അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് മാറ്റം വരുത്താന്‍ ആരുമില്ല എന്ന് 6:115 ല്‍ പറഞ്ഞതിന്ന് വിരുദ്ധമായി ആയത്തുകള്‍ അല്ലാഹു ദുര്‍ബലപ്പെടുത്തുമെന്ന് 2:106 ലും പറയുന്നതായി കാണാം. ഈ വൈരുധ്യത്തെ എങ്ങനെ വിശദീകരിക്കും?

സത്യ സമ്പൂര്‍ണങ്ങളും നീതി യുക്തങ്ങളുമായ ദൈവീക വചനങ്ങളില്‍ യാതൊരു വിധ നീക്കു പോക്കുകളും പാടില്ലെന്നാണ് 6:115 ഉം ഇക്കാര്യം വിശദീകരിക്കപ്പെട്ട മറ്റു സൂക്തങ്ങളും വ്യക്തമാക്കുന്നത്. ദൈവീക വചനങ്ങള്‍ക്ക് പകരം അവയോട് കിടയൊക്കുന്ന തോ അവയേക്കാള്‍ പ്രായോഗികമോ യുക്തമോ ആയ വേറെ വചനങ്ങള്‍ ആവിഷ്ക്കരിക്കുവാന്‍ ആര്‍ക്കും കഴിയില്ല. മാനവരാശിക്ക് ആത്യന്തികമായി ഗുണകരമായത് എന്താണെന്നും ദോഷകരമായതെന്താണെന്നും കൃത്യമായി അറിയാവുന്ന പടച്ചതമ്പുരാന്റെ വചനങ്ങള്‍ക്ക് പകരം വെക്കുവാന്‍ പറ്റിയ വചനങ്ങളൊന്നും കൊണ്ടു വരാന്‍ മനുഷ്യര്‍ക്ക് കഴിയില്ല. ജനഹിതം മാനിച്ച് ദൈവീക വിധിവിലക്കുകള്‍ക്ക് വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ച ജനസമൂഹങ്ങള്‍ക്ക് തിക്തമായ ഫലങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ ദൈവീക വചനങ്ങളെ മാറ്റി മറിച്ച് പ്രായോഗികവും മനുഷ്യര്‍ക്കാകമാനം ആത്യന്തികമായ നന്‍മ വരുത്തുന്നതുമായ നിയമങ്ങള്‍ നിര്‍മ്മിക്കുവാന്‍ ആര് വിചാരിച്ചാലും സാധ്യമല്ല. മുകളില്‍ പരാമര്‍ശിക്കപ്പെട്ട വചനങ്ങളെയോ അവയുള്‍ക്കൊള്ളുന്ന വിധിവിലക്കുകളെയോ മാറ്റി മറിക്കുവാന്‍ ആര്‍ക്കും അവകാശമില്ലെന്നും അങ്ങനെ മാറ്റിമറിക്കുവാന്‍ ആരെങ്കിലും ധൃഷ്ടരായാല്‍ അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നുമാണ് ഇവ നല്‍കുന്ന പാഠം.
ദൈവീക വചനങ്ങളെ മാറ്റിമറിക്കുവാന്‍ സൃഷ്ടികള്‍ക്കാര്‍ക്കും അവകാശമില്ലെന്ന പരാമര്‍ശം ഏതെങ്കിലും വചനത്തെ ദുര്‍ബലപ്പെടുത്തുവാന്‍ അല്ലാഹുവിന് അധികാരമുണ്ടായിരിക്കുന്നതിന് വിരുദ്ധമാകുന്നില്ല. സമൂഹത്തിന്റെ പരിണാമത്തിനിടയില്‍ ചില നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തുകയും പുതിയ നിയമങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുവാനുള്ള അവകാശവും അല്ലാഹുവിന് തന്നെയാണ്. പൂര്‍വ്വ വേദങ്ങളിലെ വിധികളില്‍ ചിലവ ശേഷം വന്ന വേദങ്ങളില്‍ തിരുത്തപ്പെട്ടിട്ടുണ്ട്. തൌറാത്തിലും ഇഞ്ചീലിലുമുള്ള ചില വിധികള്‍ ഖുര്‍ആനിലുള്ള പുതിയ വിധികളാല്‍ ദുര്‍ബലമാക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആനില്‍ തന്നെ ആദ്യകാലത്ത് അവതരിപ്പിക്കപ്പെട്ട ചില വിധികള്‍ പിന്നീ ട് ദുര്‍ബലമാക്കിയിട്ടുണ്ട്. ഇതെല്ലാം ചെയ്തത് മനുഷ്യ സമുഹത്തെ യും അതിന്റെ പരിണാമത്തെയും കുറിച്ച് നന്നായി അറിയാവുന്ന അല്ലാഹു തന്നെയാണ്. അതുകൊണ്ട് തന്നെ ഈ മാറ്റങ്ങളൊന്നും സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറില്ല. എന്നാല്‍ ധാര്‍മിക രംഗത്തെ ദൈവിക വിധിവിലക്കുകളെ തൃണവല്‍ഗണിക്കുകയും തന്നിഷ്ടം പ്രവര്‍ത്തിക്കുകയും ചെയ്ത സമൂഹങ്ങളെല്ലാം അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.  ദൈവിക വിധിവിലക്കുകളെ മാറ്റി മറിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് വ്യക്തമാക്കുന്ന സൂക്തങ്ങള്‍ സാമൂഹ്യ പരിണാമത്തിനനുസരിച്ച് അല്ലാഹു തന്നെ ചില നിയമങ്ങളില്‍ മാറ്റം വരുത്തുമെന്ന് പഠിപ്പിക്കുന്ന സൂക്തങ്ങളുമായി യാതൊരു വിധത്തിലും വൈരുധ്യം പുലര്‍ത്തുന്നില്ലെന്നര്‍ഥം.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.