നൂഹ് നബിയേയും കുടുംബത്തെയും വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെന്ന 21:76 ലെ പരാമര്‍ശത്തിന് വിരുദ്ധമായി അദ്ദേഹത്തിന്റെ മകന്‍ പ്രളയത്തിലകപ്പെട്ട് നശിച്ചുവെന്ന് 11:42,43 ല്‍ പറയുന്നുണ്ടല്ലോ. ഇത് വ്യക്തമായ വൈരുധ്യമല്ലേ?

ഈ ചോദ്യത്തിന്റെ ഉത്തരം സൂറത്തു ഹൂദില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട സൂക്തങ്ങള്‍ക്ക് തൊട്ടു പിറകെയുള്ള സൂക്തങ്ങളില്‍ തന്നെയുണ്ട്, അത് കാണുക:
“നൂഹ് തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് പറഞ്ഞു: എന്റെ രക്ഷിതാവേ, എന്റെ മകന്‍ എന്റെ കുടുംബാഗങ്ങളില്‍പ്പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്റെ വാഗ്ദാനം സത്യമാണ്താനും. നീ വിധി കര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നല്ല വിധി കര്‍ത്താവുമാ ണ്. അവന്‍ (അല്ലാഹു) പറഞ്ഞു: നൂഹേ, തീര്‍ച്ചയായും അവന്‍ നിന്റെ കുടുംബത്തില്‍പ്പെട്ടവനല്ല. തീര്‍ച്ചയായും അവന്‍ ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാല്‍ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപ്പോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ”്. (11:45,46)
പ്രവാചകന്‍മാരുടെ കുടുംബം സത്യവിശ്വാസികളായ സഖാക്കളാണെന്ന് വ്യക്തമാക്കുകയാണ് ഈ വചനങ്ങളിലൂടെ അല്ലാഹു ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവിശ്വാസിയായ മകന്‍ നൂഹ് നബിയുടെ കുടുംബത്തില്‍പ്പെട്ടവനല്ല. 21:76 ല്‍ പറഞ്ഞ അദ്ദേഹ ത്തെയും കുടുംബത്തെയും മഹാദു:ഖത്തില്‍ നിന്ന് രക്ഷപ്പെടുത്തി എന്ന പരാമര്‍ശത്തിന്റെ വരുതിയില്‍ അവിശ്വാസിയായ മകന്‍ വരുന്നില്ല എന്നര്‍ഥം.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.