6) സല്‍മത്ത്ബ്നു അംറി(റ)ല്‍ നിന്ന്: പ്രവാചകസന്നിധിയില്‍വെച്ച് ഒരാള്‍ ഇടതുകൈകൊണ്ട് ഭക്ഷിച്ചു. അവിടുന്നരുളി: വലതുകൈകൊണ്ട് ഭക്ഷിക്കുക. അയാള്‍ പറഞ്ഞു: എനിക്കതിന് കഴിവില്ല. നബി(സ) പ്രാര്‍ത്ഥിച്ചു: എന്നാല്‍ നിനക്കതിന് കഴിയാതിരിക്കട്ടെ! അഹന്ത മാത്രമായിരുന്നു അവനെ തടഞ്ഞത്. പിന്നീടയാള്‍ക്ക് തന്റെ കൈ വായിലേക്കുയര്‍ത്താന്‍ സാധിച്ചിട്ടില്ല. (മുസ്ലിം) |
|
7) ജാബിര്‍ (റ) വില്‍ നിന്ന്: ഒരവസരത്തില്‍ റസൂല്‍(സ) ഇങ്ങനെ പറയുകയുണ്ടായി: എന്റെയും നിങ്ങളുടെയും സ്ഥിതി തീ കത്തിച്ച് അതില്‍ വണ്ടുകളും പാറ്റകളും വീഴാന്‍ തുടങ്ങിയപ്പോള്‍ അതിനെ ആട്ടിയോടിച്ചുകൊണ്ടിരിക്കുന്ന ഒരാളെപ്പോലെയാണ്. നരകത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ തടഞ്ഞു നിര്‍ത്തുന്നു. നിങ്ങളാണെങ്കില്‍ എന്റെ കയ്യില്‍ നിന്ന് വഴുതിപ്പോവുകയും ചെയ്യുന്നു. (മുസ്ലിം) |
|
9) ഉഖ്ബത്തുബ്നു അംറ്(റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: നല്ലത് കാണിച്ച് കൊടുക്കുന്നവന് അത് പ്രവര്‍ത്തിച്ചവന്റെ തുല്യപ്രതിഫലം ലഭിക്കുന്നതാണ്. (മുസ്ലിം) |
|
10) അബൂഹുറയ്റ(റ)യില്‍ നിന്ന്: റസൂല്‍(സ) പ്രസ്താവിച്ചു: നല്ല മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുന്നവന് തന്നെ അനുഗമിച്ച് പ്രവര്‍ത്തിച്ചവനുള്ള തുല്യപ്രതിഫലം ലഭിക്കുന്നതാണ്. അത് നടപ്പാക്കിയവന് ഒരു കുറവും വരുകയില്ല. അനാചാരത്തിലേക്ക് ക്ഷണിച്ചവന് അനുകരിച്ചവന്റെ തുല്യ ശിക്ഷ ഉണ്ടായിരിക്കുന്നതാണ്. അതുകൊണ്ട് അവര്‍ക്ക് ഒരു കുറവും വരുന്നില്ല. (മുസ്ലിം) |
|
11) അബൂസഈദ് നിവേദനം: നബി(സ) പറയുന്നത് ഞാന്‍ കേട്ടു. നിങ്ങളില്‍ ആരെങ്കിലും ഒരു നിഷിദ്ധകര്‍മ്മം കണ്ടാല്‍ തന്റെ കൈകൊണ്ട് അവനത് തടഞ്ഞ് കൊള്ളട്ടെ. അതിന് കഴിഞ്ഞില്ലെങ്കില്‍ താന്‍ അതിനെ കുറ്റപ്പെടുത്തികൊള്ളട്ടെ അതിനും സാധിച്ചില്ലെങ്കില്‍ തന്റെ ഹൃദയംകൊണ്ട് വെറുത്തു കൊള്ളട്ടെ. അതാകട്ടെ, ഈമാന്റെ ഏറ്റവും താഴ്ന്ന പടിയാണ്. (മുസ്ലിം) |
|
12) ഇബ്നു മസ്ഊദ്(റ)ല്‍ നിന്ന്: നബി(സ) ഊന്നിപ്പറഞ്ഞു: എനിക്ക് മുമ്പ് അല്ലാഹു നിയോഗിച്ചയച്ച ഏത് നബിക്കും തന്റെ ജനതയില്‍ ആത്മമിത്രങ്ങളും സ്വന്തം ചര്യ പിന്‍പററുന്നവരും ആജ്ഞാനുവര്‍ത്തികളും ഉണ്ടാകാതിരുന്നിട്ടില്ല. അവര്‍ക്കു ശേഷം പ്രവര്‍ത്തിക്കാത്തത് പറയുകയും കല്പിക്കപ്പെടാത്തത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പിന്‍ഗാമികള്‍ അചിരേണ അവരെ പ്രതിനിധികരിച്ചു. അവരോട് കൈകൊണ്ട് ജിഹാദ് ചെയ്തവനാരോ, അവനത്രെ സത്യവിശ്വാസി. വാക്കുകളിലൂടെ എതിര്‍ത്തവനും സത്യവിശ്വാസിയാണ്. ഹൃദയം കൊണ്ട് വെറുത്തവനും സത്യവിശ്വാസി തന്നെ. പക്ഷെ അതിനപ്പുറം ഒരുകടുകിട ഈമാന്‍ അവശേഷിക്കുന്നില്ല. (മുസ്ലിം) |
|
13) ഉമ്മുസല്‍മ(റ)യില്‍ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചുപറഞ്ഞു: നിങ്ങള്‍ക്ക് അംഗീകരിക്കാവുന്ന ചില കാര്യങ്ങളും അംഗീകരിക്കാനാവാത്ത മറ്റു ചിലതും കല്‍പ്പിക്കുന്ന കൈകാര്യ കര്‍ത്താക്കള്‍ നിങ്ങളില്‍ നിയോഗിക്കപ്പെടുന്നതാണ്. (എന്നാല്‍ ദുഷ്പ്രവര്‍ത്തികളില്‍) വെറുപ്പ് പ്രകടിപ്പിച്ചവന്‍ രക്ഷ പ്രാപിച്ചവനായി. അതിനെ നിരാകരിച്ചവന്‍ പാപരഹിതനുമായി. അവര്‍ ചോദിച്ചു: മറിച്ച് അതില്‍ സംതൃപ്തി പൂണ്ട് അനുധാവനം ചെയ്തവനോ ? പ്രവാചകരെ, ഞങ്ങള്‍ക്ക് അവരോട് യുദ്ധം ചെയ്തുകൂടെയോ? പ്രവാചകന്‍(സ) അരുളി: അവന്‍ നമസ്കാരം നിലനിര്‍ത്തുന്നേടത്തോളം അത് പാടുള്ളതല്ല. (മുസ്ലിം) |
|
17) ജാബിര്‍ (റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) ആജ്ഞാപിച്ചിരിക്കുന്നു: നിങ്ങള്‍ അക്രമം സൂക്ഷിക്കണം. അക്രമം അന്ത്യദിനത്തില്‍ ഇരുളുകളായിരിക്കും. ലുബ്ധിനെ നിങ്ങള്‍ സൂക്ഷിക്കണം. ലുബ്ധാണ് നിങ്ങള്‍ക്ക് മുമ്പുള്ളവരെ നശിപ്പിച്ചത്. രക്തം ചിന്താനും നിഷിദ്ധമായത് അനുവദനീയമാക്കാനും അതവരെ പ്രേരിപ്പിച്ചിരിക്കുന്നു. (മുസ്ലിം) |
|
19) ഇയാസുബ്നു സഅ്ലബത്തില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മുസ്ളീമിന്റെ ധനം കള്ളസത്യം വഴി അപഹരിച്ചെടുക്കുന്നവന് അല്ലാഹു നരകം അനിവാര്യവും സ്വര്‍ഗം നിഷിദ്ധവുമായിരിക്കുന്നു. തിരെ നിസ്സാരമായ വല്ലതുമാണെങ്കിലോ പ്രവാചകരേ ! ഒരാള്‍ ചോദിച്ചു. ഉകമരത്തിന്റെ ഒരു കൊമ്പായിരുന്നാലും മതിയെന്നു പ്രവാചകന്‍ പറഞ്ഞു. (മുസ്ലിം) |
|
22) അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുളി: ഇഹത്തില്‍ ഒരു ദാസന്‍ മറ്റൊരു ദാസന്റെ ന്യൂനതകള്‍ മറച്ചുവെച്ചാല്‍, പരത്തില്‍ അല്ലാഹു അവന്റെ ന്യൂനതയും മറച്ചുവെക്കുന്നതാണ്. (മുസ്ലിം) |
|
26) ആയിശ(റ)യില്‍ നിന്ന് നിവേദനം: രണ്ടു പെണ്‍കുട്ടികളെ ചുമന്നുകൊണ്ട് ഒരു ദരിദ്ര സ്ത്രീ എന്റെ അടുക്കല്‍ വന്നു. മൂന്നുകാരക്ക ഞാനവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുത്തു. ഓരോരുത്തര്‍ക്കും ഓരോന്നു വീതം അവള്‍ പങ്കിട്ടുകൊടുത്തു. ഒന്ന് അവള്‍ തിന്നാന്‍ വേണ്ടി വായിലേക്കുയര്‍ത്തി. അപ്പോഴേക്കും ആ കുട്ടികള്‍ വീണ്ടും ഭക്ഷണമാവശ്യപ്പെട്ടു. ഭക്ഷിക്കാന്‍ ഉദ്ദേശിച്ചിരുന്ന കാരക്ക അവള്‍ രണ്ടായി ചീന്തി അവര്‍ക്കു രണ്ടുപേര്‍ക്കുമായി വീതിച്ചുകൊടുത്തു. അവളുടെ കാര്യം എന്നെവല്ലാതെ ആശ്ചര്യപ്പെടുത്തി. വിവരം നബി(സ) യോട് പറഞ്ഞു. ആ കുട്ടികള്‍ വഴി അല്ലാഹു അവര്‍ക്ക് സ്വര്‍ഗ്ഗം അനിവാര്യമാക്കുമെന്നോ അതല്ല, അതുകൊണ്ടുതന്നെ അവളെ നരകത്തില്‍ നിന്നു മോചിപ്പിക്കുമെന്നോനബി(സ) തറപ്പിച്ചുപറഞ്ഞു. (മുസ്ലിം) |
|
29) അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: നബി(സ) പ്രവചിച്ചിരിക്കുന്നു: ഒരു ദീനാര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നീ ചെലവഴിക്കും. ഒരു ദീനാര്‍ അടിമത്തവിമോചനത്തിലും ചെലവഴിക്കും. ഒരു ദീനാര്‍ ദരിദ്രന് ധര്‍മ്മമായും ചെലവഴിക്കും. ഒരു ദീനാര്‍ നിന്റെ കുടുംബത്തിലും നീ ചെലവഴിക്കും. എന്നാല്‍ അവയില്‍ കൂടുതല്‍ പ്രതിഫലമുള്ളത് സ്വന്തം കുടുംബത്തിനുവേണ്ടിചെലവഴിച്ചതിനാണ്. (മുസ്ലിം) |
|
30) സൌബാനി(റ)ല്‍ നിന്ന് നിവേദനം:: തിരുമേനി(സ) പറയുകയുണ്ടായി: ഒരു വ്യക്തി ചെലവഴിക്കുന്നതില്‍വെച്ച് ഏറ്റവും ഉത്തമമായ ദീനാര്‍ കുടുംബത്തിനു വേണ്ടി ചെലവഴിക്കുന്നതും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തന്റെ വാഹനത്തില്‍ ചെലവഴിക്കുന്നതും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തന്റെ കൂട്ടുകാര്‍ക്കു വേണ്ടി ചെലവഴിക്കുന്നതുമാകുന്നു. (മുസ്ലിം) |
|
32) അബൂശൂറൈഹ്(റ) വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നവനാരോ അവന്‍ അയല്‍വാസിക്ക് നന്മ ചെയ്തുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ അതിഥിയെ മാനിച്ചുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലത് പറയുകയോ മൌനമവലംബിക്കുകയോ ചെയ്യട്ടെ. (മുസ്ലിം) |
|
34) ഉഖ്ബ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. ജനങ്ങള്‍ക്ക് ഇമാമാകേണ്ടത് അവരില്‍ ധാരാളം ഖുര്‍ആന്‍ മനഃപാഠമുള്ളവരാണ്. ഖുര്‍ആന്‍ പാണ്ഡിത്യത്തില്‍ അവരെല്ലാം സമന്മാരാണെങ്കിലോ, ഹദീസില്‍ കൂടുതല്‍ പാണ്ഡിത്യമുള്ളവരാണ്. ഹദീസ് വിജ്ഞാനത്തിലും അവരെല്ലാം സമന്മാരായാലോ ആദ്യമാദ്യം ഹിജ്റ ചെയ്തവരാണ്. അതിലും സമന്മാരാണെങ്കില്‍ താരതമ്യേന കൂടുതല്‍ പ്രായമുള്ളവരാണ്. മറ്റൊരാളുടെ അധികാരസ്ഥലത്ത് അനുവാദം കൂടാതെ ഇമാമാകുകയോ, അയാളുടെ പ്രത്യേകമായ ഇരിപ്പിടത്തില്‍ ഇരിക്കുകയോ ചെയ്യരുത്. (മുസ്ലിം) |
|
35) ഉഖ്ബ(റ)യില്‍ നിന്ന് നിവേദനം: നമസ്കാരത്തില്‍ തിരുദൂതന്‍(സ) ഞങ്ങളുടെ ചുമലുകള്‍ നേരെയാക്കാറുണ്ടായിരുന്നു. നിങ്ങള്‍ നേരെ നില്‍ക്കൂ. വളഞ്ഞ് നില്‍ക്കരുത്. ഹൃദയങ്ങള്‍ ഭിന്നിച്ചേക്കും. എന്ന് പ്രവാചകന്‍(സ) പറഞ്ഞിരുന്നു. ബുദ്ധിമാന്മാരും പ്രായം എത്തിയവരുമാണ് എന്നോടടുത്ത് നില്ക്കേണ്ടത്. പിന്നീട് അവരോടടുത്തവരും അതിനുശേഷം അവരോടടുത്തവരുമാണ്. (മുസ്ലിം) |
|
36) റസൂല്‍(സ) പറഞ്ഞു: നമസ്കാരസ്ഥലങ്ങളില്‍ അങ്ങാടിയിലേതുപോലെ ശബ്ദ കോലാഹ ലണ്ടളുണ്ടാക്കാതെ സൂക്ഷിക്കണം. (മുസ്ലിം) |
|
37) ഇബ്നു ഉമര്‍(റ) വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ഞാന്‍ പല്ല് ബ്രഷ് ചെയ്യുന്നതായും, തദവസരത്തില്‍ രണ്ടാളുകള്‍ എന്റെയടുത്ത് വന്നതായും സ്വപ്നം കാണുകയുണ്ടായി. ഒരാള്‍ മറ്റേയാളെക്കാള്‍ പ്രായം ചെന്നവനാണ്. ഞാന്‍ ആ മിസ്വാക്ക് ചെറിയ ആള്‍ക്ക് കൊടുത്തപ്പോള്‍ വലിയവന് മുന്‍ഗണന നല്‍കൂ എന്ന് എന്നോട് പറയപ്പെട്ടു. ഞാന്‍ പ്രായം ചെന്നവന് അത് തിരിച്ചുവാങ്ങിക്കൊടുത്തു. (മുസ്ലിം) |
|
42) അനസ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ)യുടെ വിയോഗാനന്തരം അബൂബക്കര്‍(റ), ഉമര്‍(റ)നോട് പറഞ്ഞു. നമുക്ക് ഉമ്മുഅയ്മന്‍(റ)യുടെ അടുത്ത് പോകാം. റസൂല്‍(സ) അവരെ സന്ദര്‍ശിച്ചിരുന്നതുപോലെ നമുക്കും സന്ദര്‍ശിക്കാം. രണ്ടുപേരും അവരുടെ അടുത്ത് എത്തിച്ചേര്‍ന്നപ്പോള്‍ ആ മഹതി കരയാന്‍ തുടങ്ങി. അല്ലാഹുവിങ്കലുള്ളത് റസൂല്‍(സ)ക്ക് ഖയ്റാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നവര്‍ ചോദിച്ചപ്പോള്‍ ഗുണമാണെന്ന് എനിക്കറിയാഞ്ഞിട്ടല്ല കരയുന്നത്. വഹ്യ് നിലച്ചുപോയല്ലോ എന്നോര്‍ത്താണ് എന്ന് ആ മഹതി മറുപടി നല്കി. അവര്‍ പ്രചോദിപ്പിച്ചതിനാല്‍ അവരിരുവരും കൂടി കരയാന്‍ തുടങ്ങി. (മുസ്ലിം) |
|
45) അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ഖനികളെപ്പോലെ മനുഷ്യന്‍ (വിവിധ സ്വഭാവ സംസ്കാരങ്ങളുടെ) ഖനികളാണ്. ഇസ്ളാമിനു മുമ്പേ ഉത്തമ സ്വഭാവമുള്ളവര്‍ മതവിജ്ഞാനം കരസ്ഥമാക്കുന്ന പക്ഷം ഇസ്ളാമിലും ഉന്നതന്മാര്‍ തന്നെ. ആത്മാക്കള്‍ സംഘടിപ്പിക്കപ്പെടുന്ന ഒരു വ്യൂഹമാണ്. അതില്‍ നിന്ന് പരസ്പരം പരിചിതര്‍ ഒന്നിക്കുകയും അപരിചിതര്‍ ഭിന്നിക്കുകയും ചെയ്യും. (മുസ്ലിം) |
|
48) ഇബ്നു മസ്ഊദ്(റ) നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചു: അന്നേ ദിവസം (അന്ത്യ ദിനത്തില്‍) നരകം ഹാജരാക്കപ്പെടും. എഴുപതിനായിരം കടിഞ്ഞാണ്‍ അതിനുണ്ടായിരിക്കും. ഓരോ വട്ടക്കയറിലും എഴുപതിനായിരം മലക്കുകള്‍ അതിനെ വലിച്ചുപിടിച്ചു കൊണ്ടിരിക്കും. (മുസ്ലിം) |
|
49) സമുറ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നരകവാസികളില്‍ ചിലരുടെ (അന്ത്യദിനത്തില്‍) കണങ്കാലസ്ഥിവരെയും മറ്റുചിലരുടെ മുട്ടുകാല്‍വരെയും ചിലരുടെ അരക്കെട്ടുവരെയും വേറെ ചിലരുടെ തൊണ്ടക്കുഴി വരെയും നരകാഗ്നി ബാധിക്കുന്നതാണ്. (മുസ്ലിം) |
|
50) മിഖ്ദാദ്(റ) വില്‍ നിന്ന്: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. അന്ത്യദിനത്തില്‍ ഒരു മീല്‍ അകലത്തില്‍ സൂര്യന്‍ സൃഷ്ടികളോടടുപ്പിക്കപ്പെടും. റിപ്പോര്‍ട്ടറായ സുലൈം(റ) പറയുന്നു. അല്ലാഹുവാണ്, മീല്‍ കൊണ്ട് ഭൂമിയിലെ ദൂരമാണോ, അതല്ല സുറുമക്കോലാണോ ഉദ്ദേശിക്കപ്പെട്ടതെന്ന് എനിക്കറിയില്ല. ഈ അവസരത്തില്‍ ജനങ്ങള്‍ സ്വന്തം പ്രവര്‍ത്തനമനുസരിച്ചുള്ള വിയര്‍പ്പിലായിരിക്കും. കണങ്കാലസ്ഥിവരെ ആ വിയര്‍പ്പ് ബാധിക്കുന്നവരും അവരിലുണ്ടായിരിക്കും. രണ്ടുകാല്‍മുട്ടു വരെ ബാധിക്കുന്നവരും അരക്കെട്ടുവരെ ബാധിക്കുന്നവരും വിയര്‍പ്പു കൊണ്ടു കടിഞ്ഞാണിട്ടതു പോലെ അനുഭവപ്പെടുന്നവരും അവരിലുണ്ടായിരിക്കും. (കടിഞ്ഞാണ്‍ പോലെ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം) നബി(സ) അവിടുത്തെ ഇരുകൈകൊണ്ടും വായിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ടു വ്യക്തമാക്കിക്കൊടുത്തു. (മുസ്ലിം) |
|
51) അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം: ഞങ്ങളൊരിക്കല്‍ റസൂല്‍(സ)യുടെ സമീപത്തുണ്ടായിരുന്നു. അപ്പോള്‍ നബി(സ)ക്ക് ഒരു ശബ്ദം കേള്‍ക്കാനിടയായി. ഉടനെത്തന്നെ ഇതെന്താണ് എന്ന് നിങ്ങള്‍ക്കറിയാമോ? എന്ന് അവിടുന്ന് ചോദിച്ചു. അല്ലാഹുവും അവന്റെ പ്രവാചകനുമാണ് അതറിയുക - ഞങ്ങള്‍ പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. 70 വര്‍ഷം മുമ്പെ നരകത്തിലൊരു കല്ലെറിയപ്പെട്ടു. ഇതുവരെ അത് നരകത്തിലാണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴതിന്റെ ആഴത്തില്‍ അതെത്തിയ ശബ്ദമാണ് നിങ്ങള്‍ കേട്ടത്. (മുസ്ലിം) |
|
57) അബൂദര്‍റ്(റ) വില്‍ നിന്ന് നിവേദനം: അല്ലാഹു അരുള്‍ ചെയ്തതായി റസൂല്‍(സ) പ്രസ്താവിച്ചിരിക്കുന്നു. നന്മ ചെയ്തവന് പത്തിരട്ടിയോ അതില്‍ കൂടുതലോ പ്രതിഫലം ലഭിക്കും. വല്ലവനും തിന്മ പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം തിന്മക്ക് തുല്യമായതായിരിക്കും. അതുമല്ലെങ്കില്‍ ഞാന്‍ അവനു പൊറുത്തുകൊടുക്കും. വല്ലവനും എന്നോടൊരു ചാണ്‍ അടുത്താല്‍ ഞാന്‍ ഒരു മുഴം അവനോടടുക്കും. വല്ലവനും ഒരു മുഴം എന്നോടടുത്താല്‍ ഒരു മാറ് ഞാനവനോടടുക്കും. വല്ലവനും എന്റെ അടുത്ത് നടന്നു വന്നാല്‍ ഞാന്‍ അവന്റെയടുത്ത് ഓടിച്ചെല്ലും. എന്നോട് എന്തിനെയെങ്കിലും പങ്കുചേര്‍ക്കാതെ ഭൂമി നിറയെ പാപങ്ങളുമായി ആരെങ്കിലും എന്റെ അടുത്ത് വരുന്നപക്ഷം അത്രയും മഗ്ഫിറത്തുമായി ഞാനവനെ സമീപിക്കും. (മുസ്ലിം) |
|
58) ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: ഒരുഗ്രാമീണനായ അറബി നബി(സ)യുടെ സന്നിധിയില്‍ വന്ന് ചോദിച്ചു. പ്രവാചകരെ! (സ്വര്‍ഗ്ഗ-നരകങ്ങളെ) അനിവാര്യമാക്കുന്ന രണ്ടുകാര്യങ്ങളെന്താണ്? അവിടുന്ന് പറഞ്ഞു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതെ മരണപ്പെട്ടവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അവനോടു വല്ലതിനെയും പങ്കുചേര്‍ത്തുകൊണ്ട് മരണപ്പെട്ടവന്‍ നരകത്തിലും പ്രവേശിക്കും. (മുസ്ലിം) |
|
60) അബൂഅയ്യൂബ്(റ) വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ പറയുന്നത് ഞാന്‍ കേട്ടൂ നിങ്ങളാരും പാപം ചെയ്യുന്നില്ലെങ്കില്‍ പാപം ചെയ്യുകയും പൊറുക്കലിനെ തേടുകയും പൊറുക്കപ്പെടുകയും ചെയ്യുന്ന ഒരു വിഭാത്തെ അല്ലാഹു സൃഷ്ടിക്കുകതന്നെ ചെയ്യും. (മുസ്ലിം) |
|
61) ജാബിര്‍(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറഞ്ഞു: അഞ്ചു ഫര്‍ളു നമസ്കാരങ്ങളുടെ സ്ഥിതി നിങ്ങളോരോരുത്തരുടെയും കവാട പരിസരത്തിലൂടെ ഒഴുകുന്ന നദിയില്‍ നിന്ന് ഓരോ ദിവസവും അഞ്ചുപ്രാവശ്യം കുളിച്ചു വൃത്തിയാവുന്നതിന്റെ സ്ഥിതിയാണ്. (മുസ്ലിം) |
|
63) അബൂമൂസ(റ) വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരുദൂതന്‍(സ) പ്രവചിച്ചു. അന്ത്യ ദിനമായാല്‍ അല്ലാഹു ഓരോ മുസ്ളിമിനും ഒരു ജൂതനെയോ കൃസ്ത്യാനിയെയോ കൊടുത്തുകൊണ്ട് പറയും. ഇവനാണ് നരകത്തില്‍ നിന്ന് നിന്നെമോചിപ്പിച്ചത് (അഥവാനരകത്തിലെ അംഗസംഖ്യ ഇവനെ ക്കൊണ്ടാണ് പൂര്‍ത്തികരിക്കപ്പെട്ടത്) മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്. നബി(സ) പറഞ്ഞു. അന്ത്യദിനത്തില്‍ മുസ്ളിംകളില്‍ ചിലര്‍ പര്‍വ്വത തുല്യങ്ങളായ പാപങ്ങളുമായി വരും. അല്ലാഹു അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുന്നു. (മുസ്ലിം) |
|
65) അബൂമൂസ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: പകല്‍ കുറ്റകൃത്യം ചെയ്തവന്റെ പശ്ചാത്താപം സ്വീകരിക്കാന്‍ വേണ്ടി രാത്രി അല്ലാഹു കൈനീട്ടി കാണിക്കും. അപ്രകാരം തന്നെ രാത്രി കുറ്റം ചെയ്യുന്നവന്റെ പശ്ചാത്താപം സ്വീകരിക്കാന്‍വേണ്ടി പകലിലും കൈ നീട്ടിക്കാണിക്കാം. സൂര്യന്‍ പശ്ചിമഭാഗത്തുനിന്ന് ഉദിക്കുന്നതുവരെ ഇത് തുടരും. (മുസ്ലിം) |
|
66) അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രവചിച്ചു. അല്ലാഹു ഒരു സമുദായത്തെ അനുഗ്രഹിക്കാനുദ്ദേശിച്ചാല്‍ ആ സമുദായത്തിനുമുമ്പ് അവരുടെ നബിയെ അല്ലാഹു മരണപ്പെടുത്തുന്നതും അദ്ദേഹത്തെ അവരുടെ ആതിഥേയനാക്കുന്നതുമാണ്. മറിച്ച് ഒരു സമുദായത്തെ നശിപ്പിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അവരുടെ നബി ജീവിച്ചിരിക്കെ, അദ്ദേഹത്തിന്റെ കണ്‍മുമ്പില്‍വെച്ച് അവനവരെ ശിക്ഷിക്കും. തന്നെ നിഷേധിക്കുകയും തന്റെ ആജ്ഞകള്‍ ധിക്കരിക്കുകയും ചെയ്തപ്പോള്‍ അവര്‍ക്കുഭവിച്ച നാശങ്ങള്‍ ആ നബി കണ്ടാസ്വദിക്കുന്നതുമാണ്. (മുസ്ലിം) |
|
69) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. അല്ലാഹുവിങ്കലുള്ള ശിക്ഷ സത്യവിശ്വാസി അറിയുന്നപക്ഷം ഒരാളും സ്വര്‍ഗ്ഗം ആഗ്രഹിക്കുകയില്ല. (ആ ശിക്ഷ കിട്ടാതിരുന്നാല്‍ മാത്രം മതിയായിരുന്നു എന്ന് തോന്നിപ്പോവും) അപ്രകാരം സത്യ നിഷേധി അല്ലാഹുവിങ്കലുള്ള കാരുണ്യം അറിയുന്നപക്ഷം ഒരാളും അവന്റെ സ്വര്‍ഗ്ഗത്തെത്തൊട്ട് നിരാശപ്പെടുകയില്ല. (മുസ്ലിം) |
|
70) ഇബ്നുമസ്ഊദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രസ്താവിച്ചു. സ്വര്‍ഗ്ഗം നിങ്ങളോരോരുത്തരോടും സ്വന്തം ചെരിപ്പിന്റെ വാറിനേക്കാള്‍ ഏറ്റവും അടുത്തതാണ്. അപ്രകാരം തന്നെയാണ് നരകവും. (മുസ്ലിം) |
|
74) മുആവിയയില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നിങ്ങള്‍ ചോദിച്ചു വിഷമിപ്പിക്കരുത്. അല്ലാഹുവാണെ, നിങ്ങളാരെങ്കിലും എന്നില്‍ നിന്ന് യാചിച്ചുകൊണ്ട് സംതൃപ്തി കൂടാതെ വല്ലതും നേടിയെടുത്താല്‍ ഞാനവന് നല്കിയതില്‍ അവനൊരിക്കലും ബര്‍ക്കത്തുണ്ടായിരിക്കുകയില്ല. (ബലമായി പിടിച്ചെടുത്താലോ അഭിവൃദ്ധിലഭിക്കുകയില്ല. ഏതോ വിധത്തില്‍ അത് പ്രയോജനപ്പെടാതെ നഷ്ടപ്പെട്ടുപോകും) (മുസ്ലിം) |
|
75) ഇബ്നു ഔഫി(റ) വില്‍ നിന്ന് നിവേദനം: ഞങ്ങള്‍ ഏഴോ എട്ടോ ഒമ്പതോ ആളുകള്‍ തിരുദൂതന്റെ(സ) സന്നിധിയില്‍ ഉണ്ടായിരുന്നു. അന്നേരം അവിടുന്ന് പറഞ്ഞു; നിങ്ങള്‍ അല്ലാഹുവിന്റെ പ്രവാചകനോട് പ്രതിജ്ഞ ചെയ്യുന്നില്ലേ ? ഞങ്ങളാണെങ്കില്‍ പ്രതിജ്ഞ ചെയ്തിട്ട് അധിക കാലമായിരുന്നില്ല. ഉടനെ ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ! ഞങ്ങള്‍ അങ്ങയോട് പ്രതിജ്ഞ ചെയ്യുന്നു. പിന്നേയും അവിടുന്ന് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകനോട് നിങ്ങള്‍ പ്രതിജ്ഞചെയ്യുന്നില്ലേ? ഞങ്ങളപ്പോള്‍ കൈ നീട്ടിക്കൊണ്ട് പറഞ്ഞു. പ്രവാചകരെ! ഞങ്ങള്‍ അങ്ങയോടിതാ ബൈഅത്ത് ചെയ്യുന്നു. ഞങ്ങളെന്തിന്മേലാണ് അങ്ങയോട് ബൈഅത്ത് ചെയ്യേണ്ടത്? അവിടുന്ന് അരുളി: അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുക, അവനോട് മറ്റൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്, അഞ്ചു സമയങ്ങളിലെ നമസ്കാരം നിങ്ങള്‍ നിര്‍വ്വഹിക്കുക, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുക. ഒരു ചെറിയ വാക്ക് രഹസ്യം പറഞ്ഞു: നിങ്ങള്‍ ജനങ്ങളോട് ഒന്നും യാചിക്കരുത്. (റാവി പറയുന്നു) അവരില്‍ ചിലരെ ഞാന്‍ കണ്ടു. തങ്ങളുടെ വടി താഴെ വീഴും. എന്നാലത് എടുത്തുകൊടുക്കുന്നതിനു കൂടി ആരോടും ആവശ്യപ്പെടുകയില്ലായിരുന്നു. (മുസ്ലിം) |
|
79) ഖബീസത്തി(റ)ല്‍ നിന്ന് നിവേദനം: ഞാനൊരു ചുമതല ഏറ്റെടുത്തു. അതിലേക്ക് എന്തെങ്കിലും ചോദിക്കാന്‍ വേണ്ടി തിരുസന്നിധിയില്‍ ചെന്നപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ ഇവിടെ താമസിക്കൂ! സകാത്തിന്റെ ധനം വന്നാല്‍ ഞാന്‍ നിനക്കു തരാന്‍ കല്പിക്കാം. എന്നിട്ടവിടുന്ന് പറഞ്ഞു: ഹേ, ഖബീസത്തേ! മൂന്നിലൊരാള്‍ക്കല്ലാതെ ഭിക്ഷാടനം അനുവദനീയമല്ല. 1. ഏതെങ്കിലും ഭാരമേറ്റടുക്കുന്നവര്‍ താനത് പരിഹരിക്കുന്നതുവരെ യാചിക്കാം. പിന്നീട് അവനതില്‍ നിന്ന് പിന്മാറണം. 2. തന്റെ ധനം മുഴുവനും നശിപ്പിക്കുമാറുള്ള വിപത്ത് നേരിട്ടവന്‍ തനിക്കേതെങ്കിലും ജീവിതമാര്‍ഗ്ഗം കൈവരുന്നത് വരെ ഭിക്ഷയാചിക്കല്‍ അനുവദനീയമാണ്. 3. തന്റെ നാട്ടുകാരില്‍ നിന്ന് മൂന്ന് നായകന്‍മാര്‍ കടുത്ത ക്ഷാമം നേരിട്ടിരിക്കുന്നുവെന്ന്, സാക്ഷ്യം വഹിക്കുവോളം ദാരിദ്യ്രം ബാധിച്ചവന്‍, അവനും ഏതെങ്കിലും ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതുവരെ യാചിക്കല്‍ അനുവദനീയമാണ്. ഖബീസത്തേ! അതല്ലാത്ത യാചനകളെല്ലാം നിഷിദ്ധമാണ്. അവനത് ഭക്ഷിക്കുന്നത് ചീത്ത ധനസമ്പാദനമാര്‍ഗ്ഗത്തിലൂടെയാണ്. (മുസ്ലിം) |
|
80) അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചുപറഞ്ഞു; സകരിയ്യ നബി (അ) ഒരു മരപ്പണിക്കാരനായിരുന്നു (മുസ്ലിം) |
|
81) അബൂസഈദില്‍ ഖുദ്രിയ്യി(റ)ല്‍ നിന്ന് നിവേദനം: ഞങ്ങളൊരിക്കല്‍ നബി(സ) യൊന്നിച്ച് യാത്രയിലായിരിക്കെ, ഒരാള്‍ തന്റെ വാഹനത്തിലേറി പ്രത്യക്ഷപ്പെട്ടു. എന്നിട്ടയാള്‍ വലതുവശത്തേക്കും ഇടതുവശത്തേക്കും തന്റെ ദൃഷ്ടി തെറ്റിച്ചുകൊണ്ടിരുന്നു. അന്നേരം നബി(സ) പറഞ്ഞു: ആരുടെയെങ്കിലും പക്കല്‍ കൂടുതല്‍ വാഹനമുണ്ടെങ്കില്‍ വാഹനമില്ലാത്തവര്‍ക്ക് കൊടുത്തുകൊള്ളട്ടെ. അപ്രകാരം തന്നെ കൂടുതല്‍ ഭക്ഷണം കയ്യിലിരിപ്പുള്ളവര്‍ ഇല്ലാത്തവനും കൊടുത്തുകൊള്ളട്ടെ. അങ്ങനെ മുതലിന്റെ പല വകുപ്പുകളെ സംബന്ധിച്ചും നബി(സ) ഇതുതന്നെ പറഞ്ഞു. അവസാനം മിച്ചം വരുന്ന യാതൊന്നിലും ഞങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് ഞങ്ങള്‍ വിചാരിച്ചുപോയി. (മുസ്ലിം) |
|
83) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) എന്നോടൊപ്പം ശയിക്കാറുള്ള രാത്രിയിലെ അന്ത്യയാമത്തില്‍ സാധാരണ ബഖീഉല്‍ അര്‍ഖദ് എന്ന ശ്മശാനത്തിലേക്ക് പുറപ്പെടാറുണ്ടായിരുന്നു. എന്നിട്ട് അവിടുന്ന് പറയാറുണ്ട്: മുഅ്മിനുകളുടെ ഭവനത്തില്‍ വസിക്കുന്നവരേ! നിങ്ങള്‍ക്ക് അല്ലാഹുവിന്റെ രക്ഷ സദാ വര്‍ഷിക്കുമാറാകട്ടെ! നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെട്ടത് നിങ്ങള്‍ക്കിതാ വന്നു കഴിഞ്ഞു. പക്ഷേ, നാളേക്ക് നിങ്ങള്‍ പിന്തിക്കപ്പെട്ടിരിക്കുകയാണ്. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ നമ്മളും നിങ്ങളോട് വന്നുചേരുന്നതാണ്. അല്ലാഹുവേ! ബഖീഉല്‍ അര്‍ഖദിന്റെ നിവാസികള്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. (മുസ്ലിം) |
|
84) ബൂറൈദത്ത്(റ) വില്‍ നിന്ന് നിവേദനം: സന്തതസഹചാരികള്‍ ശ്മശാനത്തിലേക്ക് പുറപ്പെടുമ്പോള്‍ അവരില്‍ നിന്നാരെങ്കിലും അസ്സലാമു അലൈക്കും എന്ന് പറയാന്‍ നബി(സ) അവരെ പഠിപ്പിച്ചിരുന്നു. മുഅ്മിനുകളും മുസ്ളീംകളുമായ ഖബറാളികളെ! നിങ്ങളില്‍ അല്ലാഹുവിന്റെ രക്ഷ സദാ വര്‍ഷിക്കുമാറാകട്ടെ. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം (അടുത്തുതന്നെ) ഞങ്ങളും നിങ്ങളോടൊപ്പം വന്നുചേരുന്നതാണ്. നമ്മള്‍ക്കും അഭയമുണ്ടാകട്ടെ! എന്ന് അല്ലാഹുവിനോട് ഞാന്‍ പ്രാര്‍ത്ഥിച്ചുകൊള്ളുന്നു. (മുസ്ലിം) |
|
95) അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. നിങ്ങളാരെങ്കിലും തുമ്മുകയും അനന്തരം അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താല്‍ നിങ്ങള്‍ അവനു വേണ്ടി പ്രാര്‍ത്ഥിക്കുക. ഇനി അവന്‍ അല്ലാഹുവിന് ഹംദ് ചെയ്തിട്ടില്ലെങ്കില്‍ നിങ്ങളവന് പ്രാര്‍ത്ഥിക്കേണ്ടതില്ല. (മുസ്ലിം) |
|
98) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നിങ്ങളാരെങ്കിലും കോട്ടുവായ് ഇടുകയാണെങ്കില്‍ സ്വന്തം കൈകൊണ്ട് വായ പൊത്തണം! കാരണം പിശാച് അതില്‍ കടന്നുകൂടും. (മുസ്ലിം) (വായില്‍ കൈ വെക്കുന്നത് കൊണ്ട് അവന്റെ പ്രവേശനം തടുക്കാന്‍ കഴിയും) |
|
103) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. സല്‍ക്കര്‍മ്മങ്ങളില്‍ ഒന്നും തന്നെ നീ നിസ്സാരമാക്കിത്തള്ളരുത്. അത് മുഖപ്രസന്നതയോടെ സഹോദരനെ സമീപിക്കുക എന്ന എത്രയും ചെറിയ കാര്യമാണെങ്കിലും. (മുസ്ലിം) |
|
108) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: ക്ഷേമകാലത്ത് യാത്ര ചെയ്യുമ്പോള്‍ ഒട്ടകത്തിന് ഭൂമിയില്‍ നിന്നുള്ള അവകാശത്തെ നിങ്ങള്‍ വകവെച്ചുകൊടുക്കണം. മന്ദം മന്ദം മേച്ചുകൊണ്ട് യാത്ര തുടരണം. മറിച്ച് ക്ഷാമകാലത്താണ് നിങ്ങള്‍ യാത്ര പോകുന്നതെങ്കില്‍ ദ്രുതഗതിയില്‍ യാത്ര തുടരേണ്ടതാണ്. (മന്ദം മന്ദം യാത്രചെയ്യുമ്പോള്‍ പുല്ലും വെള്ളവും കിട്ടാതെ ഒട്ടകം കഷ്ടപ്പെടേണ്ടിവരും) ഒരിടത്ത് ഇറങ്ങിത്താമസിക്കുമ്പോള്‍ സഞ്ചാരപാത നിങ്ങള്‍ ഒഴിഞ്ഞുമാറണം. കാരണം അത് ഇഴജന്തുക്കളുടേയും വിഷജന്തുക്കളുടേയും രാത്രിയിലെ സഞ്ചാരമാര്‍ഗ്ഗമാണ്. (മുസ്ലിം) |
|
116) ഇബ്നുഉമര്‍ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) ഒട്ടകപ്പുറത്ത് കയറി ശരിയായി ഇരുന്നുകഴിഞ്ഞാല്‍ മൂന്നുപ്രാവശ്യം തക്ബീര്‍ ചൊല്ലിക്കൊണ്ട് പറയും. ഇത് എനിക്ക് കീഴ്പ്പെടുത്തിത്തന്നവന്‍ പരിശുദ്ധനാണ്. നമുക്ക് അതിന് കഴിവുണ്ടായിരുന്നില്ല. നിശ്ചയം റബ്ബിങ്കലേക്ക് നമ്മള്‍ മടങ്ങിച്ചെല്ലുന്നതാണ്. അല്ലാഹുവേ! ഞങ്ങളുടെ ഈ യാത്രയില്‍ നന്മയും ഭക്തിയും നീ തൃപ്തിപ്പെടുന്ന പ്രവൃത്തിയും നിന്നോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. അല്ലാഹുവേ? ഞങ്ങളുടെ ഈ യാത്ര ഞങ്ങള്‍ക്ക് നീ എളുപ്പമാക്കിത്തരേണമേ! അതിന്റെ വിദൂരതയെ ഞങ്ങള്‍ക്ക് നീ ചുരുക്കിത്തരേണമേ! അല്ലാഹുവേ! നീയാണ് ഈ യാത്രയില്‍ ഞങ്ങളുടെ കൂട്ടുകാരനും കുടുംബ ത്തിലെ പ്രതിനിധിയും. അല്ലാഹുവേ! ഈ യാത്രയിലെ വിഷമത്തില്‍ നിന്നും ദുഃഖകരമായ കാഴ്ചയില്‍ നിന്നും കുടുംബത്തിലും ധനത്തിലുമുള്ള ചീത്തയായ പരിണാമത്തില്‍ നിന്നും നിന്നോട് ഞാന്‍ കാവലിനപേക്ഷിക്കുന്നു. യാത്രകഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അതും ഉപരിയായി ഇങ്ങനെയും അവിടുന്ന് പറയുമായിരുന്നു. ഞങ്ങള്‍ പാപത്തില്‍ നിന്ന് മടങ്ങിയവരും ഞങ്ങളുടെ നാഥനെ ആരാധിക്കുന്നവരും അവനെ സ്തുതിക്കുന്നവരുമാണ്. (മുസ്ലിം) |
|
117) അബ്ദുല്ലാഹിബ്ന്‍ സര്‍ജീസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) യാത്ര പുറപ്പെടുമ്പോള്‍ യാത്രയിലെ വിഷമത്തില്‍ നിന്നും ദുഃഖാകുലമായ തിരിച്ചുവരവില്‍ നിന്നും സന്തോഷത്തിനു ശേഷം സന്താപത്തില്‍ നിന്നും മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനയില്‍ നിന്നും കുടുംബത്തിലും ധനത്തിലുമുള്ള മോശമായ രംഗത്തില്‍ നിന്നും കാവലിന് അപേക്ഷിക്കാറുണ്ട്. (മുസ്ലിം) |
|
123) ഖൌല(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: വല്ലവനും ഒരിടത്തിറങ്ങി. എന്നിട്ട് അവന്‍ പറഞ്ഞു: അല്ലാഹുവിന്റെ പരിശുദ്ധമായ വാക്യങ്ങളുടെ പേരില്‍ അവന്റെ സൃഷ്ടികളുടെ ഉപദ്രവത്തില്‍ നിന്ന് ഞാന്‍ കാവലപേക്ഷിക്കുന്നു. എങ്കില്‍ തല്‍സ്ഥാന ത്തുനിന്ന് അവന്‍ യാത്ര തിരിക്കുന്നതുവരെ യാതൊന്നും അവനെ ശല്യപ്പെടുത്തുകയില്ല. (മുസ്ലിം) (ദേഹേച്ഛകളോ പിശാചോ അവനെ പിടികൂടുകയില്ല) |
|
125) അനസി(റ)ല്‍ നിന്ന് നിവേദനം: (ഖൈബര്‍ യുദ്ധത്തില്‍ നിന്ന്) നബി(സ) യൊന്നിച്ച് ഞങ്ങള്‍ യാത്ര തിരിച്ചു. നോക്കിയാല്‍ മദീന കാണാവുന്ന സ്ഥലത്തെത്തിയപ്പോള്‍ നബി(സ) പറഞ്ഞു: പശ്ചാത്തപിക്കുകയും സ്വന്തം നാഥനെ ആരാധിക്കുകയും സ്തുതിഗീതങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തുകൊണ്ട് ഞങ്ങള്‍ സ്വദേശത്തേക്ക് മടങ്ങുന്നവരാണ്. ഞങ്ങള്‍ മദീനയിലെത്തിച്ചേരുന്നതുവരെ നബി(സ) അത് പറഞ്ഞുകൊണ്ടിരുന്നു. (മുസ്ലിം) |
|
126) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മക്കയും മദീനയും ഒഴികെയുള്ള ഏത് സ്ഥലവും ദജ്ജാല്‍ ചവിട്ടാതിരിക്കുകയില്ല. അവ രണ്ടും സംരക്ഷിച്ചുകൊണ്ട് അവയുടെ വാതിലില്‍ മലക്കുകള്‍ അണിനിരക്കും. എന്നാല്‍ (മദീനയോടടുത്തുള്ള) ഒരു ഉപ്പ് ഭൂമിയിലാണ് അവനിറങ്ങുക. തന്നിമിത്തം മൂന്നുപ്രാവശ്യം മദീനക്ക് പ്രകമ്പനമേല്ക്കും. (ദജ്ജാലിനെ സംബന്ധിച്ച് പല കിംവദന്തികളും പ്രചരിക്കുകവഴി മദീനാവാസികള്‍ക്ക് കുറഞ്ഞ ഭീതിയും അസ്വസ്ഥതയും അനുഭവപ്പെടും) എല്ലാസത്യനിഷേധികളേയും കപടവിശ്വാസികളേയും തദ്വാരാ അല്ലാഹു അതില്‍ നിന്ന് പുറപ്പെടുവിക്കും. (മുസ്ലിം) |
|
128) ഉമ്മുശരീകി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: ദജ്ജാലിന്റെ ഉപദ്രവത്തില്‍ നിന്ന് പര്‍വ്വതങ്ങളിലേക്ക് ജനങ്ങള്‍ ഓടി രക്ഷപ്പെടും. (മുസ്ലിം) |
|
129) ഇംറാനുബ്നു ഹുസ്വൈനി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(റ) പറയുന്നത് ഞാന്‍ കേട്ടു: ആദം നബി (അ) സൃഷ്ടിക്കപ്പെട്ടതു മുതല്‍ അന്ത്യദിനം വരെ ദജ്ജാലിനേക്കാള്‍ വലിയ പ്രശ്നം ഉണ്ടായിട്ടില്ല. (മുസ്ലിം) |
|
131) അബൂമുസാ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ജനങ്ങള്‍ക്ക് ഒരുകാലം വരാനുണ്ട്. അക്കാലത്ത് ഒരാള്‍ സ്വര്‍ണ്ണത്തിന്റെ സകാത്തുമായി ചുറ്റിനടക്കും. അത് സ്വീകരിക്കാന്‍ ആരുമുണ്ടാവുകയില്ല. നാല്പത് സ്ത്രീകള്‍ ഒരേ പുരുഷനില്‍ അഭയം തേടുന്നതായി കാണാന്‍ കഴിയും. പുരുഷന്മാരുടെ കുറവും സ്ത്രീകളുടെ ആധിക്യവുമാണതിന് കാരണം. (മുസ്ലിം) |
|
132) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: സ്ഥലങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് പള്ളിയും അല്ലാഹുവിന് ഏറ്റവും കോപമുള്ളത് അങ്ങാടിയുമാകുന്നു. (മുസ്ലിം) |
|
133) സല്‍മാനി(റ)ല്‍ നിന്ന് നിവേദനം: കഴിവതും അങ്ങാടിയില്‍ ആദ്യം പ്രവേശിക്കുന്നവനും അവിടെ നിന്ന് അവസാനം പുറപ്പെടുന്നവനും നീ ആകരുത്. നിശ്ചയം, പിശാചിന്റെ ആസ്ഥാനമാണിത്. അവിടെയാണ് അവന്‍ തന്റെ പതാക നാട്ടുന്നത്. (മുസ്ലിം) |
|
135) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: പ്രകാശംകൊണ്ടാണ് മലക്കുകള്‍ സൃഷ്ടിക്കപ്പെട്ടത്. കത്തിജ്ജ്വലിക്കുന്ന അഗ്നിയില്‍ നിന്നാണ് ജിന്ന് വംശം സൃഷ്ടിക്കപ്പെട്ടത്. ആദം നബി (അ) സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് നിങ്ങള്‍ക്ക് വ്യക്തമാക്കപ്പെട്ടിട്ടുള്ള വസ്തുക്കളാലാണ്. (മുസ്ലിം) |
|
136) ആയിശ(റ)ല്‍ നിന്ന് നിവേദനം: ഖുര്‍ആന്‍ വിശേഷിപ്പിച്ച സ്വഭാവമാണ് നബി(സ)യുടെ സ്വഭാവം. (മുസ്ലിം) സുദീര്‍ഘമായ ഒരു ഹദീസിന്റെ കൂട്ടത്തില്‍ മുസ്ളിം അത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. |
|
137) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അല്ലാഹുവുമായുള്ള കൂടിക്കാഴ്ച വല്ലവനും ഇഷ്ടപ്പെട്ടാല്‍ അവനുമായുള്ള കൂടിക്കാഴ്ച അല്ലാഹു ഇഷ്ടപ്പെടും. മറിച്ച് അല്ലാഹുവിന്റെ ലിഖാഇനെ വല്ലവനും വെറുത്താല്‍ അല്ലാഹു അവന്റെ ലിഖാഇനെയും വെറുക്കും. ഞാന്‍ ചോദിച്ചു: പ്രവാചകരേ! മരണത്തെ വെറുക്കലാണോ? (അതുകൊണ്ടുദ്ദേശം) എന്നാല്‍ ഞങ്ങളെല്ലാവരും മരണത്തെ വെറുക്കുന്നവരാണല്ലോ. അവിടുന്ന് പറഞ്ഞു: അപ്രകാരമല്ല മുഅ്മിനിന് അല്ലാഹുവിന്റെ റഹ്മത്തുകൊണ്ടും പ്രീതികൊണ്ടും സ്വര്‍ഗ്ഗംകൊണ്ടും സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അല്ലാഹുവിന്റെ ലിഖാഇനെ അവനിഷ്ടപ്പെടും. അനന്തരം അല്ലാഹു അവന്റെ ലിഖാഇനെയും ഇഷ്ടപ്പെടും. സത്യനിഷേധിക്ക് അല്ലാഹുവിന്റെ ശിക്ഷകൊണ്ടും കോപംകൊണ്ടും അറിയിക്കപ്പെട്ടാല്‍ അല്ലാഹുവിന്റെ ലിഖാഇനെ അവന്‍ വെറുക്കും. അന്നേരം അവന്റെ ലിഖാഇനെ അല്ലാഹുവും വെറുക്കും. (മുസ്ലിം) |
|
138) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ജനങ്ങളേ! അല്ലാഹു പരിശുദ്ധനാണ്. നല്ലത് മാത്രമേ അവന്‍ സ്വീകരിക്കുകയുള്ളു. മുര്‍സലുകളോട് ആജ്ഞാപിക്കപ്പെട്ടത്, അല്ലാഹു മുഅ്മിനുകളോടും ആജ്ഞാപിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു: പ്രവാചകരേ! നിങ്ങള്‍ നല്ലത് തിന്നുകയും നല്ലത് പ്രവര്‍ത്തിക്കുകയും വേണം. അല്ലാഹു പറയുന്നു: നിങ്ങള്‍ക്ക് നാം പ്രദാനം ചെയ്ത നല്ലതില്‍ നിന്ന് ഭക്ഷിക്കുക. പിന്നീട് അവിടുന്ന് പറഞ്ഞു: ദീര്‍ഘയാത്രചെയ്ത്് മുടി ജടകുത്തുകയും പൊടിപുരളുകയും ചെയ്ത ഒരാള്‍ ഇരുകയ്യും ആകാശത്തേക്ക് ഉയര്‍ത്തിക്കൊണ്ട് എന്റെ റബ്ബേ! എന്റെ റബ്ബേയെന്ന് പ്രാര്‍ത്ഥിക്കും. അവന്റെ ആഹാരം ഹറാം, പാനീയം ഹറാം, അവന്റ ഉല്‍ഭവം ഹറാം എന്നിരിക്കെ അവന്റെ പ്രാര്‍ത്ഥനക്ക് എങ്ങനെ ഉത്തരം ലഭിക്കും. (മുസ്ലിം) |
|
139) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സയ്ഹാനും ജയ്ഹാനും ഫുറാത്തും നീലും സ്വര്‍ഗ്ഗത്തിലെ പുഴകളില്‍പ്പെട്ടതാണ്. (മുസ്ലിം) |
|
140) അംറുബ്നു അഖ്ത്തബി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഞങ്ങളെയും കൊണ്ട് സുബ്ഹി നമസ്കരിച്ചതിനുശേഷം മിമ്പറില്‍ കയറിയിട്ട് സുഹ്ര്‍ വരെ നബി(സ) പ്രസംഗിച്ചു. ളുഹര്‍ നമസ്കാരം നിര്‍വ്വഹിച്ചതിനുശേഷം വീണ്ടും മിമ്പറില്‍ കയറി അസര്‍വരെ പ്രസംഗിക്കുകയുണ്ടായി. അസര്‍ നമസ്കാരാനന്തരം വീണ്ടും മിമ്പറില്‍ കയറിക്കൊണ്ട് ഉണ്ടായിട്ടുള്ളതും ഉണ്ടാകാന്‍ പോകുന്നതുമായ കാര്യങ്ങളെപ്പറ്റി മഗ്രിബ് വരെ സംസാരിച്ചു. ആ കാര്യം ഹൃദിസ്ഥമാക്കിയവരാണ് ഞങ്ങളില്‍ ഏറ്റവും വലിയ പണ്ഡിതന്മാര്‍. (മുസ്ലിം) |
|
141) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: വല്ലവനും ഗൌളിയെ ആദ്യത്തെ അടിയില്‍ത്തന്നെ കൊന്നുകളഞ്ഞാല്‍ അവന്ന് ഇന്നിന്ന പ്രതിഫലമുണ്ട്. രണ്ടാമത്തെ അടിയിലാണ് കൊന്നതെങ്കില്‍ ആദ്യത്തേതിനേക്കാള്‍ താഴെയുള്ള പ്രതിഫലമുണ്ട്. മൂന്നാമത്തേതിലാണ് കൊന്നതെങ്കിലോ? ഇന്നിന്ന പ്രതിഫലം അവന് ലഭിക്കും. മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്: വല്ലവനും ആദ്യത്തെ അടിയില്‍തന്നെ ഗൌളിയെ കൊലപ്പെടുത്തിയാല്‍ 100 ഹസനത്ത് അവന് എഴുതപ്പെടും. രണ്ടാമത്തേതിന് അതിന് താഴെയും, മൂന്നാമത്തേതിന് അതിന് താഴെയുള്ള ഹസനത്തും ലഭിക്കും. (മുസ്ലിം) |
|
142) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗവാസികള്‍ അവിടെ തിന്നുകയും കുടിക്കുകയും ചെയ്യും. അവര്‍ വെളിക്കിരിക്കുകയോ മൂക്ക് പിഴിയുകയോ മൂത്രമൊഴിക്കുകയോ ചെയ്യുകയില്ല. പക്ഷേ അവര്‍ കഴിക്കുന്ന ആഹാരം കസ്തൂരിമണം വീശുന്ന ഏമ്പക്കമായി രൂപാന്തരപ്പെടും. ശ്വാസോഛാസംപോലെ (നിഷ്പ്രയാസം അവര്‍ തസ്ബീഹും തഹ്ലീലും നിര്‍വ്വഹിക്കുന്നതാണ്) (മുസ്ലിം) |
|
143) മുഗീറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മൂസാനബി (അ) ഒരിക്കല്‍ തന്റെ റബ്ബിനോട് ചോദിച്ചു: സ്വര്‍ഗ്ഗവാസികളില്‍ താഴ്ന്ന പദവിയിലുള്ളവനാരാണ്? റബ്ബ് പറഞ്ഞു: സ്വര്‍ഗവാസികള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നല്‍കപ്പെട്ടതിനുശേഷം വന്നുചേരുന്ന ഒരാളായിരിക്കും അത്. നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളൂ എന്ന് അയാളോട് പറയപ്പെടുമ്പോള്‍ അവന്‍ പറയും. നാഥാ! ജനങ്ങള്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ സ്ഥലം പിടിച്ചിരിക്കെ ഞാനെങ്ങനെ പ്രവേശിക്കും? തദവസരത്തില്‍ അദ്ദേഹത്തോട് ചോദിക്കപ്പെടും: ഇഹലോകത്തെ രാജാക്കന്മാരില്‍ ഒരു രാജാവിന്റെ അധീനത്തിലുള്ളത്ര വിസ്തൃതി നിനക്കുണ്ടായാല്‍ നീ തൃപ്തിപ്പെടുമോ? അന്നേരം അവന്‍ പറയും: നാഥാ! ഞാന്‍ അതുകൊണ്ട് തൃപ്തിപ്പെടും. അല്ലാഹു പറയും: എന്നാല്‍ അതും അതിന്റെ നാലിരട്ടിയും നിനക്കുണ്ട്. അഞ്ചാംപ്രാവശ്യം അവന്‍ പറയും. നാഥാ! ഞാന്‍ തൃപ്തിപ്പെട്ടു. അല്ലാഹു പറയും. എന്നാല്‍ ഇതും ഇതിന്റെ പത്തിരട്ടിയും നീ ആഗ്രഹിക്കുന്നതും നിന്റെ കണ്ണ് ആസ്വദിക്കുന്നതും നിനക്കുള്ളതാണ്. അവന്‍ പറയും. നാഥാ! ഞാന്‍ തൃപ്തിപ്പെട്ടു. മൂസാനബി (അ) ചോദിച്ചു: നാഥാ, സ്വര്‍ഗ്ഗവാസികളില്‍ ആരാണ് ഉന്നതന്മാര്‍? അവന്‍ പറയും: എന്റെ കൈകൊണ്ട് ഞാന്‍തന്നെ പ്രതാപം നട്ടുവളര്‍ത്തുകയും അതിനെ മുദ്രചെയ്യുകയും ചെയ്തിട്ടുള്ളവരാണവര്‍. കണ്ണുകള്‍ക്ക് കാണാനോ കാതുകള്‍ക്ക് കേള്‍ക്കാനോ മനുഷ്യഹൃദയങ്ങള്‍ക്ക് ഊഹിക്കാനോ കഴിയാത്തതാണ് നാം അവര്‍ക്കുവേണ്ടി തയ്യാര്‍ ചെയ്തിട്ടുള്ളവ. (മുസ്ലിം) |
|
144) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ ചില അങ്ങാടികളുണ്ട്. വെള്ളിയാഴ്ച തോറും ജനങ്ങളവിടെ ചെല്ലും. അന്നേദിവസം വടക്കു നിന്ന് അടിച്ചുവീശുന്ന കാറ്റ് അവരുടെ വസ്ത്രങ്ങളിലും മുഖത്തും മണ്ണുവാരി വിതറും. ഉടനെ അവര്‍ കൂടുതല്‍ സൌന്ദര്യവും കൌതുകവുമുള്ളവരായിത്തീരുന്നു. അവരുടെ ബന്ധുക്കള്‍ അവരോട് പറയും. നിശ്ചയം നിങ്ങള്‍ക്ക് കൂടുതല്‍ സൌന്ദര്യവും സന്തോഷവും ലഭിച്ചിട്ടുണ്ട്. അവര്‍ മറുപടി പറയും. അല്ലാഹുവാണ, ഞങ്ങള്‍ പോയശേഷം നിങ്ങളും സൌന്ദര്യമുള്ളവരും സുമുഖന്മാരുമായി മാറിയിട്ടുണ്ട്. (മുസ്ലിം) |
|
145) അബൂസഈദും(റ) അബൂഹുറയ്റ(റ) യും നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ഒരാള്‍ വിളിച്ചുപറയും: നിങ്ങള്‍ എന്നെന്നും മരണപ്പെടാതെ ജീവിക്കുന്നവരാണ്. മാത്രമല്ല, നിങ്ങള്‍ എന്നും ആരോഗ്യമുള്ളവരായിരിക്കും. നിങ്ങള്‍ ഒരിക്കലും വൃദ്ധരാവുകയില്ല. സുഖലോലുപന്മാരായിരിക്കും. നിങ്ങളൊരിക്കലും ക്ളേശം അനുഭവിക്കുകയില്ല. (മുസ്ലിം) |
|
146) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍ നിങ്ങളിലേറ്റവും താഴെ നിലയിലുള്ളവനെപ്പറ്റി അല്ലാഹു ഇപ്രകാരം പറയുന്നതായിരിക്കും. നിങ്ങള്‍ക്കാവശ്യമുള്ളത് നിങ്ങള്‍ ആഗ്രഹിച്ചുകൊള്ളൂ. അപ്പോള്‍ അതും ഇതും അവന്‍ ആഗ്രഹിക്കും. നിനക്ക് ആവശ്യമുള്ളതെല്ലാം നീ ആഗ്രഹിച്ച് കഴിഞ്ഞോ? എന്നവനോട് ചോദിച്ചാല്‍ അവന്‍ അതെ എന്ന് മറുപടി പറയും. തത്സമയം അല്ലാഹു പറയും. നീ ആഗ്രഹിച്ചതും അതിന്റത്രയുള്ളതും നിനക്കുണ്ട്. (മുസ്ലിം) |
|
147) സുഹൈബി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചതിനു ശേഷം അല്ലാഹു ചോദിക്കും. കൂടുതല്‍ വല്ലതും നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? അന്നേരം അവര്‍ പറയും. ഞങ്ങളുടെ മുഖത്തെ നീ പ്രകാശിപ്പിച്ചില്ലേ? സ്വര്‍ഗ്ഗത്തില്‍ നീ ഞങ്ങളെ പ്രവേശിപ്പിക്കുകയും നരകത്തില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്തില്ലേ? (അതില്‍ കൂടുതല്‍ മറ്റൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല) തല്‍സമയം അല്ലാഹു ഹിജാബിനെ നീക്കം ചെയ്യും. (അപ്പോള്‍ അവര്‍ക്ക് റബ്ബിനെ കാണാന്‍ കഴിയും) തങ്ങളുടെ നാഥനിലേക്ക് നോക്കുന്നതിലുപരി ഇഷ്ടപ്പെട്ട മറ്റൊന്നും അവര്‍ക്ക് കൊടുക്കപ്പെട്ടിട്ടുണ്ടായിരിക്കുകയില്ല. (മുസ്ലിം) |
|