൃത്വം വഹിക്കാന്‍ അദ്ദേഹത്തെ അധികാരപ്പെടുത്തിയിരുന്നില്ല. അദ്ദേഹത്തിന് സ്വയം ഏറ്റെടുക്കേണ്ടി വരികയാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ കൈക്ക് യുദ്ധത്തില്‍ വിജയം കൈവന്നു. (ബുഖാരി. 2. 23. 338)
 
10) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) സന്ദര്‍ശിക്കാറുണ്ടായിരുന്ന ഒരു മനുഷ്യന്‍ രാത്രിയില്‍ മരണപ്പെട്ടു. അനുചരന്മാര്‍ അദ്ദേഹത്തെ രാത്രി തന്നെ ഖബറടക്കം ചെയ്തു. പ്രഭാതമായപ്പോള്‍ അദ്ദേഹം മരണപ്പെട്ട വിവരം അവര്‍ നബി(സ)യെ അറിയിച്ചു. നബി(സ) പറഞ്ഞു. എന്നെ വിവരമറിയിക്കുവാന്‍ നിങ്ങളെ തടസ്സപ്പെടുത്തിയത് എന്താണ്? അവര്‍ പറഞ്ഞു: ഇരുട്ടായിരുന്നു. അതിനാല്‍ താങ്കളെ പ്രയാസപ്പെടുത്തുന്നത് ഞങ്ങള്‍ വെറുത്തു. അനന്തരം നബി(സ) അദ്ദേഹത്തിന്റെ ഖബറിന്റെ അടുക്കല്‍ ചെന്ന് നമസ്കരിച്ചു. (ബുഖാരി. 2. 23. 339)
 
11) അനസ്(റ) നിവേദനം: മുസ്ളിംകളില്‍ വല്ലവന്റെയും പ്രായപൂര്‍ത്തിയെത്താത്ത മൂന്ന് കുട്ടികള്‍ മരണമടഞ്ഞാല്‍ ആ കുട്ടികളോട് അല്ലാഹുവിനുള്ള കാരുണ്യത്താല്‍ അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാതിരിക്കുകയില്ല. (ബുഖാരി. 2. 23. 340)
 
12) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഏതെങ്കിലും ഒരു മുസ്ളിമിന് മൂന്ന് സന്താനങ്ങള്‍ മരണപ്പെട്ടാല്‍ അവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. അല്ലാഹുവിന്റെ സത്യം അനുവദനീയമാക്കല്‍ അല്ലാതെ. (ബുഖാരി. 2. 23. 342)
 
13) അനസ്(റ) നിവേദനം: ഖബറിന്റെ അടുത്തുവെച്ച് കരഞ്ഞുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ അടുത്തു നിന്ന് നബി(സ) പറഞ്ഞു: നീ അല്ലാഹുവിനെ സൂക്ഷിക്കുക. നീ ക്ഷമ കൈകൊള്ളുക. (ബുഖാരി. 2. 23. 343)
 
14) ഉമ്മുഅത്വിയ്യ:(റ) നിവേദനം: നബി(സ)യുടെ പുത്രി മരിച്ച ദിവസം അവിടുന്ന് ഞങ്ങളുടെയടുക്കല്‍ വന്നു പറഞ്ഞു. അവളെ നിങ്ങള്‍ മൂന്നോ അഞ്ചോ അതിലധികമോ പ്രാവശ്യം ആവശ്യം തോന്നുന്ന പക്ഷം കുളിപ്പിച്ചുകൊള്ളുവീന്‍. ആദ്യം വെള്ളം കൊണ്ടും പിന്നെ എലന്തമരത്തിന്റെ ഇല(താളി) കൊണ്ടും അവസാനം കര്‍പ്പൂരം ചേര്‍ത്ത വെള്ളം കൊണ്ടും കുളിപ്പിക്കുവിന്‍. കുളിപ്പിച്ചുകഴിഞ്ഞാല്‍ എന്നെ വിവരം അറിയിക്കണം. കുളിപ്പിച്ച് കഴിഞ്ഞ് വിവരം അറിയിച്ചപ്പോള്‍ നബി(സ) ധരിച്ചിരുന്ന വസ്ത്രം തന്നിട്ട് അരുളി: ഇത് അവളെ അടിവസ്ത്രമായി ധരിപ്പിക്കുവിന്‍. ഉമ്മുഅത്തിയ്യ(റ) നിവേദനം: അവര്‍ നബി(സ)യുടെ പുത്രിയുടെ തലമുടി മൂന്നു ഇതളുകളാക്കി വാര്‍ന്നു. അതായത് മുടി അഴിച്ചു കഴുകയും ശേഷം മൂന്ന് ഭാഗമായി തിരിച്ചു. (ബുഖാരി. 2. 23. 344,345)
 
15) ഉമ്മു അത്തിയ്യ(റ) നിവേദനം: നബി(സ)യുടെ പുത്രിയുടെ തലമുടി ഞങ്ങള്‍ മൂന്ന് വിഭാഗമായി മുടഞ്ഞു. സുഫ്യാന്‍ പറയുന്നു: അവളുടെ മുന്‍മുടിയും നെറ്റിയിലെ മുടിയും. (ബുഖാരി. 2. 23. 352)
 
16) ആയിശ(റ) നിവേദനം: യമനിലെ സൂഹുല്‍ ദേശത്ത് നെയ്ത ശുദ്ധ വെള്ളയും പരുത്തികൊണ്ടുള്ളതുമായ മൂന്ന് വസ്ത്രങ്ങളിലാണ് നബി(സ)യെ കഫന്‍ ചെയ്തത്. അതില്‍ കുപ്പായമോ തലപ്പാവോ ഉണ്ടായിരുന്നില്ല. (ബുഖാരി. 2. 23. 354)
 
17) ഇബ്നു അബ്ബാസ്(റ) നിവേദനം: ഹജ്ജ് വേളയില്‍ അറഫായില്‍ നബി(സ)യുടെ കൂടെ നില്‍ക്കുകയായിരുന്ന ഒരാള്‍ തന്റെ വാഹനത്തില്‍ നിന്നും വീണു കഴുത്തൊടിഞ്ഞു മരിച്ചു. നബി(സ) അരുളി: അദ്ദേഹത്തെ വെള്ളം കൊണ്ടും എലന്തമരത്തിന്റെ ഇലകൊണ്ടും കുളിപ്പിക്കുവീന്‍. രണ്ട് വസ്ത്രത്തില്‍ നിങ്ങള്‍ അദ്ദേഹത്തെ കഫന്‍ ചെയ്യുവീന്‍. സുഗന്ധദ്രവ്യങ്ങള്‍ പൂശുകയോ തല മറക്കുകയോ ചെയ്യരുത്. നിശ്ചയം പുനരുത്ഥാന ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹം തല്‍ബിയത്തു ചൊല്ലുന്നുണ്ടായിരിക്കും. (ബുഖാരി. 2. 23. 356)
 
18) ഇബ്നു ഉമര്‍(റ) നിവേദനം: അബ്ദുല്ലാഹിബ്നു ഉബയ്യ് മരിച്ചപ്പോള്‍ മകന്‍ നബി(സ)യുടെ അടുത്തുവന്ന് പറഞ്ഞു: പ്രവാചകരേ! അങ്ങയുടെ കുപ്പായം എനിക്ക് തന്നാലും. എന്റെ പിതാവിനെ അതില്‍ എനിക്ക് കഫന്‍ ചെയ്യുവാനാണ്. അവിടുന്ന് അദ്ദേഹത്തിന് നമസ്കരിക്കുകയും പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്താലും. നബി(സ) തന്റെ കുപ്പായം അയാള്‍ക്ക് കൊടുത്തിട്ട് പറഞ്ഞു. നമസ്കരിക്കാന്‍ സമയമായാല്‍ എന്നെ അറിയിക്കുക. ഞാന്‍ അദ്ദേഹത്തിന് നമസ്കരിക്കാം. അങ്ങനെ സമയമായപ്പോള്‍ മകന്‍ നബി(സ)യെ വിവരമറിയിച്ചു. നബി(സ) മയ്യിത്ത് നമസ്കരിക്കാന്‍ പുറപ്പെട്ടപ്പോള്‍ ഉമര്‍(റ) നബി(സ)യുടെ വസ്ത്രം പിടിച്ചുകൊണ്ട് ചോദിച്ചു. മുനാഫിഖുകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെ അല്ലാഹു താങ്കളെ വിരോധിച്ചിട്ടില്ലേ? അപ്പോള്‍ നബി(സ) പറഞ്ഞു. രണ്ടു കാര്യങ്ങളില്‍ ഏതെങ്കിലുമൊന്ന് എനിക്ക് സ്വീകരിക്കാം. നീ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുകയോ പ്രാര്‍ത്ഥിക്കാതിരിക്കുകയോ ചെയ്യുക. നീ എഴുപതു പ്രാവശ്യം ആ കപടവിശ്വാസികളുടെ പാപമോചനത്തിനായി പ്രാര്‍ത്ഥിച്ചാലും. അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. എന്ന ഖുര്‍ആന്‍ വാക്യം ഉദ്ധരിച്ചുകൊണ്ട് ഉമറിന് മറുപടി നല്‍കിയ ശേഷം നബി(സ) അയാളുടെ പേരില്‍ മയ്യിത്ത് നമസ്കരിച്ചു. ആ കപട വിശ്വാസികളില്‍ ആര് മരിച്ചാലും അവരുടെ പേരില്‍ നീ ഒരിക്കലും മയ്യിത്ത് നമസ്കരിക്കരുത് എന്ന ഖുര്‍ആന്‍ വാക്യം അവതരിച്ചത് ഈ സന്ദര്‍ഭത്തിലാണ്. (ബുഖാരി. 2. 23. 359)
 
19) ജാബിര്‍(റ) നിവേദനം: ജാബിര്‍(റ) പറയുന്നു: അബ്ദുല്ലാഹിബ്നു ഉബയ്യിനെ മറവു ചെയ്തശേഷം നബി(സ) അവിടെ ചെന്ന് മയ്യിത്ത് ഖബ്റില്‍ നിന്നെടുത്ത് നബി(സ)യുടെ തുപ്പുനീരല്പം അയാളുടെ വായില്‍ ഉറ്റിച്ചു. തന്റെ കുപ്പായം അയാളെ ധരിപ്പിക്കുകയും ചെയ്തു. (ബുഖാരി. 2. 23. 360)
 
20) ആയിശ(റ) നിവേദനം: നബി(സ)യെ മൂന്ന് വസ്ത്രത്തിലാണ് കഫന്‍ ചെയ്തത്. അതില്‍ തലപ്പാവും കുപ്പായവും ഉണ്ടായിരുന്നില്ല. (ബുഖാരി. 2. 21. 361)
 
21) സഅ്ദ്(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: അബ്ദുറഹ്മാനുബ്നു ഔഫ്(റ)ന്റെ അടുത്ത് അദ്ദേഹത്തിനുള്ള ഭക്ഷണം ഹാജരാക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: മുസ്വ്അബ്ബ്നു ഉമൈര്‍ വധിക്കപ്പെട്ടു. അദ്ദേഹം എന്നെക്കാള്‍ ഉത്തമനായിരുന്നു. ഒരു തുണികഷ്ണം മാത്രമാണ് അദ്ദേഹത്തെ കഫന്‍ ചെയ്യാന്‍ ലഭിച്ചത്. ഹംസ(റ)യും വധിക്കപ്പെട്ടു. അല്ലെങ്കില്‍ മറ്റൊരു പുരുഷന്‍ - അദ്ദേഹവും എന്നേക്കാള്‍ ശ്രേഷ്ഠനായിരുന്നു. അദ്ദേഹത്തെയും കഫന്‍ ചെയ്യാന്‍ ഒരു പുതപ്പിന്റെ കഷ്ണം മാത്രമാണ് ലഭിച്ചത്. നമ്മുടെ കര്‍മ്മഫലം ഈ ഭൌതിക ജീവിതത്തില്‍ തന്നെ ധൃതിപ്പെട്ട് ലഭിക്കപ്പെടുകയാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ശേഷം അദ്ദേഹം കരയാന്‍ തുടങ്ങി. (ബുഖാരി. 2. 23. 364)
 
22) ഖബ്ബാബ്(റ) നിവേദനം: അല്ലാഹുവിന്റെ പ്രീതി തേടികൊണ്ട് ഞങ്ങള്‍ നബി(സ) യോടൊപ്പം ഹിജ്റ പോയി. അപ്പോള്‍ ഞങ്ങള്‍ക്കുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടു: ഞങ്ങളില്‍ ചിലര്‍ തങ്ങളുടെ പ്രതിഫലത്തില്‍ നിന്ന് ഈ ലോകത്ത് വെച്ച് യാതൊന്നും ആസ്വദിക്കാതെ മരണപ്പെട്ടു. മുസ്വ്അബ്(റ) അവരില്‍ ഉള്‍പ്പെടുന്നു. തന്റെ പഴം പാകമാവുകയും അത് പറിച്ചെടുത്ത് കൊണ്ടിരിക്കുകയും ചെയ്യുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. മുസ്വ്അബ്(റ) ഉഹ്ദ് യുദ്ധത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ഒരു പുതപ്പ് മാത്രമാണ് അദ്ദേഹത്തെ കഫന്‍ ചെയ്യാന്‍ ഞങ്ങള്‍ കണ്ടത്. തല മറച്ചാല്‍ കാല്‍ പുറത്തുകാണും. കാല്‍ മറച്ചാല്‍ തല പുറത്ത് കാണും. അപ്പോള്‍ അതുകൊണ്ട് തല മറക്കുവാനും കാലില്‍ പുല്ല് വെച്ച് കെട്ടുവാനും നബി(സ) നിര്‍ദ്ദേശിച്ചു. (ബുഖാരി. 2. 23. 366)
 
23) സഹ്ല്(റ) നിവേദനം: ഒരിക്കല്‍ ഒരു സ്ത്രീ നെയ്ത ഒരു തുണിയുമായി നബി(സ)യുടെ അടുത്തു വന്നു. എന്നിട്ടവള്‍ പറഞ്ഞു. ഇത് ഞാനെന്റെ കൈകൊണ്ട് നെയ്തതാണ്. അങ്ങേക്ക് ധരിക്കാന്‍ വേണ്ടിയാണ് ഞാനിത് കൊണ്ടുവന്നത്. നബി(സ)ക്ക് അതിന് ആവശ്യമുള്ളത് കൊണ്ട് അത് സ്വീകരിച്ചു. പിന്നെ നബി(സ) അത് തുണിയായി ഉടുത്തുകൊണ്ട് ഞങ്ങളുടെയടുക്കല്‍ വന്നു. അപ്പോള്‍ അതൊരാള്‍ക്ക് നന്നായിത്തോന്നി. എത്ര നല്ല വസ്ത്രം! ഇതെനിക്ക് തന്നാലും. എന്നയാള്‍ പറഞ്ഞു. അപ്പോള്‍ ജനങ്ങള്‍ പറഞ്ഞു. നീ ചെയ്തത് നന്നായില്ല. നബി(സ)ക്ക് ആവശ്യമുണ്ടായത് കൊണ്ടാണല്ലോ അത് ധരിച്ചത്. എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ നബി(സ) വെറുതെ മടക്കുകയില്ലെന്ന് നിനക്കറിയുകയും ചെയ്യും. അദ്ദേഹം പറഞ്ഞു. അല്ലാഹു സത്യം!. ധരിക്കാനല്ല എന്റെ കഫന്‍ പുടവയായി ഉപയോഗിക്കാന്‍ വേണ്ടിയാണ് ഞാനത് ചോദിച്ചത്. സഹ്ല്(റ) പറയുന്നു: അവസാനം അതായിരുന്നു അദ്ദേഹത്തിന്റെ കഫന്‍ പുടവ. (ബുഖാരി. 2. 23. 367)
 
24) ഉമ്മു അത്തിയ്യ(റ) നിവേദനം: മയ്യിത്തിനെ അനുഗമിക്കുന്നത് ഞങ്ങളോട് വിരോധിച്ചിരിക്കുന്നു. എന്നാല്‍ ആ നിരോധനാജ്ഞ അത്ര കര്‍ശനമാക്കിയിരിക്കുന്നില്ല. (ബുഖാരി. 2. 23. 368)
 
25) ഇബ്നുസീറീന്‍(റ) നിവേദനം: ഉമ്മുഅത്തിയ്യ(റ) യുടെ ഒരു മകന്‍ മരണപ്പെട്ടു. മൂന്നാമത്തെ ദിവസമായപ്പോള്‍ അവര്‍ മഞ്ഞനിറം കലര്‍ന്ന സുഗന്ധം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അതുകൊണ്ട് തന്റെ ശരീരത്തില്‍ പുരട്ടുകയും ചെയ്തു. ശേഷം അവര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ പേരിലല്ലാതെ മൂന്ന് ദിവസത്തിലധികം ഇദ്ദ അനുഷ്ടിക്കുന്നതിനെ ഞങ്ങളോട് വിരോധിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി. 2. 23. 369)
 
26) സൈനബ്(റ) നിവേദനം: ശാമില്‍വെച്ച് അബൂസുഫ്യാന്‍ മരണപ്പെട്ട വാര്‍ത്ത ലഭിച്ചപ്പോള്‍ മൂന്നാം ദിവസം പുത്രി ഉമ്മുഹബീബ(റ) സുഗന്ധം ആവശ്യപ്പെടുകയും ശേഷം അത് കൊണ്ട് അവരുടെ ഇരു കവിള്‍ തടത്തിലും കൈകളിലും പുരട്ടി. അനന്തരം അവര്‍ ഇപ്രകാരം പ്രസ്താവിച്ചു. എനിക്ക് ഈ സുഗന്ധത്തോട് ആവശ്യമുള്ളത് കൊണ്ടല്ല പുരട്ടിയത്. എന്നാല്‍ നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്ക് ഒരു മയ്യത്തിന്റെ പേരില്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ ദു:ഖമാചരിക്കാന്‍ പാടില്ല. പക്ഷെ ഭര്‍ത്താവ് മരിച്ചവള്‍ നാലുമാസവും പത്ത് ദിവസവും ഇദ്ദ അനുഷ്ഠിക്കണം. (ബുഖാരി. 2. 23. 370)
 
27) അനസ്(റ) നിവേദനം: ഖബറിന്റെ അടുത്തിരുന്നുകൊണ്ട് കരയുന്ന ഒരൂ സ്ത്രീയുടെ സമീപത്തുകൂടി നബി(സ) ഒരിക്കല്‍ നടന്നുപോയി. നബി(സ) പറഞ്ഞു. നീ അല്ലാഹുവിനെ സൂക്ഷിക്കുക. ക്ഷമിക്കുക. അവള്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ പാടുനോക്കിപ്പോവുക. എനിക്ക് സംഭവിച്ച ആപത്ത് നിനക്ക് സംഭവിച്ചിട്ടില്ല. അവള്‍ നബി(സ)യെ മനസ്സിലാക്കാത്തത് കൊണ്ടായിരുന്നു ഈ ശൈലിയില്‍ പറഞ്ഞത്. പിന്നീട് അത് നബി(സ) യായിരുന്നെന്ന് ചിലര്‍ അവളെ ഉണര്‍ത്തിയപ്പോള്‍ അവള്‍ നബി(സ)യുടെ അടുത്ത് ചെന്നു. അവളവിടെ കാവല്‍ക്കാരായൊന്നും കണ്ടില്ല. എന്നിട്ട് അവള്‍ പറഞ്ഞു: എനിക്ക് അങ്ങയെ മനസ്സിലായിരുന്നില്ല. അപ്പോള്‍ നബി(സ) പറഞ്ഞു: ഒന്നാമത്തെ പ്രാവശ്യം ആപത്തു ബാധിക്കുമ്പോഴുള്ള ക്ഷമക്കാണ് പ്രാധാന്യം. (ബുഖാരി. 2. 23. 372)
 
28) ഉസാമ(റ) നിവേദനം: തന്റെ പുത്രന് മരണം ആസന്നമായിരിക്കുകയാണെന്നും അതുകൊണ്ട് ഇവിടം വരെ വന്നാല്‍ കൊള്ളാമെന്നും അറിയിച്ചുകൊണ്ട് മകള്‍(സൈനബ) നബി(സ)യുടെ അടുക്കലേക്ക് ആളയച്ചു. നബി(സ) യാകട്ടെ പുത്രിക്ക് സലാം പറഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു. അല്ലാഹു വിട്ടുതന്നതും അവന്‍ തിരിച്ചെടുത്തതും അവന്റേത് തന്നെയാണ്. എല്ലാ കാര്യങ്ങള്‍ക്കും അവന്റെയടുക്കല്‍ ഒരു നിശ്ചിത അവധിയുണ്ട്. അതിനാല്‍ അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവള്‍ ക്ഷമകൈക്കൊള്ളട്ടെ. അപ്പോള്‍ നബി(സ) വരിക തന്നെ വേണമെന്ന് സത്യം ചെയ്തുകൊണ്ട അവള്‍ വീണ്ടും ആളയച്ചു. സഅദ്, മുആദ്, ഉബയ്യ്, സൈദ്(റ) എന്നിവരും വേറെ ചില അനുചരന്മാരുമൊന്നിച്ച് നബി(സ) പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ കുട്ടിയെ നബി(സ)യുടെ അടുത്തേക്ക് ഉയര്‍ത്തികാണിച്ചു. ആ കുട്ടിയുടെ ജീവന്‍ കിടന്നു പിടയുന്നുണ്ട്. വെള്ളം നിറച്ച ഒരു പഴയ തോല്‍പാത്രം പോലെ. നബി(സ)യുടെ ഇരുകണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. ഇതുകണ്ടപ്പോള്‍ സഅ്ദ്(റ) ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ! ഇതെന്താണ്(അങ്ങ് കരയുകയോ!) ഇത് അല്ലാഹു അവന്റെ ദാസന്മാരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കുന്ന കാരുണ്യമാണ്. നിശ്ചയം കാരുണ്യമുള്ള തന്റെ ദാസന്മാരോടാണ് അല്ലാഹു കരുണ കാണിക്കുക എന്ന് നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി. 2. 23. 373)
 
29) അനസ്(റ) നിവേദനം: നബി(സ)യുടെ ഒരു പുത്രിയുടെ ജനാസയില്‍ ഞങ്ങള്‍ സന്നിഹിതരായിരുന്നു. തിരുമേനി(സ) ഖബ്റിന്നരികില്‍ ഇരിക്കുകയാണ്. അനസ്(റ) പറയുന്നു: അവിടുത്തെ ഇരുകണ്ണുകളില്‍ നിന്നും കണ്ണുനീരൊഴുകുന്നത് ഞാന്‍ കണ്ടു. തിരുമേനി(സ) ചോദിച്ചു. നിങ്ങളുടെ കൂട്ടത്തില്‍ ഇന്നലെ രാത്രി സ്വഭാര്യയുമായി സഹവസിക്കാത്തവരായി ആരെങ്കിലുമുണ്ടോ? അബൂത്വല്‍ഹ(റ) പറഞ്ഞു: ഞാന്‍ ഉണ്ട്. നബി(സ) പറഞ്ഞു. എങ്കില്‍ നീ ഇറങ്ങുക. അദ്ദേഹം അവരുടെ ഖബറില്‍ ഇറങ്ങി. (ബുഖാരി. 2. 23. 374)
 
30) അബ്ദുല്ല(റ) നിവേദനം: മക്കയില്‍ വെച്ച് ഉസ്മാന്‍(റ)ന്റെ ഒരു പുത്രി മരണപ്പെട്ടു. അപ്പോള്‍ അവളെ ദര്‍ശിക്കുവാന്‍ ഞങ്ങള്‍ പുറപ്പെട്ടു. ഇബ്നുഉമര്‍ ഇബ്നുഅബ്ബാസ്(റ) എന്നിവരും അവിടെ ഹാജരായി. ഞാന്‍ അവരുടെ ഇടയില്‍ ഇരിക്കുകയായിരുന്നു. ഇബ്നുഉമര്‍(റ) അംറ്ബനു ഉസ്മാനോട് പറഞ്ഞു. ഉറക്കെ കരയുന്നതിനെ നീ വിരോധിക്കുന്നില്ലേ? നിശ്ചയം നബി(സ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. മയ്യിത്തിന്റെ ബന്ധുക്കള്‍ ഉറക്കെ കരഞ്ഞാല്‍ മയ്യിത്ത് ശിക്ഷിക്കപ്പെടുന്നതാണ്. ഇബ്നു അബ്ബാസ്(റ) പറയുന്നു: ഉമര്‍(റ) വും ഇപ്രകാരം പറയാറുണ്ടായിരുന്നു. ഇബ്നുഅബ്ബാസ്(റ) തുടരുന്നു. ഞാന്‍ ഒരിക്കല്‍ ഉമറിന്റെ കൂടെ മക്കയില്‍ നിന്നും മടങ്ങുകയായിരുന്നു. അങ്ങനെ ഞങ്ങള്‍ ബൈദാഅ് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഒരു എലന്തമരത്തിന്റെ ചുവട്ടില്‍ ഒരു യാത്രാസംഘം ഇരിക്കുന്നത് കണ്ടു. ഉമര്‍(റ) പറഞ്ഞു. നീ ചെന്ന് ആ യാത്രാസംഘം ഏതാണെന്ന് നോക്കുക. അങ്ങനെ ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ സുഹബ്(റ) ആയിരുന്നു അത്. വിവരം ഞാന്‍ ഉമറിനോട് പറഞ്ഞു. അദ്ദേഹത്തെ വിളിച്ചുകൊണ്ടുവരിക എന്ന് ഉമര്‍(റ) എന്നോട് വീണ്ടും നിര്‍ദ്ദേശിച്ചു. ഞാന്‍ സുഹൈബി(റ)ന്റെ അടുത്ത് ചെന്ന് പറഞ്ഞു. നിങ്ങള്‍ പുറപ്പെട്ടു അമീറുല്‍മുഅ്മീനിനെ കാണുക. ഉമര്‍(റ) വിപത്തു ബാധിച്ച സന്ദര്‍ഭത്തില്‍ സുഹൈബ്(റ) കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് പ്രവേശിച്ചു. എന്റെ സ്നേഹിതാ! എന്റെ സുഹൃത്തേ! എന്ന് അദ്ദേഹം നിലവിളിക്കുന്നുണ്ട്. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: സുഹൈബ്! താങ്കള്‍ എന്റെ പേരില്‍ കരയുകയാണോ? നബി(സ) പറയുകയുണ്ടായി. തീര്‍ച്ചയായും മയ്യിത്തിന്റെ ബന്ധുക്കളുടെ ചില കരച്ചില്‍ കാരണം മയ്യിത്ത് ശിക്ഷിക്കപ്പെടുന്നതാണ്!. ഇബ്നു അബ്ബാസ്(റ) പറയുന്നു: ഉമര്‍(റ) മരണപ്പെട്ടപ്പോള്‍ ഈ ഹദീസ് ഞാന്‍ ആയിശ(റ) യോട് പറഞ്ഞു. അപ്പോള്‍ ആയിശ(റ) പറഞ്ഞു. ഉമര്‍(റ) നെ അല്ലാഹു അനുഗ്രഹിക്കട്ടെ. തന്റെ പേരില്‍ കുടുംബങ്ങള്‍ കരഞ്ഞതുകൊണ്ട് ഒരു സത്യവിശ്വാസി ശിക്ഷിക്കപ്പെടുമെന്ന് നബി(സ) ഒരിക്കലും അരുളിയിട്ടേയില്ല. തന്റെ കുടുംബങ്ങള്‍ തന്റെ പേരില്‍ കരയുക മൂലം സത്യനിഷേധിക്ക് അല്ലാഹു ശിക്ഷ വര്‍ദ്ധിപ്പിക്കുമെന്നേ നബി(സ) അരുളിയിട്ടുള്ളു. നിങ്ങള്‍ക്ക് തെളിവായി ഭാരം വഹിക്കുന്ന ഒരാത്മാവും മറ്റൊരാത്മാവിന്റെ ഭാരം വഹിക്കുകയില്ല എന്ന ഖുര്‍ആന്‍ വാചകം മതിയല്ലോ എന്ന് അവര്‍ പറഞ്ഞു. ഇബ്നു അബ്ബാസ്(റ) ആ സന്ദര്‍ഭത്തില്‍ പറഞ്ഞു. അല്ലാഹുവാണ് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നത്. ഇബ്നു അബീമുലൈകത്തു പറയുന്നു. ഇബ്നു ഉമര്‍(റ) ഒന്നും തന്നെ (ആയിശയെ ഖണ്ഡിച്ചുകൊണ്ട്) പറയുകയുണ്ടായില്ല. (ബുഖാരി. 2. 23. 375)
 
31) ആയിശ(റ) നിവേദനം: നബി(സ) ഒരു യഹൂദി സ്ത്രീയുടെ ഖബ്റിന്നരികിലൂടെ നടന്നുപോയി. അവളുടെ കുടുംബങ്ങള്‍ അവളെ ചൊല്ലി കരയുന്നുണ്ടായിരുന്നു. നബി(സ) അരുളി: അവര്‍ അവളെച്ചൊല്ലി കരയുന്നു. അവളാകട്ടെ ഖബറില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. (ബുഖാരി. 2. 23. 376)
 
32) മുഗീറ(റ) നിവേദനം: എന്റെ പേരില്‍ കളവ് പറയല്‍ മറ്റുള്ളവരുടെ പേരില്‍ കളവ് പറയുംപോലെയല്ല. എന്റെ പേരില്‍ മന:പൂര്‍വ്വം കള്ളം പറയുന്നവന്‍ നരകത്തില്‍ തന്റെ സീറ്റ് ഒരുക്കിക്കൊള്ളട്ടെ എന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മരിച്ച വല്ലവന്റെയും പേരില്‍ ഉറക്കെ കരഞ്ഞാല്‍ ആ മയ്യിത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി(സ) അരുളിയത് ഞാന്‍ കേട്ടിട്ടുണ്ട്. (ബുഖാരി. 2. 23. 378)
 
33) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: മയ്യിത്തിന്റെ പേരില്‍ വിലപിച്ചുകൊണ്ട് മുഖത്തടിക്കുകയും കുപ്പയമാറ് കീറുകയും അജ്ഞാനകാലത്ത് വിളിച്ചു പറഞ്ഞിരുന്നപോലെ വിളിച്ചുപറയുകയും ചെയ്യുന്നവന്‍ നമ്മില്‍ പെട്ടവനല്ല. (ബുഖാരി. 2. 23. 382)
 
34) സഅ്ദ്ബ്നു അബീവഖാസ്(റ) നിവേദനം: ഹജ്ജുത്തുല്‍ വദാഇന്റെ വര്‍ഷം ഞാന്‍(മക്കയില്‍) രോഗ ബാധിതനായിരിക്കുമ്പോള്‍ നബി(സ) എന്നെ സന്ദര്‍ശിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: എന്റെ രോഗം അങ്ങേക്കറിയാവുന്നത് പോലെ മുര്‍ച്ഛിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ മുതലാളിയാണ്. എന്നാല്‍ എന്നെ ഒരു പുത്രി മാത്രമാണ് അനന്തരമെടുക്കുക. എന്റെ ധനത്തില്‍ മൂന്നില്‍ രണ്ടു ഭാഗം ഞാന്‍ ദാനം ചെയ്യട്ടെയോ? നബി(സ) അരുളി: പാടില്ല. ഞാന്‍ ചോദിച്ചു: പകുതിയായാലോ? അത് തന്നെ കൂടുതലാണ്. നിശ്ചയം നീ നിന്റെ അനന്തരവകാശികളെ ദരിദ്രന്മാരാക്കി യാചിക്കാന്‍ വിടുന്നതിനേക്കാള്‍ ഉത്തരം അവരെ സമ്പന്നരാക്കി വിടുകയാണ്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് നീ ചിലവഴിക്കുന്ന എന്തിനും നിനക്ക് പ്രതിഫലം ലഭിക്കും. നിന്റെ ഭാര്യക്ക് കൊടുക്കുന്ന ആഹാരത്തിന് കൂടി നിനക്ക് പ്രതിഫലം ലഭിക്കുന്നതാണ്. ഞാന്‍ ചോദിച്ചു. പ്രവാചകരേ! എന്റെ സ്നേഹിതന്മാര്‍ മക്കയില്‍ നിന്ന് തിരിച്ചുപോയശേഷം എനിക്ക് ഇവിടെ പിന്തി നില്‍ക്കേണ്ടിവരുമോ? എന്നിട്ട് നീ സല്‍ക്കര്‍മ്മം ചെയ്യുകയും ചെയ്യുന്ന പക്ഷം അത് വഴി നിനക്ക് ഓരോ ഉന്നത പദവി ലഭിക്കാതിരിക്കുകയില്ല. ഒരു പക്ഷെ നീ പില്‍ക്കാലത്ത് ജീവിച്ചിട്ട് നിന്നെക്കൊണ്ട് ചിലര്‍ക്ക് ഉപകാരവും മറ്റു ചിലര്‍ക്ക് ഉപദ്രവവും അനുഭവിക്കേണ്ടി വന്നേക്കാം. അല്ലാഹുവേ!. എന്റെ അനുയായികള്‍ക്ക് അവരുടെ ഹിജ്റ(പാലായനം) നീ പൂര്‍ത്തിയാക്കിക്കൊടുക്കണമേ! അവരെ അവരുടെ പഴയ നിലപാടിലേക്ക് തിരിച്ചു വിടരുതേ! എന്നാല്‍ പാവം സഅ്ദ്ബ്നു ഖൌല അദ്ദേഹം മക്കയില്‍ വെച്ചുതന്നെ മരണമടഞ്ഞു. നബി(സ) അദ്ദേഹത്തിന്റെ പേരില്‍ അനുശോചനം രേഖപ്പെടുത്തി. (ബുഖാരി. 2. 23. 383)
 
35) ആയിശ(റ) നിവേദനം: ഇബ്നു ഹാരിസത്ത്(റ) ജഅ്ഫര്‍(റ) ഇബ്നുറവാഹ(റ) എന്നിവരുടെ മരണവൃത്താന്തം എത്തിയപ്പോള്‍ തിരുമേനി(സ) ദു:ഖിതനായി. ഞാന്‍ വാതിലിന്റെ വിടവിലൂടെ അവിടുത്തെ നോക്കിക്കൊണ്ടിരുന്നു. അതിനിടക്ക് ഒരാള്‍ നബി(സ)യുടെയടുക്കല്‍ വന്നിട്ട് ജഅ്ഫറിന്റെ ഭാര്യയെ പറ്റിയും അവരുടെ കരച്ചിലിനെപ്പറ്റിയും പറഞ്ഞു. അപ്പോള്‍ അതില്‍ നിന്ന് വിരോധിക്കുവാന്‍ നബി(സ) കല്‍പ്പിച്ചു. അദ്ദേഹം തിരിച്ചുപോയി. അല്‍പം കഴിഞ്ഞശേഷം വന്നു തന്നെ അവര്‍ അനുസരിക്കുന്നില്ലെന്നു നബി(സ)യെ അറിയിച്ചു. നബി(സ) പറഞ്ഞു. നീ ഒന്നുകൂടി അവരെ വിരോധിക്കുക. അദ്ദേഹം പോയി മൂന്നാം പ്രാവശ്യവും മടങ്ങിവന്നു. ദൈവദൂതരേ! ആ സ്ത്രീ ഞങ്ങള്‍ പറഞ്ഞത് കൂട്ടാക്കുന്നില്ല എന്നു പറഞ്ഞു. ആയിശ(റ) പറയുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു. നീ അവളുടെ വായില്‍ കുറെ മണ്ണ് വാരിയിടുക. ആയിശ(റ) പറഞ്ഞു:(നബി അയച്ചു മനുഷ്യന്) നാശം നീ നബി കല്‍പ്പിച്ചത് എന്തു കൊണ്ട് ചെയ്തില്ല. നബി(സ)യെ നീ ക്ളേശിപ്പിക്കുന്നതില്‍ വീഴ്ച വരുത്തയതുമില്ല. (ബുഖാരി. 2. 23. 386)
 
36) അനസ്(റ) നിവേദനം: ഖുറാത്ത് എന്ന് പേരുള്ളവരെ വധിച്ചപ്പോള്‍ നബി(സ) ഒരു മാസം ഖുനൂത്ത് ഓതി. അന്ന് നബി(സ) ദു:ഖിച്ചതുപോലെ മറ്റൊരിക്കലും ദു:ഖിച്ചത് ഞാന്‍ ദര്‍ശിക്കുകയുണ്ടായില്ല. (ബുഖാരി. 2. 23. 387)
 
37) അനസ്(റ) നിവേദനം: അബൂത്വല്‍ഹത്തിന്റെ ഒരു കുട്ടിക്ക് രോഗം ബാധിക്കുകയും അദ്ദേഹം വീട്ടില്‍ നിന്ന് പുറത്തുപോയിരിക്കുന്ന സന്ദര്‍ഭത്തില്‍ ആ കുട്ടി മരിക്കുകയും ചെയ്തു. ഉടനെ അദ്ദേഹത്തിന്റെ ഭാര്യ കുട്ടി മരിച്ചത് ദര്‍ശിച്ചപ്പോള്‍ അല്‍പം ആഹാരം തയ്യാറാക്കി വെച്ചു. വീടിന്റെ ഒരു ഭാഗത്തേക്ക് കുട്ടിയെ മാറ്റിക്കിടത്തി. അബൂത്വല്‍ഹ വന്നപ്പോള്‍ കുട്ടിക്കെങ്ങനെയുണ്ടെന്ന് അന്വേഷിച്ചു. കുട്ടിയുടെ അസ്വാസ്ഥ്യം തീര്‍ന്നു. അവനിപ്പോള്‍ സുഖമാണെന്ന് വിചാരിക്കുന്നു എന്ന് ഭാര്യ മറുപടി പറഞ്ഞു, അപ്പോള്‍ അവള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം വിചാരിച്ചു. ആ രാത്രി കഴിഞ്ഞു പുലര്‍ച്ചക്ക് ജനാബത്തു കുളി കഴിഞ്ഞ് പുറപ്പെടാന്‍ അബൂത്വല്‍ഹ ഒരുങ്ങിയപ്പോള്‍ കുട്ടിയുടെ മരണവാര്‍ത്ത ഭാര്യ അദ്ദേഹത്തെ അറിയിച്ചു. അബൂത്വല്‍ഹ നബി(സ)യൊന്നിച്ച് സുബ്ഹി നമസ്കരിച്ചു. ശേഷം ഈ വര്‍ത്തമാനം നബി(സ)യോട് പറഞ്ഞു. നബി(സ) അരുളി: കഴിഞ്ഞ രാത്രിയില്‍ അല്ലാഹു നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ബറക്കത്തു നല്‍കട്ടെ. സുഫ്യാന്‍(ഒരു നിവേദകന്‍) പറയുന്നു: ഒരു അന്‍സാരി പറയുന്നു. ഖുര്‍ആന്‍ പഠിച്ച ഒന്‍പതു കുട്ടികള്‍ അദ്ദേഹത്തിന് ജനിച്ചു വളര്‍ന്നത് പിന്നീട് കണ്ടു. (ബുഖാരി. 2. 23. 388)
 
38) അനസ്(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ നബി(സ)യുടെ കൂടെ കൊല്ലനായിരുന്ന അബൂസൈഫിന്റയടുക്കല്‍ പ്രവേശിച്ചു. നബി(സ)യുടെ പുത്രന്‍ ഇബ്റാഹീമിന് മുലകൊടുത്ത സ്ത്രീയുടെ ഭര്‍ത്താവായിരുന്നു അദ്ദേഹം. നബി(സ) ഇബ്രാഹീമിനെ എടുത്ത് ചുംബിച്ചു. ഇതിനുശേഷം ഇബ്രാഹിം മരണാസന്നനായിരിക്കുമ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തു പ്രവേശിച്ചു. നബി(സ)യുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. അബ്ദുറഹ്മാനുബ്നു ഔഫ് ചോദിച്ചു. ദൈവദൂതരേ! അങ്ങുന്നു കരയുകയാണോ? ഇബ്നുഔഫ്! ഇത് കൃപയാണ്, വീണ്ടും നബി(സ) കണ്ണുനീര്‍ ഒഴുക്കുവാന്‍ തുടങ്ങി. കണ്ണ് കരയുകയും ഹൃദയം ദു:ഖിക്കുകയും ചെയ്യും. പക്ഷെ നമ്മുടെ നാഥന്‍ തൃപ്തിപ്പെടാത്തതൊന്നും നാം പറയരുത്. ഇബ്രാഹീം! നിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദു:ഖിതരാണ് എന്ന് നബി(സ) അരുളി. (ബുഖാരി. 2. 23. 390)
 
39) ഇബ്നുഉമര്‍(റ) പറയുന്നു: ഒരിക്കല്‍ സഅ്ദ്ബ്നു ഉബാദ(റ) യെ രോഗം ബാധിച്ചു. അപ്പോള്‍ നബി(സ) അബ്ദുര്‍റഹ്മാനുബ്നു ഔഫ്(റ), സഅ്ദ്ബ്നു അബീ വഖാസ്(റ), അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) എന്നിവരോടൊപ്പം അദ്ദേഹത്തെ കാണാന്‍ ചെന്നു. നബി(സ) അദ്ദേഹത്തിന്റെയടുത്ത് പ്രവേശിച്ചപ്പോള്‍ കുടുംബങ്ങള്‍ ചുറ്റും കൂടി നില്‍ക്കുന്നത് കണ്ടു. നബി(സ) ചോദിച്ചു: അദ്ദേഹം മരിച്ചോ? ഇല്ല. ദൈവദൂതരേ എന്നവര്‍ പറഞ്ഞു. അപ്പോള്‍ നബി(സ) കരഞ്ഞു. നബി(സ)യുടെ കരച്ചില്‍ കണ്ടു സദസ്യരും കരഞ്ഞു. അവിടുന്നു അരുളി: നിങ്ങള്‍ ശ്രവിക്കുന്നില്ലേ? നിശ്ചയം അല്ലാഹു കണ്ണുനീരിന്റെ പേരിലോ മനസ്സിലെ ദു:ഖം കാരണമോ ശിക്ഷിക്കുകയില്ല. പക്ഷെ ഇതിന്റെ - നബി(സ) നാവിലേക്ക് ചൂണ്ടിക്കൊണ്ട് - പേരിലാണ് അല്ലാഹു ശിക്ഷിക്കുകയും കരുണ കാണിക്കുകയും ചെയ്യുക. മയ്യിത്ത് അതിന്റെ കുടുംബക്കാരുടെ കരച്ചില്‍ മൂലം ശിക്ഷിക്കപ്പെടും. ഉമര്‍(റ) ഉറക്കെ കരയുന്നവരെ വടി കൊണ്ട് അടിക്കുകയും കല്ലൂകൊണ്ട് എറിയുകയും മണ്ണ് വാരിയിടുകയും ചെയ്യാറുണ്ട്. (ബുഖാരി. 2. 23. 391)
 
40) ഉമ്മു അത്തിയ്യ(റ) നിവേദനം: നബി(സ) ഞങ്ങളോട് പ്രതിജ്ഞ ചെയ്തപ്പോള്‍ മയ്യിത്തിന്റെ പേരില്‍ വിലപിക്കാന്‍ പാടില്ലെന്നുകൂടി ഞങ്ങളോട് കരാര്‍ വാങ്ങിയിരുന്നു. ഞങ്ങളില്‍ അഞ്ച് സ്ത്രീകള്‍ മാത്രമാണത് നിറവേറ്റിയത്. ഉമ്മു സുലൈം, ഉമ്മൂല്‍അലാഅ്, അബൂസബ്റയുടെ മകള്‍ അതായത് മുആദിന്റെ പത്നി, വേറെ രണ്ടു സ്ത്രീകള്‍ എന്നിവരാണവര്‍. അല്ലെങ്കില്‍ അബൂസബ്റയുടെ മകള്‍, മുആദിന്റെ ഭാര്യ, മറ്റൊരു സ്ത്രീ ഈ മൂന്നുപേരെയാണ് റാവി പറഞ്ഞത്. (ബുഖാരി. 2. 23. 393)
 
41) ആമിര്‍ (റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ വല്ലവരും മയ്യിത്തു കൊണ്ടു പോകുന്നത് കണ്ടാല്‍ എഴുന്നേറ്റു നില്‍ക്കുവീന്‍. മയ്യിത്ത് കടന്നുപോകുകയോ അതു താഴെ വെക്കുകയോ ചെയ്യുന്നതുവരെ. (ബുഖാരി. 2. 23. 394)
 
42) ആമിര്‍ (റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ഒരു ജനാസയെ കണ്ടു. അതിനെ നിങ്ങള്‍ പിന്തുടരുന്നെങ്കില്‍ അതു നിങ്ങളെ മുമ്പിലേക്കോ പിമ്പിലേക്കോ കടന്നുപോകുകയോ താഴെ വെക്കുകയോ ചെയ്യുന്നതുവരെ അവന്‍ നില്‍ക്കട്ടെ. (ബുഖാരി. 2. 23. 395)
 
43) സഈദുല്‍മഖ്ബറി(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: ഞങ്ങള്‍ ഒരു ജനാസയെ അനുഗമിക്കുകയായിരുന്നു. അപ്പോള്‍ അബൂഹുറൈറ(റ) മര്‍വാന്റെ കൈപിടിച്ചു. അവര്‍ രണ്ടുപേരും മയ്യിത്ത് താഴെ വെക്കുന്നതിന് മുമ്പ് തന്നെ ഇരുന്നു. അപ്പോള്‍ അബൂസഈദ്(റ) വന്നു. മാര്‍വാന്റെ കൈ പിടിച്ചു പറഞ്ഞു. എഴുന്നേല്‍ക്കൂ. അല്ലാഹു സത്യം. തിരുമേനി(സ) ഞങ്ങളോട് ഇതു വിരോധിച്ചിട്ടുണ്ടെന്ന് ഇദ്ദേഹത്തിനറിയാം. അദ്ദേഹം പറഞ്ഞതു സത്യമാണെന്ന് അബൂഹുറൈറ(റ) പറഞ്ഞു. (ബുഖാരി. 2. 23. 396)
 
44) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ മയ്യിത്തിനെ കണ്ടാല്‍ എഴുന്നേല്‍ക്കുവിന്‍. ആരെങ്കിലും അതിനെ പിന്‍തുടര്‍ന്നാല്‍ അതു താഴെ വെക്കുന്നതുവരെ അവന്‍ ഇരിക്കരുത്. (ബുഖാരി. 2. 23. 397)
 
45) ജാബിര്‍ (റ) നിവേദനം: ഞങ്ങളുടെ അരികിലൂടെ ഒരു മയ്യിത്ത് കടന്നുപോയപ്പോള്‍ നബി(സ) എഴുന്നേറ്റു നിന്നു. നബി(സ) യോടൊപ്പം ഞങ്ങളും എഴുന്നേറ്റു. ഇതൊരു യഹൂദിയുടെ മയ്യിത്താണെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ നബി(സ) അരുളി: നിങ്ങള്‍ ഏത് മയ്യിത്ത് കണ്ടാലും എഴുന്നേല്‍ക്കുവീന്‍. (ബുഖാരി. 2. 23. 398)
 
46) അബ്ദുറഹ്മാന്‍(റ) നിവേദനം: സഹ്ല്(റ) ഖൈസ്(റ) എന്നിവര്‍ ഒരിക്കല്‍ ഖാദിസ്സിയ്യയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അവരുടെ മുന്നിലൂടെ ഒരു മയ്യിത്ത് കൊണ്ടുപോവുകയും അവര്‍ രണ്ടുപേരും എഴുന്നേല്‍ക്കുകയും ചെയ്തു. ഇതു ഇവിടുത്തെ ഒരു നാട്ടുകാരില്‍ അതായത് ഇസ്ലാമിക ഭരണത്തില്‍ മുസ്ളിം പൌരന്മാരില്‍പ്പെട്ടതാണെന്ന് അവരോട് പറയപ്പെട്ടു. ഉടനെ അവരിരുവരും പറഞ്ഞു: നബി(സ)യുടെ അടുക്കലൂടെ ഒരു ജനാസ കടന്നുപോയപ്പോള്‍ നബി(സ) എഴുന്നേറ്റു നിന്ന സമയത്ത് അതൊരു ജൂതന്റെ മയ്യിത്താണെന്ന് പറയപ്പെട്ടു. നബി(സ) പറഞ്ഞു. അതും ഒരു മനുഷ്യനല്ലയോ? (ബുഖാരി. 2. 23. 399)
 
47) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: മയ്യിത്ത് കട്ടിലില്‍ വെച്ച് പുരുഷന്മാര്‍ അത് ചുമലിലേറ്റി പുറപ്പെട്ടാല്‍ സുകൃതം ചെയ്ത ഒരാത്മാവിന്റെ മയ്യിത്താണെങ്കില്‍ എന്നെയും കൊണ്ടു വേഗം പോവുക എന്ന് അത് വിളിച്ചു പറയും. സുകൃതം ചെയ്തിട്ടില്ലാത്ത ആത്മാവിന്റെ മയ്യിത്താണെങ്കിലോ അഹാ കഷ്ടം! എന്നെ നിങ്ങള്‍ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്ന് വിളിച്ചു പറയും. മനുഷ്യനൊഴിച്ച് മറ്റെല്ലാ വസ്തുക്കളും അതു കേള്‍ക്കും. മനുഷ്യന്‍ അതു കേട്ടാല്‍ ബോധം കെട്ടുപോകും. (ബുഖാരി. 2. 23. 400)
 
48) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മയ്യിത്തുകൊണ്ട് നിങ്ങള്‍ വേഗം പോവുക. അത് നന്മ ചെയ്തതാണെങ്കില്‍ നിങ്ങള്‍ ഒരു നല്ല കാര്യമാണ് ചെയ്യുന്നത്. അതു നന്മ ചെയ്തവന്റെ മയ്യിത്തല്ലെങ്കിലോ ഒരു തിന്മ നിങ്ങളുടെ ചുമലില്‍ നിന്നിറക്കിവെച്ചുവെന്ന് നിങ്ങള്‍ക്ക് സമാധാനിക്കാം. (ബുഖാരി. 2. 23. 401)
 
49) ജാബിര്‍(റ) നിവേദനം: നബി(സ) നജ്ജാശിക്ക് വേണ്ടി നമസ്കരിച്ചു. ഞാന്‍ രണ്ടാമത്തെ അല്ലെങ്കില്‍ മൂന്നാമത്തെ വരിയിലായിരുന്നു. (ബുഖാരി. 2. 23. 403)
 
50) അബൂഹുറൈറ(റ) നിവേദനം: നജ്ജാശിയുടെ മരണവാര്‍ത്ത നബി(സ) അനുയായികളെ അറിയിച്ചു. ശേഷം നബി(സ) മുന്നിട്ടു. അനുയായികള്‍ നബിക്ക് പിന്നില്‍ അണികളായി. അങ്ങനെ നബി(സ) നാല് തക്ബീര്‍ ചൊല്ലി. (ബുഖാരി. 2. 23. 404)
 
51) ശഅ്ബി(റ) പറയുന്നു: നബി(സ)യുടെ കൂടെ ഹാജരായ ഒരാള്‍ എന്നോട് പറഞ്ഞു. നബി(സ) നനവുള്ള ഒരു ഖബറിന്റെ അടുത്ത് ചെന്ന് ജനങ്ങളെ തനിക്ക് പിന്നില്‍ അണികളാക്കി നിര്‍ത്തി നാല് തക്ബീര്‍ ചൊല്ലി. ഇബ്നു അബ്ബാസാണ് ഈ ഹദീസ് ഉദ്ധരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. (ബുഖാരി. 2. 23. 405)
 
52) ഇബ്നു അബ്ബാസ്(റ) നിവേദനം: രാത്രിയില്‍ ഖബറടക്കപ്പെട്ട ഒരു ഖബറിന്റെ അടുത്തുകൂടി നബി(സ) നടന്നുപോയി. നബി(സ) ചോദിച്ചു. ഇതിനെ എപ്പോള്‍ ഖബറടക്കം ചെയ്തു? അവര്‍ പറഞ്ഞു: ഇന്നലെ രാത്രി. നബി(സ) പറഞ്ഞു. എന്നെ നിങ്ങള്‍ക്ക് വിവരമറിയിക്കാമായിരുന്നില്ലേ? അവര്‍(അനുചരന്മാര്‍)പറഞ്ഞു: രാത്രിയുടെ ഇരുട്ടിലാണ് ഞങ്ങള്‍ അദ്ദേഹത്തെ ഖബറടക്കിയത്. താങ്കളെ വിളിച്ചുണര്‍ത്താന്‍ ഞങ്ങള്‍ വെറുത്തു. അപ്പോള്‍ നബി(സ) എഴുന്നേറ്റു നില്‍ക്കുകയും ഞങ്ങള്‍ അദ്ദേഹത്തിന്റെ പിന്നില്‍ വരികളായി നില്‍ക്കുകയും ചെയ്തു. ഇബ്നു അബ്ബാസ്(റ) പറയുന്നു. ഞാനും അവരില്‍ ഉണ്ടായിരുന്നു. അങ്ങനെ നബി(സ) അദ്ദേഹത്തിന് നമസ്കരിച്ചു. (ബുഖാരി. 2. 23. 407)
 
53) നാഫിഅ്(റ) നിവേദനം: വല്ലവനും ഒരു മയ്യിത്തിനെ പിന്‍തുടര്‍ന്നാല്‍ ഒരു ഖീറാത്തു പ്രതിഫലം അവന് ലഭിക്കുമെന്ന് അബൂഹുറൈറ(റ) ഉദ്ധരിച്ച വിവരം ഇബ്നു ഉമര്‍(റ) നോട് പറയപ്പെട്ടു. അപ്പോള്‍ ഇബ്നുഉമര്‍(റ) പറഞ്ഞു: അബൂഹുറൈറ(റ) ഞങ്ങളേക്കാള്‍ ഹദീസ് വര്‍ദ്ധിപ്പിക്കുന്നു. (ബുഖാരി. 2. 23. 409)
 
54) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ഒരു മയ്യിത്തിന് നമസ്കരിക്കുന്നത് വരെ ഹാജരായാല്‍ അവന് ഒരു ഖീറാത്തു പ്രതിഫലമുണ്ട്. എന്നാല്‍ വല്ലവനും അതിനെ ഖബറടക്കം ചെയ്യുന്നതു വരെ ഹാജരായാല്‍ അവന് രണ്ട് ഖീറാത്ത് പ്രതിഫലമുണ്ട്. എന്താണ് ഖീറാത്തു എന്ന് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: വലിയ രണ്ട് പര്‍വ്വതം പോലെ. (ബുഖാരി. 2. 23. 410)
 
55) അബൂഹുറൈറ(റ) നിവേദനം: മൈതാനത്തുവെച്ച് നബി(സ) അനുചരന്മാരുമായി അണിനിരന്നു. ശേഷം നാല് തക്ബീര്‍ ചൊല്ലി. (ബുഖാരി. 2. 23. 412)
 
56) ആയിശ(റ) നിവേദനം: നബി(സ) മരണപ്പെട്ടതായ രോഗത്തില്‍ പറഞ്ഞു. ജൂതന്മാരെയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിക്കട്ടെ. അവര്‍ അവരുടെ നബിമാരുടെ ഖബറുകള്‍ പ്രാര്‍ത്ഥനാ സ്ഥലങ്ങളാക്കി. ആയിശ പറയുന്നു: ആളുകള്‍ പ്രാര്‍ത്ഥനാകേന്ദ്രങ്ങളാക്കുമെന്നു ഭയമില്ലായിരുന്നെങ്കില്‍ അവര്‍ (സഹാബി വര്യന്മാര്‍) നബി(സ)യുടെ ഖബര്‍ വെളിയിലെവിടെയെങ്കിലും ആക്കിയേനെ. അതു വല്ല കാലത്തും ജനങ്ങള്‍ പ്രാര്‍ത്ഥനാകേന്ദ്രങ്ങള്‍ (പള്ളികള്‍) ആക്കിക്കളയുമോ എന്ന് എനിക്ക് ഇപ്പോഴും ഭയമുണ്ട്. (ബുഖാരി. 2. 23. 414)
 
57) സമുറ(റ) നിവേദനം: പ്രസവത്തില്‍ മരണപ്പെട്ട ഒരു സ്ത്രീക്ക് നബി(സ) മയ്യിത്ത് നമസ്കരിച്ചപ്പോള്‍ ഞാനും നബി(സ)യുടെ പിന്നില്‍ നിന്ന് കൊണ്ട് നമസ്കരിച്ചു. നബി(സ) അവളുടെ മധ്യഭാഗത്താണ് നിന്നു നമസ്കരിച്ചത്. (ബുഖാരി. 2. 23. 415)
 
58) ജാബിര്‍(റ) നിവേദനം: നബി(സ) നജ്ജാശിക്ക് നമസ്കരിച്ചപ്പോള്‍ നാല് തക്ബീറുകള്‍ ചൊല്ലി. (ബുഖാരി. 2. 23. 418)
 
59) ത്വല്‍ഹ(റ): നിവേദനം: ഒരിക്കല്‍ ഇബ്നു അബ്ബാസിന്റെ പിന്നില്‍ നിന്നുകൊണ്ട് ഞാന്‍ മയ്യിത്ത് നമസ്കരിച്ചു. അപ്പോള്‍ അദ്ദേഹം ഫാതിഫ(ഉറക്കെ)ഓതി. ഫാതിഹ ഓതല്‍ സുന്ന(ബുഖാരി. 2. 23. 419)
 
60) അബൂഹുറൈറ(റ) നിവേദനം: ഒരു കറുത്ത സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ പള്ളി പരിപാലിച്ചിരുന്നു. അങ്ങനെ അദ്ദേഹം മരണപ്പെട്ടു. നബി(സ) അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിഞ്ഞിരുന്നില്ല. ഒരു ദിവസം നബി(സ)ക്ക് അദ്ദേഹത്തെ ഓര്‍മ്മ വരികയും ആ മനുഷ്യന്‍ എന്തു ചെയ്യുന്നുവെന്ന് തന്റെ അനുചരന്മാരോട് ചോദിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു. അദ്ദേഹം മരണപ്പെട്ടു. നബി(സ) പറഞ്ഞു. നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മരണവാര്‍ത്ത എന്നെ അറിയിക്കാമായിരുന്നില്ലേ? അവര്‍ പറഞ്ഞു: ഇങ്ങനെയെല്ലാമായിരുന്നു അവസ്ഥ. അവര്‍ അദ്ദേഹത്തിന്റെ പ്രശ്നം നിസ്സാരമാക്കും വിധമായിരുന്നു മറുപടി. നബി(സ) പറഞ്ഞു: നിങ്ങള്‍ അദ്ദേഹത്തിന്റെ ഖബര്‍ എനിക്ക് കാണിച്ചുതരിക. അങ്ങനെ അദ്ദേഹത്തിന്റെ ഖബറിന്റെ അടുത്തുചെന്ന് നബി(സ) മയ്യിത്ത് നമസ്കാരം നിര്‍വ്വഹിച്ചു. (ബുഖാരി. 2. 23. 421)
 
61) അനസ്(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യനെ അവന്റെ ഖബറില്‍ വെച്ച് അതിന്റെ ബന്ധുക്കള്‍ പിരിഞ്ഞുപോയി. അവരുടെ ചെരിപ്പിന്റെ കരച്ചില്‍ ഇവന് കേള്‍ക്കാന്‍ കഴിയുന്ന ദൂരം വരെ അവര്‍ എത്തിക്കഴിഞ്ഞാല്‍ രണ്ട് മലക്കുകള്‍ വന്ന് അവനെ പിടിച്ചിരുത്തി ചോദിക്കും. ഈ മനുഷ്യന്‍ അഥവാ മുഹമ്മദിനെ സംബന്ധിച്ച് നീ എന്താണ് പറഞ്ഞിരുന്നത്? അവന്‍ പറയും: അദ്ദേഹം അല്ലാഹുവിന്റെ ദൂതനും ദാസനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അപ്പോള്‍ പറയപ്പെടും അതാ, നരകത്തിലെ നിന്റെ ഇരിപ്പിടം നോക്കൂ! അതിനു പകരമായി അല്ലാഹു സ്വര്‍ഗ്ഗത്തില്‍ നിനക്കൊരു ഇരിപ്പിടം തന്നിരിക്കുന്നു. നബി(സ) പറഞ്ഞു. അപ്പോള്‍ ഈ രണ്ടു ഇരിപ്പിടങ്ങളും അവന്‍ നോക്കിക്കാണും. സത്യനിഷേധി അല്ലെങ്കില്‍ കപടവിശ്വാസി പറയും: എനിക്ക് യാഥാര്‍ത്ഥ്യം അറിയില്ല. ജനങ്ങള്‍ പറയുംപോലെ ഞാനും പറഞ്ഞുകൊണ്ടിരുന്നു. അവനോട് മലക്കുകള്‍ പറയും. നീ കാര്യത്തെക്കുറിച്ച് ചിന്തിച്ചു നോക്കുകയോ വായിച്ചു പഠിക്കുകയോ ചെയ്തില്ല. പിന്നെ ഒരു ഇരുമ്പ് ദണ്ഡുകൊണ്ട് അവര്‍ അവന്റെ ചെവികള്‍ക്കിടയില്‍ അടിക്കും. അപ്പോഴവന്‍ ഉച്ചത്തില്‍ നിലവിളിക്കും. ജിന്നുകളും മനുഷ്യനുമൊഴിച്ച് അവന്നടുത്തുള്ള എല്ലാ വസ്തുക്കളും അതു കേള്‍ക്കുന്നതാണ്. (ബുഖാരി. 2. 23. 422)
 
62) അബൂഹുറൈറ(റ) നിവേദനം: മരണ മലക്ക് മൂസാ(അ)യെ മരിപ്പിക്കാന്‍ ചെന്നപ്പോള്‍ അവിടുന്ന് മലക്കിന്റെ മുഖത്തൊരടി വെച്ചുകൊടുത്തു. ആ മലക്ക് തന്റെ രക്ഷിതാവിന്റെ അടുക്കല്‍ തിരിച്ചുചെന്ന് ഇപ്രകാരം ബോധിപ്പിച്ചു. നാഥാ! മരിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ദാസന്റെയടുക്കലേക്കാണ് നീ എന്നെ അയച്ചത്. (അടികൊണ്ട് മലക്കിന്റെ ഒരു കണ്ണ് പൊട്ടിപ്പോയിരുന്നു)അല്ലാഹു മലക്കിന്റെ കണ്ണ് പൂര്‍വ്വസ്ഥിതിയിലാക്കിക്കൊണ്ട് കല്‍പ്പിച്ചു. നീതിരിച്ചുചെന്ന് മൂസയോട് തന്റെ കൈ ഒരു കാളയുടെ മുതുകില്‍ വെക്കാന്‍ പറയണം. ആ കൈകൊണ്ട് മൂടുന്ന ഓരോ രോമത്തിനും ഒരു വര്‍ഷത്തെ ആയുസ്സ് വീതം നീട്ടിക്കൊടുക്കുന്നതാണ്. മൂസാ നബി(അ)ചോദിച്ചു. എന്റെ നാഥാ! അതിനുശേഷം എന്തു സംഭവിക്കും.! പിന്നെ മരണമായിരിക്കും. രക്ഷിതാവ് പ്രത്യുത്തരം നല്‍കി. മൂസാ നബി(അ)പറഞ്ഞു: എങ്കില്‍ ഇപ്പോള്‍ തന്നെ മരിക്കാന്‍ സന്നദ്ധനാണ്. പക്ഷെ, ബൈത്തൂല്‍ മുഖദ്ദസ്സില്‍ നിന്നും ഒരു കല്ലെറിഞ്ഞാലെത്തുന്ന ദൂരത്തു എത്തി ശേഷമെ തന്നെ മരിപ്പിക്കാവൂ എന്ന് അല്ലാഹുവിനോട് ചോദിച്ചു. ഞാനവിടെയായിരുന്നെങ്കില്‍ ചുവന്ന കുന്നിനടുത്തേക്കുള്ള വഴിയില്‍ അദ്ദേഹത്തിന്റെ ഖബര്‍ നിങ്ങള്‍ക്ക് കാണിച്ചു തരുമായിരുന്നു എന്ന് നബി(സ) അരുളി. (ബുഖാരി. 2. 23. 423)
 
63) ജാബിര്‍(റ) നിവേദനം: നബി(സ) ഉഹ്ദ് യുദ്ധത്തില്‍ കൊല്ലപ്പെട്ട ഈരണ്ടു പേരെ ഒരുമിച്ച് ഒരു വസ്ത്രത്തില്‍ കഫന്‍ ചെയ്തിരുന്നു. അവിടുന്നു ചോദിക്കും: ഇവരില്‍ അധികം ഖുര്‍ആന്‍ മന:പാഠമാക്കിയ ആള്‍ ആരാണ്? അവരില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയത് ഇന്നയാളാണെന്ന് നബി(സ)യോട് ചൂണ്ടിക്കാണിച്ചാല്‍ അദ്ദേഹത്തെ ആദ്യം ഖബറില്‍ വെക്കും. അവിടുന്നു അരുളും: പരലോകദിവസം ഇവര്‍ക്കുവേണ്ടി ഞാന്‍ സാക്ഷി നില്‍ക്കും. യുദ്ധത്തില്‍ വധിക്കപ്പെട്ടവരെ അവരുടെ രക്തത്തോട് കൂടിതന്നെ ഖബറടക്കം ചെയ്യാന്‍ അവിടുന്ന് കല്‍പ്പിക്കും. അവരെ കുളിപ്പിക്കുകയോ അവരുടെ പേരില്‍ മയ്യിത്ത് നമസ്കരിക്കുകയോ ചെയ്തില്ല. (ബുഖാരി. 2. 23. 427)
 
64) ഉഖ്ബത്തു(റ) പറയുന്നു: ഒരിക്കല്‍ നബി(സ) പുറപ്പെട്ടു ഉഹ്ദിലെ രക്തസാക്ഷികളുടെ പേരില്‍ സാധാരണ മയ്യിത്തു നമസ്കരിക്കുന്നതുപോലെ നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്ന് വിരമിച്ച ശേഷം അവിടുന്ന് മിമ്പറില്‍ കയറി ഇങ്ങനെ അരുളി: നിങ്ങളുടെ യാത്രാസംഘത്തിന് വെള്ളവും അന്വേഷിച്ച് മുന്നില്‍ പോകുന്നയാളും നിങ്ങള്‍ക്കു സാക്ഷിയുമാണ് ഞാന്‍. അല്ലാഹു സത്യം! ഞാന്‍ എന്റെ ഹൌള് ഇതാ ഇപ്പോള്‍ത്തന്നെ നോക്കികാണുന്നു. ഭൂമിയിലെ ഖജനാവുകളുടെ താക്കോല്‍ എനിക്ക് നല്‍കപ്പെട്ടിട്ടുണ്ട്. എന്റെ കാലശേഷം നിങ്ങള്‍(സഹാബിവര്യന്മാര്‍) ശിര്‍ക്കിലകപ്പെട്ടു പോകുമെന്ന് ഞാന്‍ ഭയപ്പെടുന്നില്ല. എന്നാല്‍ ഐഹിക സുഖങ്ങള്‍ക്കുവേണ്ടിയുള്ള കിടമത്സരത്തില്‍ മുഴുകിപ്പോകുമോ എന്നാണ് ഞാന്‍ ഭയപ്പെടുന്നത്. (ബുഖാരി. 2. 23. 428)
 
65) ജാബിര്‍(റ) നിവേദനം: ഉഹ്ദില്‍ വധിക്കപ്പെട്ടവരെ രണ്ടു ആളുകള്‍ വീതം നബി(സ) ഒരു ഖബറില്‍ മറവ് ചെയ്തു. (ബുഖാരി. 2. 23. 429)
 
66) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു മക്കയെ പരിശുദ്ധമാക്കിയിരിക്കുന്നു. എനിക്ക് മുമ്പും എനിക്ക് ശേഷവും ഒരാള്‍ക്കും അവിടെ യുദ്ധം അനുവദിച്ചിട്ടില്ല. എനിക്ക് തന്നെ പകലിലെ ഒരു മണിക്കൂര്‍ മാത്രമാണ് അനുവദിക്കപ്പെട്ടത്. അവിടത്തെ പുല്ലരിയുവാനോ മരം മുറിക്കുവാനോ വേട്ടമൃഗത്തെ ഓടിക്കുവാനോ വീണ് പോയ വസ്തു അതിന്റെ ഉടമസ്ഥന്‍ അല്ലാതെ എടുക്കുവാനോ പാടില്ല. അപ്പോള്‍ ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: ഇദ്ഖര്‍ പുല്ല് ഒഴിവാക്കിയാല്‍ കൊള്ളാം. അതുകൊണ്ട് ഞങ്ങള്‍ ഖബറുകളില്‍ വെക്കുകയും പുരമേയുകയും ചെയ്യാറുണ്ട്. അപ്പോള്‍ നബി(സ) പറഞ്ഞു. എന്നാല്‍ ഇദ്ഖര്‍ ഒഴിച്ചു. (ബുഖാരി. 2. 23. 432)
 
67) സാലിം പറയുന്നു: ഇബ്നുഉമര്‍(റ) പറയുന്നത് ഞാന്‍ കേട്ടു. പിന്നീട് ഒരിക്കല്‍ നബി(സ) ഉബയ്യ്(റ)ന്റെ കൂടെ ഇബ്നുസയ്യാദ് താമസിക്കുന്ന ഈത്തപ്പനത്തോട്ടത്തില്‍ പോയി. ഇബ്നു സയ്യാദ്(റ) നബി(സ)യെ കാണുന്നതിന് മുമ്പ് അവനില്‍ നിന്നും എന്തെങ്കിലും കേള്‍ക്കാന്‍ സാധിച്ചെങ്കിലോ എന്നു കരുതി മറ്റൊന്നും ശ്രദ്ധിക്കാത്ത മട്ടിലാണ് അവിടുന്നു ചെന്നത്. അവനൊരു വസ്ത്രത്തില്‍ ചെരിഞ്ഞു കിടക്കുകയായിരുന്നു. എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. അവിടുന്ന് ആരും കാണാതിരിക്കാനായി ഈത്തപ്പനയുടെ മറവില്‍ ഒളിഞ്ഞുനിന്നു. അപ്പോഴാണ് ഇബ്നു സയ്യാദിന്റെ മാതാവ് നബി(സ)യെ കണ്ടത്. അവള്‍ അവനെ വിളിച്ചു. സാഫി - അതായിരുന്നു അവന്റെ പേര്. മുഹമ്മദ് ഇതാ വന്നിരിക്കുന്നു. അപ്പോള്‍ അവന്‍ ചാടിയെണീറ്റു. അവളവനെ വെറുതെ വിട്ടിരുന്നുവെങ്കില്‍ കാര്യം വ്യക്തമാകുമായിരുന്നുവെന്ന് നബി(സ) അരുളി. (ബുഖാരി. 2. 23. 437)
 
68) അനസ്(റ) നിവേദനം: നബി(സ)ക്ക് പരിചാരകനായിക്കൊണ്ട് ഒരു ജൂതന്‍ ഉണ്ടായിരുന്നു. അവന് രോഗം ബാധിച്ചു. അപ്പോള്‍ നബി(സ) അവനെ സന്ദര്‍ശിക്കുവാന്‍ ചെല്ലുകയും അവന്റെ തലക്ക് സമീപത്തായി ഇരിക്കുകയും ചെയ്തു. നബി(സ) പറഞ്ഞു: നീ ഇസ്ളാമിലേക്ക് പ്രവേശിക്കുന്നുവോ? ആ ഭൃത്യന്‍ അടുത്തുതന്നെ നിന്നിരുന്ന തന്റെ പിതാവിന്റെ നേരെ എന്തുവേണമെന്ന അര്‍ത്ഥത്തില്‍ നോക്കി. അബുഖാസിമിനെ അനുസരിക്കൂ എന്നയാള്‍ പറഞ്ഞു. അപ്പോള്‍ അവന്‍ മുസ്ളിമായി. കുട്ടിയെ നരക ശിക്ഷയില്‍ നിന്നു രക്ഷിച്ച അല്ലാഹുവിന് സര്‍വ്വസ്തുതിയും എന്നു പറഞ്ഞുകൊണ്ട് നബി(സ) അവിടെനിന്ന് പുറത്തുവന്നു. (ബുഖാരി. 2. 23. 438)
 
69) ഇബ്നുഅബ്ബാസ്(റ) പറയുന്നു:(മര്‍ദ്ദിതന്മാരുടെ മോചനത്തിനായി നിങ്ങള്‍ യുദ്ധം ചെയ്യുവീന്‍)എന്ന് അല്ലാഹു പറഞ്ഞ മര്‍ദ്ദിതന്മാരുടെ കൂട്ടത്തിലായിരുന്നു ഞാനും എന്റെ മാതാവും. ഞാന്‍ കുട്ടികളിലും എന്റെ മാതാവ് സ്ത്രീകളിലും ഉള്‍പ്പെടുന്നു. (ബുഖാരി. 2. 23. 439)
 
70) ഇബ്നു ശിഹാബ്(റ) പറയുന്നു: മരണപ്പെടുന്ന എല്ലാ കുട്ടികള്‍ക്കും മയ്യിത്ത് നമസ്കരിക്കണം. വ്യഭിചാരസന്താനമാണെങ്കില്‍ പോലും. കാരണം ഇസ്ളാമായ ശുദ്ധ പ്രകൃതിയിലാണ് അവനും ജനിക്കുന്നത്. അവന്റെ മാതാപിതാക്കളോ അല്ലെങ്കില്‍ പിതാവ് മാത്രമോ ഇസ്ളാം അവകാശപ്പെടുന്നുണ്ടെങ്കില്‍. മാതാവ് അമുസ്ളിമാണെങ്കിലും വിരോധമില്ല. കുട്ടി കരഞ്ഞാല്‍ അവന് മയ്യിത്ത് നമസ്കരിക്കണം. കരയാത്ത ചാപിള്ളക്ക് നമസ്കരിക്കേണ്ടതില്ല. അബൂഹുറൈറ(റ) നബി(സ) യില്‍ നിന്ന് നിവേദനം ചെയ്യുന്നു. നബി(സ) അരുളി: മുസ്ളിമായിക്കൊണ്ടല്ലാതെ ഒരു കുട്ടിയും ജനിക്കുന്നില്ല. പിന്നീട് ആ കുട്ടിയെ ജൂതനോ കൃസ്ത്യാനിയോ അഗ്നി ആരാധകനോ ആക്കിത്തീര്‍ക്കുന്നത് അവന്റെ മാതാപിതാക്കള്‍ മാത്രമാണ്. കാലികള്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കുന്നത് യാതൊരു അംഗവൈകല്യവും കൂടാതെയാണ്. കാലികളുടെ കുഞ്ഞുങ്ങള്‍ മൂക്കോ ചെവിയോ മുറിക്കപ്പെട്ട നിലക്ക് ജനിക്കുന്നത് നിങ്ങള്‍ കാണുന്നുണ്ടോ? എന്നിട്ട് അബൂഹുറൈറ(റ) ഈ ഖുര്‍ആന്‍ വാക്യം തെളിവായി ഉദ്ധരിച്ചു. അല്ലാഹു മനുഷ്യരെ ഏതു പ്രകൃതിയോടുകൂടി സൃഷ്ടിച്ചിട്ടുണ്ടോ ആ പ്രകൃതിക്കനുസരിച്ചു ജീവിച്ചുകൊള്ളുക. അല്ലാഹുവിന്റെ സൃഷ്ടിപ്പിന് യാതൊരു മാറ്റവും ഇല്ലതന്നെ. അതത്രെ വക്രതയില്ലാത്ത മതം. (ബുഖാരി. 2. 23. 440)
 
71) മുസയ്യിബ്(റ) നിവേദനം: അബൂത്വാലിബിന് മരണം ആസന്നമായപ്പോള്‍ നബി(സ) അവിടെ ചെന്നു. അബൂജഹ്ല്‍, അബ്ദുല്ലാഹിബ്നു അബീഉമയ്യ എന്നിവരെ നബി(സ) അദ്ദേഹത്തിന്റെ അടുത്തു കണ്ടു. നബി(സ) അബൂത്വാലിബിനോട് പറഞ്ഞു: എന്റെ പ്രിയപ്പെട്ട പിതൃവ്യരെ! താങ്കള്‍ ലാഇലാഹ ഇല്ലല്ലാഹു എന്നു ചൊല്ലുവീന്‍. താങ്കള്‍ക്ക് വേണ്ടി അല്ലാഹുവിന്റെ സന്നിധിയില്‍ ഞാന്‍ സാക്ഷി നില്‍ക്കാം. അപ്പോള്‍ അബൂജഹ്ലും അബ്ദുല്ലാഹിബ്നു അബീഉമയ്യയും പറഞ്ഞു. അബൂത്വാലിബ് താങ്കള്‍ അബ്ദുല്‍ മുത്വലിബ്ന്റെ മതം ഉപേക്ഷിക്കുകയോ? നബി(സ) യാകട്ടെ അവിടുത്തെ നിര്‍ദ്ദേശം ആവര്‍ത്തിച്ചുന്നയിച്ചുകൊണ്ടിരുന്നു. മറ്റു രണ്ടു പേരും അവരുടെ ചോദ്യവും. അവസാനം അബൂത്വാലിബ് പറഞ്ഞു: ഞാന്‍ അബൂമുത്വലിബിന്റെ മതത്തില്‍ തന്നെയാണ്. അങ്ങനെ ലാഇലാഹ ഇല്ലല്ലാഹു എന്ന് ചൊല്ലുവാന്‍ അദ്ദേഹം വിസമ്മതിച്ചു. അപ്പോള്‍ നബി(സ) പ്രഖ്യാപിച്ചു. അല്ലാഹു സത്യം! താങ്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് എന്നോട് വിരോധിക്കും വരേക്കും താങ്കളുടെ പാപമോചനത്തിനായി ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. അപ്പോഴാണ് ദൈവദൂതനും അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ക്കും ബഹുദൈവവിശ്വാസികള്‍ക്ക് പാപമോചനത്തിനായി പ്രാര്‍ത്ഥിക്കാന്‍ പാടില്ല എന്നു തുടങ്ങുന്ന ഖുര്‍ആന്‍ സൂക്തം അല്ലാഹു അവതരിപ്പിച്ചത്. (ബുഖാരി. 2. 23. 442)
 
72) അലി(റ) നിവേദനം: ബഖീഅഗ്ര്‍കഇദ് എന്ന ഖബര്‍ സ്ഥാനത്ത് ഞങ്ങള്‍ ഒരു മയ്യിത്തിന്റെ കൂടെയായിരുന്നപ്പോള്‍ നബി(സ) ഞങ്ങളുടെ അടുത്തുവന്നു. അവിടുന്ന് തല കീഴ്പ്പോട്ടു താഴ്ത്തിക്കൊണ്ട് ഇരുന്നു. ഞങ്ങളും നബി(സ)ക്ക് ചുറ്റുമിരുന്നു. നബി(സ)യുടെ കൈയില്‍ ഒരു വടിയുമുണ്ടായിരുന്നു. അത് നിലത്ത് കുത്തിക്കൊണ്ട് അവിടുന്നു അരുളി: നിങ്ങളില്‍ ഓരോ വ്യക്തിക്കും സ്വര്‍ഗ്ഗത്തിലും നരകത്തിലുമുളള സ്ഥാനം നിര്‍ണ്ണയിച്ച് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. അപ്രകാരം തന്നെ സൌഭാഗ്യവാന്മാരും നിര്‍ഭാഗ്യവാന്മാരും ആരെല്ലാമെന്ന് എഴുതിവെച്ചിട്ടുമുണ്ട്. അപ്പോള്‍ ഒരാള്‍ പറഞ്ഞു. ദൈവദൂതനേ! എങ്കില്‍ ഞങ്ങള്‍ പ്രവര്‍ത്തനമെല്ലാമുപേക്ഷിച്ച് ദൈവവിധിയെ അവലംബമായി ജീവിച്ചാല്‍ പോരെ! ഞങ്ങളില്‍ സൌഭാഗ്യവാന്‍ സൌഭാഗ്യവാന്മാരുടെ പ്രവര്‍ത്തികളിലേക്കും നിര്‍ഭാഗ്യവാന്മാര്‍ നിര്‍ഭാഗ്യവാന്മാരുടെ പ്രവര്‍ത്തികളിലേക്കും എത്തിച്ചേരുമല്ലോ? നബി(സ) പ്രത്യുത്തരം നല്‍കി. സൌഭാഗ്യവാന്മാര്‍ക്ക് സൌഭാഗ്യവാന്മാരുടെ പ്രവര്‍ത്തനത്തിന് സൌകര്യവും ഉദവിയും ലഭിക്കും. നിര്‍ഭാഗ്യവാന്മാരുടെ പ്രവര്‍ത്തനത്തിലെത്തിച്ചേരാന്‍ നിര്‍ഭാഗ്യവാന്മാര്‍ക്കും സൌകര്യം ലഭിക്കും. എന്നിട്ടവിടുന്നു ഈ ഖുര്‍ആന്‍ വാക്യം ഉദ്ധരിച്ചു. ആര് ദാനം ചെയ്യുകയും സൂക്ഷ്മത പാലിക്കുകയും ഉല്‍കൃഷ്ടമായതില്‍ വിശ്വസിക്കുകയും ചെയ്യുന്നുണ്ടോ അവന്ന് ഏറ്റവും സുഗമമായ മാര്‍ഗ്ഗം നാം സൌകര്യപ്പെടുത്തിക്കൊടുക്കും. (ബുഖാരി. 2. 23. 444)
 
73) സാബിത്(റ) നിവേദനം: ഇസ്ളാം ഒഴിച്ച് മറ്റു വല്ല മതത്തിന്റെ പേരിലും ഒരാള്‍ ബോധപൂര്‍വ്വം കള്ള സത്യം ചെയ്താല്‍ അവന്റെ സ്ഥിതി അവന്‍ പറഞ്ഞതുപോലെ തന്നെയായിത്തീരും. വല്ലവനും ഒരായുധം കൊണ്ട് ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ വെച്ച് അതേ ആയുധം കൊണ്ടവനെ ശിക്ഷിക്കും എന്ന് നബി(സ) അരുളി. ജുന്‍ദൂബ്(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യന് ഒരു മുറിവുണ്ടായിരുന്നു. അയാള്‍ അതു കാരണം ആത്മഹത്യ ചെയ്തു. അപ്പോള്‍ അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ അവന്റെ ആത്മാവിനെ പിടിക്കുന്നതില്‍ എന്നെ കവച്ചുവെച്ച് തന്നിമിത്തം ഞാനവനു സ്വര്‍ഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി. 2. 23. 445)
 
74) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ശ്വാസം മുട്ടിച്ച് ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ വെച്ച് അവനെ ശ്വാസം മുട്ടിക്കും. വല്ലവനും ദേഹത്തെ കുത്തി മുറിപ്പെടുത്തി ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ അവന്‍ സ്വയം കുത്തി മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കും. (ബുഖാരി. 2. 23. 446)
 
75) അനസ്(റ) നിവേദനം: ഒരിക്കല്‍ നബി(സ) യും അനുചരന്മാരും ഒരു മയ്യിത്തിന്റെ അരികിലൂടെ നടന്നുപോയി. അനുചരന്മാര്‍ മയ്യിത്തിനെ പ്രശംസിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു. ഉറച്ചു കഴിഞ്ഞു. പിന്നീട് മറ്റൊരു മയ്യിത്തിന്റെ അരികിലൂടെ അവര്‍ നടന്നുപോയി. അപ്പോള്‍ അവര്‍ അതിനെ ആക്ഷേപിച്ചു. അപ്പോഴും നബി(സ) അരുളി: ഉറച്ചുകഴിഞ്ഞു. അന്നേരം ഉമര്‍(റ) ചോദിച്ചു. എന്താണുറച്ചു കഴിഞ്ഞത്? നബി(സ) പ്രത്യുത്തരം നല്‍കി. ഈ മയ്യിത്തിനെ നിങ്ങള്‍ പ്രശംസിച്ചു. അതിനാല്‍ അതിനു സ്വര്‍ഗ്ഗം ഉറച്ചു കഴിഞ്ഞു. പിന്നെ നിങ്ങളൊന്നിനെ ആക്ഷേപിച്ചു. അതിനു നരകവും ഉറച്ചുകഴിഞ്ഞു. ഭൂമിയില്‍ അല്ലാഹുവിന്റെ സാക്ഷികളാണ് നിങ്ങള്‍. (ബുഖാരി. 2. 23. 448)
 
76) അബൂഅസ്വദ്(റ) പറയുന്നു: മദീനയില്‍ ഒരു രോഗം പടര്‍ന്നുപിടിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ അവിടെ പ്രവേശിച്ചു. അങ്ങനെ ഉമര്‍(റ)ന്റെ അടുത്തു ഞാന്‍ ഇരുന്നു. അപ്പോള്‍ അവരുടെ അടുത്തുകൂടി ഒരു ജനാസ കൊണ്ടുപോയി. അതിനെ പ്രശംസിക്കപ്പെട്ടു. ഉമര്‍(റ) പറഞ്ഞു: ഉറച്ചുപോയി. മറ്റൊരു മയ്യിത്തു കൂടി കൊണ്ടു പോകപ്പെട്ടു. അതിനെയും പ്രശംസിക്കപ്പെട്ടു. അപ്പോഴും ഉമര്‍(റ) പറഞ്ഞു. ഉറച്ചുകഴിഞ്ഞു. മൂന്നാമത്തെ മയ്യിത്ത് കൊണ്ടുപോകപ്പെട്ടപ്പോള്‍ അവര്‍ അതിനെ ആക്ഷേപിച്ചു. ഉമര്‍(റ) പറഞ്ഞു: ഉറച്ചുപോയി. അസ്വദ്(റ) ചോദിച്ചു. മുസ്ളിംകളുടെ നേതാവേ! എന്താണ് ഉറച്ചു കഴിഞ്ഞത്. ഉമര്‍(റ) പറഞ്ഞു:നബി(സ) പറഞ്ഞത് പോലെ ഞാനും പറഞ്ഞു. വല്ല മുസ്ളിമും മരണപ്പെടുകയും നാലു പേര്‍ അവന്‍ നല്ലവനെന്ന് സാക്ഷ്യം വഹിക്കുകയും ചെയ്താല്‍ അല്ലാഹു അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും. മൂന്നുപേരായാലോ? ഞങ്ങള്‍ ചോദിച്ചു. മൂന്നു പേരായാലും ശരി. നബി(സ) അരുളി: രണ്ടു പേരായാലോ? ഞങ്ങള്‍ ചോദിച്ചു. രണ്ടുപേരായാലും ശരി എന്ന് നബി(സ) അരുളി: ഒരാളായാലോ എന്ന് ഞങ്ങള്‍ ചോദിച്ചില്ല. (ബുഖാരി. 2. 23. 449)
 
77) ബറാഅ്(റ) നിവേദനം: നബി(സ) അരുളി: മുഅ്മിനിനെ അവന്റെ ഖബറില്‍ വെച്ച് കഴിഞ്ഞാല്‍ (രണ്ടു മലക്കുകള്‍) വരും. അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ലെന്നും മുഹമ്മദ്(സ) അവന്റെ ദൂതനാണെന്നും അവരുടെ മുമ്പില്‍ അവന്‍ സാക്ഷ്യപ്പെടുത്തും. അതാണ് അല്ലാഹു പറഞ്ഞത്: സത്യവിശ്വാസികളെ അടിയുറച്ച് വചനത്തിന്മേല്‍ അല്ലാഹു ഉറപ്പിച്ചു നിര്‍ത്തും. മറ്റൊരു നിവേദനത്തില്‍ ഇത് ഖബര്‍ ശിക്ഷയെ കുറിച്ച് അവതരിപ്പിക്കപ്പെട്ടതാണെന്ന് പറയുന്നു. (ബുഖാരി. 2. 23. 450)
 
78) ആയിശ(റ) നിവേദനം: ഞാനവരോട് പറഞ്ഞിരുന്നത് സത്യമായിരുന്നെന്ന് അവര്‍ക്കിപ്പോള്‍ ബോധ്യമായികഴിഞ്ഞു എന്നു മാത്രമാണ്(ബദറില്‍ വധിക്കപ്പെട്ടവരെപ്പറ്റി)നബി(സ) പ്രത്യുത്തരം നല്‍കിയത്(അവര്‍ കേള്‍ക്കുമെന്നല്ല)നിശ്ചയം അല്ലാഹു പറയുന്നു. തീര്‍ച്ചയായും നീ മരിച്ചവരെ കേള്‍പ്പിക്കുകയില്ല. (27:80) (ബുഖാരി. 2. 23. 453)
 
79) അസ്മാഅ്(റ) നിവേദനം: ഒരിക്കല്‍ നബി(സ) പ്രസംഗിച്ചുകൊണ്ട് എഴുന്നേറ്റ് നിന്നു. അങ്ങനെ മനുഷ്യന് അനുഭവിക്കേണ്ടതായ ഖബര്‍ ശിക്ഷയെക്കുറിച്ച് അനുസ്മരിപ്പിച്ചു. ഇതുകേട്ടപ്പോള്‍ ജനങ്ങളൊന്നടങ്കം ഉച്ചത്തില്‍ നിലവിളിച്ചു. (ബുഖാരി. 2. 23. 455)
 
80) അബൂഅയ്യൂബ്(റ) നിവേദനം: ഒരു ദിവസം സൂര്യനസ്തമിച്ചശേഷം നബി(സ) പുറപ്പെട്ടു. അപ്പോള്‍ നബി(സ) ഒരു ശബ്ദം കേട്ടു. നബി(സ) അരുളി: ജൂതന്മാര്‍ അവരുടെ ഖബറുകളില്‍ വെച്ച് ശിക്ഷിക്കപ്പെടുകയാണ്. (ബുഖാരി. 2. 23. 457)
 
81) ഖാലിദിന്റെ പുത്രി നിവേദനം: ഖബറിലെ ശിക്ഷയില്‍ നിന്ന് നബി(സ) രക്ഷതേടുന്നത് അവള്‍ കേള്‍ക്കുകയുണ്ടായി. (ബുഖാരി. 2. 23. 458)
 
82) അബൂഹുറൈറ(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! ഖബറിലേയും ശിക്ഷകളില്‍ നിന്നും ജീവിതത്തിലേയും ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിന്റെ (അസത്യവാദികളുടെ)പരീക്ഷണങ്ങളില്‍ നിന്നും നിന്നോട് രക്ഷ തേടുന്നു. (ബുഖാരി. 2. 23. 459)
 
83) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ഒരാള്‍ മരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗക്കാരനാണെങ്കില്‍ സ്വര്‍ഗ്ഗത്തിലും നരകത്തിലാണെങ്കില്‍ നരകത്തിലും ഉള്ള അവന്റെ ഇരിപ്പിടം അല്ലാഹു അവനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതുവരെ രാവിലെയും വൈകൂന്നേരവും അവന്ന് ദര്‍ശിപ്പിച്ച് കൊടുത്ത് കൊണ്ടേയിരിക്കും. എന്നിട്ട് പറയും: ഇതാണ് നിന്റെ സീറ്റ്. (ബുഖാരി. 2. 23. 461)
 
84) അനസ്(റ) നിവേദനം: നബി(സ) അരുളി: മുസ്ളിമായ ഒരു മനുഷ്യന് മൂന്ന് കുട്ടികള്‍ മരിച്ചാല്‍ - അവര്‍ക്ക് പ്രായപൂര്‍ത്തിയെത്തിയിട്ടില്ല - അല്ലാഹു അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാതിരിക്കുകയില്ല. അവന്‍ അവര്‍ക്ക് ചെയ്ത കാരുണ്യത്തിന്റെ ശ്രേഷ്ഠത കാരണം. (ബുഖാരി. 2. 23. 463)
 
85) ബറാഅ്(റ) നിവേദനം: നബി(സ)യുടെ പുത്രന്‍ ഇബ്റാഹിം മരിച്ചപ്പോള്‍ അവിടുന്ന് അരുളി: അവന് മുലകൊടുക്കുന്ന ഒരു സ്ത്രീ സ്വര്‍ഗ്ഗത്തിലുണ്ടായിരിക്കും. (ബുഖാരി. 2. 23. 464)
 
86) ഇബ്നു അബ്ബാസ്(റ) നിവേദനം: മുശ്രിക്കുകളുടെ സന്താനങ്ങളെക്കുറിച്ച് നബി(സ)യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. അവരെന്തെല്ലാമാണ് പ്രവര്‍ത്തിക്കുകയെന്ന് സൃഷ്ടിക്കുമ്പോള്‍ തന്നെ അല്ലാഹുവിന് നന്നായറിയാം. (ബുഖാരി. 2. 23. 465)
 
87) അബൂഹുറൈറ(റ) നിവേദനം: ബഹുദൈവവിശ്വാസികളുടെ കുട്ടികളെക്കുറിച്ച് നബി(സ) ചോദിക്കപ്പെട്ടു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹുവാണ് ഏറ്റവും വലിയ ജ്ഞാനി. (ബുഖാരി. 2. 23. 466)
 
88) ആയിശ(റ) നിവേദനം: അബൂബക്കര്‍(റ) രോഗിയായിക്കിടക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തു പ്രവേശിച്ചു. അപ്പോള്‍ ചോദിച്ചു. നബി(സ)യെ നിങ്ങള്‍ എത്ര വസ്ത്രത്തിലാണ് കഫന്‍ ചെയ്തത്? ആയിശ(റ) പറഞ്ഞു: യമനില്‍ നിര്‍മ്മിച്ച മൂന്ന് വെളുത്ത വസ്ത്രത്തില്‍. അതില്‍ കുപ്പായവും തലപ്പാവും ഉണ്ടായിരുന്നില്ല. ഏത് ദിവസമാണ് നബി(സ) മരിച്ചത്? ആയിശ(റ) പറഞ്ഞു: തിങ്കളാഴ്ച ദിവസം. അബൂബക്കര്‍(റ) ചോദിച്ചു. ഇന്ന് ഏത് ദിവസമാണ്. ആയിശ(റ) പറഞ്ഞു: തിങ്കളാഴ്ചയാണ്. അദ്ദേഹം പറഞ്ഞു: രാത്രിയുടെയും എന്റെയും ഇടയില്‍ ഞാന്‍(മരിക്കുവാന്‍) ആഗ്രഹിക്കുന്നു. അങ്ങനെ അദ്ദേഹം താന്‍ രോഗിയായിക്കിടക്കുന്ന വസ്ത്രത്തിന്റെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു - അതില്‍ കുങ്കുമം കലര്‍ന്നിരുന്നു. നിങ്ങള്‍ എന്റെ വസ്ത്രം കഴുകി വൃത്തിയാക്കുവീന്‍. ശേഷം രണ്ടു വസ്ത്രം കൂടി വര്‍ദ്ധിപ്പിച്ച് അതില്‍ എന്നെ കഫന്‍ ചെയ്യുവീന്‍. ഞാന്‍ പറഞ്ഞു: നിശ്ചയം ഇതു പഴയ വസ്ത്രമാണ്. അദ്ദേഹം പറഞ്ഞു: മയ്യിത്തിനേക്കാള്‍ പുതിയതിന് അവകാശപ്പെട്ടത് ജീവിച്ചിരിക്കുന്നവരാണ്. ഇത് ചലത്തിനുള്ളതാണ്. എന്നാല്‍ ചൊവ്വാഴ്ച രാത്രിയാണ് അബൂബക്കര്‍(റ) മരണപ്പെട്ടത്. പ്രഭാതത്തിന് മുമ്പ് തന്നെ അദ്ദേഹത്തെ ഖബറടക്കം ചെയ്തു. (ബുഖാരി. 2. 23. 469)
 
89) ആയിശ(റ) നിവേദനം: നിശ്ചയം ഒരു മനുഷ്യന്‍ നബി(സ)യോട് ചോദിച്ചു. എന്റെ മാതാവ് പൊടുന്നനവേയാണ് മരിച്ചത്. അവര്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞാല്‍ എന്തെങ്കിലും(വസ്വിയ്യത്തായി) ദാനം ചെയ്യുമായിരുന്നു. അതിനാല്‍ അവരുടെ പേരില്‍ ഞാന്‍ ദാനം ചെയ്താല്‍ അതിന്റെ പുണ്യം അവര്‍ക്ക് ലഭിക്കുമോ? നബി(സ) അരുളി: അതെ. (ബുഖാരി. 2. 23. 470)
 
90) ആയിശ(റ) നിവേദനം: നബി(സ) തന്റെ മരണരോഗത്തില്‍(മാറിത്താമസിക്കാനുള്ള പ്രയാസം കാരണം) ഇന്നു ഞാന്‍ താമസിക്കേണ്ടത് എവിടെയാണ്? നാളെ ഞാന്‍ താമസിക്കേണ്ടത് എവിടെയായിരിക്കും എന്നിങ്ങനെ ചോദിച്ചു കൊണ്ടിരുന്നു. ആയിശ(റ) യുടെ ദിവസം പിന്തിയതിനാല്‍. എന്റെ ഊഴദിവസം എന്റെ നെഞ്ചിലേക്ക് തലചാരിവെച്ച സ്ഥിതിയില്‍ അല്ലാഹു നബി(സ)യെ ഖബറടക്കുകയും ചെയ്തു. (ബുഖാരി. 2. 23. 471)
 
91) ആയിശ(റ) നിവേദനം: നബി(സ) മരണപ്പെട്ട രോഗത്തില്‍ ഇപ്രകാരം അരുളി: ജൂത-ക്രൈസ്തവരെ അല്ലാഹു ശപിക്കട്ടെ. അവര്‍ അവരുടെ പ്രവാചകന്മാരുടെ ഖബറുകള്‍ പ്രാര്‍ത്ഥനാ കേന്ദ്രമാക്കി. നബി(സ)യുടെ ആ ഉണര്‍ത്തല്‍ ഇല്ലായിരുന്നെങ്കില്‍ അവിടുത്തെ ഖബര്‍ പൊതു സ്ഥലത്ത് ആക്കുമായിരുന്നു. എന്നിട്ടും ഏതെങ്കിലും കാലത്ത് അവിടുത്തെ ഖബര്‍ പ്രാര്‍ത്ഥനാ സ്ഥലമാക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. (ബുഖാരി. 2. 23. 472)
 
92) ആയിശ(റ) നിവേദനം: അവര്‍ക്ക് മരണം അടുത്തപ്പോള്‍ അബ്ദുല്ലാഹിബ്നു സുബൈര്‍(റ) നോട് ഇപ്രകാരം വസ്വിയ്യത്ത് ചെയ്തു. നിങ്ങള്‍ എന്നെ അവരുടെ കൂടെ (നബി, അബൂബക്കര്‍, ഉമര്‍) ഖബറടക്കം ചെയ്യരുത്. ബഖീഅ്: ശ്മശാനത്തു എന്റെ സ്നേഹിതകളുടെ കൂടെ ഖബറടക്കം ചെയ്യുക. ഞാന്‍ സ്വയം ഒരിക്കലും പരിശുദ്ധപ്പെടുത്തുന്നില്ല. (ബുഖാരി. 2. 23. 474)
 
93) ഉമര്‍ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. ഉമറിന്റെ പുത്രനായ അബ്ദുല്ലാ! നീ സത്യവിശ്വാസികളുടെ മാതാവായ ആയിശ(റ) യുടെ അടുത്തു ചെന്ന് ഇപ്രകാരം പറയുക: ഉമര്‍ നിങ്ങള്‍ക്ക് സലാം പറഞ്ഞിരിക്കുന്നു. ശേഷം നീ നബി(സ)യുടെയും അബൂബക്കറിന്റെയും കൂടെ എന്നെ ഖബറടക്കം ചെയ്യുവാന്‍ അവരോട് അനുവാദം ചോദിക്കുക. അപ്പോള്‍ ആയിശ(റ) പറഞ്ഞു: ആ സ്ഥലം എനിക്ക് ഞാന്‍ ആഗ്രഹിച്ചിരുന്നു. എങ്കിലും എന്റെ ശരീരത്തിന്റെ മേല്‍ ഞാന്‍ ഇന്ന് അദ്ദേഹത്തിന്ന് മുന്‍ഗണന നല്‍കുന്നതാണ്. ഇബ്നു ഉമര്‍(റ) തിരിച്ചുവന്നപ്പോള്‍ ഉമര്‍(റ) അദ്ദേഹത്തോട് നിനക്ക് എന്ത് മറുപടി ലഭിച്ചുവെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക് ആയിശ(റ) അനുമതി നല്‍കിയിരിക്കുന്നു. ഉമര്‍(റ) പറഞ്ഞു: ആ കിടപ്പ് സ്ഥലത്തേക്കാള്‍ എനിക്ക് പ്രധാനപ്പെട്ട മറ്റൊന്നും ഇല്ല തന്നെ. ഞാന്‍ മരണപ്പെട്ടാല്‍ നിങ്ങള്‍ എന്നെ വഹിക്കുവീന്‍. പിന്നെ ആയിശ(റ) ക്ക് നിങ്ങള്‍ സലാം പറയുകയും എന്നെ നബി(സ)യുടെ അടുത്ത് ഖബറടക്കം ചെയ്യുവാന്‍ ഒന്നു കൂടി നിങ്ങള്‍ അനുമതി ചോദിക്കുകയും ചെയ്യുവീന്‍. അവര്‍ അനുവാദം നല്‍കിയാല്‍ എന്ന ഖബറടക്കം ചെയ്യുവീന്‍. അല്ലാത്ത പക്ഷം മുസ്ളീമുകളുടെ ശ്മശാനത്തേക്ക് എന്നെ കൊണ്ടു പോകുവീന്‍. ഈ ഭരണത്തിന് ഈ സംഘത്തെയല്ലാതെ മറ്റൊരു സംഘത്തെ ഞാന്‍ ദര്‍ശിക്കുന്നില്ല. നബി(സ) മരണപ്പെട്ടപ്പോള്‍ അവരെ സംബന്ധിച്ച് സംതൃപ്തനായിരുന്നു. എനിക്ക് ശേഷം അവര്‍ ഖലീഫ: യാക്കുന്നവരെ നിങ്ങള്‍ അനുസരിക്കുകയും കേള്‍ക്കുകയും ചെയ്യുവീന്‍. അങ്ങനെ ഉമര്‍(റ) അവരുടെ പേര് ഇപ്രകാരംപറഞ്ഞു: ഉസ്മാന്‍, അലി, തല്‍ഹ:സുബൈര്‍, അബ്ദുറഹ്മാനുബ്നുഔഫ്, നൂസഅ്ദ്ബ്നുഅബീവഖാസ്. ഒരു യുവാവ് അവിടെ പ്രവേശിച്ചു. അദ്ദേഹം ഒരു അന്‍സാരിയാണ്. അദ്ദേഹം പറഞ്ഞു: മുസ്ളിംകളുടെ ഭരണാധികാരിയാക്കി. താങ്കള്‍ അവരോട് നീതിപുലര്‍ത്തി. പുറമേ സര്‍വ്വോപരി താങ്കള്‍ ഇതാ രക്തസാക്ഷിത്വം വഹിക്കുന്നു. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു:എനിക്ക് ശേഷം വരുന്ന ഖലീഫ:യോട് ആദ്യ മുഹാജിറുകള്‍ക്ക് നന്മ ചെയ്യുവാന്‍ ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു. അവരുടെ അവകാശങ്ങള്‍ അംഗീകരിച്ച് കൊടുക്കുവാനും അവരുടെ പവിത്രത കാത്തു സൂക്ഷിക്കുവാനും, അന്‍സാരികള്‍ക്കും നന്മ ചെയ്യുവാന്‍ ഞാന്‍ വസ്വിയ്യത്തു ചെയ്യുന്നു. അവരാണ് ആദ്യമായി ഈമാനും ഭവനവും തയ്യാറാക്കിയവര്‍. അവരുടെ നന്മയെ അംഗീകരിക്കുവാനും തിന്മയെ വിട്ടുവീഴ്ച ചെയ്യുവാനും ഞാന്‍ ഉപദേശിക്കുന്നു. അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ബാധ്യതയുടെ അടിസ്ഥാനത്തില്‍ അവരോട് ചെയ്യുന്ന കരാറുകള്‍ പൂര്‍ത്തിയാക്കിക്കൊടുക്കുവാനും ഞാന്‍ അവനെ (ശേഷം വരുന്ന ഭരണാധികാരിയെ) ഉപദേശിക്കുന്നു. അവര്‍ക്ക് വേണ്ടി സമരം ചെയ്യുവാനും അവര്‍ക്ക് വഹിക്കുവാന്‍ സാധിക്കാത്തത് അവരോട് കല്‍പിക്കാതിരിക്കുവാനും. (ബുഖാരി. 2. 23. 475)
 
94) ആയിശ(റ) നിവേദനം: നിങ്ങള്‍ മരിച്ചവരെ ശകാരിക്കരുത്. മുമ്പ് എന്തു പ്രവര്‍ത്തിച്ചിരുന്നുവോ അതിലേക്കവര്‍ എത്തിച്ചേര്‍ന്ന് കഴിഞ്ഞിരിക്കുന്നു. (ബുഖാരി. 2. 23. 476)
 
108) ഇബ്നു ഔഫ്(റ) പറഞ്ഞു: റസൂല്‍(സ) ഒരു മയ്യിത്ത് നമസ്കരിച്ചു. അന്നേരം അവിടുത്തെ പ്രാര്‍ത്ഥനയില്‍ നിന്ന് ഞാന്‍ ഹൃദിസ്ഥമാക്കി; അല്ലാഹുവേ! ഈ മയ്യത്തിന് നീ പൊറുത്തുകൊടുക്കുകയും അവനോട് നിനക്ക് കനിവുണ്ടാവുകയും, രക്ഷ നല്കുകയും, മാപ്പ് കൊടുക്കുകയും, ഈ മയ്യിത്തിന്റെ വാസസ്ഥലം ആദരിക്കുകയും, പ്രവേശമാര്‍ഗ്ഗം വിശാലപ്പെടുത്തുകയും, വെള്ളംകൊണ്ടും ആലിപ്പഴം കൊണ്ടും ഈ മയ്യത്തിനെ നീ കഴുകി വൃത്തിയാക്കുകയും, വെള്ളവസ്ത്രം ശുദ്ധിയാക്കിയതുപോലെ ശുദ്ധിയാക്കുകയും, തന്റെ ഭവനത്തിനു പകരം കൂടുതല്‍ ഭദ്രമായ ഒരു ഭവനവും കുടുംബത്തിനുപകരം കൂടുതല്‍ ഉത്തമമായ ഒരു കുടുംബവും, തന്റെ ഇണയേക്കാള്‍ കൂടുതല്‍ ഉത്തമമായ ഒരു ഇണയെയും നീ നല്‍കുകയും, സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും, ഖബറിലെ ശിക്ഷയില്‍ നിന്നും നരകശിക്ഷയില്‍ നിന്നും രക്ഷിക്കുകയും ചെയ്യേണമേ! അവസാനം ആ മയ്യിത്ത് ഞാനായാല്‍ കൊള്ളാമെന്ന് ഞാനാഗ്രഹിച്ചു പോയി. (മുസ്ലിം)
 
95) ഉമ്മു സല്‍മ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: നിങ്ങള്‍ ഒരു രോഗിയേയോ മരിച്ചവരേയോ സന്ദര്‍ശിക്കുമ്പോള്‍ അയാളെക്കുറിച്ചു നല്ലതു മാത്രം പറയുക: നിങ്ങള്‍ പറയുന്നതിനു മലക്കുകള്‍ ആമീന്‍ പറയുന്നു. (മുസ്ലിം)
 
100) ജാബിര്‍(റ) പറഞ്ഞു: ഖബര്‍ കുമ്മായം തേക്കുന്നതും അതിന്മേല്‍ ഇരിക്കുന്നതും അല്ലാഹുവിന്റെ ദൂതന്‍(സ) നിരോധിച്ചു. (മുസ്ലിം)
 
101) ബുറൈദഃ(റ) പറഞ്ഞു: അവര്‍ ഖബറുങ്കല്‍ പോകുമ്പോള്‍ പറയുവാന്‍ അല്ലാഹുവിന്റെ ദൂതന്‍(സ) അവരെ പഠിപ്പിക്കുമായിരുന്നു. ഈ വാസസ്ഥലത്തെ മുഅ്മിനുകളും മുസ്ളീംകളുമായ നിവാസികളെ! നിങ്ങള്‍ക്കു സമാധാനമുണ്ടാകട്ടെ. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ ഞങ്ങളും നിങ്ങളോട് ചേരും. അല്ലാഹുവിനോട് ഞങ്ങള്‍ക്കുവേണ്ടിയും നിങ്ങള്‍ക്ക് വേണ്ടിയും ഞങ്ങള്‍ രക്ഷ ചോദിക്കുന്നു. (മുസ്ലിം)
 
102) ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. രോഗിയുടെയോ മയ്യത്തിന്റെയോ സമീപത്ത് സന്നിഹിതരാവുമ്പോള്‍ നല്ലതേ നിങ്ങള്‍ പ്രാര്‍ത്ഥിക്കാവൂ! നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മലക്കുകള്‍ ആമീന്‍ ചൊല്ലും. ഉമ്മുസലമ(റ) പറയുന്നു. (എന്റെ ഭര്‍ത്താവ്) അബൂസലമ മരണപ്പെട്ടപ്പോള്‍ ഞാന്‍ റസൂല്‍(സ)യുടെ അടുത്തുചെന്ന് പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ! നിശ്ചയം, അബൂസലമ(റ) മരണപ്പെട്ടിരിക്കുന്നു. നബി(സ) പറഞ്ഞു. നീ പ്രാര്‍ത്ഥിക്കൂ. അല്ലാഹുവേ! എനിക്കും അദ്ദേഹത്തിനും നീ പൊറുത്തുതരേണമേ! അദ്ദേഹത്തിനുപകരം ഉത്തമനായ ഒരു പിന്‍ഗാമിയെ എനിക്ക് നീ പ്രദാനം ചെയ്യേണമേ! പ്രാര്‍ത്ഥനയുടെ ഫലമായി അദ്ദേഹത്തേക്കാള്‍ ഏറ്റവും ശ്രേഷ്ഠനായ മുഹമ്മദ്നബി(സ)യെ അവന്‍ എനിക്ക് തുണയാക്കിത്തന്നു. (മുസ്ലിം)
 
103) ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: ആര്‍ക്കെങ്കിലും ഒരാപത്ത് നേരിട്ടു. എന്നിട്ടവന്‍ നമ്മള്‍ അല്ലാഹുവിന്നുള്ളതാണ്. നാം അവങ്കലേക്കാണ് മടങ്ങിച്ചെല്ലുക. അല്ലാഹുവേ! എന്റെ യാതനയ്ക്ക് എനിക്ക് നീ പ്രതിഫലം നല്കേണമേ! അതിനേക്കാള്‍ നന്മയുള്ളത് എനിക്ക് നീ പകരമാക്കേണമേ. എന്ന് പ്രാര്‍ത്ഥിക്കുന്നപക്ഷം അല്ലാഹു അവന്റെ മുസീബത്തിന് പ്രതിഫലം നല്കുകയും അതിനേക്കാള്‍ ഗുണമുള്ളത് പകരമാക്കുകയും ചെയ്യും. ഉമ്മുസലമ(റ) പറഞ്ഞു: അബൂസലമ മരിച്ചപ്പോള്‍ റസൂല്‍(സ) എന്നോട് ആജ്ഞാപിച്ചിരുന്നതുപോലെ ഞാന്‍ പ്രാര്‍ത്ഥിച്ചു. തന്നിമിത്തം അദ്ദേഹത്തേക്കാള്‍ ഉത്തമനായ റസൂല്‍(സ)യെ എനിക്ക് അവന്‍ പകരമായി നല്‍കി. (മുസ്ലിം)
 
105) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: 100 മുസ്ളീംകള്‍ ഒരു മയ്യിത്ത് ശുപാര്‍ശ ചെയ്തുകൊണ്ട് നമസ്കരിച്ചാല്‍ അവരുടെ ശുപാര്‍ശ സ്വീകരിക്കപ്പെടാതിരിക്കയില്ല. (മുസ്ലിം)
 
106) ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: മുശ്രിക്കുകളല്ലാത്ത 40 ആളുകള്‍, മരണപ്പെട്ട ഒരു മുസ്ളീമിനുവേണ്ടി മയ്യിത്ത് നമസ്കരിച്ചുവെങ്കില്‍ അല്ലാഹു അവരുടെ ശുപാര്‍ശ സ്വീകരിക്കാതിരിക്കയില്ല. (മുസ്ലിം)
 
115) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്നു കാര്യങ്ങളല്ലാത്ത അവന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അറ്റുപോകും. 1 ജാരിയായ സദഖ (വഖഫ്, വസിയ്യത്ത് മുതലായ തുടര്‍ന്ന് പ്രതിഫലം കിട്ടിക്കൊണ്ടിരിക്കുന്ന സദഖ) 2. ഫലപ്രദമായ ഇല്‍മ് 3. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനം. (മുസ്ലിം)
 
97) മുഖീറ(റ) നിവേദനം ചെയ്തു. പ്രവാചകന്‍(സ) പറഞ്ഞു: സവാരിചെയ്യുന്ന ആള്‍ ജനാസയുടെ പിന്നില്‍ പോകേണ്ടതാണ്. കാല്‍നടയായി പോകുന്നയാള്‍, അതിന്റെ പിന്നിലും, മുമ്പിലും അതിന്റെ വലത്തും അതിന്റെ ഇടത്തും അതിനോടടുത്തും പോകേണ്ടതാണ്. (അബൂദാവൂദ്)
 
98) അബുഹുറയ്റാ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: മയ്യത്തു നമസ്കാരത്തില്‍, അവനുവേണ്ടിയുള്ള പ്രാര്‍ത്ഥന നിഷ്കളങ്കമായിരിക്കട്ടെ. (അബൂദാവൂദ്)
 
99) അബുഹുറയ്റാ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) മയ്യത്തുനമസ്കാരത്തില്‍(ഇപ്രകാരം)പറയുക പതിവായിരുന്നു. അല്ലാഹുവേ, ഞങ്ങളുടെ ജീവിച്ചിരിക്കുന്നവര്‍ക്കും, ഞങ്ങളുടെ മരിച്ചവര്‍ക്കും, ഞങ്ങളില്‍ ഹാജരായിട്ടുള്ളവര്‍ക്കും, ഹാജരില്ലാത്തവര്‍ക്കും, ഞങ്ങളുടെ ഇളയവര്‍ക്കും പ്രായമായവര്‍ക്കും ഞങ്ങളുടെ പുരുഷന്മാര്‍ക്കും ഞങ്ങളുടെ സ്ത്രീകള്‍ക്കും മാപ്പു നല്‍കേണമെ, അല്ലാഹുവേ, ഞങ്ങളില്‍ ജീവിച്ചിരിക്കുന്നവനെ, നീ മുസ്ളീമായി ജീവിപ്പിക്കണമെ. ഞങ്ങളില്‍ നിന്നു നീ മരിപ്പിക്കുന്നവനെ നീ ഈമാനോടുകൂടി മരിപ്പിക്കണമെ. അല്ലാഹുവെ, അവനുള്ള പ്രതിഫലത്തില്‍ നിന്നു ഞങ്ങളെ അവനുശേഷം പരീക്ഷണത്തില്‍ ആക്കാതിരിക്കണമെ. (അബൂദാവൂദ്)
 
107) മര്‍സദി(റ)യില്‍ നിന്ന് നിവേദനം: മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുമ്പോള്‍ ആളുകള്‍ കുറവാണെങ്കില്‍ അവരെ മൂന്നായി ഭാഗിച്ചുകൊണ്ട് അദ്ദേഹം പറയും: നബി(സ) പറഞ്ഞിട്ടുണ്ട്: ആര്‍ക്കെങ്കിലും മൂന്ന് അണികള്‍ (മയ്യിത്ത്)നമസ്കാരം നിര്‍വ്വഹിച്ചാല്‍ അവന്‍(സ്വര്‍ഗ്ഗം) കരസ്ഥമാക്കി. (അബൂദാവൂദ്, തിര്‍മിദി)
 
110) അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: മയ്യിത്ത് നമസ്കാരം നിര്‍വ്വഹിക്കുമ്പോള്‍ അവന്നുവേണ്ടി നിങ്ങള്‍ നിഷ്കളങ്കരായി പ്രാര്‍ത്ഥിക്കണം. (അബൂദാവൂദ്)
 
111) വാസിലത്തി(റ)ല്‍ നിന്ന് നിവേദനം: മുസ്ളീംകളില്‍ ഒരാളുടെ മയ്യിത്ത് നമസ്കാരം ഞങ്ങളൊന്നിച്ച് നബി(സ) നിര്‍വ്വഹിച്ചു. അന്നേരം അവിടുന്ന് പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടു: അല്ലാഹുവേ! ഇന്ന വ്യക്തിയുടെ ഇന്ന മകന്‍ നിന്റെ ഉത്തരവാദിത്തത്തിലും സംരക്ഷണത്തിലുമാണ്, അതുകൊണ്ട് ഖബറിലെ പരീക്ഷണങ്ങളില്‍ നിന്നും അതിലെ ശിക്ഷയില്‍ നിന്നും നീ അവനെ സംരക്ഷിക്കേണമേ! നീ കരാര്‍ പൂര്‍ത്തികരിക്കുന്നവനും സ്തുതി അര്‍ഹിക്കുന്നവനുമാണ്. അല്ലാഹുവേ! നീ അവനോട് പൊറുക്കുകയും ദയ കാണിക്കുകയും ചെയ്യേണമേ! നിശ്ചയം, നീ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാണ്. (അബൂദാവൂദ്)
 
113) ഹുസൈനി(റ)ല്‍ നിന്ന് നിവേദനം: ത്വല്‍ഹത്ത്(റ) രോഗബാധിതനായപ്പോള്‍ നബി(സ) അദ്ദേഹത്തെ സന്ദര്‍ശിച്ചുകൊണ്ട് പറഞ്ഞു: ത്വല്‍ഹത്തിന്ന് മരണം ബാധിച്ചതായിട്ടാണ് എനിക്ക് മനസ്സിലാകുന്നത്. അതുകൊണ്ട് അദ്ദേഹം മരണപ്പെടുന്നപക്ഷം നിങ്ങളെന്നെ അറിയിക്കുകയും താമസംവിനാ അദ്ദേഹത്തെ സംസ്കരിക്കുകയും ചെയ്യണം. കാരണം മുസ്ളിമിന്റെ മൃതശരീരം തന്റെ കുടുംബത്തില്‍ വെച്ചുകൊണ്ടിരിക്കല്‍ നല്ലതല്ല. (അബൂദാവൂദ്)
 
114) ഉസ്മാനുബിന്‍ അഫാനി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) മയ്യിത്ത് മറമാടിക്കഴി ഞ്ഞാല്‍ അവിടെ നിന്നുകൊണ്ട് പറയാറുണ്ട്. നിങ്ങളുടെ സഹോദരനുവേണ്ടി നിങ്ങള്‍ പൊറുക്കലിനെ തേടുകയും സ്ഥിരതയെ ആവശ്യപ്പെടുകയും ചെയ്യുക. നിശ്ചയം, അവനിപ്പോള്‍ ചോദ്യം ചെയ്യപ്പെടും. (അബൂദാവൂദ്)
 
96) ആയിഷ(റ) പറഞ്ഞു: ഉസ്മാന്‍ ഇബ്നു മസ്ഉന്‍ മരിച്ചപ്പോള്‍, അദ്ദേഹത്തെ പ്രവാചകന്‍ ചുംബിക്കുകയും, പ്രവാചകന്റെ കണ്ണുനീര്‍ ഉസ്മാന്റെ മുഖത്തുകൂടി ഒഴുകുകയും ചെയ്തു. (തിര്‍മിദി)
 
104) അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തറപ്പിച്ചു പറഞ്ഞു: ഒരാളുടെ സന്താനം മരണപ്പെട്ടാല്‍ അല്ലാഹു മലക്കുകളോട് ചോദിക്കും; നിങ്ങള്‍ എന്റെ അടിമയുടെ സന്താനത്തെ പിടിച്ചോ? അപ്പോള്‍ അവര്‍ പറയും: അതെ! ഉടനെത്തന്നെ അല്ലാഹു ചോദിക്കും: അവന്റെ കരളിന്റെ കരളിനെ നിങ്ങള്‍ പിടിച്ചെടുത്തോ? അതെ! എന്നവര്‍ മറുപടി നല്കും. അല്ലാഹു തുടര്‍ന്നു ചോദിക്കും. അപ്പോള്‍ എന്റെ അടിമ എന്താണ് പറഞ്ഞത്? അവര്‍ പറയും: അവന്‍ നിന്നെ സ്തുതിച്ചു. ഇന്നാ ലില്ലാഹി എന്ന് പറഞ്ഞു. അല്ലാഹു പറയും: എന്റെ അടിമക്ക് സ്വര്‍ഗ്ഗത്തില്‍ ഒരു ഭവനം നിങ്ങള്‍ നിര്‍മ്മിക്കുകയും ബൈത്തുല്‍ ഹംദ് എന്ന് അതിനു നാമകരണം ചെയ്യുകയും ചെയ്യുവിന്‍. (തിര്‍മിദി)
 
109) അബൂഹൂറയ്റ(റ)യും അബൂഖത്താദ(റ)യും അബൂഇബ്രാഹീം(റ) തന്റെ പിതാവില്‍ നിന്നും നിവേദനം ചെയ്യുന്നു: പിതാവ് സ്വഹാബിയാണ്. (അതുകൊണ്ട് വ്യക്തിയിന്നയാളാണെന്ന് അറിയപ്പെട്ടില്ലെങ്കിലും ദോഷമില്ല) നബി(സ) ഒരിക്കല്‍ ഒരു മയ്യിത്ത് നമസ്കാരം നിര്‍വ്വഹിച്ച പ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ! ഞങ്ങളില്‍ നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ച വര്‍ക്കും ചെറിയവര്‍ക്കും വലിയവര്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സ്ഥലത്തുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും നീ പൊറുത്തുതരേണമേ! അല്ലാഹുവേ! ഞങ്ങളില്‍ നീ ജീവിപ്പിക്കുന്നവര്‍ ആരോ, അവരെ നീ മുസ്ളീമായി ജീവിപ്പിക്കുകയും, മരിപ്പിക്കുന്നവരെ ഈമാനോടെ മരിപ്പിക്കുകയും ചെയ്യേണമേ! അല്ലാഹുവേ! ഇതി (ഈ പരിപാലനത്തി)ന്റെ പ്രതിഫലം ഞങ്ങള്‍ക്ക് നിഷേധിക്കുകയോ, ഇതിനുശേഷം ഞങ്ങളെ കുഴപ്പത്തിലാക്കുകയോ ചെയ്യരുതേ! (തിര്‍മിദി)
 
112) അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: കടം വീടുന്നതുവരെ കടത്തിന്റെ പേരില്‍ സത്യവിശ്വാസിയുടെ ആത്മാവ് (ഉന്നത പദവിയില്‍ നിന്ന്) തടഞ്ഞുവയ്ക്കപ്പെടുന്നതാണ്. (തിര്‍മിദി)