ധനം ഒരു പരീക്ഷണം , ഹദീസുകള്‍

9) അബ്ദുല്ലാഹുബ്നുമസ് ഊദ്(റ) നിവേദനം: തിരുമേനി(സ) അരുളി: രണ്ട് കാര്യങ്ങളിലേ അസൂയ പാടുള്ളൂ. ഒരാള്‍ക്ക് അല്ലാഹു ധനം നല്‍കുകയും ആ ധനം സത്യമാര്‍ഗ്ഗത്തില്‍ ചെലവു ചെയ്യാന്‍ അയാള്‍ നീക്കി വെക്കുകയും ചെയ്യുന്നു. (ഇയാളോട് അസൂയയാവാം) മറ്റൊരാള്‍ക്ക് അല്ലാഹു വിദ്യ നല്‍കുകയും ആ വിദ്യകൊണ്ട് അയാള്‍ (മനുഷ്യര്‍ക്കിടയില്‍) വിധി കല്‍പ്പിക്കുകയും മനുഷ്യര്‍ക്കത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യന്നു (ഇയാളിലും അസൂയയാവാം). (ബുഖാരി. 1. 3. 73)
 
74) അബ്ദുല്ലാഹുബ്നുമസ് ഊദ്(റ) നിവേദനം: തിരുമേനി(സ) അരുളി: രണ്ട് കാര്യങ്ങളിലേ അസൂയ പാടുള്ളൂ. ഒരാള്‍ക്ക് അല്ലാഹു ധനം നല്‍കുകയും ആ ധനം സത്യമാര്‍ഗ്ഗത്തില്‍ ചെലവു ചെയ്യാന്‍ അയാള്‍ നീക്കി വെക്കുകയും ചെയ്യുന്നു. (ഇയാളോട് അസൂയയാവാം) മറ്റൊരാള്‍ക്ക് അല്ലാഹു വിദ്യ നല്‍കുകയും ആ വിദ്യകൊണ്ട് അയാള്‍ (മനുഷ്യര്‍ക്കിടയില്‍) വിധി കല്‍പ്പിക്കുകയും മനുഷ്യര്‍ക്കത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യന്നു (ഇയാളിലും അസൂയയാവാം). (ബുഖാരി. 1. 3. 73)
 
11) അബൂമസ്ഊദ്(റ) പറയുന്നു: ദാനധര്‍മ്മത്തിന്റെ സൂക്തം അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ അദ്ധ്വാനിച്ച് ധനം സമ്പാദിക്കാന്‍ തുടങ്ങി. അങ്ങനെ ഒരാള്‍ തന്റെ സക്കാത്തുമായി വന്നു. അത് വലിയ ഒരു സംഖ്യയായിരുന്നു. അപ്പോള്‍ ജനങ്ങളെ കാണിക്കുവാന്‍ ചെയ്തതാണെന്ന് ചിലര്‍ പറഞ്ഞു. മറ്റൊരാള്‍ ഒരു സ്വാഅ് കൊണ്ട് വന്ന് ധര്‍മ്മം ചെയ്തു. നിശ്ചയം ഈ സ്വാഅ് അല്ലാഹുവിന് ആവശ്യമില്ലാത്തതാണെന്ന് ചിലര്‍ പറഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് താഴെ പറയുന്ന സൂക്തം അവതരിപ്പിക്കപ്പെട്ടത്. സത്യവിശ്വാസികളില്‍ നിന്ന് സ്വമനസ്സാല്‍ ധര്‍മ്മം ചെയ്യുന്നവരെ വിമര്‍ശിക്കുന്നവര്‍ - അവര്‍ അവരുടെ അധ്വാന ഫലമല്ലാതെ മറ്റൊന്നും ദര്‍ശിക്കുന്നില്ല. (ബുഖാരി. 2. 24. 496)
 
27) അബൂമൂസ(റ) നിവേദനം: നബി(സ) അരുളി: വിശ്വസ്ഥനും ഏതു ധനം ആര്‍ക്ക് കൊടുക്കുവാന്‍ വേണ്ടി തന്നോട് കല്‍പ്പിച്ചിട്ടുണ്ടോ അത് പരിപൂര്‍ണ്ണമായും മനഃസംതൃപ്തിയോട് കൂടിയും വിട്ടുകൊടുക്കുന്നവനും ആയ മുസ്ലീം ഖജാഞ്ചി ആ ധനം ദാനധര്‍മ്മം ചെയ്യുന്ന അതിന്റെ ഉടമസ്ഥനോടൊപ്പം പ്രതിഫലത്തില്‍ പങ്കാളിയാണ്. (ബുഖാരി. 2. 24. 519)
 
3) അബൂദര്‍റ്(റ) നിവേദനം: ഞാന്‍ നബി(സ) യോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. നബി(സ) ഉഹ്ദ് മല കണ്ടപ്പോള്‍ അരുളി: ഉഹ്ദ് മല എന്റെ മുമ്പില്‍ സ്വര്‍ണ്ണമായി മാറി എന്നു വിചാരിക്കുക. എങ്കില്‍ പോലും ഒരു ദീനാറെങ്കിലും മൂന്ന് ദിവസത്തില്‍ കൂടുതല്‍ എന്റെയടുക്കലിരിക്കുവാന്‍ ഞാനിഷ്ടപ്പെടുകയില്ല. വേണ്ടിവന്നാല്‍ കടം വീട്ടാന്‍ ഒരു ദീനാറു മാത്രം ഞാന്‍ സൂക്ഷിച്ചു വെക്കും. ശേഷം നബി(സ) അരുളി: നിശ്ചയം കൂടുതല്‍ ധനമുള്ളവരാണ് കുറച്ച് പുണ്യം ലഭിക്കുന്നവര്‍. പക്ഷെ ധനം കൊണ്ട് ഇങ്ങിനെയും ഇങ്ങിനെയും ഇങ്ങിനെയും ചിലവ് ചെയ്തവര്‍ ഒഴികെ. എന്നാല്‍ അത്തരക്കാര്‍ വളരെ കുറച്ചേ കാണുകയുള്ളൂ. നബി(സ) വീണ്ടും അരുളി: നിങ്ങള്‍ ഇവിടെതന്നെ നില്‍ക്കുക. വിദൂരമല്ലാത്ത നിലക്ക് നബി(സ) അല്‍പം അടികള്‍ മുമ്പോട്ടു വെച്ചു. ഉടനെ ഞാനൊരു ശബ്ദം കേട്ടു. അപ്പോള്‍ നബി(സ)യുടെയടുക്കലേക്ക് ചെല്ലാന്‍ ഞാനുദ്ദേശിച്ചു. പക്ഷെ വരുംവരേക്കും നിങ്ങള്‍ ഇവിടെത്തന്നെ നില്‍ക്കുക എന്നു നബി(സ) പറഞ്ഞത് ഞാനോര്‍ത്തു. നബി(സ) തിരിച്ചു വന്നപ്പോള്‍ ദൈവദൂതരേ, ഞാന്‍ കേട്ട ശബ്ദമെന്തായിരുന്നുവെന്നു ചോദിച്ചു. നബി(സ) ചോദിച്ചു. ആ ശബ്ദം നിങ്ങള്‍ കേട്ടോ? അതെ എന്ന് ഞാന്‍ മറുപടി പറഞ്ഞു: നബി(സ) അരുളി: ജിബ്രീല്‍ എന്റെ അടുത്തുവന്നു. ശേഷം പറഞ്ഞു: നിന്റെ സമുദായത്തില്‍ അല്ലാഹുവില്‍ യാതൊരു പങ്ക് ചേര്‍ക്കാതെ വല്ലവനും മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. ഞാന്‍ ചോദിച്ചു. ഇന്നിന്ന കുറ്റങ്ങള്‍ ചെയ്താലും പ്രവേശിക്കുമോ? അതെയെന്ന് അദ്ദേഹം (ജിബ്രീല്‍) മറുപടി പറഞ്ഞു. (ബുഖാരി. 3. 41. 573)
 
12) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. രണ്ട് കാര്യത്തില്‍ അല്ലാതെ അസൂയയില്ല. ഒരാള്‍ക്ക് അല്ലാഹു ഖുര്‍ആന്‍ മന: പ്പാഠമാക്കി നല്‍കിയിട്ടുണ്ട്. അയാള്‍ അതുമായി രാത്രിയുടെ യാമങ്ങളില്‍ എഴുന്നേറ്റ് നമസ്കരിക്കുന്നു. മറ്റൊരുപുരുഷന്‍ അയാള്‍ക്ക് അല്ലാഹു ധനം നല്‍കിയിട്ടുണ്ട്. അയാള്‍ അതു രാത്രിയിലും പകലിലും ധര്‍മ്മം ചെയ്യുന്നു. (ബുഖാരി. 6. 61. 543)
 
13) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: രണ്ടാളുകളുടെ നിലപാടില്‍ മാത്രമാണ് അസൂയാര്‍ഹം. ഒരാള്‍ക്ക് അല്ലാഹു ഖുര്‍ആന്‍ പഠിപ്പിച്ചു. അവന്‍ രാത്രിയിലും പകല്‍ സമയങ്ങളിലും അതുപാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ തന്റെ അയല്‍വാസി അതു കേള്‍ക്കുമ്പോള്‍ ഇവന്ന് ലഭിച്ചത് പോലെയുളള അറിവ് എനിക്കും ലഭിച്ചിരുന്നെങ്കില്‍ എന്ന് പറയും. മറ്റൊരുപുരുഷന്‍, അല്ലാഹു അവന്ന് കുറെ ധനം നല്‍കിയിട്ടുണ്ട്. അവനതു സത്യമാര്‍ഗ്ഗത്തില്‍ ചിലവ് ചെയ്യുന്നു. മറ്റൊരുവന്‍ അതുകാണുമ്പോള്‍ പറയും ഇന്നവന് ലഭിച്ചപോലെയുളള ധനം എനിക്ക് ലഭിച്ചെങ്കില്‍ നന്നായിരുന്നേനെ. അവന്‍ പ്രവര്‍ത്തിച്ചതുപോലെ എനിക്കും പ്രവര്‍ത്തിക്കാമായിരുന്നുവല്ലോ. (ബുഖാരി. 6. 61. 544)
 
അബൂമസ്ഊദ്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ട് തന്റെ കുടുംബത്തിന് വേണ്ടി ഒരാള്‍ ധനം ചെലവ് ചെയ്താല്‍ അതവന്റെ പുണ്യദാന ധര്‍മ്മമായി പരിഗണിക്കും. (ബുഖാരി. 7. 64. 263)
 
12) അബ്ദുല്ല(റ) നിവേദനം: നബി(സ) ചോദിച്ചു. നിങ്ങളിലാരാണ് തന്റെ ധനത്തേക്കാള്‍ തന്റെ അനന്തരാവകാശിയുടെ ധനത്തോട് കൂടുതല്‍ പ്രേമം കാണിക്കുക? അനുചരന്മാര്‍ പറഞ്ഞു: പ്രവാചകരേ! തന്റെ സ്വന്തം ധനത്തെ സ്നേഹിക്കുന്നവരല്ലാതെ ഞങ്ങളില്‍ ആരും തന്നെ അനന്തരാവകാശിയുടെ ധനത്തെ സ്നേഹിക്കുന്നവരായി ഇല്ലതന്നെ. നബി(സ) അരുളി: താന്‍ മുമ്പ് ചിലവ് ചെയ്തതാണ് തന്റെ ധനം. ചെലവ് ചെയ്യാതെ ബാക്കിവെച്ചിരിക്കുന്നത് അവന്റെ അവകാശിയുടെ ധനവും. (ബുഖാരി. 8. 76. 449)
 
13) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ധനം എന്നതു ഭൌതിക വിഭവത്തിന്റെ വര്‍ദ്ധനവല്ല. എന്നാല്‍ ധനം എന്നതു മനസ്സിന്റെ സംതൃപ്തിയാണ്. (ബുഖാരി. 8. 76. 453)
 
9) മുഗീറ(റ) നിവേദനം: നിശ്ചയം അല്ലാഹു നിങ്ങളുടെ മേല്‍ മാതാപിതാക്കളെ ഉപദ്രവിക്കലും പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടലും അവകാശപ്പെട്ടത് കൊടുക്കാതിരിക്കലും അവകാശപ്പെടാത്തത് ചോദിച്ചു വാങ്ങലും ഖാലയും ഖീലയും പറയലും കൂടുതല്‍ യാചിക്കലും ധനം പാഴാക്കിക്കളയലും നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി. 3. 41. 591)
 
9) ഖൌലത്തു(റ) പറയുന്നു: നബി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ചില ആളുകള്‍ അനര്‍ഹമായ നിലയ്ക്ക് അല്ലാഹുവിന്റെ ധനം കൈകാര്യം ചെയ്യുന്നു. പരലോകദിനം നരകമായിരിക്കും അവര്‍ക്കുളള പ്രതിഫലം. (ബുഖാരി. 4. 53. 347)
 
3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു വല്ലവനും ധനം നല്‍കി. അപ്പോള്‍ അവന്‍ അതിലുള്ള സകാത്തു നല്‍കിയില്ല. എന്നാല്‍ പരലോക ദിവസം ആ ധനം അവന്റെ മുമ്പില്‍ തലയില്‍ രണ്ടു കറുത്ത പുള്ളികളോട് കൂടിയ ഒരു മൂര്‍ഖന്‍ പാമ്പിന്റെ രൂപത്തില്‍ തല പൊക്കി നില്‍ക്കും. ഒരു ആഭരണം പോലെ അതു അവന്റെ കഴുത്തില്‍ ചുറ്റും. അവന്റെ രണ്ടു ചുണ്ടുകള്‍ പിടിച്ചുകൊണ്ട് ആ സര്‍പ്പം പറയും. ഞാന്‍ നിന്റെ ധനമാണ്. ഞാന്‍ നിന്റെ നിക്ഷേപധനമാണ്. ശേഷം നബി(സ) പാരായണം ചെയ്തു. തന്റെ ആഗ്രഹം മൂലം അല്ലാഹു നല്‍കിയ ധനത്തില്‍ പിശുക്ക് കാണിക്കുന്നവര്‍ അത് അവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിച്ചുപോകരുത്. (ബുഖാരി. 2. 24. 486)
 
45) അബൂസഈദ്(റ) നിവേദനം: നബി(സ) ഒരു ദിവസം മിമ്പറിന്മേല്‍ ഇരുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ ചുറ്റും ഇരുന്നു. അങ്ങനെ തിരുമേനി(സ) അരുളി: എന്റെ കാലശേഷം നിങ്ങള്‍ക്ക് ഞാന്‍ ഭയപ്പെടുന്നത് ഐഹികമായ ആര്‍ഭാടങ്ങളുടേയും അലങ്കാരങ്ങളുടേയും വാതിലുകള്‍ നിങ്ങളുടെ മുന്നില്‍ തുറന്നു വെക്കപ്പെടുമോ എന്നതാണ്. അപ്പോള്‍ ഒരാള്‍ ചോദിച്ചു: പ്രവാചകരേ? നന്മയില്‍ നിന്ന് തിന്മ ഉടലെടുക്കുമോ? നബി(സ) മൌനം പാലിച്ചു. സദസ്യരില്‍ ചിലര്‍ ആ മനുഷ്യനോട് ചോദിച്ചു. നിനക്കെന്തായിപ്പോയി. നീ ഇതാ നബി(സ)യോട് സംസാരിക്കുന്നു. നബി(സ) നിന്നോട് സംസാരിക്കുന്നില്ല താനും! നബി(സ)ക്ക് അല്ലാഹുവിങ്കല്‍ നിന്ന് സന്ദേശം ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. നബി(സ) തന്റെ ശരീരത്തില്‍ നിന്ന് വിയര്‍പ്പു തുടച്ചു നീക്കിയ ശേഷം ചോദിച്ചു. ചോദ്യകര്‍ത്താവ് എവിടെ? ചോദ്യകര്‍ത്താവിനെ നബി(സ) അഭിനന്ദിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. നബി(സ) അരുളി: നിശ്ചയം. നന്മയില്‍ നിന്ന് തിന്മ ഉടെലെടുക്കുകയില്ല. ഇതു ശരിതന്നെ. പക്ഷെ വസന്തകാലത്ത് മുളക്കുന്ന സസ്യങ്ങളിലും പുല്ലിലും നാല്‍ക്കാലികള്‍ക്ക് ജീവഹാനി വരുത്തുകയോ അവയെ രോഗത്തിലകപ്പെടുത്തുകയോ ചെയ്യുന്നവയുമുണ്ട്. ചില നാല്‍ക്കാലികളെ അത്തരം വിപത്തുകളൊന്നും ബാധിക്കുകയില്ല. ആ നാല്‍ക്കാലികള്‍ പച്ചപ്പുല്ലും സസ്യങ്ങളും വയറു നിറയെ തിന്നുന്നു. സൂര്യന്റെ മുമ്പില്‍ നിന്നു വെയില്‍ കൊണ്ടിട്ട് കാഷ്ടിക്കുകയും മൂത്രിക്കുകയും ചെയ്യുന്നു. വീണ്ടും അവ മേഞ്ഞു തിന്നുന്നു. നിശ്ചയം നിങ്ങളോര്‍ക്കണം. ഇതേ പ്രകാരം ഈ ധനം പച്ച പിടിച്ചതും മധുരമുള്ളതുമാണ്. അപ്പോള്‍ അഗതിക്കും അനാഥകുട്ടിക്കും വഴിയാത്രക്കാരനും കൊടുക്കുന്ന കാലത്തോളം മുസ്ളിമിന്റെ നല്ല കൂട്ടുകാരനാണ് സമ്പത്ത്. അല്ലെങ്കില്‍ നബി(സ) ഇപ്രകാരം കൂടി പറഞ്ഞു. അന്യായമായ നിലയില്‍ ധനം വല്ലവനും കരസ്ഥമാക്കിയാല്‍ അവന്റെ സ്ഥിതി തിന്നിട്ട് വയറു നിറയാത്തവനെപ്പോലെയാണ്. ആ ധനം പരലോകത്ത് അവന്നെതിരില്‍ സാക്ഷി പറയാന്‍ ഹാജരാകും. (ബുഖാരി. 2. 24. 544)
 
6) അഹ്നഫ്(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ ഖുറൈശികളില്‍ പെട്ട നേതാക്കന്മാരുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ മുടിയും വസ്ത്രവും രൂപവും പരുക്കനായ ഒരാള്‍ കയറിവന്ന് സലാം പറഞ്ഞു: ശേഷം അയാള്‍ പറഞ്ഞു: ധനം നിക്ഷേപിച്ച് വെക്കുന്നവര്‍ക്ക് ചൂട് കഠിനമായ ശിലയെക്കുറിച്ച് സന്തോഷവാര്‍ത്ത നീ അറിയിക്കുക. നരകത്തില്‍ അതുകൊണ്ട് അവരെ ചൂട് വെക്കും. അവരില്‍പ്പെട്ട ഒരാളുടെ ഇരുമുലക്കണ്ണിന്മേല്‍ അതു വെക്കുന്നതാണ്. അവന്റെ ചുമലിന്റെ മുകളിലുള്ള സൂക്ഷ്മ അസ്ഥിയിലൂടെ അതിന്റെ ചൂട് പുറത്തു വരുന്നതാണ്. അനന്തരം ആ ശില അവന്റെ ചുമലിലുള്ള അസ്ഥിയില്‍ വെക്കും. അപ്പോള്‍ അതിന്റെ ചൂട് അവന്റെ മുലക്കണ്ണില്‍കൂടി പുറത്തുവരും. അവന്‍ പിടച്ച് കൊണ്ടിരിക്കും. ഇത്രയും പറഞ്ഞ് അദ്ദേഹം പിന്തിരിഞ്ഞുപോയി. ഒരു തൂണിന്മേല്‍ ഇരുന്നു. ഞാന്‍ അദ്ദേഹത്തെ അനുഗമിച്ച് അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നു. അദ്ദേഹം ആരാണെന്ന് എനിക്ക് അജ്ഞാതമായിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: നിങ്ങള്‍ പറഞ്ഞത് ജനങ്ങള്‍ക്ക് വെറുപ്പുണ്ടാക്കിയിരിക്കുമെന്ന് ഞാന്‍ ദര്‍ശിക്കുന്നു. അദ്ദേഹം പറഞ്ഞു. നിശ്ചയം ജനങ്ങള്‍ ഒന്നും ചിന്തിക്കാത്തവരാണ്. അബൂദര്‍റ്(റ) നിവേദനം: എന്റെ ആത്മസ്നേഹിതന്‍ നബി(സ) എന്നോട് പറഞ്ഞു: അബൂദര്‍റ്! നീ ഉഹ്ദ് മല ദര്‍ശിക്കുന്നുണ്ടോ? പകലില്‍ നിന്ന് അവശേഷിച്ചത് എന്താണെന്ന് ഗ്രഹിക്കുവാന്‍ വേണ്ടി ഞാന്‍ സൂര്യനിലേക്ക് നോക്കി. കാരണം നബി(സ) എന്നെ എന്തെങ്കിലും ആവശ്യത്തിന് നിയോഗിക്കുമെന്ന് ഞാന്‍ ദര്‍ശിച്ചു. അതെ! എന്നു ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ) അരുളി: എനിക്ക് ഉഹ്ദ് മലയുടെ അത്രത്തോളം സ്വര്‍ണ്ണം ലഭിച്ചു. എല്ലാം ഞാന്‍ ദാനധര്‍മ്മം ചെയ്തു അതില്‍ നിന്ന് മൂന്ന് സ്വര്‍ണ്ണ നാണയം ബാക്കിയായാല്‍ പോലും എനിക്ക് സംതൃപ്തിയാവുകയില്ല. നിശ്ചയം ഈ മനുഷ്യന്മാര്‍ ചിന്തിക്കുന്നില്ല. അവര്‍ ഭൌതിക ജീവിതത്തിനു വേണ്ടിയാണ് നിക്ഷേപിക്കുന്നത്. അല്ലാഹു സത്യം! ഞാന്‍ നിങ്ങളോട് നിങ്ങളുടെ ദുന്‍യാവ് ആവശ്യപ്പെടുന്നില്ല. മത വിഷയത്തില്‍ നിങ്ങളോട് ഞാന്‍ മതവിധി തേടുന്നില്ല. അല്ലാഹുവിനെ ഞാന്‍ കണ്ടുമുട്ടുന്നതുവരെ. (ബുഖാരി. 2. 24. 489)
 
16) അബൂഹുറൈറ(റ) നിവേദനം: തിരുമേനി രണ്ടു തരം കച്ചവടത്തെ വിരോധിച്ചിരിക്കുന്നു. ഇന്നതിന്മേല്‍ തൊട്ടാല്‍ ആ തൊട്ട ആള്‍ക്കു ആ സാധനം കിട്ടുമെന്ന് വ്യവസ്ഥ ചെയ്യുന്ന കച്ചവടം, ഇന്ന സാധനം ഇന്നവിധത്തില്‍ എറിഞ്ഞാല്‍ ആ സാധനം ലഭിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന കച്ചവടം, ഇപ്രകാരം തന്നെ നെഞ്ചും കൈകളുമെല്ലാം ഉള്ളിലാക്കി ഒരൊറ്റ വസ്ത്രം കൊണ്ടു മൂടിപ്പുതപ്പിക്കുക, കണങ്കാലുകള്‍ കുത്തിനിറുത്തിയിട്ട് ചന്തി നിലത്തൂന്നി ഗുഹ്യസ്ഥാനം മറക്കാതെ ഒരൊറ്റ വസ്ത്രവും കൊണ്ട് ശരീരം മൂടിപ്പുതച്ചിരിക്കുക എന്നീ വസ്ത്ര രീതിയും തിരുമേനി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 1. 8. 364)
 
86) ഹുദൈഫ(റ)യില്‍ നിന്ന് നിവേദനം: അല്ലാഹു ധനം നല്‍കിയ ഒരടിമയെ കൊണ്ടുവന്നിട്ട് അല്ലാഹു ഇപ്രകാരം ചോദിച്ചു: ദുന്‍യാവില്‍ നീ എന്തു ചെയ്തു? റിപ്പോര്‍ട്ടര്‍ പറയുകയാണ്. അല്ലാഹുവിനോട് ജനങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാന്‍ കഴിയുകയില്ല. അയാള്‍ പറഞ്ഞു: രക്ഷിതാവേ! നീ എനിക്ക് ധനം നല്‍കി. ഞാനതു കൊണ്ട് ജനങ്ങളുമായി ഇടപാട് നടത്തിപ്പോന്നു. വിട്ടുവീഴ്ച ചെയ്തുകൊടുക്കല്‍ എന്റെ സ്വഭാവമായിരുന്നു. ധനവാന്ന് ഞാന്‍ സൌകര്യം ചെയ്യുകയും ദരിദ്രന് അവധി കൊടുക്കുകയും ചെയ്യുമായിരുന്നു. അല്ലാഹു പറഞ്ഞു: നിന്നേക്കാള്‍ ഇതിന്നര്‍ഹന്‍ ഞാനാണ്. അതുകൊണ്ട് (മലക്കുകളേ!) നിങ്ങളെന്റെ ദാസന് വിടുതിചെയ്യൂ. ഉഖ്ബത്തും(റ) അബൂമസ്ഊദും(റ) പറഞ്ഞു: ഇപ്രകാരം നബി(സ)യുടെ വായില്‍ നിന്നും ഞങ്ങള്‍ കേട്ടിട്ടുണ്ട്. (മുസ്ലിം)
 
118) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അല്ലാഹു നിങ്ങളുടെ മൂന്ന് കാര്യം ഇഷ്ടപ്പെടുകയും മൂന്ന് കാര്യം വെറുക്കുകയും ചെയ്യുന്നു. നിങ്ങള്‍ അവനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്ക് ചേര്‍ക്കാതിരിക്കുക, നിങ്ങള്‍ ഭിന്നിക്കാതെ അല്ലാഹുവിന്റെ പാശത്തെ മുറുകെപിടിക്കുക. ഇവ അവന്‍ ഇഷ്ടപ്പെട്ടിരിക്കുന്നു. കണ്ടതും കേട്ടതും പുലമ്പുക, കൂടുതല്‍ കൂടുതല്‍ ചോദ്യം ചെയ്യുക, ധനം നഷ്ടപ്പെടുത്തുക എന്നിവ അവന്‍ വെറുക്കുകയും ചെയ്തിരിക്കുന്നു . (മുസ്ലിം))
 
3) അബൂഉമാമത്ത്(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറഞ്ഞു. ഹേ മനുഷ്യാ! മിച്ചമുള്ള ധനം ധര്‍മ്മം ചെയ്യുന്നതാണ് നിനക്കുത്തമം. അത് സൂക്ഷിച്ചു സംഭരിച്ചുവെക്കല്‍ നിനക്ക് അനര്‍ത്ഥവുമാണ്. കഷ്ടിച്ച് ജീവിക്കാനുള്ള ധനം ആക്ഷേപാര്‍ഹമല്ല. ആശ്രിതരായ കുടുംബക്കാര്‍ക്ക് കൊടുത്തുകൊണ്ടാണ് നീ ധര്‍മ്മം തുടങ്ങേണ്ടത്. (മിച്ചം വരുന്നത് മറ്റുള്ളവര്‍ക്കും) (തിര്‍മിദി)