ഖുര്‍ആന്‍ വായിക്കാനഹ്വാനം , ഹദീസുകള്‍

3) നബി(സ)ക്ക് ദിവ്യസന്ദേശം നിലച്ചുപോയ നാളുകളുടെ സമാപ്തിയെക്കുറിച്ച് ജാബിര്‍ സംസാരിക്കുകയായിരുന്നു. തിരുമേനി പറഞ്ഞു: ഞാന്‍ നടന്നുപോകുമ്പോള്‍ ഉപരിഭാഗത്തു നിന്ന് ഒരു ശബ്ദം കേട്ടു. മേല്‍പ്പോട്ട് നോക്കിയപ്പോള്‍ ഹിറാഗൂഹയില്‍ വെച്ച് എന്റെ അടുക്കല്‍ വന്ന മലക്ക് ആകാശത്തിനും ഭൂമിക്കുമിടയില്‍ ഒരു കസേരയില്‍ അതാ ഇരിക്കുന്നു. എനിക്ക് ഭയം തോന്നി. വീട്ടിലേക്ക് മടങ്ങി. 'എനിക്ക് പുതച്ചുതരിക' എന്ന് അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ 'ഓ! പുതച്ചു മൂടിയവനേ! എഴുന്നേല്‍ക്കുക! (ജനങ്ങളെ) താക്കീത് നല്‍കുക' എന്നതു മുതല്‍ മ്ളേച്ഛങ്ങളെ വര്‍ജ്ജിക്കുക' എന്ന് വരെയുള്ള സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിച്ചു. പിന്നീട് ദിവ്യസന്ദേശാവതരണം ചൂടുപിടിച്ചു. തുടര്‍ച്ചയായും ധാരാളമായും അവ വന്നുകൊണ്ടിരുന്നു. (ബുഖാരി. 1. 1. 3 അവസാന ഭാഗം)
 
12) ആയിശ(റ) നിവേദനം: തിരുമേനിയുടെ പത്നിമാര്‍ മലമൂത്രവിസര്‍ജ്ജനത്തിനു വേണ്ടി രാത്രിയില്‍ മനാസ്വിഅ്ലേക്ക് പോകാറുണ്ടായിരുന്നു. തുറന്ന് കിടക്കുന്ന വിശാലമായ മൈതാനമാണത്. ഉമര്‍(റ) നബിയോട് പറയാറുണ്ട്. അങ്ങയുടെ പത്നിമാര്‍ക്ക് താങ്കള്‍ മറ സ്വീകരിക്കുക. എന്നാല്‍ നബി(സ) അതു ചെയ്യാറുണ്ടായിരുന്നില്ല. അങ്ങനെ ഒരു ദിവസം ഇശാ സമയത്ത് സംഅയുടെ പുത്രിയും നബി(സ)യുടെ ഭാര്യയുമായ സൌദ മലമൂത്ര വിസര്‍ജ്ജനത്തിന് പുറപ്പെടുകയുണ്ടായി. അവര്‍ ഒരു പൊക്കമുള്ള സ്ത്രീയായിരുന്നു. തന്നിമിത്തം ഉമര്‍(റ) വഴിക്ക് വെച്ച് അവരെ വിളിക്കുകയും ഹേ! സൌദാ! ഞങ്ങള്‍ നിങ്ങളെ അറിഞ്ഞിരിക്കുന്നു എന്നു പറയുകയും ചെയ്തു. മറയുടെ നിയമം ഇറങ്ങുവാന്‍ ആഗ്രഹിച്ചുകൊണ്ടായിരുന്നു. ഉമര്‍(റ) ഇപ്രകാരം വിളിച്ചുപറഞ്ഞത്. അപ്പോള്‍ അല്ലാഹു മറയുടെ കല്പന അവതരിപ്പിച്ചു. (ബുഖാരി. 1. 4. 148)
 
1) ആയിശ(റ) നിവേദനം: ഞങ്ങള്‍ തിരുമേനി(സ) യോടൊപ്പം അവിടുത്തെ ഒരു യാത്രയില്‍ പുറപ്പെട്ടു. ബൈദാഇല്‍ അല്ലെങ്കില്‍ താത്തൂല്‍ ജൈശില്‍ എത്തിയപ്പോള്‍ എന്റെ മാല അറ്റു വീണുപോയി. തിരുമേനി(സ) അതു തിരഞ്ഞു പിടിക്കാന്‍ വേണ്ടി അവിടെ നിന്നു. ജനങ്ങളും തിരുമേനി(സ) യോടൊപ്പം നിന്നു. അവരുടെ കൂടെ വെള്ളമുണ്ടായിരുന്നില്ല. അവസാനം ജനങ്ങള്‍ അബൂബക്കര്‍(റ)ന്റെ അടുക്കല്‍ വന്നിട്ട് ആയിശ(റ) ചെയ്തതു ഇവിടുന്നു കാണുന്നില്ലേ? തിരുമേനി(സ)യുടെ യാത്ര അവര്‍ തടസ്സപ്പെടുത്തി. ജനങ്ങളുടേതും. ആളുകള്‍ക്കാണെങ്കില്‍ വെളളം കിട്ടാനില്ല. അവര്‍ കൂടെ വെള്ളം കൊണ്ടുവന്നിട്ടുമില്ല എന്നു പറഞ്ഞു. ഉടനെ അബൂബക്കര്‍(റ) വന്നു. തിരുമേനി(സ) എന്റെ മടിയില്‍ തലയും വെച്ച് കിടന്നുറങ്ങിക്കഴിഞ്ഞിരുന്നു. അബൂബക്കര്‍(റ) പറഞ്ഞു. തിരുമേനി(സ)യുടെയും ജനങ്ങളുടെയും യാത്ര നീ തടസ്സപ്പെടുത്തി. ആളുകള്‍ വെള്ള ഉള്ള സ്ഥലത്തല്ല ഉള്ളത്. അവര്‍ വെള്ളം കൂടെ കൊണ്ടുവന്നിട്ടുമില്ല. ആയിശ(റ) പറയുന്നു. അബൂബക്കര്‍(റ) എന്തെക്കെയോ പറഞ്ഞു എന്നെ കുറ്റപ്പെടുത്തി. മാത്രമല്ല. എന്റെ വാരിയെല്ലുകളുടെ താഴെ കൈകൊണ്ട് കുത്താന്‍ തുടങ്ങി. തിരുമേനി(സ) എന്റെ കാല്‍ തുടയിന്മേല്‍ തല വെച്ചു ഉറങ്ങിയിരുന്നതാണ് എന്നെ ചലനത്തില്‍ നിന്നും തടഞ്ഞത് (വേദനയുണ്ടായിട്ടും അവിടുത്തെ ഉറക്കത്തെ തടസ്സപ്പെടുത്തരുതെന്ന ചിന്ത) അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ തിരുമേനി(സ) നില കൊണ്ടിരുന്നത് വെള്ളമില്ലാത്തൊരു സ്ഥലത്തായിരുന്നു. അപ്പോള്‍ അല്ലാഹു തയമ്മും ചെയ്യുവാനുള്ള ആയത്തുകള്‍ അവതരിപ്പിച്ചു. അങ്ങനെ എല്ലാവരും തയമ്മും ചെയ്തു ഹുസൈദ്ബ്നുഹുളൈര്‍ പറഞ്ഞു. അബൂബക്കറിന്റെ കുടുംബമേ! ഇതു നിങ്ങളുടെ ഒന്നാമത്തെ ബറക്കത്തല്ല. ആയിശ(റ) പറയുന്നു. അവസാനം ഞാന്‍ യാത്ര ചെയ്തിരുന്ന ഒട്ടകത്തെ ഞങ്ങള്‍ എഴുന്നേല്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ അതിനിടയില്‍ നിന്ന് മാല കണ്ടു കിട്ടി. (ബുഖാരി. 1. 7. 330)
 
41) അനസ്(റ) നിവേദനം: ഉമര്‍(റ) പറഞ്ഞു: മൂന്ന് പ്രശ്നങ്ങളില്‍ എന്റെ രക്ഷിതാവിനോട് എന്റെ അഭിപ്രായം യോജിക്കുകയുണ്ടായി. ഞാന്‍ പറഞ്ഞു അല്ലാഹുവിന്റെ ദൂതരെ! മഖാമുഇബ്രാഹിമിനെ നാം നമസ്കാരസ്ഥലമാക്കിയിരുന്നുവെങ്കില്‍ നന്നായിരുന്നു. അപ്പോള്‍ അല്ലാഹു അവതരിപ്പിച്ചു. മഖാമു ഇബ്രാഹിമിനെ നിങ്ങള്‍ നമസ്കാരസ്ഥലമാക്കി വെക്കുവീന്‍, പര്‍ദ്ദയുടെ ആയത്തിലും യോജിച്ചു. ഞാന്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ അങ്ങയുടെ പത്നിമാരോട് ജനദൃഷ്ടിയില്‍ നിന്ന് മറഞ്ഞിരിക്കാന്‍ അങ്ങുന്നു കല്‍പിച്ചെങ്കില്‍ നന്നായിരുന്നു. കാരണം അവരോട് ഇന്ന് ദുഷ്ടനും നല്ലവനും സംസാരിക്കുന്നു. അപ്പോള്‍ പര്‍ദ്ദയുടെ ആയത്തു അവതരിപ്പിച്ചു. തിരുമേനി(സ)യുടെ പത്നിമാര്‍ തിരുമേനി(സ) ക്കെതിരില്‍ ഞങ്ങളുടെ അഭിമാനം പൊക്കിപ്പിടിച്ചുകൊണ്ട് സംഘടിച്ചു. അപ്പോള്‍ തിരുമേനി(സ) നിങ്ങളെ വിവാഹമുക്തരാക്കുന്ന പക്ഷം നിങ്ങളേക്കാള്‍ ഉത്തമരായ പത്നിമാരെ അല്ലാഹു അദ്ദേഹത്തിന് പകരം നല്‍കുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അപ്പോള്‍ ഇപ്രകാരം തന്നെ ആയത്തു അവതരിപ്പിച്ചു. (ബുഖാരി. 1. 8. 395)
 
40) ജാബിര്‍(റ) നിവേദനം: ഞങ്ങള്‍ തിരുമേനി(സ) യോടൊപ്പം ഒരിക്കല്‍ നമസ്കരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒട്ടകപ്പുറത്ത് ആഹാരപദാര്‍ത്ഥങ്ങള്‍ കയറ്റിക്കൊണ്ടുള്ള ഒരു വ്യാപാരസംഘം മദീനയില്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ ജനങ്ങളുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. പലരും പള്ളിവിട്ടിറങ്ങിപ്പോയി. അവസാനം പന്ത്രണ്ട് പേര്‍ മാത്രമാണ് നബി(സ) യോടൊപ്പം അവശേഷിച്ചത്. വ്യാപാരമോ വിനോദമോ കാണുന്നപക്ഷം നിന്നെ നില്‍ക്കുന്ന സ്ഥിതിയില്‍ വിട്ടുകൊണ്ട് അവര്‍ അങ്ങോട്ടു തിരിഞ്ഞുപോകും (6:12) എന്ന ഖുര്‍ആന്‍ കല്‍പന അവതരിപ്പിച്ചത് അപ്പോഴാണ്. (ബുഖാരി. 2. 13. 58)
 
5) ജുന്‍ദുബ്(റ) നിവേദനം: ഏതാനും ദിവസം ജിബ്രില്‍ വഹ്യുമായി നബി(സ)യെ സമീപിക്കാതിരുന്നു. അപ്പോള്‍ ഖുറൈശികളില്‍പെട്ട ഒരു സ്ത്രീ പറഞ്ഞു: മുഹമ്മദിന്റെ പിശാച് അവനെ സമീപിക്കല്‍ പിന്തിയിരിക്കുന്നു. ഈ സന്ദര്‍ഭത്തിലാണ് സൂറത്തു ളുഹാ അവതരിക്കപ്പെട്ടത്. (ബുഖാരി. 2. 21. 225)
 
18) ഇബ്നു ഉമര്‍(റ) നിവേദനം: അബ്ദുല്ലാഹിബ്നു ഉബയ്യ് മരിച്ചപ്പോള്‍ മകന്‍ നബി(സ)യുടെ അടുത്തുവന്ന് പറഞ്ഞു: പ്രവാചകരേ! അങ്ങയുടെ കുപ്പായം എനിക്ക് തന്നാലും. എന്റെ പിതാവിനെ അതില്‍ എനിക്ക് കഫന്‍ ചെയ്യുവാനാണ്. അവിടുന്ന് അദ്ദേഹത്തിന് നമസ്കരിക്കുകയും പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്താലും. നബി(സ) തന്റെ കുപ്പായം അയാള്‍ക്ക് കൊടുത്തിട്ട് പറഞ്ഞു. നമസ്കരിക്കാന്‍ സമയമായാല്‍ എന്നെ അറിയിക്കുക. ഞാന്‍ അദ്ദേഹത്തിന് നമസ്കരിക്കാം. അങ്ങനെ സമയമായപ്പോള്‍ മകന്‍ നബി(സ)യെ വിവരമറിയിച്ചു. നബി(സ) മയ്യിത്ത് നമസ്കരിക്കാന്‍ പുറപ്പെട്ടപ്പോള്‍ ഉമര്‍(റ) നബി(സ)യുടെ വസ്ത്രം പിടിച്ചുകൊണ്ട് ചോദിച്ചു. മുനാഫിഖുകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെ അല്ലാഹു താങ്കളെ വിരോധിച്ചിട്ടില്ലേ? അപ്പോള്‍ നബി(സ) പറഞ്ഞു. രണ്ടു കാര്യങ്ങളില്‍ ഏതെങ്കിലുമൊന്ന് എനിക്ക് സ്വീകരിക്കാം. നീ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുകയോ പ്രാര്‍ത്ഥിക്കാതിരിക്കുകയോ ചെയ്യുക. നീ എഴുപതു പ്രാവശ്യം ആ കപടവിശ്വാസികളുടെ പാപമോചനത്തിനായി പ്രാര്‍ത്ഥിച്ചാലും. അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. എന്ന ഖുര്‍ആന്‍ വാക്യം ഉദ്ധരിച്ചുകൊണ്ട് ഉമറിന് മറുപടി നല്‍കിയ ശേഷം നബി(സ) അയാളുടെ പേരില്‍ മയ്യിത്ത് നമസ്കരിച്ചു. ആ കപട വിശ്വാസികളില്‍ ആര് മരിച്ചാലും അവരുടെ പേരില്‍ നീ ഒരിക്കലും മയ്യിത്ത് നമസ്കരിക്കരുത് എന്ന ഖുര്‍ആന്‍ വാക്യം അവതരിച്ചത് ഈ സന്ദര്‍ഭത്തിലാണ്. (ബുഖാരി. 2. 23. 359)
 
71) മുസയ്യിബ്(റ) നിവേദനം: അബൂത്വാലിബിന് മരണം ആസന്നമായപ്പോള്‍ നബി(സ) അവിടെ ചെന്നു. അബൂജഹ്ല്‍, അബ്ദുല്ലാഹിബ്നു അബീഉമയ്യ എന്നിവരെ നബി(സ) അദ്ദേഹത്തിന്റെ അടുത്തു കണ്ടു. നബി(സ) അബൂത്വാലിബിനോട് പറഞ്ഞു: എന്റെ പ്രിയപ്പെട്ട പിതൃവ്യരെ! താങ്കള്‍ ലാഇലാഹ ഇല്ലല്ലാഹു എന്നു ചൊല്ലുവീന്‍. താങ്കള്‍ക്ക് വേണ്ടി അല്ലാഹുവിന്റെ സന്നിധിയില്‍ ഞാന്‍ സാക്ഷി നില്‍ക്കാം. അപ്പോള്‍ അബൂജഹ്ലും അബ്ദുല്ലാഹിബ്നു അബീഉമയ്യയും പറഞ്ഞു. അബൂത്വാലിബ് താങ്കള്‍ അബ്ദുല്‍ മുത്വലിബ്ന്റെ മതം ഉപേക്ഷിക്കുകയോ? നബി(സ) യാകട്ടെ അവിടുത്തെ നിര്‍ദ്ദേശം ആവര്‍ത്തിച്ചുന്നയിച്ചുകൊണ്ടിരുന്നു. മറ്റു രണ്ടു പേരും അവരുടെ ചോദ്യവും. അവസാനം അബൂത്വാലിബ് പറഞ്ഞു: ഞാന്‍ അബൂമുത്വലിബിന്റെ മതത്തില്‍ തന്നെയാണ്. അങ്ങനെ ലാഇലാഹ ഇല്ലല്ലാഹു എന്ന് ചൊല്ലുവാന്‍ അദ്ദേഹം വിസമ്മതിച്ചു. അപ്പോള്‍ നബി(സ) പ്രഖ്യാപിച്ചു. അല്ലാഹു സത്യം! താങ്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് എന്നോട് വിരോധിക്കും വരേക്കും താങ്കളുടെ പാപമോചനത്തിനായി ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. അപ്പോഴാണ് ദൈവദൂതനും അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ക്കും ബഹുദൈവവിശ്വാസികള്‍ക്ക് പാപമോചനത്തിനായി പ്രാര്‍ത്ഥിക്കാന്‍ പാടില്ല എന്നു തുടങ്ങുന്ന ഖുര്‍ആന്‍ സൂക്തം അല്ലാഹു അവതരിപ്പിച്ചത്. (ബുഖാരി. 2. 23. 442)
 
11) അബൂമസ്ഊദ്(റ) പറയുന്നു: ദാനധര്‍മ്മത്തിന്റെ സൂക്തം അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ അദ്ധ്വാനിച്ച് ധനം സമ്പാദിക്കാന്‍ തുടങ്ങി. അങ്ങനെ ഒരാള്‍ തന്റെ സക്കാത്തുമായി വന്നു. അത് വലിയ ഒരു സംഖ്യയായിരുന്നു. അപ്പോള്‍ ജനങ്ങളെ കാണിക്കുവാന്‍ ചെയ്തതാണെന്ന് ചിലര്‍ പറഞ്ഞു. മറ്റൊരാള്‍ ഒരു സ്വാഅ് കൊണ്ട് വന്ന് ധര്‍മ്മം ചെയ്തു. നിശ്ചയം ഈ സ്വാഅ് അല്ലാഹുവിന് ആവശ്യമില്ലാത്തതാണെന്ന് ചിലര്‍ പറഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് താഴെ പറയുന്ന സൂക്തം അവതരിപ്പിക്കപ്പെട്ടത്. സത്യവിശ്വാസികളില്‍ നിന്ന് സ്വമനസ്സാല്‍ ധര്‍മ്മം ചെയ്യുന്നവരെ വിമര്‍ശിക്കുന്നവര്‍ - അവര്‍ അവരുടെ അധ്വാന ഫലമല്ലാതെ മറ്റൊന്നും ദര്‍ശിക്കുന്നില്ല. (ബുഖാരി. 2. 24. 496)
 
10) ഇബ്നു അബ്ബാസ്(റ) നിവേദനം: യമനിലെ നിവാസികള്‍ ഹജ്ജ് ചെയ്യാറുണ്ട്. എന്നാല്‍ ആഹാരം അവര്‍ കരുതാറില്ല. അവര്‍ ഇപ്രകാരം പറയും: ഞങ്ങള്‍ അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുന്നവരാണ്. അങ്ങനെ മക്കയില്‍ അവര്‍ വന്നാല്‍ ജനങ്ങളോട് യാചിക്കുകയും ചെയ്യും. അപ്പോഴാണ് അല്ലാഹു ഇപ്രകാരം അവതരിച്ചത്. നിങ്ങള്‍ ഭക്ഷണം ശേഖരീക്കുവീന്‍. നിശ്ചയം, ഭയഭക്തിയാണ് ഏറ്റവും നല്ല ഭക്ഷണം. (ബുഖാരി. 2. 26. 598)
 
30) സഹ്ല്(റ) പറയുന്നു: മര്‍വാന്‍ പള്ളിയില്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു. ഞാന്‍ മുന്നിട്ടുവന്ന് അദ്ദേഹത്തിന്റെ അടുത്തു ഇരുന്നു. അപ്പോള്‍ സൈദ്ബ്നു സാബിത്(റ) പറഞ്ഞതായി അദ്ദേഹം ഞങ്ങളോട് ഇപ്രകാരം പ്രസ്താവിച്ചു. നബി(സ) എനിക്ക് ഓതി തന്നു: "സത്യവിശ്വാസികളില്‍ നിന്ന് (യുദ്ധത്തെവിട്ടു) ഇരിക്കുന്നവരും'' അപ്പോള്‍ ഉമ്മു മക്തൂമിന്റെ മകന്‍ കയറിവന്നു പറഞ്ഞു: പ്രവാചകരേ! എനിക്ക് ജിഹാദിന് സാധിക്കുമായിരുന്നുവെങ്കില്‍ ഞാനതു ചെയ്യുമായിരുന്നു - അദ്ദേഹം ഒരു അന്ധനായിരുന്നു - അപ്പോള്‍ അല്ലാഹു "ബുദ്ധിമുട്ടുള്ളവര്‍ ഒഴികെ'' എന്ന ഭാഗം അവതരിച്ചു. ആ സന്ദര്‍ഭത്തില്‍ നബി(സ)യുടെ തുട എന്റെ തുടക്ക് മീതെ വെച്ചിരിക്കുകയായിരുന്നു. അന്നേരം ഉണ്ടായ ഭാരം മൂലം എന്റെ തുട പൊട്ടുമോ എന്നെനിക്ക് ഭയം തോന്നി. പിന്നീട് നബി(സ) യില്‍ നിന്ന് ആ അവസ്ഥ നീങ്ങിപ്പോയി. (ബുഖാരി. 4. 52. 85)
 
9) ഇബ്നുഅബ്ബാസ്(റ) നിവേദനം: ഒരിക്കല്‍ നബി(സ) ജിബ്രീലിനോടരുളി: നിങ്ങള്‍ സാധാരണ സന്ദര്‍ശിക്കുന്നതില്‍ കൂടുതല്‍ പ്രാവശ്യം എന്തുകൊണ്ട് ഞങ്ങളെ സന്ദര്‍ശിക്കുന്നില്ല? ഇബ്നു അബ്ബാസ്(റ) പറയുന്നു: താങ്കളുടെ നാഥന്റെ കല്‍പനയനുസരിച്ചല്ലാതെ ഞങ്ങള്‍ ഇറങ്ങാറില്ല. ഞങ്ങളുടെ മുമ്പിലുളളതും പിന്നിലുളളതുമെല്ലാം നടക്കുന്നത് അവന്റെ ഹിതമനുസരിച്ചാണ് (19:64)എന്ന ഖുര്‍ആന്‍ വാക്യം അവതരിച്ചത് അപ്പോഴാണ്. (ബുഖാരി. 4. 54. 441)
 
4) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) ഒരു ദിവസം സഫാ മല മേല്‍ കയറി നിന്ന് പ്രഭാതത്തില്‍ വന്നു ഭവിച്ച വിപത്തേ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഖൂറൈശികള്‍ ഓടിയെത്തി ചുറ്റുംകൂടി പരിഭ്രാന്തിയോടെ ചോദിച്ചു: നിങ്ങള്‍ക്കെന്തുപറ്റി? നബി(സ) അരുളി: നിങ്ങളൊന്ന് ചിന്തിച്ചുനോക്കുക. നാളെ രാവിലെ അല്ലെങ്കില്‍ വൈകുന്നേരം ശത്രുക്കള്‍ ആക്രമിക്കാന്‍ വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമോ? അതെയെന്നവര്‍ മറുപടി പറഞ്ഞു. നബി(സ) അരുളി: ശരി, എങ്കില്‍ അല്ലാഹുവില്‍ നിന്നുളള കഠിനശിക്ഷയെക്കുറിച്ച് താക്കീതുചെയ്യാന്‍ വന്നവനാണ് ഞാന്‍. ഉടനെ അബൂലഹബ് പറഞ്ഞു: നിനക്ക് നാശം. ഇതിന് വേണ്ടിയാണോ നീ ഞങ്ങളെ ഇവിടെ വിളിച്ചു വരുത്തിയത്. ആ സന്ദര്‍ഭത്തിലാണ്" അബൂലഹബിന്റെ ഇരു കൈകളും നശിച്ചിരിക്കുന്നു”വെന്ന് ഖുര്‍ആന്‍ സൂക്തം അവതരിപ്പിക്കപ്പെട്ടത്. (111: 1, 5 (ബുഖാരി. 6. 60. 293)
 
189) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നിങ്ങളാരെങ്കിലും രാത്രി എഴുന്നേറ്റ് നമസ്കരിക്കുമ്പോള്‍ ഖുര്‍ആന്‍ ഓതാന്‍ നാവില്‍ പ്രയാസം നേരിടുകയും പറയുന്നത് ഗ്രഹിക്കാന്‍ കഴിയാതാവുകയും ചെയ്താല്‍ ഉറങ്ങിക്കൊള്ളുക. (മുസ്ലിം)
 
1) അബീഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യണം. പാരായണം ചെയ്യുന്നവര്‍ക്ക് അന്ത്യദിനത്തില്‍ അത് ശുപാര്‍ശക്കാരനായി വരുന്നതാണ്. (മുസ്ലിം)
 
7) ബഷീര്‍(റ)ല്‍ നിന്ന് നിവേദനം: നബി(സ) ഊന്നിപ്പറഞ്ഞു: ഖുര്‍ആന്‍ മണിച്ചോതാത്തവന്‍ നമ്മളില്‍പെട്ടവനല്ല. (അബൂദാവൂദ്)